21
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. 
 1 യഹോവേ, രാജാവ് അങ്ങയുടെ ബലത്തിൽ സന്തോഷിക്കുന്നു; 
അവിടുത്തെ രക്ഷയിൽ അവൻ ഏറ്റവും ഉല്ലസിക്കുന്നു. 
 2 അവന്റെ ഹൃദയത്തിലെ ആഗ്രഹം അവിടുന്ന് അവന് നല്കി; 
അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. 
സേലാ. 
  3 സമൃദ്ധമായ അനുഗ്രഹങ്ങളാൽ അവിടുന്ന് അവനെ എതിരേറ്റ്, 
തങ്കക്കിരീടം അവന്റെ തലയിൽ വയ്ക്കുന്നു. 
 4 അവൻ അങ്ങയോട് ജീവൻ ചോദിച്ചു; അവിടുന്ന് അവനു കൊടുത്തു; എന്നെന്നേക്കുമുള്ള ദീർഘായുസ്സ് തന്നെ. 
 5 അങ്ങയുടെ സഹായത്താൽ അവന്റെ മഹത്വം വർദ്ധിച്ചു; 
ബഹുമാനവും തേജസ്സും അവിടുന്ന് അവനെ അണിയിച്ചു. 
 6 അവിടുന്ന് അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയുള്ളവനാക്കുന്നു; 
തിരുസന്നിധിയിലെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിക്കുന്നു. 
 7 രാജാവ് യഹോവയിൽ ആശ്രയിക്കുന്നു; 
അത്യുന്നതന്റെ കാരുണ്യംകൊണ്ട് അവൻ കുലുങ്ങാതെയിരിക്കും. 
 8 അങ്ങയുടെ കൈ അങ്ങയുടെ സകലശത്രുക്കളെയും കണ്ടുപിടിക്കും; 
അങ്ങയുടെ വലങ്കൈ അങ്ങയെ വെറുക്കുന്നവരെ പിടികൂടും. 
 9 അവിടുന്ന് പ്രത്യക്ഷപ്പെടുമ്പോൾ അവരെ തീച്ചൂളപോലെയാക്കും; 
യഹോവ തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും; 
തീ അവരെ ദഹിപ്പിക്കും. 
 10 അങ്ങ് അവരുടെ ഉദരഫലത്തെ ഭൂമിയിൽനിന്നും 
അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയിൽനിന്നും നശിപ്പിക്കും. 
 11 അവർ അങ്ങേക്കു വിരോധമായി ദോഷം വിചാരിച്ചു; 
അവരാൽ കഴിയാത്ത ഒരു ഉപായം നിരൂപിച്ചു. 
 12 അങ്ങ് അവരെ പുറംതിരിഞ്ഞ് ഓടുമാറാക്കും; 
അവരുടെ മുഖത്തിനുനേരെ അസ്ത്രം ഞാണിന്മേൽ തൊടുക്കും. 
 13 യഹോവേ, അങ്ങയുടെ ശക്തിയിൽ ഉയർന്നിരിക്കണമേ; 
ഞങ്ങൾ പാടി അങ്ങയുടെ ബലത്തെ സ്തുതിക്കും.