ചോദ്യം: അവസാനകാല പ്രവചനം അനുസരിച്ച്‌ ഇനിയും എന്തൊക്കെയാണ്‌ സംഭവിക്കേണ്ടത്‌?

ഉത്തരം:
അവസാന കാലത്തെപ്പറ്റി വേദപുസ്തകത്തില്‍ അനേക കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്‌. ബൈബിളിലെ മിക്ക പുസ്തകങ്ങളിലും അവസാനകാലത്തെപ്പറ്റി പരാമര്‍ശര്‍ം ഉണ്ട്‌. അവ എല്ലാവറ്റേയും പറ്റി പറയുന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. താഴെപ്പറഞ്ഞിരിക്കുന്നത്‌ ബൈബിള്‍ പ്രവചനം അനുസരിച്ച്‌ ഇനി നടക്കുവാന്‍ പോകുന്ന കാര്യങ്ങളുടെ രത്നച്ചുരുക്കം മാത്രമാണ്‌.

ഇനി ആദ്യമായി സംഭവിക്കേണ്ടത്‌, സഭയുടെ ഉത്പ്രാപണം (rapture of the church)എന്ന്‌ വിളിക്കുന്ന ഒരു പ്രക്രിയയാല്‍ കര്‍ത്താവ്‌ തന്റെ ജനത്തെ ഈ ഭൂമിയില്‍ നിന്ന്‌ മാറ്റുന്നു എന്നുള്ളതാണ്‌ (1തെസ്സ.4:13-18; 1കൊരി.15:51-54). അതിനു ശേഷം ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പില്‍ രക്ഷിക്കപ്പെട്ടവര്‍ക്ക്‌ അവരവരുടെ ക്രീയകള്‍ക്കും വിശ്വസ്ഥതയ്ക്കും അടിസ്ഥാനത്തില്‍ പ്രതിഫലങ്ങള്‍ കൊടുക്കപ്പെടും. ഇത്‌ ശിക്ഷാവിധിക്കുള്ള രംഗമല്ല എങ്കിലും ചിലര്‍ക്ക്‌ പ്രതിഫലങ്ങള്‍ ഒന്നും ലഭിക്കയില്ല എന്നത്‌ സത്യമാണ്‌ (2കൊരി.5:10; 1കൊരി.3:11-15).

അതേ സമയത്ത്‌ ഈ ഭൂമിയില്‍ അന്തിക്രിസ്തു രംഗപ്രവേശനം ചെയ്കയും യിസ്രായേലിനോട്‌ ഒരു ഉടമ്പടിയില്‍ ഒപ്പു വയ്ക്കയും ചെയ്യും. ഈ കാലഘട്ടം ഏഴു വര്‍ഷങ്ങള്‍ക്കു മാത്രമേ നീണ്ടു നില്‍കയുള്ളൂ (ദാനി.9:27). വേദപുസ്തകം ഈ ഏഴുവര്‍ഷത്തെ ഉപദ്രവകാലം എന്ന വിളിച്ചിട്ടുണ്ട്‌ (മത്താ.24:29). ഈ കാലത്ത്‌ ഭൂമിയില്‍ വലിയ യുദ്ധങ്ങളും, പഞ്ഞങ്ങളും,വ്യാധികളും, പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകും. മനുഷന്റെ പാപത്തിനും ദുഷ്ടതയ്ക്കും എതിരായി ദൈവത്തിന്റെ കോപം ഈ ഭൂമിയുടെ മേല്‍ ചൊരിയുന്ന സമയമാണ്‌ ഇത്‌. വെളിപ്പാടു പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന നാലു കുതിരകളുടേയും, ഏഴു മുദ്രകളുടേയും, ഏഴു കാഹളങ്ങളുടേയും, ഏഴു ക്രോധകലശങ്ങളുടേയും കാലമാണിത്‌.

ഏഴുവര്‍ഷത്തിന്റെ പകുതിയില്‍ എത്തുമ്പോള്‍ അന്തിക്രിസ്തു യിസ്രായേലുമായി ചെയ്ത ഉടമ്പടി റദ്ദാക്കുകയും അവരോട്‌ കഠിനമായി ഇടപെടുവാന്‍ തുടങ്ങുകയും ചെയ്യും. ഇതിനോടകം പണി പൂര്‍ത്തിയാക്കപ്പെട്ട യെരുശലേം ദേവാലയത്തില്‍ അന്തിക്രിസ്തു തന്റെ പ്രതിമയെ സ്ഥാപിക്കുകയും അതിനെ നമസ്കരിക്കുവാന്‍ കല്‍പന പുറപ്പെടുവിക്കുകയും ചെയ്യും (2തെസ്സ.2:3-10). ഇതിനെ "ശൂന്യമാക്കുന്ന ംളേച്ഛത" എന്നാണ്‌ വിളിച്ചിരിക്കുന്നത്‌ (ദാനി.9:27; മത്താ.24:15). "മഹാ ഉപദ്രവകാലം" എന്ന്‌ ഈ നാളുകളെ വിളിച്ചിരിക്കുന്നു (വെളി.7:14). "യാക്കോബിന്റെ കഷ്ടകാലം" എന്നും ഈ കാലഘട്ടത്തെ വിളിച്ചിട്ടുണ്ട്‌ (യെര.30:7).

പീഡനകാലത്തിന്റെ അവസാനത്തില്‍ അന്തിക്രിസ്തു അവസാനമായി യെരൂശലേമിനെതിരായി യുദ്ധം പ്രഘ്യാപിക്കയും അത്‌ ഹര്‍മ്മഗദ്ദോന്‍ യുദ്ധമായി പരിണമിക്കയും ചെയ്യും. ക്രിസ്തു മടങ്ങി വന്ന്‌ അന്തിക്രിസ്തുവിനേയും അവന്റെ സൈന്യത്തേയും കീഴടക്കി അവരെ തീപ്പൊയ്കയില്‍ തള്ളിയിടും (വെളി.19:11-21). സാത്താന്‍ ആയിരം വര്‍ഷത്തേയ്ക്ക്‌ ചങ്ങല ഇടപ്പെട്ട്‌ കാവലില്‍ ആക്കപ്പെടും. ക്രിസ്തു യെരുശലേം തലസ്ഥാനമാക്കി ഈ ഭൂമിയില്‍ രാജാവായി വാഴും (വെളി.20:1-6).

