ചോദ്യം: സ്വര്‍ഗ്ഗത്തിലേക്കുള്ള ഒരേ വഴി യേശുക്രിസ്തു മാത്രമോ?

ഉത്തരം:
"ഞാന്‍ സാമാന്യം നല്ല വ്യക്തിയാണ്‌, അതുകൊണ്ട്‌ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകും". "ഇടക്കിടക്ക്‌ ഞാന്‍ തെറ്റു ചെയ്യാറുണ്ടെന്നത്‌ ശരി തന്നേ; എങ്കിലും സാധാരണ നല്ല കാര്യങ്ങളാണ്‌ കൂടുതല്‍ ചെയ്യാറുള്ളത്‌. അതുകൊണ്ട്‌ സ്വര്‍ഗ്ഗം എനിക്കുണ്ട്‌". "ഞാന്‍ സത്യ വേദപുസ്തകം വിശ്വസിക്കുന്നില്ല എന്ന ഒരേ കാരണത്താല്‍ ദൈവം എന്നെ നരകത്തില്‍ അയക്കയില്ലല്ലോ. ഇപ്പോള്‍ കാലം മാറിയില്ലേ?" "കുലപാതകര്‍, വ്യഭിചാരികള്‍ തുടങ്ങിയ ഹീന മനുഷരാണ്‌ നരകത്തില്‍ പോകേണ്ടത്‌; പോകുന്നത്‌".

സാധാരണ ജനങ്ങളുടെ ചിന്താഗതികളാണ്‌ മുകളില്‍ വായിച്ചത്‌. എന്നാല്‍ സത്യം പറയട്ടെ; അവയെല്ലാം അസതയ‍ങ്ങളാണ്‌. ഈ ലോകത്തിന്റെ അധിപതിയായ പിശാചാണ്‌ ഇത്തരം ചിന്തകള്‍ മനുഷരുടെ ഇടയില്‍ പരത്തിയിരിക്കുന്നത്‌. സാത്താനും അവനെ പിന്‍പറ്റുന്ന ഏവരും ദൈവത്തിന്റെ ശത്രുക്കളാണ്‌ (1പത്രോ.5:8). സാത്താന്‍ വെളിച്ചത്തിന്റെ ദൂതനായിട്ടാണ്‌ സാധാരണ പ്രത്യക്ഷപ്പെടാറുള്ളത്‌ (2ഒക്രി.11:14). ദൈവത്തിനു സമര്‍പ്പിക്കപ്പെടാത്ത ഹൃദയങ്ങളുടെ മേല്‍ അവന്‍ ആധിക്യം ചെലുത്തുന്നു. "ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാന്‍ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സ്‌ കുരുടാക്കി" (2കൊരി.4:4).

ലഘുവായ പാപങ്ങള്‍ ദൈവം കണക്കിലെടുക്കയില്ലെന്നും നരകം "ഹീന മനുഷര്‍ക്കു" വേണ്ടി ഉള്ളതാണെന്നും വിശ്വസിക്കുന്നത്‌ വെറും മിത്ഥ്യയാണ്‌. എല്ലാ പാപങ്ങളും നമ്മെ ദൈവത്തില്‍ നിന്ന് അകറ്റുന്നു; വെറും നിരുപദ്രവികള്‍ എന്ന് തോന്നുന്നവ പോലും! സകല മനുഷരും തെറ്റ്‌ ചെയ്തവരാണ്‌. സ്വന്ത പ്രയത്നത്താല്‍ ആര്‍ക്കും സ്വര്‍ഗ്ഗത്തില്‍ എത്തുവാന്‍ കഴികയില്ല (റോമ. 3:23). നമ്മുടെ പുണ്യ പ്രവൃത്തികള്‍ തെറ്റുകളെ അതിജീവിച്ചോ ഇല്ലയോ എന്ന അടിസ്ഥാനത്തില്‍ നമുക്ക്‌ സ്വര്‍ഗ്ഗത്തില്‍ പ്രവേശനം ലഭിക്കയില്ല. അങ്ങനെയാണെങ്കില്‍ നാം പരാജയപ്പെടുന്നത്‌ നിശ്ചയമാണ്‌. ദൈവത്തിനറൊ കൃപയാല്‍ മാത്രമേ നമുക്ക്‌ രക്ഷിക്കപ്പെടുവാന്‍ സാധിക്കയുള്ളൂ. പ്രവൃത്തികള്‍ക്ക്‌ അവിടെ സ്ഥാനമില്ല. "കൃപയാലെങ്കില്‍ പ്രവൃത്തിയാലല്ല; അല്ലെങ്കില്‍ കൃപ കൃപയല്ല" (റോമ.11:6). സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ നമ്മുടെ യാതൊരു പുണ്യപ്രവൃത്തികളും ഉപയുക്തമല്ല തന്നേ (തീത്തോ.3:5).

യേശുകര്‍ത്താവു പറഞ്ഞത്‌ ശ്രദ്ധിക്കുക."ഇടുക്കു വാതിലൂടെ അകത്തു കടപ്പീന്‍; നാശത്തിലേക്ക്‌ പോകുന്ന വാതില്‍ വീതിയുള്ളതും വഴി വിശാലവും അതില്‍ കൂടി കടക്കുന്നവര്‍ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതില്‍ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്‌; അതു കണ്ടെത്തുന്നവര്‍ ചുരുക്കമത്രേ (മത്താ.7:13,14). ലോകത്തിലുള്ള സകല മനുഷരും ദൈവത്തെ വിശ്വസിക്കാതെ തങ്ങളുടെ പാപവഴികളില്‍ത്തന്നേ നടന്നാല്‍ പോലും ദൈവം അവരെ ക്ഷമിക്കയില്ല. "നിങ്ങള്‍ മുംബെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളില്‍ ഇപ്പോള്‍ വ്യാപരിക്കുന്ന ആത്മാവിനേയും അനുസരിച്ചു നടന്നു" (എഫേ.2:2). ദൈവം ലോകത്തെ സൃഷ്ടിച്ചപ്പോള്‍ അത്‌ കുറ്റമറ്റതായിരുന്നു. എല്ലാം നല്ലതായിരുന്നു. അതിനു ശേഷം അവന്‍ ആദാമിനേയും ഹവ്വയെയും സൃഷ്ടിച്ച്‌ ദൈവത്തെ അനുസരിക്കുവാനോ തിരസ്കരിക്കുവാനോ ഉള്ള അവകാശവും ദൈവം അവര്‍ക്കു കൊടുത്തു. എന്നാല്‍ ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട ആദിമനുഷരായ ആദവും ഹവ്വയും പിശാചിനാല്‍ വഞ്ചിക്കപ്പെട്ട്‌ ദൈവത്തോട്‌ അനുസരണക്കേടു കാണിച്ച്‌ പാപം ചെയ്തു. ഇത്‌ അവരെയും അവരുടെ പിന്‍ തലമുറക്കാരായ നമ്മേയും ദൈവത്തോടുള്ള ബന്ധത്തില്‍ നിന്ന്‌ അകറ്റി. ദൈവം പരിശുദ്ധനും നീതിമാനും ആയതിനാല്‍ അവന്‍ പാപത്തെ ശിക്ഷിക്ക തന്നേ ചെയ്യും. തെറ്റുകാരായ നമുക്കു തന്നെ ദൈവത്തിങ്കലേക്കു മടങ്ങുന്നത്‌ അസാദ്ധ്യമാണല്ലോ. അതുകൊണ്ട്‌ ദൈവം തന്നെ നമ്മേ ദൈവത്തിങ്കലേക്ക്‌ മടക്കി വരുത്തുവാന്‍ ഒരു മാര്‍ഗം ഉണ്ടാക്കി. "തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്‌ ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു" (യോഹ.3:16). പാപത്തിന്റെ ശംബളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ, നമ്മുടെ കര്‍ത്താവായ യേശുവില്‍ നിത്യജീവന്‍ തന്നേ (റോമ.6:23). യേശുകര്‍ത്താവ്‌ ഈ ഭൂമിയില്‍ ജനിച്ചത്‌ നമ്മെ ദൈവത്തോട്‌ അടുപ്പിക്കുവാനുള്ള വഴിയായിടടാതണ്‌. അവന്‍ മരിച്ചത്‌ നാം മരിക്കാതിരിക്കുവാനാണ്‌. മരണത്തില്‍ നിന്ന്‌ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ്‌ തനിക്ക്‌ മരണത്തിന്‍മേലും പാപത്തിന്‍മേലുമുള്ള അധികാരത്തെ അവന്‍ വെളിപ്പെടുത്തി (റോമ. 4:25). ദൈവത്തിനും മനുഷര്‍ക്കും ഇടയിലുള്ള വിടവ്‌ അവന്‍ ഇല്ലാതാക്കി; ഇന്ന്‌ അവന്‍മേലുള്ള വിശ്വാസത്താല്‍ നമുക്ക്‌ ദൈവത്തോട്‌ ബ്ന്ധപ്പെടാനൊക്കും എന്ന നിലയിലാക്കി.

"ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവന്‍ ആകുന്നു" (യോഹ.17:3). ദൈവത്തെ വിശ്വസിക്കുന്ന അനേകരുണ്ട്‌; പിശാചുകളും വിശവ:സിക്കുന്നുവെന്ന്‌ വേദപുസ്തകം പറയുന്നു (യാക്കോ.2:19). എന്നാല്‍ നാം രക്ഷിക്കപ്പെടേണമെങ്കില്‍ നമ്മുടെ പാപവഴികളെ വിട്ട്‌ ദൈവത്തിങ്കലേക്കു തിരിഞ്ഞ്‌ അവനുമായി വ്യക്തിപരമായ ഒരു ബന്ധത്തില്‍ ഏര്‍പ്പെട്ട്‌ അവനെ പിന്‍പറ്റേണ്ടത്‌ ആവശ്യമാണ്‌. മുഴു ഹൃദയത്തോടെ യേശുകര്‍ത്താവിനെ വിശ്വസിച്ചു ആശ്രയിക്കേണ്ടതാണ്‌. "അവന്റെ കൃപയാല്‍ യേശുക്രിസ്തുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നത്‌ (റോമ.3:24). നാം രക്ഷിക്കപ്പെടുവാന്‍ വേറൊരു മാര്‍ഗ്ഗവും ഇല്ലെന്ന്‌ വേദപുസ്തകം വളരെ വ്യക്തമായി പറയുന്നു. യേശുകര്‍ത്താവു പറയുന്നതു ശ്രദ്ധിക്കുക: "ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല (യോഹ.14:6).

