സൈന്യവിഭാഗങ്ങള്‍
27
രാജാവിന്‍റെ സൈന്യത്തിലുണ്ടായിരുന്ന യിസ്രായേലുകാരുടെ പട്ടികയാണിത്. ഓരോസംഘത്തിനും എല്ലാവര്‍ഷവും ഒരു മാസം വീതമായിരുന്നു ജോലി. കുടുംബത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും നീതിപാലകരും രാജാവിനെ സേവിച്ചവരിലുണ്ട്. ഓരോ സൈനികസംഘത്തിലും 24,000 പേരുണ്ടായിരുന്നു.
ഒന്നാം മാസത്തില്‍ ഒന്നാം സംഘത്തിന്‍റെ ചുമതല യാശോബെയാമിനായിരുന്നു. സബ്ദീയേലിന്‍റെ പുത്രനായിരുന്നു യാശോബെയാം. യാശോബെയാമിന്‍റെ സംഘത്തില്‍ 24,000 പേരുണ്ടായിരുന്നു. പേരെസ്സിന്‍റെ പിന്‍ഗാമികളില്‍ ഒരാളായിരുന്നു യാശോബെയാം. ഒന്നാം മാസത്തില്‍ എല്ലാ സൈനികോദ്യോഗസ്ഥന്മാരുടെയും നേതാവായിരുന്നു യാശോബെയാം.
രണ്ടാം മാസത്തില്‍ ദോദായി ആയിരുന്നു സേനാനായകന്‍. അഹോഹക്കാരനായ ദോദായിയുടെ സംഘത്തില്‍ 24,000 പേരുണ്ടായിരുന്നു. മിക്ലോത്ത് ആയിരുന്നു അവന്‍റെ സംഘത്തിന്‍റെ നായകന്‍.
ബെനായാവ് ആയിരുന്നു മൂന്നാമത്തെ സൈന്യാധിപന്‍. മൂന്നാം മാസത്തേക്കുള്ള സേനാധിപനായിരുന്നു ബെനായാവ്. മുഖ്യപുരോഹിതനായ യെഹോയാദയുടെ പുത്രനായിരുന്നു ബെനായാവ്. ബെനായാവിന്‍റെ സംഘത്തില്‍ 24,000 പേരുണ്ടായിരുന്നു. മുപ്പതു വീരന്മാരിലുള്ള ധൈര്യശാലിയായ പടയാളിതന്നെയാണ് ഈ ബെനായാവും. ബെനായാവ് അവരുടെ നായകനായിരുന്നു. ബെനായാവിന്‍റെ പുത്രനായ അമ്മീസാബാദിനായിരുന്നു ബെനായാവിന്‍റെ സംഘത്തിന്‍റെ ചുമതല.
അസാഹേലായിരുന്നു നാലാം സൈന്യാധിപന്‍. നാലാംമാസത്തെ സൈന്യാധിപനായിരുന്നു അസാഹേല്‍. യോവാബിന്‍റെ സഹോദരനായിരുന്നു അസാഹേല്‍. പിന്നീട് അസാഹേലിന്‍റെ പുത്രനായ സെബദ്യാ അയാളുടെ സൈന്യാധിപസ്ഥാനം ഏറ്റെടുത്തു. അസാഹേലിന്‍റെ സംഘത്തില്‍ 24,000 പേരുണ്ടായിരുന്നു.
ശംഹൂത്ത് ആയിരുന്നു അഞ്ചാംസൈന്യാധിപന്‍. അഞ്ചാംമാസത്തെ സൈന്യാധിപനായിരുന്നു ശംഹൂത്ത്. സെരഹിന്‍റെ കുടുംബക്കാരനായിരുന്നു അയാള്‍. ശംഹൂത്തിന്‍റെ സംഘത്തില്‍ 24,000 പേരുണ്ടായിരുന്നു.
ഈരാ ആയിരുന്നു ആറാംസൈന്യാധിപന്‍. ആറാംമാസത്തേക്കുള്ള സൈന്യാധിപനായിരുന്നു ഈരാ. ഇക്കേശിന്‍റെ പുത്രനായിരുന്നു ഈരാ. തെക്കോവക്കാരനായിരുന്നു ഇക്കേശ്. ഈരായുടെ സംഘത്തില്‍ 24,000 പേരുണ്ടായിരുന്നു.
10 ഹേലെസായിരുന്നു ഏഴാംസൈന്യാധിപന്‍. ഏഴാംമാസത്തെ സൈന്യാധിപനായിരുന്നു ഹേലെസ്. പെലോന്യക്കാരില്‍ നിന്നുള്ള എഫ്രയീമിന്‍റെ പിന്‍ഗാമിയായിരുന്നു അയാള്‍. ഹേലെസിന്‍റെ സംഘത്തില്‍ 24,000 പേരുണ്ടായിരുന്നു.