ആയിരം വര്‍ഷങ്ങള്‍ക്കു ശേഷം പിശാച്‌ അഴിച്ചു വിടപ്പെടും. അവന്‍ വീണ്ടും തന്റെ അവസാന ശ്രമത്തില്‍ പരാജയപ്പെട്ട്‌ അഗ്നിക്കടലില്‍ തള്ളപ്പെടും. അവിടെ അവന്‍ നിത്യത ചെലവിടും (വെളി.20:7-10). അതിനു ശേഷം ലോകത്തിലെ സകല അവിശ്വാസികളും വെള്ളസിംഹാസനത്തിനു മുമ്പില്‍ ന്യായം വിധിക്കപ്പെട്ട്‌ നരകത്തില്‍ തള്ളപ്പെടും (വെളി.20:10-15). ഒടുവില്‍ പുതിയ ഭൂമിയും പുതിയ ആകാശവും, പുതിയ യെരുശലേമും സൃഷിക്കപ്പെട്ട്‌ അവ ദൈവജനത്തിന്റെ നിത്യവാസസ്ഥലമായിരിക്കും. അവര്‍ ദൈവത്തോടുകൂടെ പാപവും, കണ്ണുനീരും, മരണവും ഇല്ലാത്ത നാട്ടില്‍ യുഗായുഗങ്ങളായി വാഴും (വെളി.21-21).



ചോദ്യം: അന്ത്യ നാളുകളുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്‌?

ഉത്തരം:
അന്ത്യ നാളുകള്‍ അടുക്കുന്നു എന്നതിന്‌ ചില പ്രധാന അടയാളങ്ങള്‍ മത്താ.24:5-8 വരെയുള്ള വാക്യങ്ങളില്‍ കാണുന്നു. "ഞാന്‍ ക്രിസ്തു എന്നു പറഞ്ഞ്‌ അനേകര്‍ എന്റെ പേര്‍ എടുത്തു വന്ന് പലരേയും തെറ്റിക്കും. നിങ്ങള്‍ യുദ്ധങ്ങളേയും യുദ്ധശ്രുതികളേയും കുറിച്ചു കേള്‍ക്കും. ചഞ്ചലപ്പെടാതിരിപ്പീന്‍. സൂക്ഷിച്ചുകൊള്ളുവീന്‍. അതു സംഭവിക്കേണ്ടതു തന്നെ. എന്നാല്‍ അത്‌ അവസാനമല്ല. ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും. ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. എങ്കിലും ഇത്‌ ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ". കള്ളക്രിസ്തുക്കള്‍, യുദ്ധങ്ങള്‍, ക്ഷാമവും ഭൂകമ്പവും, പ്രകൃതി വിനാശങ്ങള്‍ എന്നിവയുടെ അധികരിപ്പ്‌ അവസാന നാളുകള്‍ അടുത്തു വരുന്നു എന്നതിന്റെ ലക്ഷണമായി ഇവിടെ പറഞ്ഞിരിക്കുന്നു. ഇത്‌ അവസാനമല്ല, ഈറ്റുനോവിന്റെ ആരംഭമത്രേ എന്ന് പറഞ്ഞിരിക്കുന്നത്‌ ശ്രദ്ധിക്കേണ്ടതാണ്‌.

ഓരോ ഭൂമികുലുകക്വും, രാഷ്ട്രീയ കോളിളക്കവും, യിസ്രായേല്‍ നാടിനുമേലുള്ള ഓരോ യുദ്ധവും അന്ത്യ നാളുകള്‍ വളരെ അടുത്തിരിക്കുന്നു എന്നതിന്റെ അടയാളമായി ചിലര്‍ വ്യാഖ്യാനിക്കാറുണ്ട്‌. ഇത്തരം സംഭവങ്ങള്‍ അന്ത്യനാള്‍ അടുത്തെത്തി എന്ന് സൂചിപ്പിക്കുന്നവ ആണെങ്കിലും, അന്ത്യനാളുകള്‍ എത്തിക്കഴിഞ്ഞു എന്ന് ചിന്തിക്കുവാന്‍ പാടില്ല. അവസാന കാലത്ത്‌ അനേക ദുരുപദേശങ്ങള്‍ ഉടലെടുക്കും എന്ന് അപ്പൊസ്തലനായ പൌലോസ്‌ പറയുന്നു. "എന്നാല്‍ ഭാവികാലത്ത്‌ ചിലര്‍ വ്യാജ ആത്മാക്കളേയും ഭൂതങ്ങളുടെ ഉപദേശങ്ങളേയും ആശ്രയിച്ച്‌ ഭോഷ്ക്കുപറയുന്നവരുടെ കപടത്താല്‍ വിശ്വാസം ത്യജിക്കും എന്ന് ആത്മാവു തെളിവായി പറയുന്നു" (1തിമോ.4:1). അന്ത്യകാലത്തെ "ദുഘട സമയങ്ങള്‍" എന്നാണ്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌. മനുഷരില്‍ അനേകര്‍ ചീത്ത സ്വഭാവത്തിന്‌ അടിമകളായി സത്യത്തെ മറുതലിക്കുന്നവരായിത്തീരും എന്നാണ്‌ അതിനു കാരണം പറഞ്ഞിരിക്കുന്നത്‌ (2തിമൊ.3:1-9; 2തെസ്സ.2:3).

അടുത്ത പ്രധാന അടയാളങ്ങളില്‍ ഒന്ന്‌ യെരുശലേമില്‍ യെഹൂദന്‍മാര്‍ അവരുടെ ദേവാലയം പണിയും എന്നതായിരിക്കും. യിസ്രായേലിനെതിരെ ലോകജനത ഒന്നിക്കുന്നതും അന്ത്യകാലത്തിന്റെ ഒരു അടയാളമാണ്‌. ഒരു അഖില ലോക സര്‍ക്കാര്‍ ഉടലെടുക്കുന്നതും പ്രധാന അടയാളങ്ങളില്‍ ഒന്നാണ്‌. ഇപ്പോള്‍ നമുക്കു വ്യക്തമായി കാണാവുന്ന അടയാളം യിസ്രായേല്‍ നാടിന്റെ രൂപീകരണം തന്നെയാണ്‌. A.D. 70 ല്‍ നിര്‍മൂലമായിപ്പോയ യെഹൂദന്‍മാരുടെ രാഷ്ട്രം 1948 ല്‍ ആണ്‌ ഒരു സ്വതന്ത്രനാടായി പ്രഖ്യാപിക്കപ്പെട്ടത്‌. ദൈവം അബ്രഹാമിനും അവന്റെ സന്ദതിക്കും കനാന്‍ നാട്‌ "ശാശ്വത അവകാശമായി" വാഗ്ദത്തം ചെയ്തതാണ്‌ (ഉല്‍പ.17:8). യിസ്രായേല്‍ ആത്മീയമായും രാഷ്ട്രീയമായും ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന്‌ യെഹസ്കേല്‍ പ്രവചിച്ചിട്ടുണ്ട്‌ (യെഹ.37). അന്ത്യകാല പ്രവചനങ്ങളില്‍ യിസ്രയേലിനുള്ള പങ്കു കണക്കിലെടുത്താല്‍ യിസ്രായേല്‍ ഒരു രാഷ്ട്രമായി അവരുടെ സ്വന്ത നാട്ടില്‍ ഇപ്പോള്‍ ആയിരിക്കുന്നത്‌ നാം അന്ത്യകാലത്തിന്റെ വക്കോളം എത്തി എന്നതിന്റെ അടയാളമാണ്‌ (ദാനി.10:14; 11:41: വെളി.11:8).