രക്ഷക്കായി ഒരേ വഴി യേശുകര്‍ത്താവു മാത്രം. കാരണം അവന്‍ മാത്രമാണ്‌ മനുഷന്റെ പാപപരിഹാര ബലിയായത്‌. പാപത്തിന്റെ അഘോരത്തെപ്പറ്റിയും, പരിണിത ഫലങ്ങളെപ്പറ്റിയും വേരൊരു മതവും ഇത്ര വ്യക്തമായി പഠിപ്പിക്കുന്നില്ല. യേശുകര്‍ത്താവ്‌ ചെയ്തതുപോലെ വേറാരും പാപത്തിനു പരിഹാരവും ചെയ്തിട്ടില്ല. വേറൊരു മതഗുരുവും ദൈവം മനുഷനായി വന്ന് പാപപരിഹാരത്തിനായി ഒരു നിത്യ ബലി അര്‍പ്പിച്ചവരല്ല. യേശു കര്‍ത്താവ്‌ ദൈവമായിരുന്നതിനാല്‍ പാപപരിഹാരം ഉണ്ടാക്കുവാന്‍ അവന്‌ കഴിഞ്ഞു. ഇന്ന് മനുഷന്‌ രക്ഷ യേശുക്രിസ്തുവില്‍ കൂടി മാത്രം. "നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴെ ഭൂമിക്കു മേലെ നല്‍കപ്പെട്ട വേറൊരു നാമവുമില്ല (പ്രവ.4:12).

നിങ്ങല്‍ക്ക്‌ യേശു കര്‍ത്താവിനെ രക്ഷകനായി സ്വീകരിച്ച്‌ നിത്യജീവന്‍ പ്രാപിക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇതാ ഒരു മാതൃകാ പ്രാര്‍ത്ഥന. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ്‌ നിങ്ങളെ രക്ഷിക്കുനനിത്‌. നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തുവാനുള്ള ഒരു ലളിത മാര്‍ഗം മാത്രമാണ്‌ ഈ പ്രാര്‍ത്ഥന. "കര്‍ത്താവേ, ഞാന്‍ നിന്റെ മുംബാകെ തെറ്റുകാരനാണെന്നും ശിക്ഷായോഗ്യനാണെന്നും മനസ്സിലാക്കുന്നു. യേശുകര്‍ത്താവ്‌ എന്റെ പാപപരിഹാരാര്‍ത്ഥം ക്രൂശില്‍ മരിച്ചുയിര്‍ത്തെന്നും അവനിലുള്ള വിശ്വാസം മൂലം പാപക്ഷമ ലഭ്യമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ, ഞാന്‍ പാപത്തെ വിട്ട്‌ നിങ്കലേക്ക്‌ തിരിയുന്നു. എന്നോട്‌ ക്ഷമിച്ച്‌ എന്നെ നിന്റെ പൈതലാക്കേണമേ. പാപക്ഷമക്കായി നന്ദി. നിത്യജീവനായി സ്തോത്രം. പുത്രന്റെ നാമത്തില്‍ പിതാവേ, ആമേന്‍.

ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കില്‍ "ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക


ചോദ്യം: എനിക്കായുള്ള ശരിയായ വിശ്വാസം ഏതാണ്‌?

ഉത്തരം:
ഫാസ്റ്റ്‌ ഫുഡ്‌ റെസ്റ്റൊറെന്റില്‍ പോയാല്‍ നമുക്ക്‌ ഇഷ്ടമുള്ള ആഹാരം ഓര്‍ഡര്‍ ചെയ്ത്‌ ഉടനടി നമുക്കിഷ്ടമുള്ള രീതിയില്‍ വാങ്ങിക്കഴിക്കാവുന്നതാണ്‌. ചില കാപ്പിക്കടകള്‍ നൂറിലധികം രുചിയുള്ള കോഫിത്തരങ്ങള്‍ തങ്ങളുടെ അടുത്തുണ്ട്‌ എന്ന് അഭിമാനിക്കാറുണ്ട്‌. അതുപോലെ കാറോ വീടോ വാങ്ങുംബോള്‍ നമുക്കിഷ്ടമുള്ള സംവിധാനങ്ങളോടു കൂടിയത്‌ വാങ്ങാനൊക്കും. പഴയ കാലത്തേപ്പോലെ ഏതെങ്കിലും കിട്ടുന്നത്‌ ഉപയോഗിക്കുന്ന രീതി ഇന്നില്ല. തെരഞ്ഞെടുപ്പ്‌ ഇന്ന് വളരെ പ്രധാനമാണ്‌. ഏതു വേണമെങ്കിലും നമ്മുടെ സ്വന്ത ഇച്ഛാനുസരണം ലഭിക്കുന്ന സാഹചര്യമാണിന്ന്.

ഈ സാഹചര്യത്തില്‍ നിങ്ങളുടെ ആവശ്യാനുസരണമുള്ള ശരിയായ ഒരു വിശ്വാസത്തേപ്പറ്റി എന്തു പറയുന്നു? കുറ്റ ബോധമില്ലാത്ത, അധികം സമ്മര്‍ദം ചെലുത്താത്ത, അതു ചെയ്‌ ഇതു ചെയ്‌ എന്ന് അലട്ടാത്ത ഒരു വിശ്വാസം ഉണ്ടെന്നിരിക്കട്ടെ. അതേപ്പറ്റി താങ്കള്‍ എന്ത്‌ പറയുന്നു? എനിക്കിഷ്ടമുള്ള ഐസ്ക്രീം തെരഞ്ഞെടുക്കുന്നതു പോലെ തെരഞ്ഞെടുക്കാവുന്ന ഒന്നാണോ വിശ്വാസം?

ഇന്ന് ഏതെല്ലാം വിശ്വാസ പ്രമാണങ്ങളാണ്‌ നിലവിലുള്ളത്‌? ബുദ്ധനും, കണ്‍ഫ്യൂഷ്യസും, നബിയും പോരാഞ്ഞിട്ട്‌ ഇന്നത്തെ നവീന മതങ്ങളുടെ വേലിയേറ്റത്തില്‍ ക്രിസ്തുവിന്റെ പ്രാധാന്യം എന്താണ്‌? എല്ലാ വഴികളും സ്വര്‍ഗ്ഗത്തിലേക്കുള്ളതല്ലേ? എല്ലാ വിശ്വാസങ്ങളുടേയും അന്തരാര്‍ത്ഥം ഒന്നല്ലേ? വസ്തവം പറയട്ടെ; എല്ലാ പാതകളും പാടലീപുത്രത്ത്‌ ചെന്നെത്താത്തതുപോലെ, എല്ലാ വഴികളും സ്വര്‍ഗ്ഗത്തില്‍ ചെന്നെത്തുകയില്ല.

യേശുകര്‍ത്താവു മാത്രം ദൈവത്തിന്റെ അധികാരവുമായി നമ്മോടു സംസാരിക്കുന്നു. എന്തെന്നാല്‍ താന്‍ മാത്രമാണ്‌ മരണത്തെ ജയിച്ചവന്‍. ബുദ്ധനും നബിയുമൊക്കെ അവരുടെ കല്ലറകളോടെ അവസാനിച്ചപ്പോള്‍ യേശുകര്‍ത്താവു മാത്രം മരണക്കെണികളെ വെല്ലുവിളിച്ച്‌ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു ഇന്നും ജീവിക്കുന്നു. മരണത്തിന്‍മേല്‍ അധികാരമുള്ളവനെ നാം ശ്രദ്ധിക്കേണ്ടതാണ്‌. അങ്ങനെയുള്ള ഒരാളുടെ വാക്കുകള്‍ക്ക്‌ വില കല്‍പിച്ചെങ്കിലേ മതിയാകയുള്ളൂ.

ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നതിന്‌ നിഷേധിക്കാനാവാത്ത തെളിവുകള്‍ ഉണ്ട്‌. ഉയിത്തെഴുന്നേറ്റ ക്രിസ്തുവിനെ കണ്ടിട്ടുള്ളവര്‍ അഞ്ഞൂറിലധികം ആളുകളാണ്‌ (1കൊരി.15:6)! ഇത്ര അധികം ദൃക്സാക്ഷികളെ അവഗണിക്കേണ്ട ആവശ്യമില്ല. അഞ്ഞൂറു പേരുടെ സാക്ഷ്യം പുച്ഛിച്ചു തള്ളുകയെന്നോ? കാലിയായിരുന്ന കല്ലറ ഇവരുടെ സാക്ഷ്യത്തെ ഉറപ്പിക്കുന്നു. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്ന് തന്റെ ശിഷ്യന്‍മാര്‍ പറഞ്ഞപ്പോള്‍ എതിരാളികള്‍ക്ക്‌ കാണിക്കുവാന്‍ ക്രിസ്തുവിന്റെ അഴുകിപ്പോയ ശരീരാവശിഷ്ടങ്ങള്‍ തന്റെ കല്ലറയില്‍ ഇല്ലായിരുന്നു; അത്‌ കാലിയായിരുന്നു. തന്റെ ശിഷ്യന്‍മാര്‍ ആ ശരീരം മോഷ്ടിച്ചിരുന്നിരിക്കുമോ? ഒരിക്കലും ഇല്ല. കല്ലറ സംരക്ഷിക്കുവാന്‍ റോമാ സൈന്യം നിയോഗിക്കപ്പെട്ടിരുന്നു. പേടിച്ചരണ്ടു പോയിരുന്ന മുക്കുവന്‍മാരായിരുന്ന ശിഷ്യന്‍മാര്‍ക്ക്‌ ഒരിക്കലും ആ ശരീരം കല്ലറയില്‍ നിന്ന് മോഷ്ടിച്ചിരിക്കുവാന്‍ കഴിയുമായിരുന്നില്ല. ലളിതമായ സത്യം എന്തെന്നു പറയട്ടെ: ക്രിസ്തു മരണത്തെ ജയിച്ച്‌ ഉയിര്‍ത്തെഴുന്നേറ്റു എന്നത്‌ നിഷേധിക്കാനാവാത്ത സത്യമത്രേ.