11 സിബ്ബെഖായ് ആയിരുന്നു എട്ടാം സൈന്യാധിപന്‍. എട്ടാംമാസത്തെ സൈന്യാധിപനായിരുന്നു സിബ്ബെഖായി. ഹൂശാക്കാരനായിരുന്നു സിബ്ബെഖായി. സെരഹിന്‍റെ കുടുംബക്കാരനായിരുന്നു സിബ്ബെഖായി. സിബ്ബെഖായിയുടെ സംഘത്തില്‍ 24,000 പേരുണ്ടായിരുന്നു.
12 അബീയേസെര്‍ ആയിരുന്നു ഒന്‍പതാം സൈന്യാധിപന്‍. ഒന്‍പതാം മാസത്തെ സൈന്യാധിപനായിരുന്നു അബീയേസെര്‍. അനാഥോഥ് പട്ടണക്കാരനായിരുന്നു അബീയേസെര്‍. ബെന്യാമീന്‍ ഗോത്രക്കാരനായിരുന്നു അബീയേസെര്‍. അബീയേസെരിന്‍റെ സംഘത്തില്‍ 24,000 പേരുണ്ടായിരുന്നു.
13 മഹരായി ആയിരുന്നു പത്താംസൈന്യാധിപന്‍. പത്താം മാസത്തെ സൈന്യാധിപനായിരുന്നു മഹരായി. നെതോഫാക്കാരനായിരുന്നു മഹരായി. സര്‍ഹ്വരിന്‍റെ കുടുംബക്കാരനായിരുന്നു അയാള്‍. മഹരായിയുടെ സംഘത്തില്‍ 24,000 പേരുണ്ടായിരുന്നു.
14 ബെനായാവ് ആയിരുന്നു പതിനൊന്നാം സൈന്യാധിപന്‍. പതിനൊന്നാം മാസത്തിലെ സൈന്യാധിപനായിരുന്നു ബെനായാവ്. പിരാഥോന്‍കാരനായിരുന്നു ബെനായാവ്. എഫ്രയീം ഗോത്രക്കാരനായിരുന്നു ബെനായാവ്. ബെനായാവിന്‍റെ ഗോത്രത്തില്‍ 24,000 പേരുണ്ടായിരുന്നു. 15 ഹെല്‍ദായി ആയിരുന്നു പന്ത്രണ്ടാം സൈന്യാധിപന്‍. പന്ത്രണ്ടാം മാസത്തെ സൈന്യാധിപനായിരുന്നു ഹെല്‍ദായി. നെതോഫക്കാരനായിരുന്നു അയാള്‍. ഒത്നിയേലിന്‍റെ കുടുംബക്കാരനും. ഹെല്‍ദായിയുടെ സംഘത്തില്‍ 24,000 പേരുണ്ടായിരുന്നു.
ഗോത്രത്തലവന്മാര്‍
16 യിസ്രായേലിലെ ഗോത്രത്തലവന്മാര്‍ ഇവരാകുന്നു:
രൂബേന്‍: സിക്രിയുടെ പുത്രനായ എലീയേസെര്‍. ശിമെയോന്‍: മയഖയുടെ പുത്രനായ ശെഫത്യാവ്. 17 ലേവി: കെമൂവേലിന്‍റെ പുത്രനായ ഹശബ്യാവ്. അഹരോന്‍: സാദോക്. 18 യെഹൂദാ: ദാവീദിന്‍റെ സഹോദരന്മാരിലൊരുവനായിരുന്ന എലീഹു. യിസ്സാഖാര്‍: മീഖായേലിന്‍റെ പുത്രനായ ഒമ്രി. 19 സെബൂലൂന്‍: ഒബദ്യാവിന്‍റെ പുത്രനായ യിശ്മയ്യാവ്. നഫ്താലി: അസ്രിയേലിന്‍റെ പുത്രനായ യെരീമോത്ത്. 20 എഫ്രയീം: അസസ്യാവിന്‍റെ പുത്രനായ ഹോശേയാ. പടിഞ്ഞാറെ മനശ്ശെ: പെദായവിന്‍റെ പുത്രനായ യോവേല്‍. 21 കിഴക്കെ മനശ്ശെ: സെഖര്യാവിന്‍റെ പുത്രനായ യിദ്ദോ. ബെന്യാമീന്‍: അബ്നേരിന്‍റെ പുത്രനായ യാസീയേല്‍. 22 ദാന്‍: യെരോഹാമിന്‍റെ പുത്രനായ അസരെയേല്‍.
ഇവരായിരുന്നു യിസ്രായേല്‍ ഗോത്രത്തലവന്മാര്‍.
