സങ്കീർത്തനം.50
ആസാഫിന്റെ ഒരു സങ്കീർത്തനം. 
 1 സർവ്വശക്തനായ ദൈവം, യഹോവയായ ദൈവം തന്നെ, തന്റെ വാക്കിനാൽ, 
സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ ഭൂമിയെ വിളിക്കുന്നു. 
 2 സൗന്ദര്യത്തിന്റെ പൂർണ്ണതയായ 
സീയോനിൽനിന്ന് ദൈവം പ്രകാശിക്കുന്നു. 
 3 നമ്മുടെ ദൈവം വരുന്നു; നിശ്ശബ്ദനായിരിക്കുകയില്ല; 
അവന്റെ മുമ്പിൽ തീ ദഹിപ്പിക്കുന്നു; 
അവന്റെ ചുറ്റും വലിയ കൊടുങ്കാറ്റടിക്കുന്നു. 
 4 തന്റെ ജനത്തെ ന്യായം വിധിക്കേണ്ടതിന് 
അവൻ ഉയരത്തിൽനിന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു. 
 5 യാഗം കഴിച്ച് എന്നോട് ഉടമ്പടി ചെയ്തവരായ 
എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ. 
 6 ദൈവം തന്നെ ന്യായാധിപതി ആയിരിക്കുകയാൽ 
ആകാശം അവന്റെ നീതിയെ ഘോഷിക്കും. 
സേലാ.
  7 എന്റെ ജനമേ, കേൾക്കുക; ഞാൻ സംസാരിക്കും. 
യിസ്രായേലേ, ഞാൻ നിങ്ങൾക്കെതിരെ സാക്ഷ്യം പറയും: 
ദൈവമായ ഞാൻ നിന്റെ ദൈവമാകുന്നു. 
 8 നിന്റെ ഹനനയാഗങ്ങളെക്കുറിച്ച് ഞാൻ നിന്നെ ശാസിക്കുന്നില്ല; 
നിന്റെ ഹോമയാഗങ്ങൾ എപ്പോഴും എന്റെ മുമ്പാകെ ഉണ്ടല്ലോ. 
 9 നിന്റെ വീട്ടിൽനിന്ന് ഒരു കാളയെയോ 
നിന്റെ തൊഴുത്തുകളിൽനിന്ന് ഒരു കോലാട്ടുകൊറ്റനെയോ ഞാൻ എടുക്കുകയില്ല. 
 10 കാട്ടിലെ സകലമൃഗങ്ങളും 
ആയിരം കുന്നുകളിലെ കന്നുകാലികളും എനിക്കുള്ളവയാകുന്നു. 
 11 മലകളിലെ പക്ഷികളെ എല്ലാം ഞാൻ അറിയുന്നു; 
വയലിലെ വന്യമൃഗങ്ങളും എനിക്കുള്ളവ തന്നെ. 
 12 എനിക്ക് വിശക്കുമ്പോൾ ഞാൻ നിന്നോട് പറയുകയില്ല; 
ലോകവും അതിലുള്ള സകലവും എന്റെയാകുന്നു. 
 13 ഞാൻ കാളകളുടെ മാംസം തിന്നുമോ? 
കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ? 
 14 ദൈവത്തിന് സ്തോത്രയാഗം അർപ്പിക്കുക; 
അത്യുന്നതന് നിന്റെ നേർച്ചകൾ കഴിക്കുക. 
 15 കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; 
ഞാൻ നിന്നെ വിടുവിക്കുകയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും. 
 16 എന്നാൽ ദുഷ്ടനോട് ദൈവം അരുളിച്ചെയ്യുന്നത്: 
“എന്റെ ചട്ടങ്ങൾ അറിയിക്കുവാനും എന്റെ നിയമം നിന്റെ വായിൽ എടുക്കുവാനും നിനക്ക് എന്ത് കാര്യം? 
 17 നീ ശാസന വെറുത്ത് 
എന്റെ വചനങ്ങൾ നിന്റെ പിറകിൽ എറിഞ്ഞുകളയുന്നുവല്ലോ. 
 18 കള്ളനെ കണ്ടാൽ നീ അവന്റെ പക്ഷം ചേരുന്നു; 
വ്യഭിചാരികളോട് നീ കൂട്ട് കൂടുന്നു. 
 19 നിന്റെ വായ് നീ ദോഷത്തിന് വിട്ടുകൊടുക്കുന്നു; 
നിന്റെ നാവ് വഞ്ചനയ്ക്ക് രൂപം നൽകുന്നു. 
 20 നീ ഇരുന്ന് നിന്റെ സഹോദരന് വിരോധമായി സംസാരിക്കുന്നു; 
നിന്റെ അമ്മയുടെ മകനെക്കുറിച്ച് അപവാദം പറയുന്നു. 
 21 ഇപ്രകാരം നീ ചെയ്യുകയും ഞാൻ മിണ്ടാതിരിക്കുകയും ചെയ്തപ്പോൾ 
ഞാനും നിന്നെപ്പോലെയുള്ളവനെന്ന് നീ വിചാരിച്ചു; 
എന്നാൽ ഞാൻ നിന്നെ ശാസിച്ച് നിന്റെ കണ്ണിന്റെ മുമ്പിൽ അവയെല്ലാം നിരത്തിവയ്ക്കും”. 
 22 ദൈവത്തെ മറക്കുന്നവരേ, ഇത് ഓർത്തുകൊള്ളുവീൻ; 
അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിക്കുവാൻ ആരും ഉണ്ടാകുകയുമില്ല. 
 23 സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു; 
തന്റെ നടപ്പ് ക്രമപ്പെടുത്തുന്നവന് ഞാൻ ദൈവത്തിന്റെ രക്ഷ കാണിച്ചുകൊടുക്കും.