വീണ്ടും പറയട്ടെ. മരണത്തിന്‍മേല്‍ അധികാരമുള്ളവനെ അവഗണിക്കുവാന്‍ പാടുള്ളതല്ല. താന്‍ പറയുന്നത്‌ ശ്രദ്ധിച്ചേ മതിയാകയുള്ളൂ. താന്‍ മാത്രമാണ്‌ പിതാവിങ്കലേക്കുള്ള ഏക വഴി എന്ന് താന്‍ തീര്‍ത്തു പറഞ്ഞിട്ടുണ്ട്‌ (യോഹ.14:6). താന്‍ ഒരു വഴി എന്നല്ല; താന്‍ പല വഴികളില്‍ ഒന്ന് എന്നല്ല; താന്‍ മാത്രമാണ്‌ വഴി എന്നത്രെ താന്‍ പറഞ്ഞിരിക്കുന്നത്‌.

താന്‍ പറയുന്നത്‌ ശ്രദ്ധിക്കുക: "അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കല്‍ വരുവീന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും" (മത്താ.11:28). ഈ ലോകജീവിതം പ്രായേണ പ്രയാസമുള്ളതാണ്‌; ജീവിതം ആര്‍ക്കും അത്ര സുലഭമല്ല. നമ്മില്‍ അനേകരും പല വിധത്തില്‍ കഷ്ടത അനുഭവിക്കുന്നവരാണ്‌. അതങ്ങനെയല്ലേ? ഈ സാഹചര്യത്തില്‍ നിങ്ങള്‍ക്ക്‌ എന്താണാവശ്യമായിരിക്കുന്നത്‌? ഒരു മത നവീകരണം മതിയാകുമോ? ജീവിക്കുന്ന ഒരു രക്ഷകനെയാണോ അതോ പല പ്രവാചകന്‍മാരില്‍ ഒരാളേയാണോ ആവശ്യം? ദൈവവുമായി ഒരു സജീവ ബന്ധം ആഗ്രഹിക്കുന്നുവോ അതോ മതത്തിന്റെ ആചാരങ്ങള്‍ മതിയാകുന്നതാണോ? ക്രിസ്തു പല തെരഞ്ഞെടുപ്പുകളില്‍ ഒന്നല്ല. താന്‍ മാത്രമാണ്‌ തെരഞ്ഞെടുക്കപ്പെടേണ്ടവന്‍.

നിങ്ങളുടെ ജീവിതത്തില്‍ പപക്ഷമയാണ്‌ തേടുന്നതെങ്കില്‍ ക്രിസ്തു മാത്രമാണ്‌ ശരിയായ വിശ്വാസവഴി (പ്രവ.10:43). ദൈവവുമായി സജീവമായ ബന്ധമാണോ നിങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നത്‌? അത്‌ ക്രിസ്തുവില്‍ കൂടെ മാത്രമേ സാധിക്കയുള്ളൂ (യോഹ.10:10). അല്ല, സ്വര്‍ഗ്ഗത്തിലെ നിത്യജീവനാണ്‌ നിങ്ങള്‍ കാംഷിക്കുന്നതെങ്കില്‍ അതിനും താന്‍ മാത്രമാണ്‌ വഴി (യോഹ.3:16). ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുക; ഒരിക്കലും ദുഃഖിക്കേണ്ടി വരികയില്ല. പാപക്ഷമക്കായും നിത്യജീവനായും അവന്നരികില്‍ വരിക. ഒരിക്കലും നിങ്ങള്‍ ലജ്ജിച്ചു പോകയില്ല. ദൈവം നിങ്ങളെ സഹായിക്കട്ടെ. ഈ യേശുവിനെ രക്ഷിതാവായി സ്വീകരിക്കുവാന്‍ നിങ്ങള്‍ക്ക്‌ ആഗ്രഹമുണ്ടോ?

എങ്കില്‍ ഈ പ്രാര്‍ത്ഥന അതിന്‌ ഉപകരിക്കും. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കുകയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ്‌ നിങ്ങളെ രക്ഷിക്കുന്നത്‌. ഈ പ്രാര്‍ത്ഥന ക്രിസ്തുവിങ്കലുള്ള നിങ്ങളുടെ വിശ്വാസത്തെ വെളിപ്പെടുത്തുവാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്‌. "കര്‍ത്താവേ, ഞാന്‍ തെറ്റു ചെയ്തിട്ടുണ്ടെന്നും ശിക്ഷായോഗ്യനാണെന്നും ഞാന്‍ അറിയുന്നു. യേശുകര്‍ത്താവ്‌ എന്റെ പാപപരിഹാരാര്‍ത്ഥം മരിച്ചടക്കപ്പെട്ട്‌ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ്‌ സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ, എന്റെ പാപങ്ങള്‍ ക്ഷമിച്ച്‌ എന്നെ നിന്റെ പൈതലാക്കേണമേ. പ്രര്‍ത്ഥന കേട്ടതു കൊണ്ട്‌ നന്ദി. നിത്യജീവനായി സ്തോത്രം. യേശുകര്‍ത്താവിന്റെ നാമത്തില്‍ തന്നെ. ആമേന്‍."

ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കില്‍ "ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക


ചോദ്യം: ഒരു കള്‍ടിനെ എങ്ങനെ തിരിച്ചറിയാം?

ഉത്തരം:
"കള്‍ട്‌" എന്ന വാക്കു കേള്‍ക്കുമ്പോള്‍ നമമുങടെ മനസ്സില്‍ ഓടി എത്തുന്ന ചിന്തകള്‍ സാത്താന്റെ ആരാധന, മൃഗബലി, അല്ലെങ്കില്‍ അന്യജാതികളുടെ ഇടയിലെ തിന്‍മ നിറഞ്ഞ ആരാധനാ ക്രമങ്ങള്‍ എന്നിവയാണ്‌. എന്നാല്‍ അനേക കള്‍ട്ടുകള്‍ ഇത്തരത്തില്‍ ഉള്ളവയല്ലാത്തതുകൊണ്ട്‌ അവയെ തിരിച്ചറിയുകതന്നെ പ്രയാസമാണ്‌. വേദപുസ്തക സത്യങ്ങളിലെ ഒന്നോ അതിലധികമോ മൌലീക സത്യങ്ങളെ മറുതലിക്കുന്നവരെ കള്‍ടുകളുടെ കൂട്ടത്തില്‍ കൂട്ടേണ്ടതാണ്‌. വേറൊരു രീതിയില്‍ പറഞ്ഞാല്‍, വിശ്വസിക്കുന്നവരെ രക്ഷയിലേക്ക്‌ നടത്തുവാന്‍ പ്രാപ്തിയില്ലാത്ത ഉപദേശത്തെയാണ്‌ "കള്‍ട്‌" എന്ന് വിളിക്കുന്നത്‌. ഏതെങ്കിലും ഒരു മതത്തിന്റെ മൌലീക തത്വങ്ങള്‍ മറുതലിക്കയും ആ മതവിശ്വാസികള്‍ ആണെന്ന് പറകയും ചെയ്യുന്നവരാണ്‌ അവര്‍. അനേക ക്രിസ്തീയ കള്‍ട്ടുകളും നിലവിലുണ്ട്‌.

ക്രിസ്തുവിന്റെ ദൈവത്വത്തെയും വിശ്വാസത്താലുള്ള രക്ഷയെയും മറുതലിക്കുന്നവരാണ്‌ ക്രിസ്തീയ കള്‍ട്ടുകള്‍. ക്രിസ്തു ദൈവമല്ലെങ്കില്‍ അവന്റെ മരണം പാപക്ഷമക്ക്‌ പര്യാപ്തമാകയില്ലല്ലോ. രക്ഷ വിശ്വാസത്താല്‍ സൌജന്യമായി ലഭിക്കുന്നതല്ലെങ്കില്‍ അതിനായി നാം പ്രയത്നിക്കേണ്ടി വരുമല്ലോ. ഉറപ്പിച്ചു പറഞ്ഞിരിക്കുന്ന തെളിവായ വേദപുസ്തക സത്യങ്ങളെ മറുതലിക്കുന്നവരാണ്‌ ഇക്കൂട്ടര്‍. യഹോവാ സാക്ഷികള്‍, മോര്‍മൊണ്‍സ്‌ എന്നീ വിഭാഗങ്ങള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടവരാണ്‌. ക്രിസ്ത്യാനികള്‍ എന്ന് അഭിമാനിക്കുമ്പോള്‍ത്തന്നെ മൌലീകമായ വേദപുസ്തക സത്യങ്ങളെ അവര്‍ മറുതലിക്കുന്നു. ഈ രണ്ടു കൂട്ടരും വേദപുസ്തകത്തിലെ അനേക കാര്യങ്ങള്‍ വിശ്വസിക്കുന്നവരാണ്‌. എന്നാല്‍ ഈ രണ്ടു കൂട്ടരും ക്രിസ്തുവിന്റെ ദൈവത്വത്തെയും വിശ്വാസത്താലുള്ള സൌജന്യ രക്ഷയേയും മറുതലിക്കുന്നവരുമാണ്‌. എത്രയോ "നല്ല ആളുകള്‍" ഈ കൂട്ടങ്ങളില്‍ കണ്ടേക്കാം. അവര്‍ വിശ്വസിക്കുന്നത്‌ മാത്രമാണ്‌ ശരി എന്നവര്‍ പറഞ്ഞേക്കാം. എന്നാല്‍ ബൈബിള്‍ വിശ്വാസികള്‍ എന്ന നിലയ്ക്ക്‌ നാം അവരുടെ രക്ഷക്കായി പ്രാര്‍ത്ഥിക്കയും ക്രിസ്തുവിങ്കലേക്കു അവരെ നടത്തുവാന്‍ ശ്രമിക്കയും ചെയ്യേണ്ടതാണ്‌.



