അദ്ധ്യായം.8
 1 നീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരൻ ആയിരുന്നുവെങ്കിൽ! 
ഞാൻ നിന്നെ വെളിയിൽ കണ്ട് ചുംബിക്കുമായിരുന്നു; 
ആരും എന്നെ നിന്ദിക്കുകയില്ലായിരുന്നു. 
 2 നീ എനിക്ക് ഉപദേശം തരേണ്ടതിന് 
ഞാൻ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു; 
സുഗന്ധവർഗ്ഗം ചേർത്ത വീഞ്ഞും എന്റെ മാതളപ്പഴത്തിൻ ചാറും 
ഞാൻ നിനക്ക് കുടിക്കുവാൻ തരുമായിരുന്നു. 
 3 അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ; 
അവന്റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ. 
 4 യെരൂശലേംപുത്രിമാരേ, പ്രേമത്തിന് ഇഷ്ടമാകുവോളം 
അതിനെ ഇളക്കരുത്, ഉണർത്തുകയുമരുത് 
എന്ന് ഞാൻ നിങ്ങളോട് ആണയിട്ടപേക്ഷിക്കുന്നു. 
 5 മരുഭൂമിയിൽനിന്ന് തന്റെ പ്രിയന്റെ മേൽ 
ചാരിക്കൊണ്ട് വരുന്നോരിവൾ ആർ? 
നാരകത്തിൻ ചുവട്ടിൽവച്ച് ഞാൻ നിന്നെ ഉണർത്തി; 
അവിടെ വച്ചല്ലയോ നിന്റെ അമ്മ നിന്നെ പ്രസവിച്ചത്; 
അവിടെവച്ചല്ലയോ നിന്നെ പ്രസവിച്ചവൾക്ക് ഈറ്റുനോവ് കിട്ടിയത്. 
 6 എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും 
ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വച്ചുകൊള്ളണമേ; 
പ്രേമം മരണംപോലെ ബലമുള്ളതും 
പത്നീവ്രതശങ്ക പാതാളംപോലെ കഠിനവുമാകുന്നു; 
അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നെ. 
 7 ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുത്തുകയില്ല; 
നദികൾ അതിനെ മുക്കിക്കളയുകയില്ല. 
ഒരുവൻ തന്റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തും 
പ്രേമത്തിനു വേണ്ടി കൊടുത്താലും അവൻ നിന്ദിതനായേക്കാം. 
 8 നമുക്ക് ഒരു ചെറിയ സഹോദരി ഉണ്ട്; 
അവൾക്ക് സ്തനങ്ങൾ വന്നിട്ടില്ല; 
നമ്മുടെ സഹോദരിക്ക് കല്യാണം പറയുന്ന നാളിൽ 
നാം അവൾക്ക് വേണ്ടി എന്ത് ചെയ്യും? 
 9 അവൾ ഒരു മതിൽ എങ്കിൽ അതിന്മേൽ 
ഒരു വെള്ളിമകുടം പണിയാമായിരുന്നു; 
ഒരു വാതിൽ എങ്കിൽ ദേവദാരുപ്പലകകൊണ്ട് അടയ്ക്കാമായിരുന്നു. 
 10 ഞാൻ മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു; 
അന്ന് ഞാൻ അവന്റെ ദൃഷ്ടിയിൽ സമാധാനം പ്രാപിച്ചിരുന്നു. 
 11 ശലോമോന് ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. 
ആ മുന്തിരിത്തോട്ടം അവൻ കാവല്ക്കാരെ ഏല്പിച്ചു; 
അതിന്റെ പാട്ടമായിട്ട്, ഓരോവ്യക്തിയും 
ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു. 
 12 എന്റെ സ്വന്തം മുന്തിരിത്തോട്ടം എന്റെ കൈവശം ഇരിക്കുന്നു; 
ശലോമോനേ, നിനക്ക് ആയിരവും 
ഫലം കാക്കുന്നവർക്ക് ഇരുനൂറും ഇരിക്കട്ടെ. 
 13 ഉദ്യാനനിവാസിനിയേ, 
സഖിമാർ നിന്റെ സ്വരം ശ്രദ്ധിച്ച് കേൾക്കുന്നു; 
അത് എന്നെയും കേൾപ്പിക്കണമേ. 
 14 എന്റെ പ്രിയാ നീ പരിമളപർവ്വതങ്ങളിലെ 
ചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായി ഓടിപ്പോകുക.