അദ്ധ്യായം.2
 1 ഞാൻ ശാരോനിലെ പനിനീർപുഷ്പവും 
താഴ്വരകളിലെ താമരപ്പൂവും ആകുന്നു. 
 2 മുള്ളുകളുടെ ഇടയിൽ താമരപോലെ 
കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു. 
 3 കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ 
യൗവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു; 
അതിന്റെ നിഴലിൽ ഞാൻ ആനന്ദത്തോടെ ഇരുന്നു; 
അതിന്റെ പഴം എന്റെ നാവിന് മധുരമായിരുന്നു. 
 4 അവൻ എന്നെ വീഞ്ഞുവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു; 
എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു. 
 5 ഞാൻ പ്രേമവിവശയായിരിക്കുകയാൽ 
മുന്തിരിയട തന്ന് എന്നെ ശക്തീകരിക്കുവിൻ; 
നാരങ്ങാ തന്ന് എന്നെ തണുപ്പിക്കുവിൻ. 
 6 അവന്റെ ഇടം കൈ എന്റെ തലയിൻ കീഴിൽ ഇരിക്കട്ടെ; 
അവന്റെ വലം കൈ എന്നെ ആശ്ലേഷിക്കട്ടെ. 
 7 യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ, 
പ്രേമത്തിന് ഇഷ്ടമാകുവോളം 
അതിനെ ഇളക്കരുത്, ഉണർത്തുകയുമരുത്. 
 8 അതാ, എന്റെ പ്രിയന്റെ സ്വരം! 
അവൻ മലകളിന്മേൽ ചാടിയും കുന്നുകളിന്മേൽ കുതിച്ചുംകൊണ്ട് വരുന്നു. 
 9 എന്റെ പ്രിയൻ ചെറുമാനിനും കലമാൻകുട്ടിക്കും തുല്യൻ; 
ഇതാ, അവൻ നമ്മുടെ മതിലിന് പുറമേ നില്ക്കുന്നു; 
അവൻ കിളിവാതിലിലൂടെ നോക്കുന്നു; 
അഴിക്കിടയിൽകൂടി ഒളിഞ്ഞുനോക്കുന്നു. 
 10 എന്റെ പ്രിയൻ എന്നോട് പറഞ്ഞത്: 
“എന്റെ പ്രിയേ, എഴുന്നേല്ക്കുക; എന്റെ സുന്ദരീ, വരുക. 
 11 ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ. 
 12 പുഷ്പങ്ങൾ ഭൂമിയിൽ കാണായ്വരുന്നു; 
വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; 
കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു. 
 13 അത്തിക്കായ്കൾ പഴുക്കുന്നു; 
മുന്തിരിവള്ളി പൂത്ത് സുഗന്ധം വീശുന്നു; 
എന്റെ പ്രിയേ, എഴുന്നേല്ക്കുക; എന്റെ സുന്ദരീ, വരുക. 
 14 പാറയുടെ പിളർപ്പിലും പർവ്വതച്ചെരിവിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, 
ഞാൻ നിന്റെ മുഖം ഒന്നു കാണട്ടെ; 
നിന്റെ സ്വരം ഒന്നു കേൾക്കട്ടെ; 
നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൗന്ദര്യമുള്ളതും ആകുന്നു. 
 15 ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങൾ പൂത്തിരിക്കുകയാൽ 
മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, 
ചെറുകുറുക്കന്മാരെത്തന്നെ പിടിച്ചുതരുവിൻ. 
 16 എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവനുള്ളവൾ; 
അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു. 
 17 വെയിലാറി, നിഴൽ കാണാതെയാകുവോളം, 
എന്റെ പ്രിയനേ, നീ മടങ്ങിവന്ന് ദുർഘടപർവ്വതങ്ങളിലെ 
ചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായിരിക്കുക.