സങ്കീർത്തനം.24
ദാവീദിന്റെ ഒരു സങ്കീർത്തനം. 
 1 ഭൂമിയും അതിന്റെ പൂർണ്ണതയും 
ഭൂതലവും അതിലെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു. 
 2 സമുദ്രങ്ങളുടെ മേൽ അവൻ അതിനെ സ്ഥാപിച്ചു; 
നദികളുടെമേൽ അവൻ അതിനെ ഉറപ്പിച്ചു. 
 3 യഹോവയുടെ പർവ്വതത്തിൽ ആര് കയറും? 
അവന്റെ വിശുദ്ധസ്ഥലത്ത് ആര് നില്ക്കും? 
 4 വെടിപ്പുള്ള കൈയും നിർമ്മലഹൃദയവും ഉള്ളവൻ. 
വ്യാജത്തിന് മനസ്സുവയ്ക്കാതെയും കള്ളസത്യം ചെയ്യാതെയും ഇരിക്കുന്നവൻ: 
 5 അവൻ യഹോവയോട് അനുഗ്രഹവും 
തന്റെ രക്ഷയുടെ ദൈവത്തോട് നീതിയും പ്രാപിക്കും. 
 6 ഇങ്ങനെയുള്ളവർ ആകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; 
യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നെ. 
സേലാ.
  7 വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; 
പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; 
മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ. 
 8 മഹത്വത്തിന്റെ രാജാവ് ആര് ? 
ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ. 
 9 വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; 
പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; 
മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ. 
 10 മഹത്വത്തിന്റെ രാജാവ് ആര് ? 
സൈന്യങ്ങളുടെ യഹോവ തന്നെ; 
അവനാകുന്നു മഹത്വത്തിന്റെ രാജാവ്. 
സേലാ.