ഇങ്ങനെ അനേക അടയാളങ്ങള്‍ നമ്മുടെ കണ്ണിനു മുമ്പില്‍ തന്നെ ഉള്ളതുകൊണ്ട്‌ നാം ബുദ്ധിയോടുകൂടെ അന്ത്യകാല സംഭവങ്ങള്‍ മുഴുവന്‍ നിറവേറുവാന്‍ ആകാംഷയോടും പ്രര്‍ത്ഥനയോടും കൂടെ ഇരിക്കേണ്ടതാണ്‌. എന്നാല്‍ അന്ത്യകാലം എത്തിക്കഴിഞ്ഞു എന്ന്‌ പറയത്തക്കവണ്ണം ഏതെങ്കിലും പ്രത്യേകസംഭവത്തെ ആസ്പദമാക്കി ശഠിക്കുവാനും പാടുള്ളതല്ല. എന്നാല്‍ നാം എപ്പോഴും ഒരുക്കമുള്ളവരായി കാണത്തക്കവണ്ണം അനേക അടയാളങ്ങള്‍ ഇപ്പോള്‍ തന്നെ ദൈവം നമുക്കു തന്നിട്ടുണ്ട്‌.



ചോദ്യം: സഭയുടെ ഉല്‍പ്രാപണം എന്നു പറഞ്ഞാല്‍ എന്താണ്‌?

ഉത്തരം:
"ഉല്‍പ്രാപണം" എന്ന വാക്ക്‌ വേദപുസ്തകത്തില്‍ ഇല്ലാത്ത ഒരു വാക്കാണ്‌. എന്നാല്‍ ഉല്‍പ്രാപണം എന്ന വാക്കില്‍ അടങ്ങിയിരിക്കുന്ന ആശയം വേദപുസ്തക സത്യമാണ്‌. പാപത്തിനും അനീതിക്കും എതിരായ ദൈവത്തിന്റെ നീതിയുള്ള ന്യായവിധി ഈ ഭൂമിയില്‍ ദൈവം ചൊരിയുന്ന ഉപദ്രവകാലത്തിനു മുന്‍പ്‌ തന്റെ ജനത്തെ ദൈവം ഈ ഭൂമിയിയില്‍ നിന്ന് മാറ്റുന്നതിനെ ആണ്‌ സഭയുടെ ഉല്‍പ്രാപണം എന്നു പറയുന്നത്‌. 1തെസ്സ.4:13-18; 1 കൊരി.15:50-54 വരെയുള്ള വേദഭാഗങ്ങളിലാണ്‌ സഭയുടെ ഉല്‍പ്രാപണത്തെപ്പറ്റി നാം വായിക്കുന്നത്‌. ക്രിസ്തുവില്‍ മരിച്ച എല്ലാവരും ഉയിര്‍ത്തെഴുന്നേറ്റ്‌ തേജസ്ക്കരിക്കപ്പെട്ട ശരീരം ഉള്ളവരായിത്തീരും. അപ്പോള്‍ ഈ ഭൂമിയില്‍ ജീവനോടിരിക്കുന്ന ദൈവജനവും രൂപാന്തരപ്പെട്ട്‌ തേജസ്കരിക്കപ്പെട്ട ശരീരം ഉള്ളവരായി ക്രിസ്തുവിനോടു കൂടെ വാന മേഘങ്ങളില്‍ എടുക്കപ്പെടും. "കര്‍ത്താവു താനും ഗംഭീരനാദത്തോടും പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവരികയും ക്രിസ്തുവില്‍ മരിച്ചവര്‍ മുമ്പെ ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്യും. പിന്നെ ജീവനോടു ശേഷിക്കുന്ന നാമെല്ലാവരും ഒരുമിച്ച്‌ ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്‍ക്കുവാന്‍ മേഘങ്ങളില്‍ എടുക്കപ്പെടും. ഇങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടു കൂടെ ഇരിക്കും" (1തെസ്സ.4:16-17).

കണ്ണിമയ്ക്കുന്ന നേരത്തില്‍ സംഭവിക്കുവാന്‍ പോകുന്ന കാര്യമാണ്‌ ഉല്‍പ്രാപണം. നമുക്ക്‌ തേജസ്കരിക്കപ്പെട്ട ശരീരം ആ സമയത്താണ്‌ ലഭിക്കുന്നത്‌. "ഞാന്‍ ഒരു മര്‍മ്മം നിങ്ങളോടു പറയാം. നാം എല്ലാവരും നിദ്ര കൊള്ളുകയില്ല; എന്നാല്‍ അന്ത്യ കാഹള നാദത്തിങ്കല്‍ പെട്ടെന്ന് കണ്ണിമയ്ക്കുന്നതിനിടയില്‍ നാമെല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും; മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കയും നാമെല്ലാവരും രൂപാന്തരപ്പെടുകയും ചെയ്യും" (1കൊരി.15:51-52). ഈ മഹത്വകരമായ പ്രത്യാശയ്ക്കായി നാമെല്ലാവരും നോക്കി കാത്തിരിക്കേണ്ടതാണ്‌. പാപത്തില്‍ നിന്ന് നാം ഒടുവിലായി രക്ഷപെടുന്നത്‌ ഇങ്ങനെയാണ്‌. അതിനു ശേഷം നാം യുഗായുഗങ്ങളായി ദൈവത്തോടു കൂടെ ആയിരിക്കും. ഉല്‍പ്രാപണത്തെപ്പറ്റിയും അതിനോട്‌ അനുബന്ധിച്ച വിഷയങ്ങളെപ്പറ്റിയും അനേകര്‍ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടാറുണ്ട്‌. അത്‌ ഒരിക്കലും ദൈവഹിതമല്ല. ഈ വചനങ്ങളെക്കൊണ്ട്‌ അന്വേന്യം ആശസിപ്പിച്ചുകൊള്ളുവീന്‍ എന്നാണ്‌ അപ്പൊസ്തലന്‍ പറഞ്ഞിരിക്കുന്നത്‌ (1 തെസ്സ.4:18).



ചോദ്യം: ഉപദ്രവകാലം എന്നാല്‍ എന്താണ്‌? ഉപദ്രവകാലം ഏഴു വര്‍ഷത്തേയ്ക്ക്‌ ആയിരിക്കും എന്ന് എങ്ങനെ അറിയാം?

