വ്യാജ ഉപദേഷ്ടാക്കളെക്കുറിച്ചുള്ള താക്കീത്
4
വരാനിരിക്കുന്ന കാലങ്ങളില്‍ സത്യോപദേശങ്ങളെ വിശ്വസിക്കുന്നത് ചില ആള്‍ക്കാര്‍ നിര്‍ത്തുമെന്ന് പരിശുദ്ധാത്മാവ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവര്‍ വഞ്ചിക്കുന്ന ആത്മാക്കളെ അനുസരിക്കുന്നു. അവര്‍ ഭൂതഗണങ്ങളുടെ ഉപദേശം സ്വീകരിക്കുന്നു. നുണയരിലൂടെയും ആള്‍ക്കാരെ കബളിപ്പിക്കുന്നവരിലൂടെയുമാണ് ആ ഉപദേശങ്ങള്‍ വരുന്നത്. അവര്‍ക്ക് തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയില്ല. അവരുടെ വിവേചനാശക്തി ചുട്ടു പഴുത്ത ഇരുന്പാല്‍ നശിപ്പിക്കപ്പെട്ടതുപോലെയാണ്. വിവാഹം ചെയ്യുന്നത് തെറ്റാണെന്ന് അവര്‍ പറയുന്നു. തിന്നുവാന്‍ പാടില്ലാത്തതായി ചില ആഹാരവസ്തുക്കളുണ്ടെന്നും അവര്‍ പറയുന്നു. എന്നാല്‍ ദൈവമാണ് അതെല്ലാം സൃഷ്ടിച്ചത്. വിശ്വാസികള്‍ക്കും സത്യം അറിയാവുന്നവര്‍ക്കും ഈ ആഹാരവസ്തുക്കള്‍ നന്ദിയോടെ ഉപയോഗിക്കാം. ദൈവം സൃഷ്ടിച്ചതെല്ലാം നല്ലതാണ്. ദൈവത്തില്‍ നിന്നു നന്ദിപൂര്‍വ്വം സ്വീകരിക്കുകയാണെങ്കില്‍ ദൈവം സൃഷ്ടിച്ച എന്തിനേയും നിരസിക്കേണ്ടിവരില്ല. ദൈവം സൃഷ്ടിച്ചതെല്ലാം ദൈവത്തിന്‍റെ വാക്കുകൊണ്ടും പ്രാര്‍ത്ഥനകൊണ്ടും വിശുദ്ധമാക്കപ്പെടും.
ക്രിസ്തുയേശുവിന്‍റെ ഉത്തമ ദാസനായിരിക്കുക
ഇക്കാര്യങ്ങളെല്ലാം അവിടെയുള്ള സഹോദരങ്ങളോടു പറയുക. നീ ക്രിസ്തുയേശുവിന്‍റെ ഒരു ഉത്തമ ദാസനാണെന്നു ഇതു തെളിയിക്കും. നല്ല വിശ്വാസവചനങ്ങള്‍ കൊണ്ടും നല്ല ഉപദേശങ്ങളെ പിന്തുടര്‍ന്നതുകൊണ്ടും ആണ് നീ ശക്തനായതെന്നു നീ കാണിക്കും. ദൈവത്തിന്‍റെ സത്യവുമായി ചേര്‍ന്നു പോകാത്ത നിസ്സാര കഥകള്‍ ആള്‍ക്കാര്‍ പറയും. ആ കഥകളെ പിന്തുടരരുത്. ദൈവത്തെ യഥാര്‍ത്ഥമായി സേവിക്കുവാന്‍ (ശുശ്രൂഷിക്കുവാന്‍) നീ സ്വയം അഭ്യസിക്കുക. ശരീരത്തെ നിയന്ത്രിക്കാന്‍ പഠിക്കുന്നത് ചില തരത്തില്‍ സഹായകരമാകും. എന്നാല്‍ ദൈവത്തെ സേവിക്കുന്നത് നിങ്ങളെ എല്ലാ വിധത്തിലും സഹായിക്കും. ഈ ജീവിതത്തിലും ഭാവിയിലും നിങ്ങള്‍ക്ക് അത് അനുഗ്രഹങ്ങള്‍ കൊണ്ടുവരും. ഞാന്‍ പറയുന്നത് ശരിയാണ്. നിങ്ങളത് പൂര്‍ണ്ണമായി സ്വീകരിക്കണം. 10 ഇതൊന്നുകൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതും ക്ലേശിക്കുന്നതും. ജീവിക്കുന്ന ദൈവത്തില്‍ നമ്മള്‍ പ്രത്യാശ പുലര്‍ത്തുന്നു. അവനില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും പ്രത്യേകമായി അവന്‍ രക്ഷകനാണ്.
11 ഈ കാര്യങ്ങള്‍ പഠിപ്പിക്കുകയും കല്പിക്കുകയും ചെയ്യുക. 12 നീ ചെറുപ്പമെങ്കിലും നിസ്സാരമെന്നമട്ടില്‍ നിന്നോടു പെരുമാറുവാന്‍ ആരെയും അനുവദിക്കരുത്. വിശ്വാസികള്‍ക്ക് ഒരു മാതൃകയായി നീ ജീവിക്കുക. നിന്‍റെ വാക്കുകൊണ്ടും ജീവിതരീതികൊണ്ടും സ്നേഹം കൊണ്ടും വിശ്വാസം കൊണ്ടും ശുദ്ധതയാര്‍ന്ന ജീവിതം കൊണ്ടും അതു പ്രകടിപ്പിക്കുക.
13 തുടര്‍ന്നും ജനങ്ങള്‍ക്കായി തിരുവെഴുത്തുകള്‍ വായിച്ച് പഠിപ്പിച്ച് അവരെ ശക്തിപ്പെടുത്തുക. ഞാന്‍ വരുന്നതുവരെ അതു ചെയ്യുക. 14 നിനക്കു കിട്ടിയ വരം പ്രയോജനപ്പെടുത്തുന്ന കാര്യം ഓര്‍ക്കുക. മൂപ്പന്മാര്‍ കൈവച്ചപ്പോള്‍ പ്രാര്‍ത്ഥനാസമയത്ത് ഉണ്ടായ പ്രവചനം വഴിയാണ് ആ വരം നിനക്കു ലഭിച്ചത്. 15 ആ കാര്യങ്ങളൊക്കെ തുടര്‍ന്നു ചെയ്യുക. നിന്‍റെ ജീവിതം പൂര്‍ണ്ണമായും ഈ കാര്യങ്ങള്‍ക്കായി വിനിയോഗിക്കുക. അപ്പോള്‍ നിന്‍റെ പ്രവൃത്തി പുരോഗമിക്കുന്നു എന്ന് ആള്‍ക്കാര്‍ക്കു മനസ്സിലാകും. 16 നിന്‍റെ ജീവിതത്തിലും ഉപദേശത്തിലും ശ്രദ്ധാലുവായിരിക്കുക. ശരിയായി ജീവിക്കുന്നതും പഠിപ്പിക്കുന്നതും തുടര്‍ന്നും നിര്‍വ്വഹിക്കുക. അപ്പോള്‍ നീയും നിന്‍റെ ഉപദേശങ്ങള്‍ ശ്രവിക്കുന്നവരും രക്ഷിക്കപ്പെടും.