3
മറ്റുളളവര്‍ക്ക് ഇല്ലാത്തതായി യെഹൂദര്‍ക്ക് എന്തു മേന്മയാണുളളത്? പരിച്ഛേദിതരായി എന്നതിന് എന്തു ശ്രേഷ്ഠതയുണ്ട്? ഉണ്ട്, യെഹൂദര്‍ക്ക് പല ആനുകൂല്യങ്ങളുമുണ്ട്. ഏറ്റവും പ്രധാനം ഇതാണ്: ദൈവം അവന്‍റെ ഉപദേശങ്ങള്‍ യെഹൂദരെ വിശ്വസിച്ചാണ് ഏല്പിച്ചിരിക്കുന്നത്. ചില യെഹൂദര്‍ ദൈവത്തോടു വിശ്വസ്തത കാട്ടിയില്ല എന്നതു സത്യം തന്നെ. പക്ഷെ, അത് വാഗ്ദാനപാലനത്തില്‍നിന്നും ദൈവത്തെ മാറ്റി നിര്‍ത്തുമോ? ഇല്ല. എല്ലാവരും നുണയന്മാരായാലും, ദൈവം കേവലം സത്യമായി തുടര്‍ന്നുകൊണ്ടേയിരിക്കും. എഴുതപ്പെട്ടിരിക്കുന്നപോലെ,
“നിന്‍റെ വാക്കുകളില്‍ നീ നീതീകരിക്കപ്പെടുകയും
വിധിക്കപ്പെടുന്പോള്‍ നീ വിജയിക്കുകയും ചെയ്യട്ടെ.” സങ്കിര്‍ത്തനങ്ങള്‍ 51:4
നാം തെറ്റു ചെയ്യുന്പോള്‍ അത് ദൈവത്തിന്‍റെ നീതിയെ കൂടുതല്‍ വെളിപ്പെടുത്തുന്നു. അതിനാല്‍ ദൈവം നമ്മെ ശിക്ഷിക്കുന്പോള്‍ അവന്‍ അന്യായമാണ് ചെയ്യുന്നതെന്ന് പറയാന്‍ നമുക്കു സാധിക്കുമോ? (ചിലര്‍ക്ക് തോന്നിയേക്കാവുന്ന ഒരാശയം പറഞ്ഞുവെന്നേയുളളൂ.) ഇല്ല. ദൈവത്തിനു നമ്മെ ശിക്ഷിക്കാന്‍ സാധിക്കില്ലെങ്കില്‍ അവന് ലോകത്തെ വിധിക്കാനും സാധിക്കില്ല.
ഒരുവന്‍ പറഞ്ഞേക്കാം “എന്‍റെ കാപട്യം ദൈവത്തിന്‍റെ സത്യത്തെ വെളിവാക്കുന്നതിനാല്‍ ഞാന്‍ അസത്യം പറയുന്പോള്‍ അത് ദൈവത്തിന് കൂടുതല്‍ മഹത്വം പ്രദാനം ചെയ്യുന്നു. അപ്പോള്‍ പിന്നെ എന്നെ ഒരു പാപിയെന്നു എന്തിനു വിധിക്കണം?” ‘“നന്മ നേടാന്‍വേണ്ടി നമുക്കു പാപം ചെയ്യാം” എന്നു പറയുന്നതുപോലെയാണിത്. ഇത്തരം കാര്യങ്ങളാണ് നാം പഠിപ്പിക്കുന്നതെന്ന് ധാരാളംപേര്‍ നമ്മെ വിമര്‍ശിച്ചു പറയുന്നുണ്ട്. ഇങ്ങനെ പറയുന്നവര്‍ തെറ്റുകാര്‍ മാത്രമല്ല, അവര്‍ വിധിക്കപ്പെടണം.
എല്ലാവരും പാപികളാണ്
അതുകൊണ്ട് യെഹൂദരായ നാം മറ്റുളളവരെക്കാള്‍ മേന്മയുളളവരാണോ? അല്ല. യെഹൂദരും ജാതികളും തുല്യരാണെന്നു ഞാന്‍ നേരത്തെ തന്നെ പറഞ്ഞു. എല്ലാവരും പാപികള്‍ തന്നെ. 10 തിരുവെഴുത്തുകളില്‍ പറയുന്നതുപോലെ,
“പാപമില്ലാത്തവരായി ആരുമില്ല, ആരും!
