33
 1 നീതിമാന്മാരേ, യഹോവയിൽ ഘോഷിച്ചുല്ലസിക്കുവിൻ; 
സ്തുതിക്കുന്നത് നേരുള്ളവർക്ക് ഉചിതമല്ലയോ?. 
 2 കിന്നരം കൊണ്ട് യഹോവയ്ക്ക് സ്തോത്രം ചെയ്യുവിൻ; 
പത്തു കമ്പിയുള്ള വീണകൊണ്ട് കർത്താവിന് സ്തുതിപാടുവിൻ. 
 3 കർത്താവിന് പുതിയ പാട്ടുപാടുവിൻ; 
ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിക്കുവിൻ. 
 4 യഹോവയുടെ വചനം നേരുള്ളത്; 
കർത്താവിന്റെ സകലപ്രവൃത്തികളും വിശ്വസ്തതയുള്ളത്. 
 5 കർത്താവ് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു; 
യഹോവയുടെ ദയകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു. 
 6 യഹോവയുടെ വചനത്താൽ ആകാശവും 
അവിടുത്തെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി; 
 7 കർത്താവ് സമുദ്രത്തിലെ വെള്ളം കൂമ്പാരമായി കൂട്ടുന്നു; 
അവിടുന്ന് ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നു. 
 8 സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ; 
ഭൂതലത്തിൽ വസിക്കുന്നവരെല്ലാം അവിടുത്തെ ശങ്കിക്കട്ടെ. 
 9 കർത്താവ് അരുളിച്ചെയ്തു; ലോകം സൃഷ്ടിക്കപ്പെട്ടു; 
അവിടുന്ന് കല്പിച്ചു; എല്ലാം പ്രത്യക്ഷമായി. 
 10 യഹോവ ജനതതികളുടെ ആലോചന വ്യർത്ഥമാക്കുന്നു; 
വംശങ്ങളുടെ പദ്ധതികൾ നിഷ്ഫലമാക്കുന്നു. 
 11 യഹോവയുടെ ആലോചന ശാശ്വതമായും 
അവിടുത്തെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നിലകൊള്ളുന്നു. 
 12 യഹോവ ദൈവമായിരിക്കുന്ന ജനങ്ങളും 
അവിടുന്ന് തനിക്ക് അവകാശമായി തിരഞ്ഞെടുത്ത സമൂഹവും ഭാഗ്യമുള്ളത്. 
 13 യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു; 
മനുഷ്യപുത്രന്മാരെ എല്ലാം കാണുന്നു. 
 14 അവൻ സിംഹാസനസ്ഥനായിരിക്കുന്ന സ്ഥലത്തുനിന്ന് സർവ്വഭൂവാസികളെയും നോക്കുന്നു. 
 15 കർത്താവ് അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു; 
അവരുടെ പ്രവൃത്തികൾ സകലവും അവിടുന്ന് ഗ്രഹിക്കുന്നു. 
 16 സൈന്യബഹുത്വത്താൽ രാജാവ് ജയം പ്രാപിക്കുന്നില്ല; 
ബലാധിക്യം കൊണ്ട് വീരൻ രക്ഷപെടുന്നതുമില്ല. 
 17 ജയത്തിന് കുതിര വ്യർത്ഥമാകുന്നു; 
തന്റെ ബലാധിക്യം കൊണ്ട് അത് വിടുവിക്കുന്നതുമില്ല. 
 18 യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും 
തന്റെ ദയയ്ക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു; 
 19 അവരുടെ പ്രാണനെ മരണത്തിൽനിന്ന് വിടുവിക്കുവാനും 
ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിക്കുവാനും തന്നെ. 
 20 നമ്മുടെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു; 
അവിടുന്ന് നമ്മുടെ സഹായവും പരിചയും ആകുന്നു. 
 21 കർത്താവിന്റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കുകയാൽ 
നമ്മുടെ ഹൃദയം അങ്ങയിൽ സന്തോഷിക്കും. 
 22 യഹോവേ, ഞങ്ങൾ അങ്ങയിൽ പ്രത്യാശവക്കുന്നതുപോലെ 
അങ്ങയുടെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.