ഉത്തരം:
ഉപദ്രവകാലം എന്നു പറയുന്നത്‌ ഭാവിയില്‍ വരുവാനിരിക്കുന്ന ഏഴു വര്‍ഷങ്ങള്‍ ആണ്‌. ആ കാലത്താണ്‌ ദൈവം യിസ്രായേലിനോടും അവിശ്വാസികളായ ലോകനിവാസികളോടും തന്റെ ന്യായവിധിയില്‍ പ്രത്യക്ഷപ്പെടുവാന്‍ പോകുന്നത്‌. കര്‍ത്താവായ യേശുക്രിസ്തുവിന്റെ രക്ഷണ്യവേലയില്‍ ആശ്രയിച്ച്‌ രക്ഷിക്കപ്പെട്ട ദൈവജനം ആ കാലത്ത്‌ ഈ ഭൂമിയില്‍ ഉണ്ടായിരിക്കയില്ല. അപ്പോഴേയ്ക്കും സഭയുടെ ഉല്‍പ്രാപണത്താല്‍ സഭ ഭൂമിയില്‍ നിന്ന് മാറ്റപ്പെട്ടിരിക്കും (1തെസ്സ.4:13-18; 1കൊരി.15:51-53). വരുവാനിരിക്കുന്ന കോപത്തില്‍ നിന്ന് സഭ വിടുവിക്കപ്പെട്ടതാണല്ലോ (1തെസ്സ.5:9). വേദപുസ്തകത്തില്‍ ഈ കാലത്തിന്‌ യഹോവയുടെ നാള്‍ (യെശ.2:12;13:6-9; യോവേ.1:15;2:1-31;3:14; 1തെസ്സ.5:2), ക്ലേശം (ആവ.4:30); വലിയ കഷ്ടം (മത്താ.24:21). കഷ്ടകാലം (ദാനി.12:1; സെഫ.1:15); യാക്കോബിന്റെ കഷ്ടം (യെര.30:7) എന്നൊക്കെയുള്ള പേരുകള്‍ കൊടുക്കപ്പട്ടിരിക്കുന്നു.

ഉപദ്രവകാലത്തിന്റെ ഉദ്ദേശവും, അത്‌ എപ്പോഴാണ്‌ സംഭവിക്കുവാന്‍ പോകുന്നത്‌ എന്ന് അറിയുവാനും ദാനി.9:24-27 നല്ലവണ്ണം മനസ്സിലാക്കിയിരിക്കണം. തന്റെ ജനത്തിനു വേണ്ടി മാററിള വയ്ക്കപ്പെട്ട 70 ആഴ്ചവട്ടങ്ങളെപ്പറ്റിയാണ്‌ നാം അവിടെ വായിക്കുന്നത്‌. ദാനിയേലിന്റെ ജനം എന്നത്‌ യെഹൂദജാതിയാണല്ലോ. ദാനി.9:24 ല്‍ "അതിക്രമത്തെ തടസ്ഥം ചെയ്ത്‌ പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിന്‌ പ്രായശ്ചിത്തം ചെയ്ത്‌ നിത്യ നീതി വരുത്തുവാനും ദര്‍ശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്യുവാനും നിന്റെ ജനത്തിനും വിശുദ്ധനഗരത്തിനും എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു" എന്ന് വായിക്കുന്നു. ആഴ്ചവട്ടം എന്നതിന്റെ മൂലഭാഷയിലെ വാക്ക്‌ "ഏഴുകള്‍" എന്നാണ്‌. അതായത്‌, ഈ വാക്യം എഴുപത്‌ ഏഴു വര്‍ഷങ്ങള്‍ അഥവാ 490 വര്‍ഷങ്ങളെ കുറിക്കുന്നു എന്നര്‍ത്ഥം. എഴുപത്‌ ഏഴുകളുടെ വര്‍ഷങ്ങള്‍ എന്ന് ചില തര്‍ജ്ജമയില്‍ കാണാവുന്നതാണ്‌.

ദാനി.9:25,26 എന്നീ വാക്യങ്ങളില്‍ നിന്ന് യെരുശലേമിനെ യഥാസ്ഥാനപ്പെടുത്തുവാന്‍ കല്‍പന പുറപ്പെടുവിച്ചതിനു ശേഷം 69 ആഴ്ചവട്ടങ്ങള്‍ കഴിഞ്ഞ്‌ (അതായത്‌ 483 വര്‍ഷങ്ങള്‍) അഭിഷിക്തന്‍ ഛേദിക്കപ്പെടും എന്ന് വായിക്കുന്നു. വേദപണ്ഡിതന്‍മാര്‍ നമുക്ക്‌ മനസ്സിലാക്കിത്തരുന്ന സത്യം യെരുശലേം പുതുക്കിപ്പണിയുവാന്‍ കല്‍പന പുറപ്പെടുവിച്ചതിനു ശേഷം കൃത്യം 483 വര്‍ഷങ്ങള്‍ക്കു ശേഷം ക്രിസ്തു ക്രൂശിക്കപ്പെട്ടു എന്നാണ്‌. ദാനിയേല്‍ 9 ആം അദ്ധ്യായത്തിലെ 70 ആഴ്ചവട്ടങ്ങളെപ്പറ്റി വേദപഠിതാക്കളില്‍ മിക്കവരും ഈ അഭിപ്രായക്കാരാണ്‌.

ക്രിസ്തുവിന്റെ ക്രൂശീകരണത്തോടു കൂടി 69 ആഴ്ചവട്ടങ്ങള്‍ പൂര്‍ത്തിയായി. അതോടുകൂടി ദൈവം യെഹൂദന്‍മാരുമായി ഇടപെടുന്നത്‌ നിര്‍ത്തി വെച്ചു. ഇനിയും ഒരു ആഴ്ചവട്ടക്കാലം, അതായത്‌ ഏഴുവര്‍ഷങ്ങള്‍, യെഹൂദന്‍മാരോടുള്ള ബന്ധത്തില്‍ ദൈവം വീണ്ടും ഇടപെടുവാന്‍ തുടങ്ങുമ്പോള്‍ പ്രവചനത്തിന്റെ അടുത്ത ഭാഗവും നിറവേറും. അത്‌ ഭാവിയില്‍ വരുവാനിരിക്കുന്ന ഏഴുവര്‍ഷ ഉപദ്രവകാലമാണ്‌.

ദാനിയേല്‍ 9:27 ല്‍ പീഡനകാലത്ത്‌ നടക്കുവാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച്‌ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. "അവന്‍ ഒരു ആഴ്ചത്തേയ്ക്ക്‌ പലരോടും നിയമത്തെ ഉറപ്പാക്കും. ആഴ്ചവട്ടത്തിന്റെ മദ്ധ്യത്തില്‍ അവന്‍ ഹനനയാഗവും ഹോമയാഗവും നിര്‍ത്തലാക്കിക്കളയും. ംളേഛതകളുടെ ചിറകിന്‍മേല്‍ ശൂന്യമാക്കുന്നവന്‍ വരും. നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെ മേല്‍ കോപം ചൊരിയും." മത്താ.24:15 ല്‍ ശൂന്യമാക്കുന്നവന്‍ എന്നും വെളി.13 ല്‍ ഇവനെ മൃഗം എന്നും വിളിച്ചിരിക്കുന്നു. വെളി.13 അനുസരിച്ച്‌ അവന്‍ തന്റെ പ്രതിമയെ ദേവാലയത്തില്‍ സ്ഥാപിച്ച്‌ ലോകത്തിലുള്ള എല്ലാവരും അതിനെ നമസ്കരിക്കുവാന്‍ പറയും. അത്‌ 42 മാസക്കാലത്തേയ്ക്കായിരിക്കും എന്ന് വെളി.13:5 പറയുന്നു. 42 മാസങ്ങള്‍ എന്നത്‌ മൂന്നര വര്‍ഷങ്ങള്‍ ആണല്ലോ. ദാനി.9:27 അനുസരിച്ച്‌ ഇതു സംഭവിക്കുന്നത്‌ ആഴ്ചവട്ടത്തിന്റെ മദ്ധ്യത്തില്‍ ആണല്ലൊ. ദാനി.7:25 ല്‍ പറയുന്നത്‌, "കാലവും, കാലങ്ങളും, കാലാംശവും അവര്‍ അവന്റെ കൈയില്‍ ഏല്‍പ്പിക്കപ്പെട്ടിരിക്കും" എന്നാണ്‌. അതും മൂന്നര വര്‍ഷത്തെയാണ്‌ കുറിക്കുന്നത്‌. ഈ മൂന്നര വര്‍ഷങ്ങളാണ്‌ മഹോപദ്രവകാലം എന്ന് വിളിക്കപ്പെടുന്നത്‌.

