അദ്ധ്യായം.10
ശെബാരാജ്ഞി യഹോവയുടെ നാമം സംബന്ധിച്ച് ശലോമോന്റെ കീർത്തി കേട്ട് കഠിനമായ ചോദ്യങ്ങളാൽ അവനെ പരീക്ഷിക്കേണ്ടതിന് വന്നു. അവൾ വലിയോരു പരിവാരത്തോടും, സുഗന്ധവർഗ്ഗവും ധാരാളം പൊന്നും രത്നവും ചുമക്കുന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമിൽ വന്നു; അവൾ ശലോമോന്റെ അടുക്കൽ വന്ന് തന്റെ മനസ്സിൽ കരുതിയിരുന്നതെല്ലാം അവനോട് സംസാരിച്ചു. അവളുടെ സകലചോദ്യങ്ങൾക്കും ശലോമോൻ ഉത്തരം പറഞ്ഞു; അവൾക്ക് വിശദീകരിച്ച് കൊടുക്കാൻ കഴിയാത്തതായി ഒന്നും രാജാവിന് ഉണ്ടായിരുന്നില്ല. ശലോമോന്റെ ജ്ഞാനബാഹുല്യവും അവൻ പണിത അരമനയും അവന്റെ മേശയിലെ ഭക്ഷണവും ഭൃത്യന്മാരുടെ ഇരിപ്പും പരിചാരകരുടെ ശുശ്രൂഷയും വേഷവിധാനങ്ങളും, പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തിന്റെ പാതകളും കണ്ടിട്ട് ശെബാരാജ്ഞിഅമ്പരന്നുപോയി. അവൾ രാജാവിനോട് പറഞ്ഞത് : “നിന്റെ വാക്കുകളെയും ജ്ഞാനത്തെയും കുറിച്ച് ഞാൻ എന്റെ ദേശത്തുവെച്ച് കേട്ട വർത്തമാനം സത്യം തന്നേ. ഞാൻ വന്ന് എന്റെ കണ്ണുകൊണ്ട് കാണുന്നതുവരെ ആ വർത്തമാനം വിശ്വസിച്ചിരുന്നില്ല. എന്നാൽ യാഥാർത്ഥ്യത്തിന്റെ പകുതിപോലും ഞാൻ കേട്ടിരുന്നില്ല. നിന്റെ ജ്ഞാനവും ധനവും ഞാൻ കേട്ട പ്രശസ്തിയേക്കാൾ വളരെ അധികമാകുന്നു. നിന്റെ ജനങ്ങളും നിന്റെ മുമ്പിൽ നിന്ന് എപ്പോഴും ജ്ഞാനം കേൾക്കുന്ന ഈ ഭൃത്യന്മാരും എത്രയോ ഭാഗ്യവാന്മാർ! നിന്നെ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരുത്തുവാൻ പ്രസാദിച്ച നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; യഹോവ യിസ്രായേലിനെ എന്നേക്കും സ്നേഹിക്കകൊണ്ട് നീതിയും ന്യായവും നടത്തേണ്ടതിന് നിന്നെ രാജാവാക്കിയിരിക്കുന്നു. ” 10 അവൾ രാജാവിന് നൂറ്റി ഇരുപത് താലന്ത് പൊന്നും അനവധി സുഗന്ധദ്രവ്യങ്ങളും വിലയേറിയ രത്നങ്ങളും കൊടുത്തു; ശെബാരാജ്ഞി ശലോമോൻ രാജാവിന് കൊടുത്തതുപോലെ സുഗന്ധദ്രവ്യങ്ങൾ പിന്നീട് ഒരിക്കലും ലഭിച്ചിട്ടില്ല. 11 ഹീരാമിന്റെ കപ്പലുകൾ ഓഫീരിൽനിന്ന് പൊന്ന് കൊണ്ടുവന്നതുകൂടാതെ അനവധി ചന്ദനവും രത്നവും കൊണ്ടുവന്നു. 12 രാജാവ് ചന്ദനംകൊണ്ട് യഹോവയുടെ ആലയത്തിനും രാജധാനിക്കും പടികളും സംഗീതക്കാർക്ക് കിന്നരങ്ങളും വീണകളും ഉണ്ടാക്കി; അങ്ങനെയുള്ള ചന്ദനമരം ഇന്നുവരെ ലഭിച്ചിട്ടില്ല, ആരും കണ്ടിട്ടുമില്ല. 13 ശെബാരാജ്ഞിക്ക് രാജകീയ നിലവാരം അനുസരിച്ച് കൊടുത്തതുകൂടാതെ അവൾ ആഗ്രഹിച്ച് ചോദിച്ചതെല്ലാം ശലോമോൻരാജാവ് അവൾക്ക് കൊടുത്തു. അങ്ങനെ അവൾ തന്റെ ഭൃത്യന്മാരുമായി സ്വദേശത്തേക്ക് മടങ്ങിപ്പോയി.
