സങ്കീർത്തനം. 141
ദാവീദിന്റെ ഒരു സങ്കീർത്തനം. 
 1 യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; 
എന്റെ അടുക്കലേക്ക് വേഗം വരണമേ; 
ഞാൻ നിന്നോട് അപേക്ഷിക്കുമ്പോൾ 
എന്റെ അപേക്ഷ കേൾക്കണമേ. 
 2 എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ ധൂപമായും 
എന്റെ കൈകളെ മലർത്തുന്നത് സന്ധ്യായാഗമായും തീരട്ടെ. 
 3 യഹോവേ, എന്റെ വായ്ക്ക് ഒരു കാവൽ നിർത്തി, 
എന്റെ അധരദ്വാരം കാക്കണമേ. 
 4 ദുഷ്പ്രവൃത്തിക്കാരോടുകൂടി ദുഷ്പ്രവൃത്തികളിൽ ഇടപെടുവാൻ 
എന്റെ ഹൃദയത്തെ ദുഷ്ക്കാര്യത്തിന് ചായിക്കരുതേ; 
അവരുടെ സ്വാദുഭോജനം ഞാൻ കഴിക്കുകയുമരുതേ. 
 5 നീതിമാൻ എന്നെ അടിക്കുന്നത് ദയ; 
അവൻ എന്നെ ശാസിക്കുന്നത് തലയ്ക്ക് എണ്ണ; 
എന്റെ തല അത് വിലക്കാതിരിക്കട്ടെ; 
ഇനി അവർ ചെയ്യുന്ന ദോഷങ്ങൾക്കെതിരെ എനിക്ക് പ്രാർത്ഥനയേയുള്ളു. 
 6 അവരുടെ ന്യായാധിപന്മാരെ പാറമേൽ നിന്ന് തള്ളിയിടും; 
എന്റെ വാക്കുകൾ ഇമ്പമുള്ളവയാകയാൽ അവർ അവ കേൾക്കും. 
 7 നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ 
ഞങ്ങളുടെ അസ്ഥികൾ പാതാളത്തിന്റെ വാതില്ക്കൽ ചിതറിക്കിടക്കുന്നു. 
 8 കർത്താവായ യഹോവേ, എന്റെ കണ്ണുകൾ നിങ്കലേക്കാകുന്നു. 
ഞാൻ നിന്നെ ശരണമാക്കുന്നു; എന്റെ പ്രാണനെ നിരാലംബമാക്കരുതേ. 
 9 അവർ എനിക്കായി വച്ചിരിക്കുന്ന കെണിയിലും 
ദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതെ എന്നെ കാക്കണമേ. 
 10 ഞാൻ രക്ഷപെടുമ്പോൾ 
ദുഷ്ടന്മാർ സ്വന്തവലകളിൽ അകപ്പെടട്ടെ.