58
സംഗീതപ്രമാണിക്ക്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ദാവീദിന്റെ ഒരു സ്വർണ്ണഗീതം. 
 1 അധികാരികളേ* അധികാരികളേ ദേവന്മാരേ , നിങ്ങൾ വാസ്തവമായി നീതി പ്രസ്താവിക്കുന്നുവോ? 
മനുഷ്യപുത്രന്മാരേ, നിങ്ങൾ പരമാർത്ഥമായി വിധിക്കുന്നുവോ? 
 2 നിങ്ങൾ ഹൃദയത്തിൽ ദുഷ്ടത പ്രവർത്തിക്കുന്നു; 
ഭൂമിയിൽ നിങ്ങളുടെ കൈകളുടെ നിഷ്ഠൂരത തൂക്കിക്കൊടുക്കുന്നു. 
 3 ദുഷ്ടന്മാർ ഗർഭംമുതൽ ഭ്രഷ്ടന്മാരായിരിക്കുന്നു; 
അവർ ജനനംമുതൽ ഭോഷ്ക് പറഞ്ഞ് തെറ്റിനടക്കുന്നു. 
 4 അവരുടെ വിഷം സർപ്പവിഷംപോലെ; 
അവർ ചെവിയടഞ്ഞ പൊട്ടയണലിപോലെയാകുന്നു. 
 5 എത്ര സാമർത്ഥ്യത്തോടെ മകുടി ഊതിയാലും പാമ്പാട്ടിയുടെ 
ശബ്ദം അത് കേൾക്കുകയില്ല. 
 6 ദൈവമേ, അവരുടെ വായിലെ പല്ലുകൾ തകർക്കണമേ; 
യഹോവേ, ബാലസിംഹങ്ങളുടെ അണപ്പല്ലുകൾ തകർത്തുകളയണമേ. 
 7 ഒഴുകിപ്പോകുന്ന വെള്ളംപോലെ അവർ ഉരുകിപ്പോകട്ടെ; 
കർത്താവ് തന്റെ അമ്പുകൾ തൊടുക്കുമ്പോൾ അവ ഒടിഞ്ഞുപോയതുപോലെ ആകട്ടെ. 
 8 അലിഞ്ഞു പോകുന്ന ഒച്ചു പോലെ അവർ ആകട്ടെ; 
ഗർഭം അലസിപ്പോയ സ്ത്രീയുടെ ചാപിള്ളപോലെ അവർ സൂര്യനെ കാണാതിരിക്കട്ടെ. 
 9 നിങ്ങളുടെ കലങ്ങൾക്ക് മുൾതീയുടെ ചൂട് തട്ടുന്നതിനു മുമ്പ് പച്ചയും വെന്തതുമായതെല്ലാം ഒരുപോലെ അവിടുന്ന് ചുഴലിക്കാറ്റിനാൽ പാറ്റിക്കളയും. 
 10 നീതിമാൻ പ്രതിക്രിയ കണ്ട് ആനന്ദിക്കും; 
അവൻ തന്റെ കാലുകൾ ദുഷ്ടന്മാരുടെ രക്തത്തിൽ കഴുകും. 
 11 ആകയാൽ, “നീതിമാന് പ്രതിഫലം ഉണ്ട് നിശ്ചയം; 
ഭൂമിയിൽ ന്യായംവിധിക്കുന്ന ഒരു ദൈവം ഉണ്ട് നിശ്ചയം” 
എന്ന് മനുഷ്യർ പറയും.