ദുഷ്ടത സംഭവിക്കും
2
സഹോദരരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വരവിനെപ്പറ്റി ചിലതു ഞങ്ങള്‍ക്കു പറയുവാനുണ്ട്. നാമെല്ലാവരും അവനോടൊപ്പം സന്ധിക്കുന്ന ആ സമയത്തെക്കുറിച്ചാണ് ഞങ്ങള്‍ക്കു പറയുവാനുള്ളത്. കര്‍ത്താവിന്‍റെ ദിനം അടുത്തെത്തിക്കഴിഞ്ഞു എന്ന വ്യാജപ്രസ്താവന കേട്ട് പരിഭ്രമിക്കുകയോ ചാഞ്ചല്യപ്പെടുകയോ ചെയ്യരുത്. ഒരുവന്‍റെ സന്ദേശം വഴിയോ, ഏതെങ്കിലും പ്രവചനവരത്തിലൂടെയോ, നിങ്ങള്‍ ഇതു കേള്‍ക്കുമായിരിക്കും. അല്ലെങ്കില്‍ ആരെങ്കിലും ഇതിനെ സംബന്ധിച്ച് നിങ്ങളില്‍ നിന്നു വന്ന ഒരു കത്തു വായിച്ചു എന്നും പറയുമായിരിക്കും. ഏതെങ്കിലും വിധത്തില്‍ നിങ്ങളെ വിഡ്ഢികളാക്കാന്‍ ആരെയും അനുവദിക്കരുത്. ദൈവത്തിന് എതിരായി കലാപം ഉണ്ടാകാതെ കര്‍ത്താവ് വരികയില്ല. ദുഷ്ടനും നരകത്തിന് അവകാശപ്പെട്ടവനും ആയവന്‍ വെളിപ്പെടുന്നതുവരെ കര്‍ത്താവ് വരികയില്ല. ദൈവം എന്നു വിളിക്കപ്പെടുന്ന എല്ലാറ്റിനും ആരാധിക്കപ്പെടുന്ന എന്തിനും എതിരായുള്ളവനാണ് ആ ദുഷ്ടതയുടെ മനുഷ്യന്‍. അവന്‍ എല്ലാവരിലും ഉന്നതനാകുവാന്‍ ശ്രമിക്കുന്നു. ആ ദുഷ്ടമനുഷ്യന്‍ ദൈവത്തിന്‍റെ ആലയത്തില്‍ പോകുകയും അവിടെ ഇരിക്കുകയും ചെയ്യുന്നു. അപ്പോള്‍ അവന്‍ ദൈവമാണെന്ന് സ്വയം പറയുകയും ചെയ്യുന്നു.
ഇക്കാര്യങ്ങളെല്ലാം സംഭവിക്കുമെന്ന് ഞാന്‍ നിങ്ങളോട് നേരത്തേ പറഞ്ഞിട്ടുള്ളത് ഓര്‍ക്കുന്നുണ്ടോ? ദുഷ്ടതയുടെ മനുഷ്യനെ ഇപ്പോള്‍ തടയുന്നതെന്താണെന്ന് നിങ്ങള്‍ക്കറിയാം. ശരിയായ നേരത്തു വരാന്‍ തക്കവണ്ണം അവന്‍ തടയപ്പെട്ടിരിക്കുന്നു. ദുഷ്ടതയുടെ ഗൂഢശക്തി ഇപ്പോള്‍ തന്നെ ലോകത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ആ ശക്തിക്കു തടസ്സം ഉണ്ടാക്കുന്ന ഒരുവന്‍ ഉണ്ട്. അവന്‍ മാറ്റപ്പെടുന്നതു വരെ അതു അവന്‍ തുടരും. അപ്പോള്‍ ദുഷ്ടതയുടെ മനുഷ്യന്‍ പ്രത്യക്ഷമാകും. തന്‍റെ വായില്‍ നിന്നും പുറപ്പെടുന്ന ശ്വാസത്താല്‍ കര്‍ത്താവായ യേശു അവനെ നശിപ്പിക്കും. തന്‍റെ വരവിന്‍റെ പ്രഭാവത്താല്‍ ദുഷ്ടതയുടെ മനുഷ്യനെ അവന്‍ നശിപ്പിക്കും.