ചോദ്യം: തെറ്റായ മതവിശ്വാസത്തില്‍ ഉള്ളവരെ സുവിശേഷീകരിക്കുവാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗം എന്താണ്‌?

ഉത്തരം:
തെറ്റായ മത വിശ്വാസത്തില്‍ ഉള്ളവരെ സുവിശേഷീകരിക്കുവാന്‍ നമുക്കു ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണ്‌. കുരുടാക്കപ്പെട്ടിരിക്കുന്ന അവരുടെ മനസ്സ്‌ (2കൊരി.4:4) തുറക്കപ്പെടുവാന്‍ നാം പ്രാര്‍ത്ഥിക്കേണ്ടതാണ്‌. ക്രിസ്തുവില്‍ക്കൂടെ മാത്രമേ രക്ഷ ഉള്ളൂ എന്ന കാര്യം അവര്‍ മനസ്സിലാക്കുവാന്‍ (യോഹ.3:16) നാം പ്രാര്‍ത്ഥിക്കേണ്ടതാണ്‌. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തി ഇല്ലാതെ ആര്‍ക്കും ദൈവീക കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിക്കയില്ലല്ലോ (യോഹ.16:7-11).

ദൈവശക്തിയാല്‍ വിശ്വസ്തതയോടുകൂടി ക്രിസ്തീയ ജീവിതം നാം നയിക്കേണ്ടതാണ്‌. നമ്മുടെ ജീവിതത്തില്‍ ദൈവം വരുത്തിയിരിക്കുന്ന വ്യത്യാസം മൂലം അവര്‍ ദൈവീക കാര്യങ്ങളിലേക്ക്‌ ശ്രദ്ധ ചെലുത്തിത്തുടങ്ങുവാന്‍ സാദ്ധ്യത ഉണ്ട്‌ (1പത്രോ. 3:1-2). അവര്‍ സത്യം മനസ്സിലാക്കത്തക്കവണ്ണം നമുക്ക്‌ ശ്രുശ്രൂഷിക്കുവാന്‍ പരിജ്ഞാനം ലഭിക്കേണ്ടതിന്‌ നാം പ്രാര്‍ത്ഥിക്കേണ്ടതാണ്‌ (യാക്കോ.1:5). അതിനു ശേഷം നാം ഭയമില്ലാതെ അവരോട്‌ സുവിശേഷം അറിയിക്കേണ്ടതാണ്‌. ക്രിസ്തുവില്‍ക്കുടെയുള്ള രക്ഷണ്യ സന്ദേശം നാം അവര്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കേണ്ടതാണ്‌ (റോമ. 10:9-10). നമ്മുടെ വിശ്വാസത്തെക്കുറിച്ച്‌ അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ ശാന്തതയോടും സൌമ്യമായും ഉത്തരം പറയുവാനും നാം തയ്യാറായി ഇരിക്കണം (1പത്രോ.3:15). ഒരു പക്ഷേ നമ്മുടെ ഉപദേശം തെറ്റു കൂടതെ മനസ്സിലാക്കിക്കൊടുത്ത്‌ വഗ്വാദത്തില്‍ നാം അവരെ പരാജയപ്പെടുത്തിയാലും നമ്മുടെ ഗര്‍വവും കോപവും അവര്‍ സത്യം സ്വീകരിക്കുന്നതിന്‌ തടസ്സമായി എന്ന് വന്നേക്കാവുന്നതാണ്‌.

ആത്യന്തീകമായി നാം ആരോടൊക്കെ സുവിശേഷം അറിയിക്കുന്നുവോ അവരുടെ രക്ഷയുടെ കാര്യം ദൈവകരങ്ങളിലാണ്‌. ദൈവത്തിന്റെ കൃപയും ശക്തിയുമാണ്‌ ഒരാളെ രക്ഷയിലേക്ക്‌ നയിക്കുന്നത്‌. അതിനു സാക്ഷിയായിരിക്കുവാനേ നമുക്കു സാധിക്കയുള്ളൂ. നമ്മുടെ പരിജ്ഞാനവും നമ്മുടെ വേദപുസ്തക അറിവും നമ്മുടെ സാക്ഷിയ്ക്ക്‌ സഹായമായിരിക്കാം. എന്നാല്‍ ഇവയൊന്നും ഒരു പാപിയെ മാനസ്സാന്തരത്തിലേക്കു നടത്തുവാന്‍ പര്യാപ്തമല്ല. നമ്മുടെ മാതൃകാജീവിതവും, സാക്ഷിയും പ്രാര്‍ത്ഥനയും മൂലം ദൈവാത്മാവ്‌ പ്രവര്‍ത്തിച്ചെങ്കിലേ അവര്‍ മാനസാന്തരത്തിലേക്ക്‌ തിരിയുവാന്‍ സാദ്ധ്യതയുള്ളൂ.



ചോദ്യം: ഒരു കള്ളപ്രവാചകനെയോ ഒരു ദുരുപദേഷ്ടാവിനേയോ എങ്ങനെ തിരിച്ചറിയാം?

ഉത്തരം:
ദൈവത്തിന്റെ വൃതന്‍മാരെപ്പോലും തെറ്റിക്കുവാന്‍ ആഗ്രഹിച്ചുകൊണ്ട്‌ കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്‍മാരും എഴുന്നേല്‍ക്കും എന്ന്‌ കര്‍ത്തവ്‌ പറഞ്ഞിട്ടുണ്ട്‌ (മത്താ.23:24-27; 2പത്രോ.3:3; യൂദാ. വാ.17,18 ഉം കാണുക). ദുരുപദേശത്തില്‍ നിന്നും ദുരുപദേഷ്ടാക്കളില്‍ നിന്നും നമ്മെ കാക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം സത്യം അറിഞ്ഞിരിക്കുക എന്നതാണ്‌. തെറ്റിനെ കണ്ടറിയുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ശരിയായുള്ളത്‌ വ്യക്തമായി പഠിച്ചറിയുക എന്നതാണ്‌. സത്യവചനത്തെ വ്യക്തമായി പഠിച്ച്‌ അതിനെ ശരിയായി കൈകാര്യം ചെയ്യുവാന്‍ (2തിമോ.2:15) അറിയുന്ന ഒരു വ്യക്തിക്ക്‌ ദുരുപദേശത്തെ പെട്ടെന്ന്‌ തിരിച്ചറിയുവാന്‍ കഴിയും. ഉദ്ദാഹരണമായി, മത്താ.3:16,17 എന്നീ വാക്യങ്ങളില്‍ പിതാവ്‌, പുത്രന്‍, പരിശുദ്ധാത്മാവ്‌ എന്നീ വ്യക്തികളെപ്പറ്റി പറഞ്ഞിരിക്കുന്ന കാര്യം വ്യക്തമായി അറിയാവുന്ന ഒരാള്‍ക്ക്‌ ത്രിത്വം ശരിയല്ല എന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അത്‌ സമ്മതിക്കുവാന്‍ കഴികയില്ല. അതുകൊണ്ട്‌ തിരുവചനത്തെ വ്യക്തമായി പഠിച്ച്‌ അത്‌ നല്ലവണ്ണം കൈകാര്യം ചെയ്യുവാന്‍ അറിഞ്ഞിരിക്കുക എന്നതാണ്‌ ദുരുപദേശത്തെ മനസ്സിലാക്കണമെങ്കില്‍ ആദ്യമായി ചെയ്യേണട ത്‌.

യേശുകര്‍ത്താവു പറഞ്ഞു, "ഫലം കൊണ്ടല്ലോ വൃക്ഷം അറിയുന്നത്‌" എന്ന്‌ (മത്താ.12:33). നാം "ഫലം" തെരയുമ്പോള്‍ മൂന്നു കാര്യങ്ങള്‍ പ്രധാനമായി ശ്രദ്ധിച്ചാല്‍ ഒരു വ്യക്തി ദുരുപദേശകനോ കള്ളപ്രവാചകനോ ആകുന്നുവോ എന്ന്‌ കണ്ടുപിടിക്കാം.

