അദ്ധ്യായം.8
 1 അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്: 
 2 “എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും? 
നിന്റെ വായിലെ വാക്കുകൾ കൊടുങ്കാറ്റുപോലെ ഇരിക്കും? 
 3 ദൈവം ന്യായം മറിച്ചുകളയുമോ? 
സർവ്വശക്തൻ നീതിയെ മറിച്ചുകളയുമോ? 
 4 നിന്റെ മക്കൾ ദൈവത്തോട് പാപം ചെയ്തെങ്കിൽ 
ദൈവം അവരെ അവരുടെ അതിക്രമങ്ങൾക്ക് ഏല്പിച്ചുകളഞ്ഞു. 
 5 നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കുകയും 
സർവ്വശക്തനോടപേക്ഷിക്കുകയും ചെയ്താൽ, 
 6 നീ നിർമ്മലനും നേരുള്ളവനുമെങ്കിൽ 
അവിടുന്ന് ഇപ്പോൾ നിനക്കു വേണ്ടി ഉണർന്നുവരും; 
നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും. 
 7 നിന്റെ പൂർവ്വസ്ഥിതി അല്പമായിത്തോന്നും; 
നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും. 
 8 നീ പണ്ടത്തെ തലമുറയോട് ചോദിക്കുക; 
അവരുടെ പിതാക്കന്മാരുടെ അന്വേഷണ ഫലം ഗ്രഹിച്ചുകൊള്ളുക. 
 9 നാം ഇന്നലെ ഉണ്ടായവരും ഒന്നും അറിയാത്തവരുമല്ലോ; 
ഭൂമിയിൽ നമ്മുടെ ജീവകാലം ഒരു നിഴലത്രെ. 
 10 അവർ നിനക്ക് ഉപദേശിച്ചുപറഞ്ഞുതരും; 
തങ്ങളുടെ ഹൃദയത്തിൽനിന്ന് വാക്കുകൾ പുറപ്പെടുവിക്കും. 
 11 ചെളിയില്ലാതെ ഞാങ്ങണ വളരുമോ? 
വെള്ളമില്ലാതെ പോട്ടപ്പുല്ല് വളരുമോ? 
 12 അത് അരിയാതെ പച്ചയായിരിക്കുമ്പോൾ തന്നെ 
മറ്റ് എല്ലാ പുല്ലിനും മുമ്പ് വാടിപ്പോകുന്നു. 
 13 ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നെ; 
വഷളന്റെ ആശ നശിച്ചുപോകും; 
 14 അവന്റെ ആശ്രയം അറ്റുപോകും; 
അവന്റെ ശരണം ചിലന്തിവലയത്രെ. 
 15 അവൻ തന്റെ വീടിനെ ആശ്രയിക്കും; എന്നാൽ അത് നില്ക്കുകയില്ല; 
അവൻ അതിനെ മുറുകെ പിടിക്കും; എന്നാൽ അത് നിലനില്ക്കുകയില്ല. 
 16 വെയിലത്ത് അവൻ പച്ചയായിരിക്കുന്നു; 
അവന്റെ ചില്ലികൾ അവന്റെ തോട്ടത്തിൽ പടരുന്നു. 
 17 അവന്റെ വേര് കല്ക്കുന്നിൽ പടരുന്നു; 
അത് കല്ലുകളുടെയിടയിൽ ചെന്ന് തിരയുന്നു. 
 18 അവന്റെ സ്ഥലത്തുനിന്ന് അവനെ നശിപ്പിച്ചാൽ 
ഞാൻ നിന്നെ കണ്ടിട്ടില്ല എന്ന് അത് അവനെ നിഷേധിക്കും. 
 19 ഇതാ, ഇത് അവന്റെ വഴിയുടെ സന്തോഷം; 
പൊടിയിൽനിന്ന് മറ്റൊന്ന് മുളച്ചുവരും. 
 20 ദൈവം നിഷ്കളങ്കനെ നിരസിക്കുകയില്ല; 
ദുഷ്പ്രവൃത്തിക്കാരെ താങ്ങുകയുമില്ല. 
 21 ദൈവം ഇനിയും നിന്റെ വായിൽ ചിരിയും 
നിന്റെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറയ്ക്കും. 
 22 നിന്നെ പകയ്ക്കുന്നവർ ലജ്ജ ധരിക്കും; 
ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതെയാകും’.