വെളി.11:2-3 ല്‍ പറഞ്ഞിരിക്കുന്ന 1260 ദിവസങ്ങള്‍, അഥവാ 42 മാസങ്ങള്‍, ദാനി.12:11-12 വരെ പറഞ്ഞിരിക്കുന്ന 1290, 1335 ദിവസങ്ങള്‍ എല്ലാം മഹോപദ്രവത്തിനോടുള്ള ബന്ധത്തില്‍ പറഞ്ഞിരിക്കുന്നവയാണ്‌. ദാനി.12 ലെ കൂടുതല്‍ ദിവസങ്ങള്‍ ജാതികളുടെ ന്യായവിധിക്കായി ഉള്‍പ്പെടുത്തിയിട്ടുള്ള ദിവസങ്ങള്‍ ആണെന്ന് മത്താ.25:31-46 വരെയുള്ള ഭാഗങ്ങളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്‌. അതിനു ശേഷം ഈ ഭൂമിയില്‍ ക്രിസ്തു തന്റെ രാജ്യം സ്ഥാപിക്കും (വെളി.20:4-6).



ചോദ്യം: പീഡനകാലതതോ്ടുള്ള ബന്ധത്തില്‍ സഭ എപ്പോഴാണ്‌ ഈ ഭൂമിയില്‍ നിന്ന് മാറ്റപ്പെടുന്നത്‌?

ഉത്തരം:
പീഡനകാലത്തോടുള്ള ബന്ധത്തില്‍ സഭയുടെ ഉല്‍പ്രാപണം എപ്പോള്‍ സംഭവിക്കും എന്നത്‌ ഒരു വിവാദകരമായ വിഷയമാണ്‌. ഇതിനെപ്പറ്റി പ്രധാനമായി മൂന്ന് അഭിപ്രായങ്ങളാണ്‌ നിലവിലുള്ളത്‌. സഭ പീഡനത്തിനു മുന്‍പ്‌ എടുക്കപ്പെടും എന്നും, അല്ല പീഡനകാലത്തിന്റെ മദ്ധ്യത്തിലാണ്‌ സഭ എടുക്കപ്പെടുന്നതെന്നും, ഇതു രണ്ടും ശരിയല്ല, പീഡനകാലത്തിനു ശേഷമാണ്‌ സഭ ഭൂമിയില്‍ നിന്ന് മാറ്റപ്പെടുന്നത്‌ എന്നുമാണ്‌ ആ ചിന്താഗതികള്‍. നാലാമത്‌ ഒന്നുള്ളത്‌ സഭ പീഡനകാലത്തിന്റെ മദ്ധ്യത്തില്‍ എടുക്കപ്പെടും എന്ന ചിന്താഗതിക്ക്‌ അല്‍പ വ്യത്യാസം വരുത്തി ക്രോധത്തിനു മുമ്പ്‌ സഭ ഈ ഭൂമിയില്‍ നിന്ന് മാറ്റപ്പെടും എന്ന് വിശ്വസിക്കുന്നു.

ഈ വിഷയത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ പീഡനകാലത്തിന്റെ ഉദ്ദേശം എന്താണ്‌ എന്ന് ആദ്യം മനസ്സിലാക്കിയിരിക്കണം. ദാനി.9:27 ല്‍ പറഞ്ഞിരിക്കുന്ന എഴുപതാം ആഴ്ചവട്ടം (ഏഴു വര്‍ഷങ്ങള്‍) ഇനിയും സംഭവിക്കേണ്ടതാണ്‌. ദാനി.9:20-27 വരെയുള്ള വാക്യങ്ങളിലെ എഴുപത്‌ ആഴ്ചവട്ടങ്ങള്‍ യിസ്രായേലിനെ സംബന്ധിച്ചുള്ള പ്രവചനം ആണ്‌. ദൈവം യിസ്രായേലുമായുള്ള ബന്ധത്തില്‍ പ്രത്യേകമായി പ്രവര്‍ത്തിക്കുന്ന കാലഘട്ടമാണ്‌ അവ. അതിന്റെ ഒടുവിലത്തെ ആഴ്ചവട്ടമായ എഴുപതാം ആഴ്ചവട്ടവും, അതായത്‌ പീഡനകാലവും, ദൈവം യിസ്രായേലുമായി ബന്ധപ്പെട്ട്‌ ചെയ്യുന്ന കാര്യമാണത്‌. സഭയ്ക്ക്‌ യിസ്രായേലുമായി ബന്ധമില്ലാത്തതിനാല്‍ (1കൊരി.10:32), ദൈവം യിസ്രായേലിനോട്‌ തനിയായി ഇടപെടുന്ന ഈ കാലഘട്ടത്തില്‍ സഭയുടെ സാനനി്ദ്ധ്യം ഈ ഭൂമിയില്‍ ആവശ്യമില്ല.