1) ഈ ഉപദേഷ്ടാവ്‌ ക്രിസ്തുവിനെപ്പറ്റി എന്തു പഠിപ്പിക്കുന്നു? മത്താ.16:15-16 ല്‍ കര്‍ത്താവ്‌ ചോദിക്കുന്നു: "ഞാന്‍ ആരെന്ന്‌ നിങ്ങള്‍ പറയുന്നു?" അതിനു മറുപടിയായി പത്രോസ്‌ പറയുന്നത്‌ ശ്രദ്ധിക്കുക. "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു". "നീ ഭാഗ്യവാന്‍" എന്ന്‌ കര്‍ത്താവ്‌ പത്രോസിനോടു പറയുന്നു. 2യോഹ. വാക്യം 9 ല്‍ ഇങ്ങനെ വായിക്കുന്നു. "ക്രിസ്തുവിന്റെ ഉപദേശത്തില്‍ നിലനില്‍കാതെ അതിര്‍ കടന്നു പോകുന്ന ഒരുത്തനും ദൈവം ഇല്ല. ഉപദേശത്തില്‍ നിലനില്‍ക്കുന്നവനോ, പിതാവും പുത്രനും ഉണ്ട്‌". വേറൊരു രീതിയില്‍ പറഞ്ഞാല്‍, ക്രിസ്തുവും അവന്റെ രക്ഷണ്യവേലയും വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്‌. ആരെങ്കിലും ക്രിസ്തുവിനെ തരം താഴിത്തി ദൈവത്തിനു കൊടുക്കേണ്ട സ്ഥാനം കൊടുത്തില്ലെങ്കില്‍, ആരെങ്കിലും ക്രിസ്തു പൂര്‍ണ്ണ മനുഷന്‍ ആയിരുന്നില്ല എന്നു പറയുന്നെങ്കില്‍, ആരെങ്കിലും ക്രിസ്തുവിന്റെ മരണം പാപക്ഷമക്ക്‌ പര്യാപ്തമല്ല എന്നു പറയുന്നെങ്കില്‍, അങ്ങനെയുള്ളവര്‍ വേദവിരുദ്ധം ഉപദേശിക്കുന്നവരാണ്‌. "യേശുവിനെ ക്രിസ്തുവല്ല എന്ന്‌ നിഷേധിക്കുന്നവന്‍ അല്ലാതെ കള്ളന്‍ ആരാകുന്നു? പിതാവിനേയും പുത്രനേയും നിഷേധിക്കുന്നവന്‍ തന്നെ എതിര്‍ക്രിസ്തു ആകുന്നു" (1യോഹ.2:22).

2) ഈ ഉപദേഷ്ടാവ്‌ വാസ്തവത്തില്‍ സുവിശേഷം പ്രസംഗിക്കുന്നവനാണോ? "ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കായി തിരുവെഴുത്തുകളില്‍ പ്രകാരം മരിച്ച്‌, അടക്കപ്പെട്ട്‌, തിരുവെഴുത്തുകളിന്‍ പ്രകാരം ഉയിര്‍ത്തെഴുന്നേറ്റ്‌... പ്രത്യക്ഷനായി" (1കൊരി.15:3-4) എന്നതാണ്‌ സുവിശേഷത്തിന്റെ കാതലായ വിഷയം. "ദൈവം നമ്മെ സ്നേഹിക്കുന്നു", "നമുക്കു പാവപ്പെട്ടവരെ ശുശ്രൂഷിക്കാം", "നാം എല്ലാ നിലയിലും ഐശ്വര്യവാരായിരിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു" എന്നൊക്കെ പ്രസംഗിക്കുന്നവരുടെ പ്രസംഗങ്ങള്‍ കേള്‍ക്കുവാന്‍ ഇന്‍പമുള്ളതായിരുന്നാലും അതൊന്നും സുവിശേഷമല്ല. ഗലാ.1:7 ലെ പൌലൊസിന്റെ ഭയനിര്‍ദേശം ശ്രദ്ധിക്കുക. "അത്‌ വേറൊരു സുവിശേഷം എന്നല്ല, ചിലര്‍ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാന്‍ ഇച്ഛിക്കുന്നു എന്നത്രേ". ദൈവത്തിന്റെ സുവിശേഷത്തെ മാറ്റിമറിക്കുവാന്‍ എത്ര വലിയ പ്രാസംഗീകനും അധികാരമില്ല. "എന്നാല്‍, ഞങ്ങള്‍ നിങ്ങളോട്‌ അറിയിച്ചതിനു വിപരീതമായി, ഞങ്ങള്‍ ആകട്ടെ, സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു ദൂതന്‍ ആകട്ടെ നിങ്ങളോട്‌ വേറൊരു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍" (ഗലാ.1:8) എന്ന് വേദപുസ്തകം പറയുന്നു.

3) ഈ ഉപദേഷ്ടാവ്‌ തന്റെ സ്വഭാവത്തില്‍ ക്രിസ്തുവിനെ പ്രദര്‍ശിപ്പിക്കുന്നവനാണോ? ദുരുപദേഷ്ടാക്കന്‍മാരെപ്പറ്റി പറയുമ്പോള്‍ യൂദാ ഇങ്ങനെ പറയുന്നു: "അവര്‍ക്ക്‌ അയ്യോ കഷ്ടം! അവര്‍ കയീന്റെ വഴിയില്‍ നടക്കയും, കൂലി കൊതിച്ച്‌ ബിലെയാമിന്റെ വഞ്ചനയില്‍ തങ്ങളെത്തന്നെ ഏല്‍പിക്കയും, കോരഹിന്റെ മത്സരത്തില്‍ നശിച്ചുപോകയും ചെയ്യുന്നു" (വാക്യം 11). വേറൊരു രീതിയില്‍ പറഞ്ഞാല്‍ ദുരുപദേഷ്ടാക്കന്‍മാര്‍ അഹങ്കാരത്താല്‍ കയിനെപ്പോലെ ദൈവത്തിന്റെ ആലോചനയെ മറുതലിക്കുന്നവരും, ബാലാമിനെപ്പോലെ അത്യാഗ്രഹികളായി ദൈവവേലയെ ധനസമ്പാദ്യ മാര്‍ഗ്ഗമാക്കുന്നവരും, കോരഹിനെപ്പോലെ ദൈവ വ്യവസ്ഥിതിയെ മാറ്റിമറിക്കുവാന്‍ ആഗ്രഹിക്കുന്നവരും ആയിരിക്കും. ഇങ്ങനെയുള്ളവരെപ്പറ്റി നാം ജാഗ്രതയുള്ളവരായിരുന്ന് അവരുടെ ഫലങ്ങളാല്‍ അവരെ തിരിച്ചറിയണം എന്ന് നമ്മുടെ കര്‍ത്താവു പറഞ്ഞു (മത്താ.7:15-20).

ഗലാത്യലേഖനം, 2പത്രോസ്‌, യോഹന്നാന്റെ 1,2 ലേഖനങ്ങള്‍, യൂദയുടെ ലേഖനം എന്നിവ ദുരുപദേശങ്ങള്‍ക്ക്‌ എതിരായി എഴുതിയിട്ടുള്ളവയാണ്‌. ഈ ലേഖനങ്ങള്‍ വ്യക്തമായി പഠിച്ചിരിക്കണം. ദുരുപദേശക്കാരെ കണ്ടുപിടിക്കുക ചിലപ്പോള്‍ അത്ര എളുപ്പമുള്ള കാര്യമല്ല. പിശാച്‌ വെളിച്ചദൂതനേപ്പോലെയും അവന്റെ ശിഷ്യന്‍മാര്‍ നീതിപ്രസംഗികളെപ്പോലെയും വെളിപ്പെടാറുണ്ടല്ലോ എന്ന് നാം വായിക്കുന്നു (2കൊരി.11:14.15). സത്യവചനത്തെ വ്യക്തമായി മനസ്സിലാക്കിയെങ്കിലേ ദുരുപദേശത്തേയും കള്ളപ്രവാചകന്‍മാരേയും ഏതൊക്കെ ആരൊക്കെയെന്നത്‌ കണ്ട്‌ അറിയുവാന്‍ സാധിക്കയുള്ളൂ.



ചോദ്യം: ആരാണ്‌ യഹോവാ സാക്ഷികള്‍? അവര്‍ വിശ്വസിക്കുന്നത്‌ എന്താണ്‌?

ഉത്തരം:
1870 ല്‍ അമേരിക്കയിലെ പെന്‍സില്വേനിയ എന്ന സ്ഥലത്ത്‌ ചാര്‍ലസ്‌ റസ്സല്‍ എന്ന ആളിനാല്‍ ആരംഭിക്കപ്പെട്ട ബൈബിള്‍ ക്ലാസ്സാണ്‌ ഇന്ന്‌ യഹോവാ സാക്ഷികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന കൂട്ടമായി പരിണമിച്ചത്‌. "ആയിരമാണ്ട്‌ പിറപ്പ്‌ ബൈബിള്‍ പഠനം" എന്നാണ്‌ റസ്സല്‍ തന്റെ ബൈബിള്‍ ക്ലാസ്സിനു പേരിട്ടത്‌. "ആയിരമാണ്ട്‌ പിറപ്പ്‌" (The Millennial Dawn) എന്ന പേരില്‍ അദ്ദേഹം എഴുതുവാന്‍ ആരംഭിച്ച പുസ്തകങ്ങള്‍ ആറു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഈ പുസ്തകങ്ങളില്‍ എഴുതിയിട്ടുള്ളവയാണ്‌ ഇന്ന്‌ യഹോവാ സാക്ഷികള്‍ എന്ന് അറിയപ്പെടുന്നവര്‍ വിശ്വസിക്കുന്നത്‌. 1916 ല്‍ റസ്സല്‍ മരിച്ച ശേഷം റൂഥര്‍ഫോര്‍ഡ്‌ എന്ന അദ്ദേഹത്തിന്റെ സ്നേഹിതന്‍ 1917 ല്‍ "അവസാനിച്ച മര്‍മ്മം" (The Finished Mystery) എന്ന ഒരു പുസ്തകം എഴുതി റസ്സലിന്റെ പുസ്തകത്തിന്റെ ഏഴാമത്തെ വാല്യമായി കൂട്ടിച്ചേര്‍ത്തു. അവര്‍ ആരംഭിച്ച "വാച്ച്‌ ടവര്‍ ബൈബിള്‍ ആന്‍ഡ്‌ ട്രാക്റ്റ്‌ സൊസൈറ്റി" മൂലമായി ഇവരുടെ ഉപദേശങ്ങള്‍ ലോകമെങ്ങും വ്യാപരിപ്പിക്കുവാന്‍ ഇടയാക്കി. 1931 വരെ "റസ്സലുകാര്‍" എന്ന്‌ അറിയപ്പെട്ടിരുന്ന ഇവര്‍ സംഘടനയില്‍ ഏര്‍പ്പെട്ട പിരിവു മൂലം ഒരു കൂട്ടര്‍ "യഹോവാ സാക്ഷികള്‍" എന്നും മറ്റേ വിഭാഗം "ബൈബിള്‍ സ്റ്റുഡന്‍സ്‌" എന്ന പേരും സ്വീകരിച്ച്‌ രണ്ടായി പിരിഞ്ഞു

