1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 2“എനിക്ക് സൗരഭ്യവാസനയായ ദഹനയാഗങ്ങൾക്കുള്ള എന്റെ ഭോജനമായ വഴിപാട് യഥാസമയം എനിക്ക് അർപ്പിക്കേണ്ടതിന് ജാഗ്രതയായിരിക്കുവാൻ യിസ്രായേൽ മക്കളോട് കല്പിക്കണം. 3നീ അവരോട് പറയേണ്ടത്: ‘നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കേണ്ട ദഹനയാഗം ഇതാണ്: നാൾതോറും നിരന്തരഹോമയാഗത്തിനായി ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത രണ്ട് കുഞ്ഞാട്. 4ഒരു കുഞ്ഞാടിനെ രാവിലെയും മറ്റതിനെ വൈകുന്നേരത്തും യാഗം കഴിക്കണം. 5ഇടിച്ചെടുത്ത എണ്ണ കാൽഹീൻ ചേർത്ത ഒരിടങ്ങഴി മാവ് ഭോജനയാഗമായും അർപ്പിക്കണം. 6ഇത് യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി സീനായിപർവ്വതത്തിൽവച്ച് നിയമിക്കപ്പെട്ട നിരന്തരഹോമയാഗം. 7അതിന്റെ പാനീയയാഗം കുഞ്ഞാടൊന്നിന് കാൽഹീൻ വീഞ്ഞ് ആയിരിക്കണം; അത് യഹോവയ്ക്ക് പാനീയയാഗമായി വിശുദ്ധമന്ദിരത്തിൽ ഒഴിക്കണം. 8രണ്ടാമത്തെ കുഞ്ഞാടിനെ വൈകുന്നേരം യാഗം കഴിക്കണം; അതിനെ രാവിലത്തെ ഭോജനയാഗവും അതിന്റെ പാനീയയാഗവും പോലെ യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കണം.
9ശബ്ബത്ത് നാളിൽ ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത രണ്ട് കുഞ്ഞാടിനെയും ഭോജനയാഗത്തിനായി എണ്ണചേർത്ത രണ്ടിടങ്ങഴി മാവും അതിന്റെ പാനീയയാഗവും അർപ്പിക്കണം. 10നിരന്തരഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമെ ഇത് ശബ്ബത്തുതോറുമുള്ള ഹോമയാഗം.
11നിങ്ങളുടെ മാസാരംഭങ്ങളിൽ നിങ്ങൾ യഹോവയ്ക്ക് ഹോമയാഗത്തിനായി രണ്ട് കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത ഏഴ് കുഞ്ഞാടിനെയും 12കാള ഒന്നിന് ഭോജനയാഗമായി എണ്ണചേർത്ത മൂന്നിടങ്ങഴി മാവും ആട്ടുകൊറ്റന് ഭോജനയാഗമായി എണ്ണചേർത്ത രണ്ടിടങ്ങഴി മാവും 13കുഞ്ഞാടൊന്നിന് ഭോജനയാഗമായി എണ്ണചേർത്ത ഒരിടങ്ങഴി മാവും അർപ്പിക്കണം. അത് ഹോമയാഗം; യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗം തന്നെ. 14അവയുടെ പാനീയയാഗം കാളയൊന്നിന് അര ഹീൻ വീഞ്ഞും ആട്ടുകൊറ്റന് ഹീനിന്റെ മൂന്നിൽ ഒന്നും കുഞ്ഞാടൊന്നിന് കാൽ ഹീനും ആയിരിക്കണം; ഇത് മാസംതോറും എല്ലാ അമാവാസിയിലുമുള്ള ഹോമയാഗം. 15നിരന്തരഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമെ പാപയാഗമായി യഹോവയ്ക്ക് ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.
16ഒന്നാം മാസം പതിനാലാം തീയതി യഹോവയുടെ പെസഹ ആകുന്നു. 17ആ മാസം പതിനഞ്ചാം തീയതി പെരുന്നാൾ ആയിരിക്കണം. ഏഴ് ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നണം. 18ഒന്നാം ദിവസം വിശുദ്ധസഭായോഗം കൂടണം; അന്ന് യാതൊരുവേലയും ചെയ്യരുത്. 19എന്നാൽ നിങ്ങൾ യഹോവയ്ക്ക് ഹോമയാഗത്തിനായി ഊനമില്ലാത്ത രണ്ട് കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള ഏഴ് കുഞ്ഞാടിനെയും ദഹനയാഗമായി അർപ്പിക്കണം. 20അവയുടെ ഭോജനയാഗം എണ്ണചേർത്ത മാവ് ആയിരിക്കണം; കാള ഒന്നിന് മൂന്നിടങ്ങഴിയും ആട്ടുകൊറ്റന് രണ്ടിടങ്ങഴിയും 21ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിന് ഓരോ ഇടങ്ങഴിയും അർപ്പിക്കണം. 22നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ പാപയാഗത്തിനായി ഒരു കോലാടിനെയും അർപ്പിക്കണം. 23നിരന്തരഹോമയാഗമായ രാവിലത്തെ ഹോമയാഗത്തിന് പുറമെ ഇവ അർപ്പിക്കണം. 24ഇങ്ങനെ ഏഴു നാളും യഹോവയ്ക്ക് സൗരഭ്യവാസനയായി ദഹനയാഗത്തിന്റെ ഭോജനം ദിവസംപ്രതി അർപ്പിക്കണം. നിരന്തരഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമെ ഇത് അർപ്പിക്കണം. 25ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടണം; അന്ന് യാതൊരുവേലയും ചെയ്യരുത്.
26വാരോത്സവമായ ആദ്യഫലദിവസത്തിൽ പുതിയ ധാന്യംകൊണ്ട് ഒരു ഭോജനയാഗം കൊണ്ടുവരുമ്പോഴും വിശുദ്ധസഭായോഗം കൂടണം. അന്ന് ഒരു വേലയും ചെയ്യരുത്. 27എന്നാൽ നിങ്ങൾ യഹോവയ്ക്ക് സൗരഭ്യവാസനയായ ഹോമയാഗത്തിനായി രണ്ട് കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള ഏഴ് കുഞ്ഞാടിനെയും അർപ്പിക്കണം. 28അവയുടെ ഭോജനയാഗമായി എണ്ണചേർത്ത മാവ്, കാള ഒന്നിന് മൂന്ന് ഇടങ്ങഴിയും ആട്ടുകൊറ്റന് രണ്ട് ഇടങ്ങഴിയും 29ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിന് ഓരോ ഇടങ്ങഴി വീതവും 30നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ ഒരു കോലാട്ടുകൊറ്റനും വേണം. 31നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും അവയുടെ പാനീയയാഗത്തിനും പുറമെ നിങ്ങൾ ഇവ അർപ്പിക്കണം; അവ ഊനമില്ലാത്തവ ആയിരിക്കണം.

Notes


*28. 5 കാൽഹീൻ ഒരു കിലോഗ്രാം ഒലിവെണ്ണ

28. 5 ഒരിടങ്ങഴി ഏകദേശം ഒരുകിലോഗ്രം

28. 14 അമാവാസി എന്നാൽ കറുത്തവാവ്