36
സംഗീതപ്രമാണിക്ക്; യഹോവയുടെ ദാസനായ ദാവീദിന്റെ ഒരു സങ്കീർത്തനം. 
 1 ദുഷ്ടന്റെ ഹൃദയത്തിൽ പാപ ഉദ്ദേശ്യമുണ്ട്; 
അവന്റെ ദൃഷ്ടിയിൽ ദൈവഭയമില്ല. 
 2 “എന്റെ കുറ്റം തെളിയുകയും വെറുക്കപ്പെടുകയും ചെയ്യുകയില്ല” 
എന്നിങ്ങനെ അവൻ തന്നോട് തന്നെ മധുരവാക്ക് പറയുന്നു. 
 3 അവന്റെ വായിലെ വാക്കുകളിൽ വേണ്ടാതനവും വഞ്ചനയും ഉണ്ട്; 
ജ്ഞാനിയായിരിക്കുന്നതും നന്മചെയ്യുന്നതും അവൻ വിട്ടുകളഞ്ഞിരിക്കുന്നു. 
 4 അവൻ തന്റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു; 
തിന്മയുടെ വഴിയിൽ അവൻ നില്ക്കുന്നു; 
ദോഷം വെറുക്കുന്നതുമില്ല. 
 5 യഹോവേ, അങ്ങയുടെ ദയ ആകാശത്തോളവും 
അവിടുത്തെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു. 
 6 അങ്ങയുടെ നീതി മഹാപർവ്വതങ്ങളെപ്പോലെയും 
അവിടുത്തെ ന്യായവിധികൾ ആഴികളെപ്പോലെയും ആകുന്നു; 
യഹോവേ, അവിടുന്ന് മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു. 
 7 ദൈവമേ, അങ്ങയുടെ ദയ എത്ര വിലയേറിയത്! 
മനുഷ്യപുത്രന്മാർ അങ്ങയുടെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു. 
 8 അങ്ങയുടെ ആലയത്തിലെ സമൃദ്ധി അനുഭവിച്ച് അവർ തൃപ്തി പ്രാപിക്കുന്നു; 
അവിടുത്തെ ആനന്ദനദി അവിടുന്ന് അവരെ കുടിപ്പിക്കുന്നു. 
 9 അവിടുത്തെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ; 
അവിടുത്തെ പ്രകാശത്തിൽ ഞങ്ങൾ പ്രകാശം കാണുന്നു. 
 10 അവിടുത്തെ അറിയുന്നവർക്ക് അങ്ങയുടെ ദയയും 
പരമാർത്ഥഹൃദയമുള്ളവർക്ക് അങ്ങയുടെ നീതിയും നിലനിർത്തേണമേ. 
 11 നിഗളികളുടെ കാൽ എന്റെ നേരെ വരരുതേ; 
ദുഷ്ടന്മാരുടെ കൈ എന്നെ ഓടിച്ചുകളയരുതേ. 
 12 ദുഷ്പ്രവൃത്തിക്കാർ അവിടെത്തന്നെ വീഴുന്നു: 
അവർ മറിഞ്ഞു വീഴുന്നു; എഴുന്നേല്ക്കുവാൻ കഴിയുന്നതുമില്ല.