എന്താണ്‌ ഇവര്‍ വിശ്വസിക്കുന്നത്‌? അവരുടെ എഴുത്തുകള്‍ പരിശോധിച്ചാല്‍ പ്രധാനപ്പെട്ട ക്രിസ്തീയ ഉപദേശങ്ങള്‍ ഒന്നും അവര്‍ വിശ്വസിക്കുന്നില്ല എന്നത്‌ വ്യക്തമാണ്‌. ഉദ്ദാഹരണമായി യേശു ആരാണെന്ന ചോദ്യത്തിന്‌ അവര്‍ പറയുന്ന മറുപടി ദൈവസൃഷ്ടികളില്‍ പ്രധാനിയായ മീഖായേല്‍ എന്ന പ്രധാന ദൂതനാണ്‌ യേശു എന്നാണ്‌ അവര്‍ പറയുന്നത്‌. യേശു ദൈവപുത്രനാണ്‌ എന്ന്‌ വ്യക്തമായി എഴുതിയിട്ടുള്ള വേദവാക്യങ്ങള്‍ക്ക്‌ നേരേ വിപരീതമാണ്‌ ഈ പഠിപ്പിക്കല്‍ (യോഹ.1:1, 14; 8:58; 10:30). അവര്‍ പഠിപ്പിക്കുന്നത്‌ രക്ഷ വിശ്വാസത്താല്‍ മാത്രം ലഭിക്കുന്നില്ല എന്നാണ്‌. രക്ഷ ദൈവത്തിന്റെ ദാനം എന്നും അത്‌ വിശ്വസിക്കുന്നവര്‍ക്കെല്ലാം ലഭ്യമാണ്‌ എന്നും വ്യക്തമായി പഠിപ്പിക്കുന്ന വേദവാക്യങ്ങള്‍ക്ക്‌ എതിരാണ്‌ ഈ ഉപദേശം (യോഹ.3:16; എഫെ.2:8,9; തീത്തോ.3:5). അവര്‍ ത്രിത്വ നിഷേധികളാണ്‌. യേശു ദൈവപുത്രനല്ല എന്നും പരിശുദ്ധാത്മാവ്‌ വെറും ദൈവശക്തി ആണെന്നും അവര്‍ പഠിപ്പിക്കുന്നു. ക്രിസ്തുവിന്റെ മരണം നമുക്കു പകരം ആയിരുന്നു എന്നും അവര്‍ വിശ്വസിക്കുന്നില്ല.

ഇത്തരം വേദവിരുദ്ധ ഉപദേശങ്ങളെ അവര്‍ എങ്ങനെയാണ്‌ ന്യായീകരിക്കുന്നത്‌? അവരുടെ ഉപദേശം സ്ഥാപിക്കുവാന്‍ അവര്‍ ചെയ്തത്‌ നമ്മുടെ കരങ്ങളിലെ വേദപുസ്തകം സഭയാല്‍ കളങ്കപ്പെടുത്തപ്പെട്ടതാണ്‌ എന്ന്‌ പറഞ്ഞുകൊണ്ട്‌ അവര്‍ വേദപുസ്തകം അവരുടെ ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളുമാറു "ന്യു വേള്‍ഡ്‌ ട്രാന്‍സിലേഷന്‍" എന്ന പേരില്‍ തര്‍ജ്ജമ ചെയ്തു പ്രചരിപ്പിച്ചു. ഉപദേശങ്ങള്‍ വേദപുസ്തക അടിസ്ഥാനത്തില്‍ സ്ഥാപിക്കുന്നതിനു പകരം വേദപുസ്തകത്തെ അവരുടെ ഉപദേശത്തിനു അനുസരിച്ച്‌ തിരുത്തുകയായിരുന്നു അവര്‍ ചെയ്തത്‌. ഫലമോ? "ന്യു വേള്‍ഡ്‌ ട്രാന്‍സിലേഷന്‍" പല ആവര്‍ത്തി തിരുത്തപ്പെടേണ്ടി വന്നു.

വേദപുസ്തകത്തെ തനിയായി പഠിക്കുവാനുള്ള സ്വാതന്ത്ര്യം വിശ്വാസികള്‍ക്കില്ലാതാക്കി. അവരുടെ നേതാക്കന്‍മാര്‍ പറയുന്നത്‌ അതേപ്രകാരം വിശ്വസിക്കുവാന്‍ പ്രേരിപ്പിക്കപ്പെട്ടു. ഇത്‌ വേദപുസ്തക സത്യത്തിനു എതിരായ പഠിപ്പിക്കലാണ്‌. ബെരോവായിലെ വിശ്വാസികളേപ്പോലെ ലജ്ജിക്കുവാന്‍ വകയില്ലാത്തവരായിരിക്കുവാന്‍ വേദപുസ്തകം പഠിക്കുവാന്‍ ദൈവം നമുക്ക്‌ ബുദ്ധി ഉപദേശിക്കുന്നു (2തിമൊ.2:15; ആക്റ്റ്സ്‌ 17:11).

ഒരു പക്ഷെ യഹോവാ സാക്ഷികളെപ്പോലെ തീവ്രമായി അവരുടെ ഉപദേശം പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുന്നവര്‍ വളരെ ചുരുക്കമാണ്‌. എന്നാല്‍ അവര്‍ പ്രചരിപ്പിക്കുന്നത്‌ സത്യത്തിനു ഘടക വിരുദ്ധമായ കാര്യങ്ങളാണ്‌. അവര്‍ സത്യസുവിശേഷം മനസ്സിലാക്കുവാന്‍ ഇടയാകേണ്ടതിന്‌ സര്‍വകൃപാലുവായ ദൈവം ഇട വരുത്തട്ടെ.



ചോദ്യം: ആരാണ്‌ മോര്‍മൊണ്‌? അവര്‍ എന്തു വിശ്വസിക്കുന്നു?

ഉത്തരം:
മോര്‍മൊണ്‍സ്‌ അഥവാ "ലാറ്റര്‍ ഡേ സെയ്ന്റ്സ്‌" (LDS) എന്ന്‌ വിളിക്കപ്പെടുന്ന മതവിഭാഗക്കാര്‍ ഏകദേശം 200 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ജോസഫ്‌ സ്മിത്ത്‌ എന്ന ആളിനാല്‍ ആരംഭിക്കപ്പെട്ടതാണ്‌. പിതാവായ ദൈവവും പുത്രനായ ക്രിസ്തുവും തനിക്ക്‌ പ്രത്യക്ഷനായി ഇപ്പോഴുള്ള സഭകളെല്ലാം കളങ്കപ്പെട്ടുപോയി എന്ന്‌ പറഞ്ഞതായി താന്‍ അവകാശപ്പെട്ടു. അതിനു ശേഷം തന്റെ സഭ മാത്രമാണ്‌ ലോകത്തിലെ ഏക സത്യസഭ എന്ന്‌ താന്‍ പ്രസ്താവിച്ചു. വേദപുസ്തകത്തെ വിപുലപ്പെടുത്തി, തിരുത്തി എഴുതി വേദപുസ്തകത്തിനു നിരക്കാത്ത കാര്യങ്ങള്‍ അവര്‍ പഠിപ്പിക്കുന്നു എന്നാണ്‌ മോര്‍മൊണ്‍സ്‌ ചെയ്യുന്ന കുറ്റകൃത്യം. ബൈബിള്‍ മതിയായതല്ലെന്നും അതിനോട്‌ ആരെങ്കിലും ഏതെങ്കിലും എപ്പോഴെങ്കിലും ചേര്‍ക്കുവാന്‍ ആവശ്യമുണ്ട്‌ എന്നും ഞങ്ങള്‍ കരുതുന്നില്ല. ദൈവത്തെ വിശ്വസിക്കുക എന്നു പറഞ്ഞാല്‍ ദൈവനിശ്വാസിയമായ തിരുവചനത്തെ വിശ്വസിക്കുക എന്നാണ്‌ അതിനര്‍ത്ഥം (2തിമൊ.3:16).

ദൈവീകസത്യങ്ങള്‍ മനുഷന്‌ ലഭ്യമാകുന്നത്‌ നാലു വഴികളിലാണെന്ന്‌ മോര്‍മൊണ്‍സ്‌ വിശ്വസിക്കുന്നു. 1) ശരിയായി തര്‍ജ്ജമ ചെയ്യപ്പെട്ട വേദപുസ്തകം (ഏതൊക്കെ ഭാഗങ്ങളാണ്‌ തെറ്റായി തര്‍ജ്ജമ ചെയ്യപ്പെട്ടത്‌ എന്നത്‌ വ്യക്തമല്ല). 2) 1830 ല്‍ പ്രസിദ്ധീകരിച്ച മോര്‍മൊന്റെ പുസ്തകം (The Book of Mormon) എന്നറിയപ്പെടുന്ന ജോസഫ്‌ സ്മിത്ത്‌ തര്‍ജ്ജമ ചെയ്ത പുസ്തകം. ജോസഫ്‌ സ്മിത്തിന്റെ അഭിപ്രായത്തില്‍ മറ്റേതു പുസ്തകത്തേയും അപേക്ഷിച്ച്‌ ലോകത്തിലെ ഏറ്റവും ശരിയായ പുസ്തകം ഇതാണ്‌. ഈ പുസ്തകത്തെ ജീവിതത്തില്‍ പ്രായോഗികമാക്കിയാല്‍ ദൈവത്തോട്‌ ഏറ്റവും അടുത്ത്‌ ജീവിക്കാന്‍ സാധിക്കും എന്ന്‌ താന്‍ പറഞ്ഞു. 3) ഉപദേശവും ഉടമ്പടികളും (The Doctrine and Covenants) എന്ന്‌ അറിയപ്പെടുന്ന ആധുനീക വെളിപ്പാടുകള്‍ അടങ്ങിയ "പുനരുദ്ധരിക്കപ്പെട്ട ക്രിസ്തു സഭയുടെ" പുസ്തകം. 4) വലിയ വിലയുള്ള മുത്ത്‌ (The Pearl of Great Price) എന്ന അറിയപ്പെടുന്ന, വേദപുസ്തകത്തില്‍ നിന്നു നഷ്ടപ്പെട്ടിരുന്ന ഉപദേശങ്ങളും സത്യങ്ങളും എന്ന്‌ അവര്‍ പറയുന്ന പുസ്തകം. ഇതില്‍ സൃഷ്ടിയെപ്പറ്റി പുതുതായ കാര്യങ്ങള്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്‌.

