146
ദാവീദിന്റെ ഒരു സങ്കീർത്തനം. 
 1 യഹോവയെ സ്തുതിക്കുവിൻ; 
എൻ മനമേ, യഹോവയെ സ്തുതിക്കുക. 
 2 ആയുഷ്ക്കാലം മുഴുവൻ ഞാൻ യഹോവയെ സ്തുതിക്കും; 
ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിനു കീർത്തനം ചെയ്യും. 
 3 നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്; 
സഹായിക്കുവാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്. 
 4 അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു മടങ്ങുന്നു; 
അന്ന് തന്നെ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു. 
 5 യാക്കോബിന്റെ ദൈവം സഹായമായി 
തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ. 
 6 ദൈവം ആകാശവും ഭൂമിയും സമുദ്രവും 
അവയിലുള്ള സകലവും ഉണ്ടാക്കി; 
കർത്താവ് എന്നേക്കും വിശ്വസ്തനായിരിക്കുന്നു. 
 7 പീഡിതന്മാർക്ക് ദൈവം ന്യായം പാലിച്ചു കൊടുക്കുന്നു; 
വിശപ്പുള്ളവർക്ക് ദൈവം ആഹാരം നല്കുന്നു; 
യഹോവ ബദ്ധന്മാർക്ക് സ്വാതന്ത്ര്യം നൽകുന്നു. 
 8 യഹോവ കുരുടന്മാർക്ക് കാഴ്ച കൊടുക്കുന്നു; 
യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു; 
യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു. 
 9 യഹോവ പരദേശികളെ പരിപാലിക്കുന്നു; 
കർത്താവ് അനാഥനെയും വിധവയെയും സംരക്ഷിക്കുന്നു; 
എന്നാൽ ദുഷ്ടന്മാരുടെ വഴി ദൈവം മറിച്ചുകളയുന്നു. 
 10 യഹോവ എന്നേക്കും വാഴും; 
സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നെ. 
യഹോവയെ സ്തുതിക്കുവിൻ.