101
ദാവീദിന്റെ ഒരു സങ്കീർത്തനം. 
 1 ഞാൻ ദയയെയും ന്യായത്തെയും കുറിച്ച് പാടും; 
യഹോവേ, ഞാൻ അങ്ങേക്ക് കീർത്തനം പാടും. 
 2 ഞാൻ നിഷ്കളങ്കമാർഗ്ഗത്തിൽ ശ്രദ്ധവെക്കും; 
എപ്പോൾ അങ്ങ് എന്റെ അടുക്കൽ വരും? 
ഞാൻ എന്റെ വീട്ടിൽ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും. 
 3 ഞാൻ ഒരു നീചകാര്യവും എന്റെ കണ്ണിന് മുമ്പിൽ വയ്ക്കുകയില്ല; 
ക്രമം കെട്ടവരുടെ പ്രവൃത്തി ഞാൻ വെറുക്കുന്നു; 
ഞാൻ അതിൽ പങ്കുചേരുകയില്ല. 
 4 വക്രഹൃദയം എന്നോട് അകന്നിരിക്കും; 
ദുഷ്ടത ഞാൻ അറിയുകയില്ല. 
 5 കൂട്ടുകാരനെക്കുറിച്ച് ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും; 
ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹിക്കുകയില്ല. 
 6 ദേശത്തിലെ വിശ്വസ്തന്മാർ എന്നോടുകൂടി വസിക്കേണ്ടതിന് 
എന്റെ കണ്ണുകൾ അവരെ അന്വേഷിക്കുന്നു; 
നിഷ്കളങ്കമാർഗ്ഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രൂഷിക്കും. 
 7 വഞ്ചനചെയ്യുന്നവൻ എന്റെ വീട്ടിൽ വസിക്കുകയില്ല; 
ഭോഷ്ക് പറയുന്നവൻ എന്റെ മുമ്പിൽ ഉറച്ചുനില്ക്കുകയില്ല. 
 8 യഹോവയുടെ നഗരത്തിൽനിന്ന് സകല ദുഷ്പ്രവൃത്തിക്കാരെയും ഛേദിച്ചുകളയും വരെ 
ദേശത്തിലെ ദുഷ്ടന്മാരെ എല്ലാം ഞാൻ ദിനംപ്രതി നശിപ്പിക്കും.