ദൈവത്തെപ്പറ്റി മോര്‍മൊണ്‍സ്‌ പഠിപ്പിക്കുന്നത്‌ ഇങ്ങനെയാണ്‌. ദൈവം സദാകാലവും ഈ അഖിലാണ്ഡത്തിന്റെ പരമാധികാരി ആയിരുന്നില്ല. ആ നിലയിലേയ്ക്ക്‌ ദൈവം ഉയര്‍ന്നത്‌ തന്റെ നീതിയുള്ള ജീവിതം കൊണ്ടും കഠിനമായ അദ്ധ്വാനം കൊണ്ടുമാണ്‌. മനുഷന്റെ ശരീരം പോലെ ഒരു ശരീരം പിതാവായ ദൈവത്തിനുണ്ട്‌ എന്ന്‌ അവര്‍ വിശ്വസിക്കുന്നു. ആദാം വാസ്തവത്തില്‍ ക്രിസ്തുവിന്റെ പിതാവായിരുന്നു എന്നും അവര്‍ പഠിപ്പിച്ചിരുന്നു. എന്നാല്‍ വേദപുസ്തകം അനുസരിച്ച്‌ ഏകസത്യദൈവമേ ഉള്ളൂ (ആവ.6:4; യെശ.43:10; 44:6-8). അവന്‍ എപ്പോഴും ഉണ്ടായിരുന്നു; എപ്പോഴും ഉണ്ടായിരിക്കയും ചെയ്യും (ആവ.33:27; സങ്കീ.90:2; 1തിമൊ.1:17). അവന്‍ പരിപൂര്‍ണ്ണനാണ്‌; അവനൊപ്പം വേറാരുമില്ല (സ്ങ്കീ.86:8; യെശ.40:25). പിതാവായ ദൈവം മനുഷനല്ല; ഒരിക്കലും മനുഷന്‍ ആകയും ഇല്ല (സംഖ്യ.23:19; 1ശമു.15:19; ഹോശ.11:9). ദൈവം ആത്മാവാണ്‌ (യോഹ.4:24). അത്മാവിന്‌ അസ്ഥിയും മാംസവും ഇല്ല (ലൂക്കോ.24:39).

മരണത്തിനു ശേഷമുള്ള അവസ്ഥയില്‍ പല പിരിവുകള്‍ ഉണ്ടെന്ന് മോര്‍മൊണ്‍സ്‌ വിശ്വസിക്കുന്നു. ഓരോ മനുഷനും അവനവന്റെ പ്രവര്‍ത്തികള്‍ അനുസരിച്ച്‌ മൂന്നോ നാലോ ഇടങ്ങളിലേക്ക്‌ മാറ്റപ്പെടും എന്നവര്‍ പറയുന്നു. എന്നാല്‍ ബൈബിള്‍ പഠിപ്പിക്കുന്നത്‌ മരണശേഷം സ്വര്‍ഗ്ഗം അല്ലെങ്കില്‍ നരകം എന്ന രണ്ട്‌ സ്ഥലങ്ങള്‍ മാത്രം ഉള്ളതായിട്ടാണ്‌. വിശ്വാസികള്‍ ശരീരം വിട്ടുപിരിഞ്ഞ്‌ ക്രിസ്തുവിനോടും (2കൊരി.5:6-8) അവിശ്വാസികള്‍ യാതനാസ്ഥലത്തെക്കും (ലൂക്കോ.16:22-23) പോകുന്നു എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു. ക്രിസ്തുവിന്റെ മടങ്ങിവരവില്‍ വിശ്വാസികള്‍ ഉയിര്‍ത്തെഴുന്നേറ്റ്‌ രൂപാന്തരപ്പെട്ട ശരീരം ഉള്ളവരായിത്തീരും (1കൊരി.15:50-54). വിശ്വാസികള്‍ക്കായി ഒരു പുതിയ ഭൂമിയും പുതിയ ആകാശവും സൃഷ്ടിക്കപ്പെടും. അവിശ്വാസികള്‍ പിശാചിനോടൊപ്പം അഗ്നിക്കടലില്‍ ആയിരിക്കും (വെളി.20:11-15). മരണത്തിനു ശേഷം ന്യായവിധി മാത്രമാണുളളയത്‌ എന്ന് ബൈബിള്‍ പഠിപ്പിക്കുന്നു (എബ്രാ.9:27).

മോര്‍മൊണ്‍ നേതാക്കന്‍മാരുടെ അഭിപ്രായം അനുസരിച്ച്‌ ദൈവത്തിനു മറിയയുമായി ശരീരവേഴ്ച ഉണ്ടായതിന്റെ ഫലമായാണ്‌ യേശു ജനിച്ചത്‌ എന്നാണ്‌. യേശു ഒരു ദൈവം ആയിരുന്നു. അതുപോലെ മറ്റു മനുഷര്‍ക്കും ദൈവമായി മാറുവാന്‍ കഴിയും എന്നവര്‍ പഠിപ്പിക്കുന്നു. രക്ഷ വിശ്വാസത്താല്‍ മാത്രം സാധിക്കുന്ന കാര്യമല്ല, അതിനു നമ്മുടെ പ്രവര്‍ത്തികളും ആവശ്യമുണ്ട്‌ എന്ന് അവര്‍ പഠിപ്പിക്കുന്നു.

ദൈവം മാത്രമാണ്‌ പരിശുദ്ധന്‍ എന്നും ദൈവമാകുവാന്‍ ഒരു മനുഷനും ഒരിക്കലും സാധിക്കയില്ലെന്നും വേദപുസ്തകം പഠിപ്പിക്കുന്നു (1ശമു.2:2). ദൈവസന്നിധിയില്‍ നീതിമാനാകുന്നത്‌ വിശ്വാസത്താല്‍ മാത്രമാണെന്ന് വേദപുസ്തകം പറയുന്നു (1കൊരി.1:2). യേശുക്രിസ്തു മാത്രമാണ്‌ ദൈവത്തിന്റെ ഏകജാതനായ പുത്രന്‍ എന്നും (യോഹ,3:16) അവന്‍ മാത്രം പാപരഹിതനായി ജീവിച്ച്‌ ഇന്ന് സ്വര്‍ഗ്ഗത്തില്‍ മഹിമയില്‍ ജീവിക്കുന്നു എന്നും വേദപുസ്തകം പഠിപ്പിക്കുന്നു (എബ്രാ.7:26). ദൈവത്വത്തിന്റെ പൂര്‍ണ്ണത ക്രിസ്തുവില്‍ ഉണ്ടായിരുന്നെന്നും അവന്‍ മാത്രം ഈ ഭൂമിയില്‍ ജനിക്കുന്നതിനു മുമ്പ്‌ ദൈവരൂപത്തില്‍ കാണപ്പെട്ടിരുന്നു എന്നും വേദപുസ്തകം പഠിപ്പിക്കുന്നു (യോഹ.1:1-8; 8:56). ക്രിസ്തു നമുക്കായി തന്നെത്താന്‍ ബലിയാക്കി എന്നും ദൈവം അവനെ മരണത്തില്‍ നിന്നുയിര്‍പ്പിച്ച്‌ എല്ലാ നാമത്തിനും മേലായ നാമം അവനു കൊടുത്തു എന്നും ഏവരും യേശുക്രിസ്തു കര്‍ത്താവ്‌ എന്ന് ഏറ്റുപറയുമെന്നും വേദപുസ്തകം പഠിപ്പിക്കുന്നു (ഫിലി. 2:6-11). നമ്മുടെ സ്വയനീതിയാല്‍ ആര്‍ക്കും ദൈവരാജ്യം അവകാശമാക്കുവാന്‍ സാധിക്കയില്ലെന്നും അത്‌ വിശ്വാസത്താല്‍ മാത്രം ലഭ്യമാകുന്നതാണെന്നും വേദപുസ്തകം പഠിപ്പിക്കുന്നു (മത്താ.19:26). നാമെല്ലാവരും പാപികള്‍ ആണെന്നും ദൈവത്തിന്റെ കൃപയാല്‍ രക്ഷ ദാനമായി ലഭിക്കുന്നതാണെന്നും വേദപുസ്തകം പഠിപ്പിക്കുന്നു (റോമ. 6:23).