1തെസ്സ.4:13-18 വരെയുള്ള ഭാഗത്താണ്‌ ഉല്‍പ്രാപണത്തെപ്പറ്റി പ്രധാനമായി പരാമര്‍ശിച്ചിരിക്കുന്നത്‌. അവിടെ നാം വായിക്കുന്നത്‌ ക്രിസ്തുവില്‍ മരിച്ച എല്ലാവരും, അവരോടൊത്ത്‌ ജീവനോടിരിക്കുന്ന എല്ലാവിശ്വാസികളും ആകാശ മേഘങ്ങളില്‍ എടുക്കപ്പെട്ട്‌ ക്രിസ്തുവിനോടു കൂടെ ആയിരിക്കും എന്നാണ്‌. ദൈവം തന്റെ ജനത്തെ ഈ ഭൂമിയില്‍ നിന്ന് മാറ്റുക എന്നതാണ്‌ ഉല്‍പ്രാപണം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഇതിനെപ്പറ്റി പറഞ്ഞശേഷം ചില വാക്യങ്ങള്‍ കഴിഞ്ഞ്‌ പൌലൊസ്‌ പറഞ്ഞിരിക്കുന്നത്‌ ശ്രദ്ധിക്കുക. "ദൈവം നമ്മെ കോപത്തിനല്ല.... നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തിരം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നത്‌" (1തെസ്സ.5:9-10). വെളിപ്പാടു പുസ്തകം ഇനിയും ഈ ലോകത്തിനു വരുവാനിരിക്കുന്ന ഉപദ്രവത്തിനെക്കുറിച്ചുള്ള പ്രവചന പുസ്തകമാണ്‌. അന്ന് ഈ ഭൂമിയിലേയ്ക്ക്‌ ദൈവം തന്റെ ക്രോധത്തെ ചൊരിയുന്ന കാലമാണ്‌. "കോപത്തിനല്ല നിയമിച്ചിരിക്കുന്നത്‌" എന്നു പറഞ്ഞശേഷം ദൈവം തന്റെ ജനത്തെ ഈ ഭൂമിയില്‍ താന്‍ ചൊരിയുവാന്‍ പോകുന്ന ക്രോധം സഹിക്കുവാന്‍ അനുവദിച്ച്‌ ആ കാലഘട്ടത്തില്‍ അവരെ ഇവിടെ ആക്കിയിരിക്കുന്നത്‌ താന്‍ പറഞ്ഞതിനോട്‌ യോജിക്കുന്നതല്ലല്ലോ. ഉല്‍പ്രാപണത്തെപ്പറ്റി പറഞ്ഞശേഷമാണ്‌ കോപത്തിനല്ല നിയമിച്ചിരിക്കുന്നത്‌ എന്ന് പറഞ്ഞിരിക്കുന്നത്‌ ഈ രണ്ടു കാര്യങ്ങള്‍ തമ്മിലുള്ള ബന്ധം കൊണ്ടു മാത്രം ആണ്‌.

ഉല്‍പ്രാപണത്തിന്റെ സമയത്തെപ്പറ്റി പഠിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട വേറൊരു പ്രധാന വാക്യം വെളി.3:10 ആണ്‌. ആ വാക്യത്തില്‍ നമ്മുടെ കര്‍ത്താവ്‌ ഇങ്ങനെയാണ്‌ പറഞ്ഞിരിക്കുന്നത്‌. "ഭൂതലത്തില്‍ എങ്ങും വരുവാനുള്ള പരീക്ഷാകാലത്ത്‌ ഞാനും നിന്നെ കാക്കും". ഈ വാക്യം രണ്ടു രീതിയില്‍ മനസ്സിലാക്കാം. ഒന്നുകില്‍ പരീക്ഷയില്‍ കൂടെ പോകുമ്പോള്‍ എന്നോ അല്ലെങ്കില്‍ പരീക്ഷയില്‍ അകപ്പെടാതെ എന്നോ എടുക്കാം. ഇവിടെ ശ്രദ്ധിക്കേണ്ടത്‌ പരീക്ഷ എന്നതിനേക്കാള്‍ പരീക്ഷാകാലം എന്ന് പറഞ്ഞിരിക്കുന്നതിനെയാണ്‌. ഭൂമിയിലുള്ളവരെ പരീക്ഷിക്കുവാന്‍ വേണ്ടി മാറ്റി വെച്ചിരിക്കുന്ന ആ കാലഘട്ടത്തില്‍ നിന്ന്, അഥവാ ഉപദ്രവകാലത്തു നിന്ന്, തന്റെ ജനത്തെ കാക്കും എന്നാണ്‌ കര്‍ത്താവു പറഞ്ഞിരിക്കുന്നത്‌. ഉല്‍പ്രാപണത്തിന്റെ ഉദ്ദേശം, പീഡനകാലത്തിന്റെ ഉദ്ദേശം, 1തെസ്സ.5:9 ന്റെ അര്‍ത്ഥം, വെളി.3:10 ന്റെ ശരിയായ വ്യാഖാനം എല്ലാം വിരല്‍ ചൂണ്ടുന്നത്‌ പീഡനകാലത്തിനു മുമ്പ്‌ സഭ ഭൂമിയില്‍ നിന്ന് മാറ്റപ്പെടും എന്നു തന്നെയാണ്‌. വേദപുസ്തകത്തെ അതിന്റെ മുഴുമയിലും അക്ഷരാര്‍ത്ഥത്തിലും മനസ്സിലാക്കിയാല്‍ പീഡനകാലത്തിനു മുന്‍പ്‌ സഭ ഈ ഭൂമിയില്‍ നിന്ന് മാറ്റപ്പെടും എന്നത്‌ ഏറ്റവും സ്വീകാര്യമായ വ്യാഖ്യാനം ആണ്‌.



ചോദ്യം: ക്രിസ്തുവിന്റെ രണ്ടാം വരവ്‌ എന്നു പറഞ്ഞാല്‍ എന്താണ്‌?

ഉത്തരം:
ക്രിസ്തുവിന്റെ രണ്ടാം വരവ്‌ ഒരു വിശ്വാസിയുടെ ഏറ്റവും വലിയ പ്രത്യാശയാണ്‌. അത്‌ ദൈവത്തിന്റെ വിശ്വസ്തത മേലുള്ള വിശ്വാസിയുടെ ഉറപ്പാണ്‌. ദൈവം തന്റെ വചനത്തിലെ വാഗ്ദത്തങ്ങള്‍ എല്ലാം നിറവേറ്റും എന്ന ധൈര്യമാണ്‌ ക്രിസ്തുവിന്റെ രണ്ടാം വരവിനെ ഉറപ്പാക്കുന്നത്‌. ക്രിസ്തു തന്റെ ആദ്യവരവില്‍ മശിഹയെപ്പറ്റിയുള്ള തിരുവചന പ്രവചനങ്ങള്‍ നിറവേറ്റിക്കൊണ്ട്‌ ബെത്തലഹേമിലെ പുല്‍ക്കൂട്ടില്‍ ഒരു ശിശുവായി ജനിച്ചു. തന്റെ ജനനം, ജീവിതം, ശുശ്രൂഷ, മരണ പുനരുദ്ധാനങ്ങള്‍ എന്നിവയില്‍ ക്രിസ്തു അനേക പ്രവചനങ്ങള്‍ നിറവേറ്റി. എന്നാല്‍ മശിഹായെപ്പറ്റിയുള്ള പ്രവചനങ്ങളില്‍ പലതും ഇനിയും നിറവേറാനുണ്ട്‌. ക്രിസ്തുവിന്റെ രണ്ടാം വരവിലാണ്‌ ആ പ്രവചനങ്ങള്‍ നിറവേറുന്നത്‌. തന്റെ രണ്ടാം വരവില്‍ ക്രിസ്തു ഒരു ജയാളിയായ രാജാവായി വരും. തന്റെ ആദ്യ വരവില്‍ അവന്‍ താഴ്മ ധരിച്ചവനായി വന്നു. എന്നാല്‍ തന്റെ മടങ്ങി വരവില്‍ അവന്‍ സ്വര്‍ഗ്ഗീയ സേനയുടെ അകമ്പടിയോടെയാണ്‌ വരുവാന്‍ പോകുന്നത്‌.

