ദാവീദിന്റെ ഒരു പ്രാർത്ഥന.
1യഹോവേ, എന്റെ ന്യായമായ കാര്യം കേൾക്കണമേ,
എന്റെ നിലവിളി ശ്രദ്ധിക്കണമേ.
കപടമില്ലാത്ത അധരങ്ങളിൽനിന്നുള്ള എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമേ.
2എനിക്കുള്ള ന്യായമായ വിധി തിരുസന്നിധിയിൽനിന്ന് പുറപ്പെടട്ടെ;
അങ്ങയുടെ കണ്ണുകൾ നേരായ കാര്യങ്ങൾ കാണുമാറാകട്ടെ.
3അവിടുന്ന് എന്റെ ഹൃദയം പരിശോധിച്ചു; രാത്രിയിൽ എന്നെ സന്ദർശിച്ചു;
എന്നെ പരീക്ഷിച്ചാൽ ദുരുദ്ദേശമൊന്നും കണ്ടെത്തുകയില്ല;
എന്റെ അധരങ്ങൾ കൊണ്ട് ലംഘനം ചെയ്യുകയില്ല എന്ന് ഞാൻ ഉറച്ചിരിക്കുന്നു.
4മനുഷ്യരുടെ പ്രവൃത്തികൾ കണ്ടിട്ട് ഞാൻ അങ്ങയുടെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന വചനത്താൽ
നിഷ്ഠൂരന്റെ പാതകളെ വിട്ടൊഴിഞ്ഞിരിക്കുന്നു.
5എന്റെ നടപ്പ് അങ്ങയുടെ ചുവടുകളിൽ തന്നെ ആയിരുന്നു;
എന്റെ കാൽ വഴുതിയതുമില്ല.
6ദൈവമേ, ഞാൻ അങ്ങയോട് അപേക്ഷിച്ചിരിക്കുന്നു; അവിടുന്ന് എനിക്ക് ഉത്തരമരുളുമല്ലോ;
ചെവി എങ്കലേക്ക് ചായിച്ചു എന്റെ അപേക്ഷ കേൾക്കണമേ.
7അങ്ങയെ ശരണമാക്കുന്നവരെ അവരോട് എതിർക്കുന്നവരുടെ കയ്യിൽനിന്ന്
വലങ്കയ്യാൽ രക്ഷിക്കുന്ന യഹോവേ,
അങ്ങയുടെ അത്ഭുതകാരുണ്യം കാണിക്കണമേ.
8കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാക്കണമേ;
എന്നെ കൊള്ളയിടുന്ന ദുഷ്ടന്മാരും
9എന്നെ വളയുന്ന പ്രാണശത്രുക്കളും എന്നെ പിടിക്കാതെ
അങ്ങയുടെ ചിറകിന്റെ നിഴലിൽ എന്നെ മറച്ചുകൊള്ളണമേ.
10അവർ അവരുടെ ഹൃദയം അടച്ചിരിക്കുന്നു;
വായ്കൊണ്ട് അവർ വമ്പു പറയുന്നു.
11അവർ ഇപ്പോൾ ഞങ്ങളുടെ കാലടികളെ പിന്തുടർന്ന് ഞങ്ങളെ വളഞ്ഞിരിക്കുന്നു;
ഞങ്ങളെ നിലത്തു തള്ളിയിടുവാൻ ദൃഷ്ടിവക്കുന്നു.
12കടിച്ചുകീറുവാൻ കൊതിക്കുന്ന സിംഹംപോലെയും
മറവിടങ്ങളിൽ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നെ.
13യഹോവേ, എഴുന്നേറ്റ് അവനോട് എതിർത്ത് അവനെ തള്ളിയിടണമേ.
യഹോവേ, എന്റെ പ്രാണനെ അങ്ങയുടെ വാൾകൊണ്ട് ദുഷ്ടന്റെ കൈയിൽനിന്ന് രക്ഷിക്കണമെ.
14തൃക്കൈകൊണ്ട് ലൗകികപുരുഷന്മാരിൽ നിന്നും വിടുവിക്കണമേ;
അവരുടെ ഓഹരി ഈ ആയുസ്സിൽ അത്രേ;
അവിടുത്തെ സമ്പത്തുകൊണ്ട് അവിടുന്ന് അവരുടെ വയറു നിറയ്ക്കുന്നു;
അവർക്ക് പുത്രസമ്പത്ത് ധാരാളം ഉണ്ട്;
അവരുടെ സമ്പത്ത് അവർ കുഞ്ഞുങ്ങൾക്കായി സൂക്ഷിക്കുന്നു.
15ഞാനോ, നീതിയിൽ അങ്ങയുടെ മുഖംകാണും;
ഞാൻ ഉണരുമ്പോൾ അവിടുത്തെ രൂപം കണ്ട് തൃപ്തനാകും.

Notes


*17. 3 എന്റെ അധരങ്ങൾ കൊണ്ട് ലംഘനം ചെയ്യുകയില്ല എന്ന് ഞാൻ ഉറച്ചിരിക്കുന്നു മറ്റുള്ളവരെപ്പോലെ ഞാന്‍ ദുഷ്ടത സംസാരിക്കുകയില്ല