സങ്കീർത്തനം.59
സംഗീതപ്രമാണിക്ക്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ദാവീദിന്റെ ഒരു സ്വർണ്ണഗീതം. അവനെ കൊല്ലുവാൻ ശൌൽ അയച്ച ആളുകൾ വീട് കാത്തിരുന്ന കാലത്ത് രചിച്ചത്. 
 1 എന്റെ ദൈവമേ, എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കണമേ; 
എനിയ്ക്ക് എതിരെ എഴുന്നേറ്റിരിക്കുന്നവരിൽ നിന്ന് എനിക്ക് സംരക്ഷണം നൽകണമേ. 
 2 നീതികേട് പ്രവർത്തിക്കുന്നവരുടെ കൈയിൽ നിന്ന് എന്നെ മോചിപ്പിച്ച് 
രക്തദാഹികളുടെ പക്കൽനിന്ന് എന്നെ രക്ഷിക്കണമേ. 
 3 ഇതാ, അവർ എന്റെ പ്രാണനുവേണ്ടി പതിയിരിക്കുന്നു; 
യഹോവേ, ബലവാന്മാർ എന്റെ നേരെ കൂട്ടം കൂടുന്നത് 
എന്റെ അതിക്രമം നിമിത്തമല്ല, എന്റെ പാപം ഹേതുവായിട്ടുമല്ല. 
 4 എന്റെ പക്കൽ അകൃത്യം ഇല്ലെങ്കിലും അവർ എനിക്കെതിരെ ഓടി ഒരുങ്ങുന്നു; 
എന്നെ സഹായിക്കുവാൻ ഉണർന്ന് കടാക്ഷിക്കണമേ. 
 5 സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്റെ ദൈവമേ, 
സകല ജനതകളെയും സന്ദർശിക്കേണ്ടതിന് നീ ഉണരണമേ; 
നീതികെട്ട ദ്രോഹികളിൽ ആരോടും കൃപ തോന്നരുതേ. 
സേലാ.
  6 സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു; 
നായെപ്പോലെ കുരച്ചുകൊണ്ട് അവർ പട്ടണത്തിന് ചുറ്റും നടക്കുന്നു. 
 7 അവർ അവരുടെ വായ്കൊണ്ട് ശകാരിക്കുന്നു; 
വാളുകൾ അവരുടെ അധരങ്ങളിൽ ഉണ്ട്; 
“ആര് കേൾക്കും” എന്ന് അവർ പറയുന്നു. 
 8 എങ്കിലും യഹോവേ, നീ അവരെ നോക്കി ചിരിക്കും; 
നീ സകലജാതികളെയും പരിഹസിക്കും. 
 9 എന്റെ ബലമായുള്ള യഹോവേ, ഞാൻ നിന്നെ കാത്തിരിക്കും; 
ദൈവം എന്റെ ഗോപുരമാകുന്നു. 
 10 എന്റെ ദൈവം തന്റെ കരുണയിൽ എന്നെ എതിരേല്ക്കും; 
ഞാൻ എന്റെ ശത്രുക്കളെ കണ്ട് രസിക്കുവാൻ ദൈവം ഇടയാക്കും. 
 11 അവരെ കൊന്നുകളയരുതേ; എന്റെ ജനം മറക്കാതിരിക്കേണ്ടതിന് തന്നെ; 
ഞങ്ങളുടെ പരിചയാകുന്ന കർത്താവേ, 
നിന്റെ ശക്തികൊണ്ട് അവരെ ചിതറിച്ച് താഴ്ത്തണമേ. 
 12 അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളും നിമിത്തം 
അവർ അവരുടെ അഹങ്കാരത്തിൽ പിടിക്കപ്പെടട്ടെ. 
 13 അവർ പറയുന്ന ശാപവാക്കുകളും ഭോഷ്ക്കും നിമിത്തം കോപത്തോടെ അവരെ സംഹരിക്കണമേ; 
അവർ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയണമേ; 
ദൈവം യാക്കോബിൽ വാഴുന്നു 
എന്ന് ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ. 
സേലാ.
  14 സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു; 
നായെപ്പോലെ കുരച്ചുകൊണ്ട് അവർ നഗരത്തിന് ചുറ്റും നടക്കുന്നു. 
 15 അവർ ആഹാരത്തിനായി അലഞ്ഞു നടക്കുന്നു; 
തൃപ്തിയായില്ലെങ്കിൽ അവർ രാത്രിമുഴുവനും കാത്തിരിക്കുന്നു. 
 16 ഞാൻ നിന്റെ ബലത്തെക്കുറിച്ച് പാടും; 
അതികാലത്ത് ഞാൻ നിന്റെ ദയയെക്കുറിച്ച് ഘോഷിച്ചാനന്ദിക്കും. 
കഷ്ടകാലത്ത് നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു. 
 17 എന്റെ ബലമായുള്ള യഹോവേ, ഞാൻ നിനക്ക് സ്തുതിപാടും; 
എന്റെ ഗോപുരവും എന്നോട് ദയകാണിക്കുകയും ചെയ്യുന്ന ദൈവത്തിനു തന്നെ.