11 കാര്യം ഗ്രഹിക്കുന്നവരായി ആരുമില്ല.
ദൈവത്തെ കാണാന്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നവരും ആരുമില്ല.
12 എല്ലാവരും വ്യതിചലിച്ചവരും വിലകെട്ടവരുമായി.
നന്മ ചെയ്യുന്നവരായി ആരുമില്ല. ആരും.”സങ്കീര്‍ത്തനങ്ങള്‍ 14:1-3
13 “അവരുടെ കണ്ഠം ഒരു തുറന്ന ശവക്കല്ലറപോലെ.
അവര്‍ തങ്ങളുടെ നാവ് അസത്യവാദത്തിനുപയോഗപ്പെടുത്തുന്നു.” സങ്കീര്‍ത്തനങ്ങള്‍ 5:9
“അവര്‍ പറയുന്ന കാര്യങ്ങള്‍ സര്‍പ്പവിഷം പോലെ.” സങ്കീര്‍ത്തനങ്ങള്‍ 140:3
14 “അവരുടെ നാവ് നിറയെ ശാപവും വെറുപ്പും ആണ്.” സങ്കീത്തനങ്ങള്‍ 10:7rq*
15 “ദ്രോഹിക്കാനും കൊല്ലാനും അവര്‍ എപ്പോഴും ഒരുക്കമാണ്.
16 ചെല്ലുന്നിടത്തെല്ലാം അവര്‍ നാശവും ദുഃഖവും വിതയ്ക്കുന്നു.
17 അവര്‍ക്ക് ശാന്തിയുടെ മാര്‍ഗ്ഗം അജ്ഞാതമാണ്.” യെശയ്യാവ് 59:7-8
18 “അവര്‍ക്ക് ദൈവത്തെ ഭയമോ ബഹുമാനമോ ഇല്ല.” സങ്കീര്‍ത്തങ്ങള്‍ 36:1
19 ന്യായപ്രമാണം ഇതെല്ലാമനുശാസിക്കുന്നത് ന്യായപ്രമാണവിധേയരായവരോടാണ്. ഇത് എല്ലാവരെയും ഒഴികഴിവു കണ്ടെത്തുന്നതില്‍നിന്നും തടയുകയും മുഴുവന്‍ ലോകത്തെയും ദൈവവിധിക്കു വിധേയമാക്കുകയും ചെയ്യും. 20 എന്തുകൊണ്ടെന്നാല്‍, കേവലം നിയമം അനുസരിക്കുന്നതുകൊണ്ടുമാത്രം ഒരുവനും ദൈവത്തിന്‍റെ മുന്നില്‍ നീതീരിക്കപ്പെടുന്നില്ല. ന്യായപ്രമാണം നല്‍കുന്നത് എന്താണ്. പാപം എന്ന അറിവാണ്.