സാത്താന്‍റെ ശക്തിയാലാണ് ദുഷ്ടതയുടെ മനുഷ്യന്‍ വരുന്നത്. അവന് വളരെ ശക്തിയുണ്ട്. അവന്‍ വ്യാജമായ ധാരാളം വീര്യപ്രവൃത്തികളും അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിക്കും. 10 നഷ്ടപ്പെടുന്നവരെ കെണിയിലാക്കാന്‍ ദുഷ്ടതയുടെ മനുഷ്യന്‍ എല്ലാ ദുഷ്ടവിദ്യകളും പ്രയോഗിക്കും. സത്യത്തെ സ്നേഹിക്കാത്തതിനാലാണ് അവര്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. അവര്‍ സത്യത്തെ സ്നേഹിച്ചിരുന്നെങ്കില്‍ രക്ഷപെട്ടേനേ. 11 എന്നാല്‍ അവര്‍ സത്യത്തെ സ്നേഹിക്കാന്‍ വിസ്സമ്മതിച്ചതുകൊണ്ട് അവരില്‍ പ്രവര്‍ത്തിക്കുവാന്‍ അസത്യത്തിന്‍റെ ശക്തിയെ ദൈവം അയയ്ക്കുന്നു. അതിന്‍റെ ഫലമായി അസത്യത്തില്‍ അവര്‍ വിശ്വസിക്കുന്നു. 12 അതുകൊണ്ട് സത്യം വിശ്വസിക്കാത്തവര്‍ക്കു ന്യായവിധിയുണ്ടാകും. അവര്‍ സത്യം വിശ്വസിക്കുന്നില്ല; അതിനു പകരം ദുഷ്ടത ചെയ്യുന്നത് അവര്‍ ആസ്വദിച്ചു.
13 കര്‍ത്താവിനാല്‍ സ്നേഹിക്കപ്പെട്ട സഹോദരരേ, നിങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ എപ്പോഴും ദൈവത്തിനു നന്ദിയുള്ളവരായിരിക്കണം. രക്ഷിക്കപ്പെടേണ്ടതിനു ദൈവം നിങ്ങളെ ആദ്യം തന്നെ തിരഞ്ഞെടുത്തു. നിങ്ങളുടെ സത്യത്തിലുള്ള വിശ്വാസത്താലും പവിത്രീകരിക്കുന്ന ആത്മാവിനാലും അത്രെ നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു. 14 ആ രക്ഷക്കാണ് ദൈവം നിങ്ങളെ ക്ഷണിച്ചിട്ടുള്ളത്. ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ച സുവിശേഷം വഴിയാണ് ദൈവം നിങ്ങളെ വിളിച്ചത്. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള മഹത്വത്തില്‍ പങ്കുപറ്റാനാണ് ദൈവം നിങ്ങളെ വിളിച്ചത്. 15 അതുകൊണ്ട് സഹോദരരേ, ഞങ്ങള്‍ നിങ്ങള്‍ക്കു നല്‍കിയ ഉപദേശത്തില്‍ അടിയുറച്ചു തുടരുക. ഞങ്ങളുടെ പ്രസംഗത്തിലൂടെയും കത്തിലൂടെയും നിങ്ങളെ പഠിപ്പിച്ചു.
16-17 നിങ്ങള്‍ പറയുന്നതും ചെയ്യുന്നതുമായ എല്ലാ നല്ല കാര്യങ്ങളിലും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു സ്വയവും നമ്മുടെ പിതാവായ ദൈവവും നിങ്ങളെ ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യട്ടെ. ദൈവം നമ്മെ സ്നേഹിക്കുകയും എല്ലാക്കാലത്തേക്കും തുടരുന്ന നല്ല പ്രത്യാശയും, ആശ്വാസവും തന്‍റെ കൃപയിലൂടെ അവന്‍ നമുക്കു നല്‍കുകയും ചെയ്തു.