പഴയ നിയമ പ്രവാചകന്‍മാര്‍ ക്രിസ്തുവിന്റെ രണ്ടു വരവുകളെപ്പറ്റി വ്യക്തമായി തരം തിരിച്ചു മനസ്സിലാക്കിയിരുന്നില്ല. യേശ.7:14, 9:6-7, സെഖ.14:4 എന്നീ വേദഭാഗങ്ങളില്‍ നിന്ന്‌ ഈ കാര്യം വ്യക്തമാണ്‌. ഇവ രണ്ടു വ്യക്തികളെ കുറിക്കുന്നതായി പല യെഹൂദ റബിമാരും മനസ്സിലാക്കി കഷ്ടം സഹിക്കുന്ന ഒരു മശിഹയും യുദ്ധവീരനായ മറ്റൊരു മശിഹയും ഉണ്ടെന്ന്‌ എന്ന്‌ അവര്‍ പഠിപ്പിച്ചു. എന്നാല്‍ ഒരേ വ്യക്തി ഇവ രണ്ടും നിറവേറ്റും എന്ന സത്യം അവര്‍ മനസ്സിലാക്കിയിരുന്നില്ല. കഷ്ടം സഹിക്കുന്ന മശിഹയെപ്പറ്റിയുള്ള പ്രവചനങ്ങള്‍ (യേശ.53) ക്രിസ്തു തന്റെ ആദ്യ വരവില്‍ നിറവേറ്റി. തന്റെ രണ്ടാം വരവില്‍ താന്‍ യുദ്ധവീരനായി വന്ന്‌ തന്റെ ജനത്തെ വിടുവിച്ച്‌ തന്റെ രാജ്യം സ്ഥാപിക്കും. സെഖ.12:10, വെളി.1:7 എന്നീ വേദഭാഗങ്ങള്‍ ക്രിസ്തുവിന്റെ രണ്ടാം വരവിലെ ദൃശ്യമാണ്‌ കാണുന്നത്‌. തന്റെ ആദ്യത്തെ വരവില്‍ അവന്‍ അടി ഏറ്റതിനെപ്പറ്റി ഈ വേദഭാഗങ്ങളില്‍ പറഞ്ഞിരിക്കുന്നു. യിസ്രായേലും ലോകജനതയും അവന്റെ ആദ്യത്തെ വരവില്‍ അവനെ സ്വീകരിച്ചില്ല എന്നതോര്‍ത്ത്‌ വിലപിച്ചു കരയുന്ന രംഗമാണത്‌.

ക്രിസ്തു സ്വര്‍ഗ്ഗത്തിലേയ്ക്ക്‌ കയറിപ്പോയ ശേഷം ദൈവ ദൂതന്‍മാര്‍ പറഞ്ഞത്‌ ശ്രദ്ധിക്കുക. "ഗലീല പുരുഷന്‍മാരേ, നിങ്ങള്‍ ആകാശത്തിലേയ്ക്ക്‌ നോക്കി നില്‍ക്കുന്നത്‌ എന്ത്‌? നിങ്ങളെ വിട്ട്‌ സ്വര്‍ഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വര്‍ഗ്ഗത്തിലേയ്ക്ക്‌ പോകുന്നവനായി നിങ്ങള്‍ കണ്ടതു പോലെ തന്നെ അവന്‍ വീണ്ടും വരും" (അപ്പൊ.1:11). സെഖ.14:4 അനുസരിച്ച്‌ അവന്‍ ഒലിവു മലയിലേയ്ക്കാണ്‌ മടങ്ങി വരുവാന്‍ പോകുന്നത്‌ എന്ന് മനസ്സിലാക്കാം. മത്താ.24:30 ല്‍ ഇങ്ങനെ വായിക്കുന്നു. "അപ്പോള്‍ മനുഷപുത്രന്റെ അടയാളം ആകാശത്ത്‌ വിളങ്ങും. അന്ന്‌ ഭൂമിയിലെ സകല ഗോത്രങ്ങളും പ്രലപിച്ചുകൊണ്ട്‌, മനുഷപുത്രന്‍ ആകാശത്തിലെ മേഘങ്ങളിന്‍മേല്‍ മഹാശക്തിയോടും മഹാതേജസ്സോടും കൂടെ വരുന്നത്‌ കാണും". തീത്തോ.2:13 ല്‍ ഇതിനെ "തേജസ്സിന്റെ പ്രത്യക്ഷത" എന്ന്‌ പറഞ്ഞിരിക്കുന്നു.

വെളി.19:11-16 വരെ ഈ രംഗം വളരെ വിശദമായി വിവരിച്ചിരിക്കുന്നു. "അനന്തരം സ്വര്‍ഗ്ഗം തുറന്നിരിക്കുന്നത്‌ ഞാന്‍ കണ്ടു. ഒരു വെള്ളക്കുതിര പ്രത്യക്ഷമായി. അതിന്‍മേല്‍ ഇരിക്കുന്നവന്‌ വിശ്വസ്ഥനും സത്യവാനും എന്നു പേര്‍. അവന്‍ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു. അവന്റെ കണ്ണു അഗ്നിജാല; തലയില്‍ അനേകം രാജമുടികള്‍. എഴുതിയിട്ടുള്ള നാമവും അവനുണ്ട്‌. അത്‌ അവനല്ലാതെ ആര്‍ക്കും അറിഞ്ഞുകൂട. അവന്‍ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു. അവനു ദൈവവചനം എന്ന്‌ പേര്‍ പറയുന്നു. സ്വര്‍ഗ്ഗത്തിലെ സൈന്യം നിര്‍മ്മലവും ശുഭ്രവുമായ വസ്ത്രം ധരിച്ച്‌ വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു. ജാതികളെ വെട്ടുവാന്‍ അവന്റെ വായില്‍ നിന്ന്‌ മൂര്‍ച്ചയുള്ള വാള്‍ പുറപ്പെടുന്നു. അവന്‍ ഇരുമ്പു കോല്‍ കൊണ്ട്‌ അവരെ മേയ്ക്കും. സര്‍വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്ക്‌ അവന്‍ മെതിക്കുന്നു. രാജാധിരാജാവും കര്‍ത്താധികര്‍ത്താവും എന്ന നാമം അവന്റെ ഉടുപ്പിന്‍മേലും തുടമേലും എഴുതിയിരിക്കുന്നു".



ചോദ്യം: ആയിരം ആണ്ടു വാഴ്ച എന്നാല്‍ എന്താണ്‌? അത്‌ ആക്ഷരീകമാണോ?

