സങ്കീർത്തനം.147
 1 യഹോവയെ സ്തുതിക്കുവിൻ; 
നമ്മുടെ ദൈവത്തിന് കീർത്തനം പാടുന്നത് നല്ലത്; 
അത് മനോഹരവും സ്തുതി ഉചിതവും തന്നെ. 
 2 യഹോവ യെരൂശലേമിനെ പണിയുന്നു; 
അവൻ യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു. 
 3 മനം തകർന്നവരെ അവൻ സൗഖ്യമാക്കുകയും 
അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു. 
 4 അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; 
അവയ്ക്ക് എല്ലാം പേര് വിളിക്കുന്നു. 
 5 നമ്മുടെ കർത്താവ് വലിയവനും ശക്തിയേറിയവനും ആകുന്നു; 
അവന്റെ വിവേകത്തിന് അന്തമില്ല. 
 6 യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു; 
അവൻ ദുഷ്ടന്മാരെ നിലത്ത് തള്ളിയിടുന്നു. 
 7 സ്തോത്രത്തോടെ യഹോവയ്ക്കു പാടുവിൻ; 
കിന്നരത്തോടെ നമ്മുടെ ദൈവത്തിന് കീർത്തനം ചെയ്യുവിൻ; 
 8 അവൻ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു; 
ഭൂമിക്കായി മഴ ഒരുക്കുന്നു; 
അവൻ പർവ്വതങ്ങളിൽ പുല്ലു മുളപ്പിക്കുന്നു. 
 9 അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും 
അതതിന്റെ ആഹാരം കൊടുക്കുന്നു. 
 10 അശ്വബലത്തിൽ അവൻ സന്തോഷിക്കുന്നില്ല; 
പുരുഷന്റെ ശക്തിയിൽ പ്രസാദിക്കുന്നതുമില്ല. 
 11 തന്നെ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വയ്ക്കുകയും 
ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു. 
 12 യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; 
സീയോനേ, നിന്റെ ദൈവത്തെ വാഴ്ത്തുക; 
 13 അവൻ നിന്റെ വാതിലുകളുടെ ഓടാമ്പലുകൾ ഉറപ്പിച്ച് 
നിന്റെ അകത്ത് നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു. 
 14 അവൻ നിന്റെ ദേശത്ത് സമാധാനം വരുത്തുന്നു; 
വിശേഷമായ ഗോതമ്പുകൊണ്ട് നിനക്കു തൃപ്തിവരുത്തുന്നു. 
 15 അവൻ തന്റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു; 
അവന്റെ വചനം അതിവേഗം ഓടുന്നു. 
 16 അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; 
ചാരംപോലെ ഹിമകണങ്ങൾ വിതറുന്നു. 
 17 അവൻ മഞ്ഞുകട്ടകൾ ചരൽ പോലെ എറിയുന്നു; 
അവന്റെ കുളിര് സഹിച്ചു നില്ക്കുന്നവനാര്? 
 18 അവൻ തന്റെ വാക്കിനാൽ അവ ഉരുക്കുന്നു; 
കാറ്റ് അടിപ്പിച്ച് അതിൽനിന്ന് വെള്ളം ഒഴുക്കുന്നു. 
 19 അവൻ യാക്കോബിന് തന്റെ വചനവും 
യിസ്രായേലിന് തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു. 
 20 അങ്ങനെ യാതൊരു ജനതയ്ക്കും അവൻ ചെയ്തിട്ടില്ല; 
അവന്റെ വിധികൾ അവർ അറിഞ്ഞിട്ടുമില്ല. 
യഹോവയെ സ്തുതിക്കുവിൻ.