ദൈവം മനുഷ്യരെ എങ്ങനെ നീതീകരിക്കുന്നു
21 എന്നാല്‍ ന്യായപ്രമാണം വഴിയല്ലാതെ മനുഷ്യരെ നീതീകരിക്കാന്‍ ദൈവത്തിന് ഒരു മാര്‍ഗ്ഗമുണ്ട്. ഇപ്പോള്‍ ആ മാര്‍ഗ്ഗമാണ് ദൈവം നമുക്കു കാണിച്ചുതന്നിരിക്കുന്നത്. ന്യായപ്രമാണവും പ്രവാചകരും ഈ വഴിയെക്കുറിച്ച് നമ്മോടു പറഞ്ഞിട്ടുണ്ട്. 22 ദൈവം മനുഷ്യരെ, അവര്‍ക്ക് ക്രിസ്തുവിലുളള വിശ്വാസം വഴി അവനില്‍ നീതീകരിക്കുന്നു. ദൈവം ഇങ്ങനെ ചെയ്തത് ക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയാണ്. സകലരും സമന്മാരാണ്. 23 പാപം ചെയ്യുകയും സകലരും ദൈവമഹത്വത്തിനു നിരക്കാത്തവരായി. 24 ജനങ്ങള്‍ ദൈവത്തിന്‍റെ കരുണയാല്‍ നീതീകരിക്കപ്പെട്ടു. ഇതൊരു സൌജന്യസമ്മാനമാണ്. യേശുക്രിസ്തുവഴി പാപത്തില്‍നിന്നും നാം മോചിതരായിക്കൊണ്ടിരിക്കുന്നതിനാല്‍ ദൈവം നമ്മെ നീതീകരിക്കുന്നു. 25 വിശ്വാസംകൊണ്ട് മനുഷ്യരുടെ പാപങ്ങളെ മറക്കുന്നതിനുളള ഒരു വഴിയായിട്ടാണ് ദൈവം ക്രിസ്തുവിനെ നിയോഗിച്ചത്. ക്രിസ്തുവിന്‍റെ രക്തത്താലാണ് ദൈവം ഇതു ചെയ്തത്. ദൈവം എപ്പോഴും ഉചിതവും ശരിയായതുമാണ് ചെയ്യുന്നതെന്ന് ഇതു തെളിയിക്കുന്നു. പണ്ടുളളവര്‍ ചെയ്ത പാപത്തിന് അവരെ ശിക്ഷിക്കാതെ ക്ഷമപാലിച്ചതുവഴി ദൈവം തന്‍റെ മുന്‍കാല നിലപാട് ശരിയാണെന്ന് വെളിപ്പെടുത്തി. 26 താന്‍ നീതിയുളളവനാണെന്ന് കാണിക്കാനായി ദൈവം ഇന്നു ക്രിസ്തുവിനെ തന്നു. ശരിയായി വിധിക്കാനും, ക്രിസ്തുവിലുളള വിശ്വാസത്തിലൂടെ ദൈവത്തിനു മുന്പില്‍ മനുഷ്യരെ സന്മാര്‍ഗനിരതരാക്കുവാനും ദൈവം ഇതു ചെയ്തു.
27 അതുകൊണ്ട്, നാം സ്വയം പുകഴ്ത്തുന്നതിനു എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ഇല്ലേയില്ല. എന്തുകൊണ്ടില്ല? വിശ്വാസത്തിന്‍റെ മാര്‍ഗ്ഗം എല്ലാത്തരം പുകഴ്ത്തലിനെയും ഒഴിവാക്കുന്നു. പ്രവൃത്തിയുടെ മാര്‍ഗ്ഗമല്ല. 28 കാരണം, ഏതൊരുവനും നീതീകരിക്കപ്പെടുന്നത് വിശ്വസം വഴിയാണ്; അല്ലാതെ നിയമം പാലിക്കാന്‍വേണ്ടി അവന്‍ ചെയ്ത കാര്യങ്ങള്‍ വഴിയല്ല. അതാണ് നമ്മുടെ വിശ്വാസം. 29 ദൈവം യെഹൂദരുടെ മാത്രം ദൈവമല്ല, മറ്റുളള രാഷ്ട്രങ്ങളുടെയും (ജാതികളുടെയും) കൂടിയാണ്. 30 ഒരു ദൈവമെയുളളൂ. ഈ ഒരു ദൈവം വിശ്വാസം വഴി യെഹൂദരെയും വിശ്വാസം വഴി ജാതികളെയും നീതീകരിക്കും. 31അങ്ങനെയെങ്കില്‍ വിശ്വാസത്തിന്‍റെ പാത പിന്തുടര്‍ന്നുകൊണ്ട് ന്യായപ്രമാണത്തെ നമുക്ക് നശിപ്പിക്കാമോ? പാടില്ല. യഥാര്‍ത്ഥത്തില്‍ ന്യായപ്രമാണം അനുശാസിക്കുന്നത് വിശ്വാസത്തിലൂടെ നാം ചെയ്യുന്നുവെന്നെയുളളൂ.