മക്കളും മാതാപിതാക്കളും
6
മക്കളേ, കര്‍ത്താവ് ആഗ്രഹിക്കുന്നതുപോലെ മാതാപിതാക്കളെ അനുസരിക്കുവിന്‍. ശരിയായ ധര്‍മ്മം അതാണ്. കല്പനയിങ്ങനെ പറയുന്നു, “നിങ്ങളുടെ അപ്പനമ്മമാരെ നിങ്ങള്‍ ബഹുമാനിക്കണം.” വാഗ്ദാനത്തോടു കൂടിയ ആദ്യത്തെ കല്പനയാണിത്. വാഗ്ദാനം ഇതാണ്: “അപ്പോള്‍ നിനക്കു നന്മയുണ്ടാകും. നിനക്കു ഭൂമിയില്‍ ഒരു ദീര്‍ഘകാലജീവിതവുമുണ്ടാകും.”
പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ ഒരിക്കലും പ്രകോപിതരാക്കരുത്. എന്നാല്‍ കര്‍ത്താവിന്‍റെ പരിശീലനത്തിലും ഉപദേശത്തിലും അവരെ വളര്‍ത്തുക.
അടിമകളും യജമാനന്മാരും
അടിമകളേ, ഭൂമിയിലെ നിങ്ങളുടെ യജമാനന്മാരെ അനുസരിക്കുവിന്‍. ഭയത്തോടും ആദരവോടും കൂടി അനുസരിക്കുക. ക്രിസ്തുവിനെ നിങ്ങള്‍ അനുസരിക്കുന്നതുപോലെ
ഹൃദയംഗമായി അനുസരിക്കുക. യജമാനന്മാര്‍ നിങ്ങളെ ശ്രദ്ധിക്കുന്പോള്‍ അവരെ പ്രീതിപ്പെടുത്താന്‍ മാത്രം അനുസരിച്ചാല്‍ പോരാ. ക്രിസ്തുവിനെ അനുസരിക്കുന്നതുപോലെ അവരെ അനുസരിക്കുക. അങ്ങനെ ദൈവത്തിന്‍റെ വിധി ഹൃദയംഗമായി നിറവേറ്റുകയും ചെയ്യുക. നിങ്ങളുടെ ജോലി സന്തോഷത്തോടെ നിര്‍വ്വഹിക്കുക. മനുഷ്യരെ സേവിക്കുന്നതുപോലെയല്ല, കര്‍ത്താവിനെ സേവിക്കുന്നതുപോലെ വേണം ജോലി ചെയ്യുവാന്‍. നന്മ ചെയ്യുന്നവര്‍ക്കു കര്‍ത്താവ് തക്ക പ്രതിഫലം തരുമെന്ന് ഓര്‍മ്മിക്കുക. ഓരോരുത്തര്‍ക്കും, അവന്‍ അടിമയായാലും സ്വതന്ത്രനായാലും നന്മ ചെയ്താല്‍ അതിനു തക്ക പ്രതിഫലം കിട്ടും.
യജമാനന്മാരേ അതേപോലെ നിങ്ങളും അടിമകള്‍ക്കു നന്മ ചെയ്യുക. അവരെ ഭീഷണിപ്പെടുത്തുന്ന ഒന്നും പറയരുത്. നിങ്ങളുടേയും അവരുടേയും യജമാനന്‍ സ്വര്‍ഗ്ഗത്തിലുണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ. ആ യജമാനനായ ദൈവം എല്ലാവരേയും ഒരുപോലെ വിധിയ്ക്കുന്നു.
ദൈവത്തിന്‍റെ കവചം അണിയുക
10 ഈ കത്ത് അവസാനിക്കും മുന്പ് ഒരു കാര്യം കൂടി പറയട്ടെ, കര്‍ത്താവിലും അവന്‍റെ ശക്തിയിലും കരുത്തരാകുക. 11 ദൈവത്തിന്‍റെ പൂര്‍ണ്ണ കവചം ധരിക്കുക. എങ്കില്‍ പിശാചിന്‍റെ കുടിലതന്ത്രങ്ങളെ നിങ്ങള്‍ക്കു ചെറുക്കാനാകും. 12 നമ്മുടെ പോരാട്ടം ഭൂമിയിലെ ജനങ്ങള്‍ക്കെതിരായല്ല. ഈ ലോകത്തിന്‍റെ അന്ധകാരത്തിന്‍റെ ഭരണാധികാരികള്‍ക്കും വാഴ്ചകള്‍ക്കും ശക്തികള്‍ക്കുമെതിരാണ്. സ്വര്‍ഗ്ഗീയ സ്ഥലങ്ങളില്‍ കയറിയിരിക്കുന്ന ദുരാത്മാക്കള്‍ക്കെതിരായാണ് നാം പോരാടുന്നത്. 13 അതുകൊണ്ടാണ് നിങ്ങള്‍ക്ക് ദൈവീക കവചം വേണമെന്നു പറഞ്ഞത്. അപ്പോള്‍ ദുഷ്ടന്‍റെ ദിവസത്തില്‍ നിങ്ങള്‍ക്കു കരുത്തോടെ നി ല്‍ക്കാനാകും. യുദ്ധം മുഴുവന്‍ കഴിയുന്പോഴും നിങ്ങള്‍ക്കു നേരെ നില്‍ക്കാന്‍ കഴിയും.
