47
സംഗീതപ്രമാണിക്ക്; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. 
 1 സകലജനതകളുമേ, കൈ കൊട്ടുവിൻ; 
ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ. 
 2 അത്യുന്നതനായ യഹോവ മഹത്വമുള്ളവൻ; 
അവിടുന്ന് സർവ്വഭൂമിയുടെയും മഹാരാജാവാകുന്നു. 
 3 കർത്താവ് ജനതകളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു. 
 4 അവിടുന്ന് നമ്മുടെ ഓഹരി തിരഞ്ഞെടുത്ത് തന്നു; 
താൻ സ്നേഹിച്ച യാക്കോബിന്റെ പ്രശംസയായ ഭൂമി തന്നെ. 
 5 ദൈവം ജയഘോഷത്തോടും യഹോവ 
കാഹളനാദത്തോടുംകൂടി ആരോഹണം ചെയ്യുന്നു. 
 6 ദൈവത്തിന് സ്തുതിപാടുവിൻ, സ്തുതിപാടുവിൻ; 
നമ്മുടെ രാജാവിന് സ്തുതിപാടുവിൻ, സ്തുതിപാടുവിൻ. 
 7 ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; 
ഒരു സങ്കീർത്തനത്തോടെ സ്തുതിപാടുവിൻ. 
 8 ദൈവം ജനതകളെ ഭരിക്കുന്നു; 
ദൈവം തന്റെ വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു. 
 9 വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിന്റെ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു; 
ഭൂമിയിലെ പരിചകൾ ദൈവത്തിന്റേതല്ലോ; 
അവിടുന്ന് ഏറ്റവും ഉന്നതനായിരിക്കുന്നു.