ദാവീദ് യിസ്രായേലുകാരുടെ എണ്ണമെടുക്കുന്നു
23 യിസ്രായേലുകാരുടെ എണ്ണമെടുക്കാന്‍ ദാവീദ് തീരുമാനിച്ചു. യിസ്രായേല്‍ജനതയെ ആകാശത്തെ നക്ഷത്രങ്ങള്‍പ്പോലെ പെരുപ്പിക്കുമെന്നുള്ള ദൈവത്തിന്‍റെ വാക്കുമൂലം അവിടെ ധാരാളം ജനങ്ങളുണ്ടായിരുന്നു. അതിനാല്‍ ഇരുപതു വയസ്സും അതലധികവും പ്രായമുള്ളവരുടെ കണക്കേ ദാവീദ് എടുത്തുള്ളൂ. 24 സെരൂയയുടെ പുത്രനായ യോവാബ് ജനങ്ങളുടെ കണക്കെടുക്കാന്‍ തുടങ്ങിയെങ്കിലും അയാളതു പൂര്‍ത്തീകരിച്ചില്ല. ദൈവം യിസ്രായേല്‍ജനതയോടു കോപിച്ചു. അതിനാലാണ് ‘ദാവീദുരാജാവിന്‍റെ ചരിത്രം’ എന്ന പുസ്തകത്തില്‍ ജനങ്ങളുടെ എണ്ണം ചേര്‍ക്കാത്തത്.
രാജാവിന്‍റെ വിചാരിപ്പുകാര്‍
25 രാജാവിന്‍റെ വസ്തുവകകളുടെ ചുമതലക്കാരുടെ പട്ടിക:
അദീയേലിന്‍റെ പുത്രനായ അസ്മാവെത്ത് ആയിരുന്നു രാജാവിന്‍റെ കലവറകളുടെ ചുമതലക്കാരന്‍. ചെറിയ പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും വയലുകളിലെയും ഗോപുരങ്ങളിലെയും കലവറകളുടെ ചുമതല ഉസ്സീയാവിന്‍റെ പുത്രനായ യെഹോനാഥാനായിരുന്നു.
26 വയല്‍പ്പണിക്കാരുടെ ചുമതല കെലൂബിന്‍റെ പുത്രനായ എസ്രിക്കായിരുന്നു. 27 മുന്തിരിത്തോപ്പുകളുടെ ചുമതല രാമാക്കാരനായ ശീമെയിക്കായിരുന്നു. മുന്തിരിത്തോപ്പുകളില്‍ നിന്നുള്ള വീഞ്ഞിന്‍റെ കലവറക്കാരന്‍ ശിഫ്മ്യക്കാരനായ സബ്ദിയായിരുന്നു. 28 ഒലീവുമരങ്ങളുടെയും പടിഞ്ഞാറെ താഴ്വരയിലെ കാട്ടത്തിമരങ്ങളുടെയും ചുമതല ഗാദേരുകാരനായ ബാല്‍ഹാനാനായിരുന്നു. ഒലീവെണ്ണയുടെ കലവറകള്‍ സൂക്ഷിച്ചിരുന്നത് യോവാശും.
29 ശാരോനു ചുറ്റിലുമുള്ള കന്നുകാലികളുടെ ചുമതല ശാരോന്യനായ ശിത്രായിക്കായിരുന്നു. താഴ്വരകളിലെ കന്നുകാലികളുടെ ചുമതല അദായിയുടെ പുത്രനായ ശാഫാത്തിനായിരുന്നു. 30 യിശ്മായേല്യനായ ഓബീലിനായിരുന്നു ഒട്ടകങ്ങളുടെ ചുമതല. മോരോനോത്യനായ യെഹെദെയാവിനായിരുന്നു കഴുതകളുടെ ചുമതല. 31 ഹഗ്രീയനായ യാസീസിനായിരുന്നു ആടുകളുടെ ചുമതല.
ഇവരൊക്കെയായിരുന്നു ദാവീദുരാജാവിന്‍റെ വസ്തുവകകളുടെ ചുമതലക്കാര്‍ ആയ നേതാക്കള്‍.
32 യോനാഥാന്‍ ഒരു ബുദ്ധിമാനായ മന്ത്രിയും പകര്‍ത്തിയെഴുത്തുകാരനുമായിരുന്നു. ദാവീദിന്‍റെ പിതൃസഹോദരനായിരുന്നു യോനാഥാന്‍. ഹഖ്മോനിയുടെ പുത്രനായ യെഹീയേലായിരുന്നു രാജകുമാരന്മാരെ പരിപാലിച്ചിരുന്നത്. 33 അഹീഥോഫെലായിരുന്നു രാജാവിന്‍റെ ഉപദേഷ്ടാവ്. ഹൂശായി രാജാവിന്‍റെ തോഴനായിരുന്നു. അര്‍ഖ്യനായിരുന്നു ഹൂശായി. 34 യെഹോയാദയും അബ്യാഥാരും പിന്നീട് അഹീഥോഫെലില്‍നിന്നും രാജാവിന്‍റെ ഉപദേശകസ്ഥാനം ഏറ്റെടുത്തു. ബെനായാവിന്‍റെ പുത്രനായിരുന്നു യെഹോയാദാ. യോവാബായിരുന്നു രാജാവിന്‍റെ സൈന്യാധിപന്‍.