സങ്കീർത്തനം.29
ദാവീദിന്റെ ഒരു സങ്കീർത്തനം. 
 1 ദൈവപുത്രന്മാരേ, യഹോവയ്ക്ക് കൊടുക്കുവിൻ, 
യഹോവയ്ക്ക് മഹത്ത്വവും ശക്തിയും കൊടുക്കുവിൻ. 
 2 യഹോവയ്ക്ക് അവന്റെ നാമത്തിന് യോഗ്യമായ മഹത്ത്വം കൊടുക്കുവിൻ; 
വിശുദ്ധിയുടെ സൗന്ദര്യത്തോടെ യഹോവയെ ആരാധിക്കുവിൻ. 
 3 യഹോവയുടെ ശബ്ദം വെള്ളത്തിൻമീതെ മുഴങ്ങുന്നു; 
പെരുവെള്ളത്തിൻമീതെ യഹോവ, 
മഹത്ത്വത്തിന്റെ ദൈവം തന്നെ, ഇടിമുഴക്കുന്നു. 
 4 യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; 
യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു. 
 5 യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകർക്കുന്നു; 
യഹോവ ലെബാനോനിലെ ദേവദാരുക്കളെ പിളർക്കുന്നു. 
 6 അവൻ അവയെ കാളക്കുട്ടിയെപ്പോലെയും 
ലെബാനോനെയും സിര്യോനെയും കാട്ടുപോത്തിൻ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു. 
 7 യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു. 
 8 യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു; 
യഹോവ കാദേശ് മരുഭൂമിയെ നടുക്കുന്നു. 
 9 യഹോവയുടെ ശബ്ദം മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു; 
അതു വനങ്ങളെ തോലുരിക്കുന്നു; 
അവന്റെ മന്ദിരത്തിൽ സകലരും “മഹത്ത്വം” എന്ന് ചൊല്ലുന്നു. 
 10 യഹോവ ജലപ്രളയത്തിനു മീതെ ഇരുന്നു; 
യഹോവ എന്നേക്കും രാജാവായി ഭരിക്കുന്നു. 
 11 യഹോവ തന്റെ ജനത്തിന് ശക്തി നല്കും; 
യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.