സങ്കീർത്തനങ്ങൾ 
ഗ്രന്ഥകര്‍ത്താവ് 
കാവ്യങ്ങളുടെ സമാഹാരമാണ് സങ്കീർത്തനങ്ങൾ. പല എഴുത്തുകാരുടെ രചനകൾ ഇതിലുണ്ട്. പ്രധാനമായും ദാവീദ് 73, ആസാഫ് 12 കോരഹ്പുത്രന്മാർ 9, ശലോമോൻ 3, ഏഥാന്‍, മോശെ 1. ഇതിൽ 51 സങ്കീർത്തനങ്ങൾ അറിയപ്പെടാത്ത എഴുത്തുകാരുടെതാണ്. ഇതിൽ മോശയും ശലോമോനും ഒഴികെ മറ്റ് എഴുത്തുകാര്‍ ദാവീദിന്റെ കാലത്ത് ദൈവാലയത്തിൽ സംഗീത ശുശ്രൂഷ ചെയ്തുവന്ന ലേവ്യരോ പുരോഹിതന്മാരോ ആയിരുന്നിക്കാം. 
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും 
ഏകദേശം ക്രി. മു. 1440-430. 
ഏറ്റവും ആദ്യം എഴുതപ്പെട്ടത് മോശെയുടെ സങ്കീർത്തനം ആണ് തുടർന്ന് ദാവീദ് ആസാഫ് ശലോമോൻ ബാബിലോൺ പ്രവാസകാലത്ത് ജീവിച്ചിരുന്ന എസ്രാഹ്യരും ഉള്‍പ്പടെ ആയിരം വർഷത്തെ കാലയളവാണ് സങ്കീർത്തനങ്ങളുടേത്. 
സ്വീകര്‍ത്താവ് 
ദൈവം ഇസ്രായേൽ ജനതക്കും തന്നിൽ വിശ്വസിച്ചവർക്കും വേണ്ടി ചരിത്രത്തിലുടനീളം ചെയ്തിട്ടുള്ള മഹാ കാര്യങ്ങളെ ഓർമ്മപ്പെടുത്തുകയാണ് സങ്കീർത്തനങ്ങളുടെ ഉദ്ദേശം. 
ഉദ്ദേശം 
ദൈവവും സൃഷ്ടിയും, യുദ്ധം, ആരാധന, പാപവും - ദുഷ്ടതയും, നീതി, ന്യായവിധി, മശിഹായുടെ ആഗമനം എന്നിവയാണ് സങ്കീർത്തനങ്ങളുടെ പ്രധാന പ്രമേയങ്ങള്‍ ദൈവത്തെ അവന്റെ പ്രവര്‍ത്തികളുടെ ആഴം മനസ്സിലാക്കി മഹത്വീകരിക്കുവാൻ വായനക്കാരെ ഉത്സാഹിപ്പിക്കുന്നു. സങ്കീർത്തനങ്ങൾ ദൈവത്തിൻറെ മഹത്വത്തെ പുകഴ്ത്തുകയും കഷ്ടകാലത്ത് നമ്മോടുള്ള ദൈവത്തിൻറെ വിശ്വസ്തതയും, ദൈവവചനത്തിന്റെ പരമമായ ശ്രേഷ്ഠതയെ വായനക്കാരെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. 
പ്രമേയം 
സ്തുതിപ്പ് 
സംക്ഷേപം 
1. മശിഹായുടെ പുസ്തകം — 1:1-41:13 
2. അഭിലാഷങ്ങളുടെ പുസ്തകം — 42:1-72:20 
3. ഇസ്രായേലിന്റെ പുസ്തകം — 73:1-89:52 
4. ദൈവിക ഭരണത്തിന്റെ പുസ്തകം — 90:1-106:48 
5. ദൈവസ്തുതികളുടെ പുസ്തകം — 107:1-150:6  
ഒന്നാം പുസ്തകം 
 1
 1 ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും 
പാപികളുടെ വഴിയിൽ നില്ക്കാതെയും 
പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും 
 2 യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് 
അവിടുത്തെ ന്യായപ്രമാണം രാവും പകലും ധ്യാനിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. 
 3 അവൻ, നദീതീരത്ത് നട്ടിരിക്കുന്നതും 
തക്കകാലത്ത് ഫലം കായ്ക്കുന്നതും 
ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; 
അവൻ ചെയ്യുന്നതെല്ലാം അഭിവൃദ്ധിപ്രാപിക്കും. 
 4 ദുഷ്ടന്മാർ അങ്ങനെയല്ല; 
അവർ കാറ്റു പറത്തിക്കളയുന്ന പതിരു പോലെയാകുന്നു. 
 5 ആകയാൽ ദുഷ്ടന്മാർ ന്യായവിസ്താരത്തിലും 
പാപികൾ നീതിമാന്മാരുടെ സഭയിലും നിവിർന്നുനില്ക്കുകയില്ല. 
 6 യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; 
ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.