രക്ഷക്കുള്ള ഒരേ വഴി ജീവനുള്ള ദൈവത്തേയും അവന്റെ പുത്രനേയും അറിയുക മാത്രമാണ്‌ (യോഹ.17:3). അത്‌ പ്രവര്‍ത്തിയാലല്ല, വിശ്വാസത്താല്‍ മാത്രം സാധിക്കുന്നു (റോമ.1:17; 3:28). നാം ആരായിരുന്നാലും എന്തു ചെയ്തിരുന്നാലും ക്രിസ്തുവിലുള്ള വിശ്വാസം മൂലം നമുക്കു രക്ഷ കൈവരിക്കുവാന്‍ സാധിക്കും (റോമ.3:22). "മറ്റൊരുത്തരിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴില്‍ മനുഷരുടെ ഇടയില്‍ നല്‍കപ്പെട്ട വേറൊരു നാമവും ഇല്ല" (അപ്പൊ. 4:12) എന്നാണ്‌ വേദപുസ്തകം പഠിപ്പിക്കുന്നത്‌.

മോര്‍മൊണ്‍സില്‍ പലരും നല്ല മനുഷര്‍ ആണ്‌. അവരില്‍ പലരും ദയാശീലരും, സ്നേഹിക്കുവാന്‍ കൊള്ളാവുന്നവരും ആണ്‌. എങ്കിലും അവര്‍ തെറ്റായ ഒരു വിശ്വാസത്താല്‍ ദൈവത്തിന്റെ പ്രകൃതി, ക്രിസ്തുവിന്റെ ആളത്വം, രക്ഷയുടെ മാര്‍ഗ്ഗം എന്നിവ അറിയാത്തവരായി വഞ്ചിക്കപ്പെട്ടിരിക്കയാണ്‌ എന്നതില്‍ സംശയമില്ല.



ചോദ്യം: മറ്റുള്ള മതവിശ്വാസികളോട്‌ ക്രിസ്തീയവിശ്വാസികളൂടെ മനോഭാവം എന്തായിരിക്കണം?

ഉത്തരം:
നാം ജീവിക്കുന്ന ഈ തലമുറയെ "സഹിഷ്ണതയുടെ തലമുറ" എന്ന്‌ വിളിക്കാവുന്നതാണ്‌. സാന്‍മാര്‍ഗ്ഗീഗമായി ഒത്തുചേര്‍ന്നു പോകുന്ന പോക്കാണ്‌ ഈ തലമുറയിലെ ഏറ്റവും നല്ല സംസ്കാരത്തിന്റെ ലക്ഷണമായി കരുതപ്പെടുന്നത്‌. ആപേക്ഷിക സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്‌ എല്ലാ തത്വചിന്തയും, നൂതന ആശയങ്ങളും, മത വിശ്വാസവും തുല്യമായി പരിഗണനിക്കപ്പെടേണ്ടതാണ്‌ കാരണം എല്ലാറ്റിലും ഒരുപോലെ സത്യങ്ങള്‍ അടങ്ങിയിട്ടുണ്ട്‌ എന്നാണ്‌. ഒരു വിശ്വാസത്തെ അനുകരിച്ച്‌ അതു മാതര്മാണ്‌ ശരി എന്നു പറയുന്നവരെ ഇടുങ്ങിയ ചിന്താഗതിക്കാര്‍ എന്നും, പ്രകാശിക്കപ്പെടാത്ത മനസ്സുള്ളവര്‍ എന്നും, അന്യാഭിപ്രായ വിരോധി എന്നും കരുതപ്പെടാറുണ്ട്‌.

എന്നാല്‍ ഓരോ വിശ്വാസവും നേരേ എതിരായിട്ടുള്ള കാര്യങ്ങള്‍ ശരി എന്നാണ്‌ സമര്‍ത്ഥിക്കാറുള്ളത്‌. ഇവയെ സമന്വയപ്പെടുത്തി കൊണ്ടു പോകുവാന്‍ ആരേക്കൊണ്ടും സാധിക്കയില്ല. എല്ലാ മതങ്ങളും ശരിയാണ്‌ എന്നു പറയുന്നവര്‍ വാസ്തവത്തില്‍ പറയുന്നത്‌ എല്ലാം തെറ്റാണ്‌ എന്നാണ്‌. ഉദ്ദാഹരണമായി ഒരിക്കല്‍ മാത്രമാണ്‌ മരണം എന്ന് ബൈബിള്‍ പഠിപ്പിക്കുമ്പോള്‍ പൌരസ്ത്യ മതങ്ങള്‍ പഠിപ്പിക്കുന്നത്‌ ഒരു പുനര്‍ജന്‍മം ഉണ്ട്‌ എന്നാണ്‌. ഒരിക്കലും ഇവ രണ്ടും ശരിയായിരിക്കുവാന്‍ സാധിക്കയില്ല. ബൈബിള്‍ പറയുന്നത്‌ ശരിയാണെങ്കില്‍ മറ്റേതും ശരിയായിരിക്കുവാന്‍ സാധ്യമല്ല. ആപേഷിക സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവര്‍ ചെയ്യുവാന്‍ ശ്രമിക്കുന്നത്‌ ഇങ്ങനെ ഒരിക്കലും ഒത്തുപോകുവാന്‍ സാധിക്കാത്ത കാര്യങ്ങളെ ഇണക്കി എല്ലാം ശരി എന്നു പറഞ്ഞ്‌ മൂഡന്റെ പറുദീസയിലെ ജീവിതം നയിക്കയാണ്‌.

യേശുകര്‍ത്താവു പറഞ്ഞു, "ഞാന്‍ തന്നെ വഴിയും, സത്യവും, ജീവനും ആകുന്നു; ഞാന്‍ മൂലമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല" (യോഹ.14:6) എന്ന്. സത്യത്തെ വെറും ഒരു ആശയം മാത്രമായിട്ടല്ല, ഒരു വ്യക്തിയായി ക്രിസ്തീയ വിശ്വാസികള്‍ അംഗീകരിക്കുന്നു, തന്‍മൂലം ക്രിസ്തീയ വിശ്വാസി "തുറന്ന മനസ്സ്‌ ഇല്ലാത്തവന്‍" എന്ന മുദ്രക്ക്‌ അവകാശിയായിത്തീരുന്നു. ക്രിസ്തുവിന്റെ മരണപുനരുദ്ധാനങ്ങളെ അവര്‍ വിശ്വസിച്ച്‌ ഏറ്റുപറയുന്നു (റോമ.10:9). "തുറന്ന മനസ്സുള്ളവനായി" ക്രിസ്തു മരിച്ചില്ല, ഉയിര്‍ത്തെഴുന്നേറ്റിട്ടും ഇല്ല എന്നു പറയുന്നവനുമായി എങ്ങനെ ഒത്തുപോകുവാന്‍ ഒരു വിശ്വാസിക്ക്‌ കഴിയും? ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇത്തരം അടിസ്ഥാന സത്യങ്ങളെ മറുതലിക്കുന്നവന്‍ ദൈവത്തെയാണ്‌ മറുതലിക്കുനനസത്‌.

ഇതുവരെ നാം പറഞ്ഞുവന്നത്‌ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന ഉപദേശങ്ങളെപ്പറ്റിയാണ്‌. ക്രിസ്തു മരണത്തില്‍ നിന്ന്‌ ശാരീരികമായി ഉയിര്‍ത്തെഴുന്നേറ്റു എന്ന സത്യം ഒരു വിട്ടുവീഴ്ചയ്ക്കും ഇടയില്ലാത്തതാണ്‌. എന്നാല്‍ മറ്റു പല വിവാദ വിഷയങ്ങള്‍ ബൈബിള്‍ വിശ്വസിക്കുന്നവരുടെ ഇടയില്‍ തന്നെ ഉണ്ട്‌. ഉദ്ദാഹരണമായി എബ്രായ ലേഖനത്തിന്റെ എഴുത്തുകാരന്‍ ആരായിരുന്നു അല്ലെങ്കില്‍ പൌലൊസിന്റെ ജഡത്തിലെ മുള്ള് എന്തായിരുന്നു എന്നീ കാര്യങ്ങളില്‍ കടും പിടുത്തം ആവശ്യമില്ല. അത്തരം കാര്യങ്ങളെ തുറന്ന മനസ്സോടെ വീക്ഷിക്കേണ്ടതാണ്‌ (2തിമൊ.2:23; തീത്തോ.3:9).

എങ്കിലും അടിസ്ഥാന ഉപദേശങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോഴും വിവാദിക്കുമ്പോഴും ഒരു ക്രിസ്തീയ വിശ്വാസി എപ്പോഴും മാന്യത പാലിക്കേണ്ടതാണ്‌. ഒരു കാര്യത്തില്‍ ഒരാളോടു അഭിപ്രായ വ്യത്യാസം ഉണ്ടായി എന്നു വന്നേക്കാം. എന്നാല്‍ അതുകൊണ്ട്‌ അയാളെ വെറുക്കേണ്ട അല്ലെങ്കില്‍ അവഹേളിക്കേണ്ട കാര്യം ഇല്ലല്ലോ. നാം അറിഞ്ഞ സത്യങ്ങള്‍ക്ക്‌ വിശ്വസ്തത പുലര്‍ത്തുന്നതിനോടൊപ്പം അവ അറിയാത്തവരോടു മനസ്സലിവോടെ നാം ഇടപെടുവാന്‍ ശ്രദ്ധിക്കേണ്ടതാണ്‌. ക്രിസ്തുവിനെപ്പോലെ നാമും ക്രുപയും സത്യവും നിറഞ്ഞവരായിരിക്കേണ്ടതാണ്‌ (യോഹ.1:14). ഇക്കാര്യത്തില്‍ പത്രോസ്‌ അപ്പൊസ്തലന്റെ ബുദ്ധി ഉപദേശം നമുക്ക്‌ പിന്‍പറ്റാം. "നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ച്‌ ന്യായം ചോദിക്കുന്ന ഏവരോടും സൌമ്യതയും ഭയഭക്തിയും പൂണ്ട്‌ പ്രതിവാദം പറവാന്‍ എപ്പോഴും ഒരുങ്ങിയിരിപ്പീന്‍ (1പത്രൊ.3:15).