സങ്കീർത്തനം.97
 1 യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; 
ദ്വീപസമൂഹവും സന്തോഷിക്കട്ടെ. 
 2 മേഘവും അന്ധകാരവും അവന്റെ ചുറ്റും ഇരിക്കുന്നു; 
നീതിയും ന്യായവും അവന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു. 
 3 തീ അവന് മുമ്പായി പോകുന്നു; 
ചുറ്റുമുള്ള അവന്റെ വൈരികളെ ദഹിപ്പിക്കുന്നു. 
 4 അവന്റെ മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു; 
ഭൂമി അത് കണ്ട് വിറയ്ക്കുന്നു. 
 5 യഹോവയുടെ സന്നിധിയിൽ, സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ, 
പർവ്വതങ്ങൾ മെഴുകുപോലെ ഉരുകുന്നു. 
 6 ആകാശം അവന്റെ നീതി പ്രസിദ്ധമാക്കുന്നു; 
സകലജനതകളും അവന്റെ മഹത്വം കാണുന്നു. 
 7 വിഗ്രഹങ്ങളെ സേവിക്കുകയും ബിംബങ്ങളിൽ പ്രശംസിക്കുകയും ചെയ്യുന്നവരെല്ലാം ലജ്ജിച്ചുപോകും; 
സകലദേവന്മാരുമേ, അവനെ നമസ്കരിക്കുവിൻ. 
 8 സീയോൻ കേട്ടു സന്തോഷിക്കുന്നു; 
യഹോവേ, നിന്റെ ന്യായവിധികൾ ഹേതുവായി യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു. 
 9 യഹോവേ, നീ സർവ്വഭൂമിക്കും മീതെ അത്യുന്നതൻ; 
സകലദേവന്മാർക്കും മീതെ ഉയർന്നവൻ തന്നെ. 
 10 യഹോവയെ സ്നേഹിക്കുന്നവരേ, തിന്മ വെറുക്കുവിൻ; 
അവൻ തന്റെ ഭക്തന്മാരുടെ പ്രാണനെ കാക്കുന്നു; 
ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുന്നു. 
 11 നീതിമാന് പ്രകാശവും പരമാർത്ഥഹൃദയമുള്ളവർക്ക് സന്തോഷവും ഉദിക്കും. 
 12 നീതിമാന്മാരേ, യഹോവയിൽ സന്തോഷിക്കുവിൻ; 
അവന്റെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്യുവിൻ.