സങ്കീർത്തനം.112
 1 യഹോവയെ സ്തുതിക്കുവിൻ; 
യഹോവയെ ഭയപ്പെട്ട്, അവന്റെ കല്പനകൾ 
ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ. 
 2 അവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും; 
നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും. 
 3 ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും; 
അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു. 
 4 നേരുള്ളവർക്ക് ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു; 
അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു. 
 5 കൃപതോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും; 
വിവേകത്തോടെ അവൻ തന്റെ കാര്യം നടത്തും. 
 6 അവൻ ഒരു നാളും കുലുങ്ങിപ്പോകുകയില്ല; 
നീതിമാൻ എന്നേക്കും സ്മരിക്കപ്പെടും. 
 7 ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല; 
അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ച് ഉറച്ചിരിക്കും. 
 8 അവന്റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു; 
അവൻ ശത്രുക്കളിൽ തന്റെ ആഗ്രഹം നിവർത്തിച്ചുകാണും. 
 9 അവൻ വാരി വിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു; 
അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു; 
അവന്റെ കൊമ്പ് ബഹുമാനത്തോടെ ഉയർന്നിരിക്കും. 
 10 ദുഷ്ടൻ അതു കണ്ട് വ്യസനിക്കും; 
അവൻ പല്ലുകടിച്ച് ഉരുകിപ്പോകും; 
ദുഷ്ടന്റെ ആശ നശിച്ചുപോകും.