ഉത്തരം:
കരിാസ്തു രാജാവായി ഈ ഭൂമിയില്‍ വാഴുവാന്‍ പോകുന്ന കാലത്തെ ആണ്‌ ആയിരം ആണ്ടു വാഴ്ച എന്ന് വിളിക്കുന്നത്‌. ഇവിടെ പറഞ്ഞിരിക്കുന്ന ആയിരം വര്‍ഷങ്ങള്‍ അനേക വര്‍ഷങ്ങള്‍ എന്നതിനെ അലങ്കാരീകമായി പറഞ്ഞിരിക്കുകയാണ്‌ എന്ന് ചിലര്‍ പഠിപ്പിക്കാറുണ്ട്‌. മറ്റു ചിലര്‍ ഇത്‌ ആക്ഷരീകമായ ഒരു ഭരണത്തെപ്പറ്റി അല്ല പറഞ്ഞിരിക്കുന്നത്‌ എന്നു മനസ്സിലാക്കി വെറും ആത്മീക അര്‍ത്ഥം കൊടുത്ത്‌ ഇതിനെ വ്യാഖ്യാനിക്കാറുണ്ട്‌. എന്നാല്‍ വെളി.20:2-7 വരെയുള്ള വാക്യങ്ങളില്‍ ആറു പ്രാവശ്യം ആയിരം വര്‍ഷങ്ങള്‍ ആണ്‌ ഈ കാലഘട്ടത്തിന്റെ ദൈര്‍ഘ്യം എന്ന് എടുത്തു പറഞ്ഞിട്ടുണ്ട്‌. ഇങ്ങനെ വളരെ ക്രിത്യമായ കണക്ക്‌ ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നതു കൊണ്ട്‌ ആയിരം വര്‍ഷങ്ങള്‍ ആക്ഷരീകം തന്നെ ആണ്‌ എന്ന് തീരുമാനിക്കാവുന്നതാണ്‌.

വേദപുസ്തകത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്ന ഒരു സത്യം ക്രിസ്തു മടങ്ങി വരുമ്പോള്‍ യെരുശലേം നഗരം തലസ്ഥാനമാക്കി ഈ ഭൂമിയില്‍ രാജാവായി വാഴും എന്നാണ്‌ (ലൂക്കോ.1:32-33). ദൈവം തന്റെ ജനവുമായി ചെയ്ത ഉടമ്പടികള്‍ നിറവേറണമെങ്കില്‍ ആക്ഷരീകമായി ക്രിസ്തു ഈ ഭൂമിയില്‍ രാജാവായി വരിക തന്നെ വേണം. ദൈവം അബ്രഹാമിനോടു ചെയ്ത വാഗ്ദത്തത്തില്‍ ദേശവും, തലമുറകളും, രാജാവും, ആത്മീക അനുഗ്രഹവും ഉള്‍പ്പെട്ടിട്ടുണ്ട്‌ (ഉല്‍പ.12:1-3). ആവര്‍ത്തന പുസ്തകത്തിലെ പലസ്തീന്‍ ഉടമ്പടിയില്‍ ദേശത്തിലേയ്ക്കുള്ള പുനരധിവാസം ഉറപ്പാക്കുന്നുണ്ട്‌ (ആവ.30:1-10). ദാവീദിനോടുള്ള വാഗ്ദത്തത്തില്‍ യിസ്രായേലിന്‌ പാപക്ഷമയും ഭാവി അനുഗ്രഹങ്ങളും വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുണട് ‌ (യെര.31:31-34).

ക്രിസ്തുവിന്റെ രണ്ടാം വരവില്‍ യിസ്രായേലിനോടുള്ള ദൈവീക വാഗ്ദത്തങ്ങള്‍ മുഴുവനും നിറവേറും. യിസ്രായേല്‍ ഒരു രാജ്യമായി പുന:സ്ഥാപിക്കപ്പെടും (മത്താ.24:31). യിസ്രായേല്‍ മാനസ്സാന്തരപ്പെട്ട്‌ (സെഖ.12:10-14) ക്രിസ്തുവിന്റെ നേതൃത്വത്തില്‍ രാജ്യം പുനഃസ്ഥാപിക്കപ്പെടും. ആയിരം ആണ്ടു വാഴ്ചക്കാലത്തെ ആത്മീകവും ഭൌതീകവുമായ അന്തരീക്ഷം കുറ്റമറ്റതും ഏറ്റവും വിശിഷ്ടവും ആയിരിക്കും എന്ന് ബൈബിള്‍ വെളിപ്പെടുത്തുന്നു. അക്കാലത്ത്‌ പരിപൂര്‍ണ്ണ സമാധാനം നിലനില്‍ക്കും (മീഖ4:2-4; യെശ.32:17-18). സന്തോഷം (യെശ.61:7,10), സംതൃപ്തി (യെശ.40:1-2), ദാരിദ്ര്യവും രോഗവും ഇല്ലാത്തകാലം (ആമോ.9:13-15;യോവേ.2:28,29)എന്നിവ ആ കാലത്തിന്റെ ലക്ഷണങ്ങള്‍ ആയിരിക്കും. ആ കാലത്ത്‌ ഈ ഭൂമിയില്‍ ദൈവ വിശ്വാസികള്‍ മാത്രം വാസിക്കുന്നതു കൊണ്ട്‌ പരിപൂര്‍ണ്ണ നീതി (മത്താ.25:37; സങ്കീ.24:3-4), അനുസരണം (യെര.31:33), വിശുദ്ധി (യെശ.35:8), സത്യം (യെശ.65:16), ആത്മനിറവ്‌ (യോവേ.2:28,29)എന്നിവ കാണപ്പെടും. ക്രിസ്തു രാജാവായിരിക്കും (യെശ.9:3-7; 11:1-10). ദാവീദ്‌ അവനോടു കൂടെ വാഴും (യെര.33:15-21; ആമോ.9:11). മറ്റു ശ്രേഷ്ടന്‍മാര്‍ ഭരണാധികാരികള്‍ ആയിരിക്കും (യെശ.32:1; മത്താ.19:28). യെരുശലേം പുരി ലോകത്തിന്റെ തലസ്ഥാനം ആയിരിക്കും (സെഖ.8:3).

വെളി.20:2-7 വരെയുള്ള വാക്യങ്ങളില്‍ ഈ കാലത്തിന്റെ ദൈര്‍ഘ്യത്തെപ്പറ്റി കൃത്യമായി പറഞ്ഞിരിക്കുന്നു. വേദപുസ്തകത്തില്‍ അനേക ഭാഗങ്ങളില്‍ മശിഹായുടെ ഭരണത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്‌. ദൈവീക വാഗ്ദത്തങ്ങള്‍ നിറവേറണമെങ്കില്‍ ഇങ്ങനെ ഒരു ഭരണം ഭൂമിയില്‍ ഉണ്ടായെങ്കിലേ മതിയാകയുള്ളൂ. ആയിരം വര്‍ഷങ്ങള്‍ ക്രിസ്തു ഈ ഭൂമിയില്‍ രാജാവായി വാഴും എന്ന വേദപുസ്തക സത്യത്തെ ആക്ഷരീകമായി വ്യാഖ്യാനിക്കാതിരിക്കുവാന്‍ ഒരു ന്യായവും കാണുന്നില്ല.