ദൈവത്തിനു സ്വയം നല്‍കുക
4
നിങ്ങളുടെ തര്‍ക്കങ്ങളും കലഹങ്ങളും എവിടെ നിന്നാണെന്നു നിങ്ങള്‍ക്കറിയാമോ? നിങ്ങളുടെ ഉള്ളില്‍ യുദ്ധം ഉണ്ടാക്കുന്ന സ്വാര്‍ത്ഥ ആഗ്രഹങ്ങളില്‍ നിന്നുമാണത് വരിക. നിങ്ങള്‍ക്ക് ആഗ്രഹിക്കുന്നതു കിട്ടാത്തതുകൊണ്ട് കൊല്ലുകയും അന്യരോട് അസൂയയുള്ളവരാകുകയും ചെയ്യുന്നു. എന്നിട്ടും നിങ്ങളാഗ്രഹിച്ചതു കിട്ടാത്തതുകൊണ്ട് തര്‍ക്കിക്കുകയും യുദ്ധം ചെയ്യുകയും ചെയ്യുന്നു. നിങ്ങള്‍ ദൈവത്തോട് ആവശ്യപ്പെടാത്തതുകൊണ്ട് നിങ്ങള്‍ ആഗ്രഹിക്കുന്നത് നിങ്ങള്‍ക്കു കിട്ടില്ല. ചോദിക്കുന്പോള്‍ നിങ്ങള്‍ക്കു കിട്ടാത്തതെന്തുകൊണ്ട്? കാരണം, നിങ്ങള്‍ ചോദിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. കിട്ടുന്നതെല്ലാം സ്വന്തം സുഖസൌകര്യത്തിനുവേണ്ടി മാത്രം ചിലവഴിക്കാനാണ് നിങ്ങള്‍ക്കു താല്പര്യം.
അതുകൊണ്ട് നിങ്ങള്‍ ദൈവത്തോട് കൂറുള്ളവരല്ല! ലോകത്തെ സ്നേഹിക്കുന്നതു ദൈവത്തെ വെറുക്കുന്നതിനു തുല്യമാണെന്നു നിങ്ങള്‍ മനസ്സിലാക്കണം. അതിനാല്‍ ഒരുവന്‍ ലോകത്തിന്‍റെ സുഹൃത്ത് ആകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സ്വയം അവനെ ദൈവത്തിന്‍റെ എതിരാളി ആക്കുകയാണ്. തിരുവെഴുത്തുകള്‍ ഒന്നും അര്‍ത്ഥം ഉള്‍ക്കൊള്ളുന്നില്ല എന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്, “നമ്മില്‍ ജീവിക്കുവാന്‍ നിയോഗിതനായ പരിശുദ്ധാത്മാവിന്, നമ്മെ, അവനുവേണ്ടി മാത്രമേ ആവശ്യമുള്ളൂ” എന്നു തിരുവെഴുത്തു പറയുന്നു. എന്നാല്‍ ദൈവം നല്‍കിയ കരുണയാണ് കൂടുതല്‍ മഹത്തരം. “ദൈവം അഹങ്കാരികള്‍ക്കെതിരെങ്കിലും വിനീതര്‍ക്ക് അവന്‍ കൃപ നല്‍കി.” ഉദ്ധരണി സദൃ.3:34. എന്നു തിരുവെഴുത്തു പറയുന്നു.
പിശാച് നിങ്ങളില്‍ നിന്ന് ഓടിയകലുന്നതിനായി പിശാചിനെ എതിര്‍ത്ത് സ്വയം ദൈവത്തിനര്‍പ്പിക്കുക, ദൈവത്തിനടുത്തേക്കു വരുന്പോള്‍ ദൈവവും അടുത്തേക്കുവരും. നിങ്ങള്‍ പാപികളായതു കൊണ്ട് നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍, നിങ്ങള്‍ ഒരേസമയം ദൈവത്തെയും ലോകത്തെയും പിന്തുടരാനാണ് ശ്രമിക്കുന്നത്. നിങ്ങളുടെ ചിന്തയെ ശുദ്ധമാക്കുവിന്‍ ദുഃഖിതരെ, അനുതപിക്കുക, കരയുക, നിങ്ങളുടെ ചിരിയെ കരച്ചിലാക്കുക. നിങ്ങളുടെ സന്തോഷം ദുഃഖമാക്കുക. 10 കര്‍ത്താവിനു മുന്പാകെ വിനീതരാകുക. അവന്‍ നിങ്ങളെ വലിയവനാക്കും.
നിങ്ങളല്ല വിധികര്‍ത്താവ്
11 സഹോദരരേ, നിങ്ങള്‍ പരസ്പരം വിമര്‍ശിക്കരുത്. ക്രിസ്തുവിലുള്ള നിങ്ങളുടെ സഹോദരനെ വിമര്‍ശിക്കുകയോ വിധിക്കുകയോ ചെയ്യുന്പോള്‍ അവന്‍ പിന്തുടരുന്ന ന്യായപ്രമാണത്തെയാണ് നീ വിമര്‍ശിക്കുന്നത്. ന്യായപ്രമാണത്തെ വിമര്‍ശിക്കുന്പോള്‍ നീ ന്യായപ്രമാണത്തിന്‍റെ ഒരു അനുയായി അല്ല. നിങ്ങളൊരു ന്യായാധിപനായി. 12 ദൈവം ഒരുവനാണ് ന്യായപ്രമാണകര്‍ത്താവ്. അവന്‍ മാത്രമാണ് ഏക ന്യായാധിപന്‍. നശിപ്പിക്കാനും രക്ഷിക്കാനും കഴിയാവുന്നവന്‍ ദൈവം മാത്രമാണ്. അതുകൊണ്ട് മറ്റൊരാളെ വിധിക്കുന്നത് നിങ്ങളെ സംബന്ധിച്ചിടത്തോളം ശരിയല്ല.
ദൈവം നിങ്ങളുടെ ജീവിതത്തിനു പദ്ധതിയിടട്ടെ
13 നിങ്ങളില്‍ ചിലര്‍ പറയും, “ഇന്നോ, നാളെയോ ഞങ്ങള്‍ ഒരു പട്ടണത്തിലേക്കു പോയി. ഒരു കൊല്ലം അവിടെ താമസിച്ച് കച്ചവടം ചെയ്തു പണം ഉണ്ടാക്കും.” ശ്രദ്ധിക്കൂ, ഇതിനെക്കുറിച്ചു ചിന്തിക്കൂ, 14 നാളെ എന്തു സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയില്ല. നിങ്ങളുടെ ജീവിതം മൂടല്‍മഞ്ഞു പോലെയാണ്. അല്പനേരം നിങ്ങള്‍ക്കതു കാണാമെങ്കിലും അതിനുശേഷം മാഞ്ഞുപോകും. 15 അതിനാല്‍ “ദൈവം ആഗ്രഹിക്കുന്നു, എങ്കില്‍ ഞങ്ങള്‍ ജീവിച്ച് അതുമിതും ചെയ്യും” എന്നു പറയണം. 16 എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ അഹങ്കരിച്ചു മദിക്കുന്നു. ഇത്തരം പുകഴ്ച പറച്ചിലെല്ലാം തെറ്റാണ്. 17 നന്മ ചെയ്യേണ്ടത് എങ്ങനെ എന്നറിയാമെങ്കിലും അതു ചെയ്യാതിരിക്കുന്പോള്‍ ഒരുവന്‍ പാപം ചെയ്യുന്നു.