14 നിങ്ങളുടെ അരയില്‍ സത്യത്തിന്‍റെ അരപ്പട്ടകെട്ടി ശക്തരായി നില്‍ക്കുക. നീതിയുടെ മാര്‍ച്ചട്ടയും അണിയുക. 15 കരുത്തോടെ നില്‍ക്കുവാന്‍ നിങ്ങളുടെ കാലുകളില്‍ സമാധാനത്തിന്‍റെ സുവിശേഷം ധരിക്കുക. 16 വിശ്വാസത്തിന്‍റെ പരിചയും ഉപയോഗിക്കുക. അങ്ങനെ ദുഷ്ടനയയ്ക്കുന്ന ഓരോ തീയന്പും തടുക്കുവാന്‍ നിങ്ങള്‍ക്കു കഴിയും. 17 രക്ഷയുടെ യുദ്ധത്തൊപ്പി ധരിക്കുക. ദൈവവചനമാകുന്ന ആത്മാവിന്‍റെ വാളുമെടുക്കുക. 18 എല്ലായ്പ്പോഴും ആത്മാവില്‍ പ്രാര്‍ത്ഥിക്കുക. എല്ലാത്തരം സ്തുതികളുപയോഗിച്ചും പ്രാര്‍ത്ഥിച്ച് നിങ്ങള്‍ക്കു വേണ്ടത് ചോദിക്കുക. അങ്ങനെ ചെയ്യാന്‍ നിങ്ങളെപ്പോഴും തയ്യാറായിരിക്കണം. ജാഗ്രത കൈവെടിയാതെ എല്ലാ ദൈവജനത്തിനു വേണ്ടിയും പ്രാര്‍ത്ഥിക്കുക.
19 എനിക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുക. ഒരിക്കല്‍ മറച്ചുവച്ചിരിക്കുന്ന സുവിശേഷത്തിന്‍റെ സത്യം എനിക്കു ധൈര്യപൂര്‍വ്വം വിളിച്ചു പറയാന്‍ എന്‍റെ പ്രസംഗവേളകളില്‍ എനിക്കു വാക്കുകള്‍ തരുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക. 20 സുവിശേഷം പ്രസംഗിക്കേണ്ടതിലേക്കായി ഞാനിപ്പോള്‍ തടവറയിലാണ്. സുവിശേഷം പ്രസംഗിക്കേണ്ട രീതിയില്‍ ഭയരഹിതനായി അത് ചെയ്യാന്‍വേണ്ടി എനിക്കായി പ്രാര്‍ത്ഥിക്കുക. ഞാനെങ്ങനെയോ ചെയ്യേണ്ടത് അങ്ങനെ ഭയലേശമില്ലാതെ സുവിശേഷം പ്രസംഗിക്കാന്‍ എനിക്കു കഴിയണമെന്നും നിങ്ങള്‍ പ്രാര്‍ത്ഥിക്കുക.
അവസാനത്തെ ആശംസകള്‍
21 ഞങ്ങള്‍ സ്നേഹിക്കുന്ന തിഹിക്കോസ് എന്ന സഹോദരനെ ഞാന്‍ നിങ്ങളുടെ അടുത്തേക്കയയ്ക്കുന്നു. കര്‍ത്താവിന്‍റെ വിശ്വസ്തനായ ദാസനാണവന്‍. എനിക്കു സംഭവി ക്കുന്നതെല്ലാം അവന്‍ പറഞ്ഞുതരും. അപ്പോള്‍ എന്നെപ്പറ്റിയും എന്‍റെ പ്രവൃത്തികളെപ്പറ്റിയും നിങ്ങള്‍ക്കറിയാന്‍ കഴിയും. 22 അതിനാലാണ് ഞാനവനെ അയയ്ക്കുന്നത്. ഞങ്ങള്‍ എങ്ങനെയിരിക്കുന്നുവെന്ന് നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളെ പ്രോത്സാഹിപ്പിക്കാനും കൂടിയാണ് ഞാന്‍ അവനെ അയയ്ക്കുന്നത്.
23 പിതാവായ ദൈവത്തില്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും വിശ്വാസത്തോടെയുള്ള സ്നേഹവും സമാധാനവും നിങ്ങള്‍ക്കുണ്ടാകട്ടെ. 24 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ അന്തമില്ലാതെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ദൈവത്തിന്‍റെ കൃപയുമുണ്ടാകട്ടെ.