113
 1 യഹോവയെ സ്തുതിക്കുവിൻ; 
യഹോവയുടെ ദാസന്മാരെ സ്തുതിക്കുവിൻ; 
യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ. 
 2 യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; 
ഇന്നുമുതൽ എന്നെന്നേക്കും തന്നെ. 
 3 സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ 
യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ. 
 4 യഹോവ സകലജനതകൾക്കും മീതെയും 
അവിടുത്തെ മഹത്വം ആകാശത്തിന് മീതെയും ഉയർന്നിരിക്കുന്നു. 
 5 ഉന്നതത്തിൽ അധിവസിക്കുന്നവനായ 
നമ്മുടെ ദൈവമായ യഹോവയ്ക്കു സദൃശൻ ആരുണ്ട്? 
 6 ആകാശത്തിലും ഭൂമിയിലും ഉള്ളവ അവിടുന്ന് കുനിഞ്ഞുനോക്കുന്നു. 
 7 ദൈവം എളിയവനെ പൊടിയിൽനിന്ന് എഴുന്നേല്പിക്കുകയും 
ദരിദ്രനെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്തു; 
 8 പ്രഭുക്കന്മാരോടുകൂടി, 
തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടിത്തന്നെ അവരെ ഇരുത്തുന്നു. 
 9 ദൈവം മച്ചിയായവളെ, 
മക്കളുടെ അമ്മയായി, സന്തോഷത്തോടെ വീട്ടിൽ വസിക്കുമാറാക്കുന്നു.