14 ശലോമോന് സഞ്ചാരവ്യാപാരികൾ, കച്ചവടക്കാർ, അറബിരാജാക്കന്മാർ, ദേശാധിപതിമാർ എന്നിവരിൽ നിന്നും ലഭിച്ച വരുമാനം കൂടാതെ, 15 ആണ്ടുതോറും കിട്ടിയിരുന്ന പൊന്നിന്റെ തൂക്കം അറുനൂറ്റി അറുപത്തി ആറ് താലന്തായിരുന്നു. 16 ശലോമോൻരാജാവ്, അടിച്ചുപരത്തിയ പൊന്ന് കൊണ്ട് ഇരുനൂറ് വൻപരിച ഉണ്ടാക്കി; ഓരോ പരിചക്കും അറുനൂറുശേക്കൽ പൊന്ന് വീതം ചെലവായി. 17 അടിച്ചുപരത്തിയ പൊന്ന് കൊണ്ട് അവൻ മുന്നൂറ് ചെറുപരിചകളും ഉണ്ടാക്കി; ഓരോ ചെറു പരിചക്കും മൂന്ന് മാനേ* മാനേ മാനെ വെള്ളിയും മറ്റും തൂക്കുന്ന അളവ് 60 ശേക്കലാണ് ഒരു മാനേ. ഒരു ശേക്കൽ ഏതാണ്ട് 11.38ഗ്രാം വരും പൊന്ന് വീതം ചെലവായി; അവ രാജാവ് ലെബാനോൻവനഗൃഹത്തിൽ സൂക്ഷിച്ചു. 18 പിന്നെ രാജാവ് ദന്തംകൊണ്ട് ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ട് പൊതിഞ്ഞു. 19 സിംഹാസനത്തിന് ആറു പടികൾ ഉണ്ടായിരുന്നു. സിംഹാസനത്തിന്റെ മുകൾഭാഗത്തിന്റെ പുറകുവശം വൃത്താകൃതിയിലായിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും ഓരോ കൈത്താങ്ങലും അതിനരികെ രണ്ട് സിംഹങ്ങളും നിന്നിരുന്നു. 20 ആറ് പടികളിൽ ഇരുവശങ്ങളിലുമായി പന്ത്രണ്ട് സിംഹങ്ങൾ നിന്നിരുന്നു. ഒരു രാജ്യത്തും ഇപ്രകാരം ഉണ്ടാക്കിയിരുന്നില്ല. 21 ശലോമോൻരാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻവനഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; ശലോമോന്റെ കാലത്ത് വെള്ളി വിലയില്ലാത്ത വസ്തുവായി കണക്കാക്കിയിരുന്നതിനാൽ ഉപകരണങ്ങളൊന്നും വെള്ളിയിൽ തീർത്തിരുന്നില്ല. 22 ഹീരാമിന്റെ കപ്പലുകളോടൊപ്പം രാജാവിന് സമുദ്രത്തിൽ കച്ചവടക്കപ്പലുകൾ ഉണ്ടായിരുന്നു; അവ മൂന്ന് സംവത്സരത്തിൽ ഒരിക്കൽ പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവ കൊണ്ടുവന്നിരുന്നു. 23 അങ്ങനെ ശലോമോൻരാജാവ് ഭൂമിയിലെ സകലരാജാക്കന്മാരിലുംവെച്ച് ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവനായിരുന്നു. 24 ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾക്കേണ്ടതിന് സകലദേശക്കാരും അവന്റെ സാന്നിദ്ധ്യം അന്വേഷിച്ചുവന്നു. 25 അവർ ആണ്ടുതോറും കാഴ്ചവസ്തുക്കളായി വെള്ളിപ്പാത്രം, പൊൻപാത്രം, വസ്ത്രം, ആയുധം, സുഗന്ധവർഗ്ഗം, കുതിര, കോവർകഴുത എന്നിവ കൊണ്ടുവന്നു. 26 ശലോമോൻ രഥങ്ങളെയും കുതിരപ്പടയാളികളേയും ശേഖരിച്ചു; അവന് ആയിരത്തിനാനൂറ് രഥങ്ങളും പന്ത്രണ്ടായിരം കുതിരപ്പടയാളികളും ഉണ്ടായിരുന്നു. അവരെ അവൻ രാജാവിന്റെ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചിരുന്നു. 27 രാജാവ് യെരൂശലേമിൽ വെള്ളിയെ കല്ലുപോലെ സുലഭവും ദേവദാരുവിനെ താഴ്വരയിലെ കാട്ടത്തിമരം പോലെ സമൃദ്ധവുമാക്കി. 28 ഈജിപ്റ്റിൽ നിന്നും ഇറക്കുമതി ചെയ്ത കുതിരകൾ ശലോമോന് ഉണ്ടായിരുന്നു; രാജാവിന്റെ കച്ചവടക്കാർ അവയെ അപ്പോഴത്തെ വിലനിലവാരം അനുസരിച്ച് വാങ്ങിക്കൊണ്ടുവന്നിരുന്നു. 29 ഈജിപ്റ്റിൽ നിന്ന് ഇറക്കുമതി ചെയ്ത രഥം ഒന്നിന് അറുനൂറും കുതിര ഒന്നിന് നൂറ്റമ്പതും ശേക്കൽ വെള്ളിയായിരുന്നു വില; പ്രതിനിധികൾ മുഖേന ഹിത്യരാജാക്കന്മാർക്കും അരാംരാജാക്കന്മാർക്കും അത് അവർ കയറ്റുമതി ചെയ്ത് കൊടുത്തിരുന്നു.

*അദ്ധ്യായം.10. 17 മാനേ മാനെ വെള്ളിയും മറ്റും തൂക്കുന്ന അളവ് 60 ശേക്കലാണ് ഒരു മാനേ. ഒരു ശേക്കൽ ഏതാണ്ട് 11.38ഗ്രാം വരും