അദ്ധ്യായം.9
ശെബാരാജ്ഞി ശലോമോന്റെ കീർത്തി കേട്ട് കടമൊഴികളാൽ അവനെ പരീക്ഷിക്കേണ്ടതിന് അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗ്ഗം, ധാരാളം പൊന്ന്, രത്നങ്ങൾ എന്നിവ ചുമക്കുന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമിൽ വന്നു; അവൾ ശലോമോന്റെ അടുക്കൽ വന്നശേഷം തന്റെ മനോരഥം ഒക്കെയും അവനോടു പ്രസ്താവിച്ചു. അവളുടെ സകലചോദ്യങ്ങൾക്കും ശലോമോൻ ഉത്തരം പറഞ്ഞു; ഉത്തരം പറവാൻ കഴിയാതെ ഒന്നും ശലോമോന് കഠിനമായിരുന്നില്ല. ശെബാരാജ്ഞി ശലോമോന്റെ ജ്ഞാനവും അവൻ പണിത കൊട്ടാരവും അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ പരിചാരകരുടെ ശുശ്രൂഷയും, പാനപാത്രവാഹകന്മാരെയും അവരുടെ വേഷവും,യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ട് അമ്പരന്നുപോയി. അവൾ രാജാവിനോടു പറഞ്ഞത്: “നിന്റെ വചനങ്ങളെയും ജ്ഞാനത്തെയും കുറിച്ച് ഞാൻ എന്റെ ദേശത്തുവെച്ച് കേട്ട വർത്തമാനം സത്യംതന്നേ; ഞാൻ വന്ന് സ്വന്തകണ്ണുകൊണ്ട് കാണും വരെ ആ വർത്തമാനം വിശ്വസിച്ചില്ല; എന്നാൽ നിന്റെ ജ്ഞാനമാഹാത്മ്യത്തിന്റെ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല; ഞാൻ കേട്ട കേൾവിയെക്കാൾ നീ ശ്രേഷ്ഠനാകുന്നു. നിന്റെ ഭാര്യമാർ ഭാഗ്യവതികൾ; നിന്റെ മുമ്പിൽ എല്ലായ്പോഴും നിന്ന് നിന്റെ ജ്ഞാനം കേൾക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാർ. നിന്റെ ദൈവമായ യഹോവക്കു വേണ്ടി രാജാവായി തന്റെ സിംഹാസനത്തിൽ നിന്നെ ഇരുത്തുവാൻ നിന്നിൽ പ്രസാദിച്ചിരിക്കുന്ന നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; നിന്റെ ദൈവം യിസ്രായേലിനെ എന്നേക്കും നിലനില്ക്കുമാറാക്കേണ്ടതിന് അവരെ സ്നേഹിച്ച്, നീതിയും ന്യായവും നടത്തുവാൻ നിന്നെ അവർക്കു രാജാവാക്കിയിരിക്കുന്നു.” അവൾ രാജാവിന് നൂറ്റിരുപത് താലന്ത് പൊന്നും ധാരാളം സുഗന്ധവർഗ്ഗവും അമൂല്യ രത്നങ്ങളും കൊടുത്തു; ശെബാരാജ്ഞി ശലോമോൻരാജാവിന് കൊടുത്തതുപോലെയുള്ള സുഗന്ധവർഗ്ഗം പിന്നെ ഉണ്ടായിട്ടില്ല. 10 ഓഫീരിൽനിന്നു പൊന്നു കൊണ്ടുവന്ന ഹൂരാമിന്റെ ദാസന്മാരും ശലോമോന്റെ ദാസന്മാരും ചന്ദനത്തടിയും രത്നങ്ങളും കൊണ്ടുവന്നു. 11 രാജാവ് ചന്ദനമരംകൊണ്ട് യഹോവയുടെ ആലയത്തിനും രാജധാനിക്കും അഴികളും, സംഗീതക്കാർക്ക് കിന്നരങ്ങളും വീണകളും ഉണ്ടാക്കി; ഈ വക മുമ്പ് യഹൂദാദേശത്ത് അശേഷം കണ്ടിരുന്നില്ല. 12 ശെബാരാജ്ഞി രാജാവിനായി കൊണ്ടുവന്നതിൽ അധികമായി അവൾ ആഗ്രഹിച്ചതും ചോദിച്ചതുമെല്ലാം ശലോമോൻരാജാവ് അവൾക്കു കൊടുത്തു; അങ്ങനെ അവൾ തന്റെ ഭൃത്യന്മാരുമായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
13 സഞ്ചാരവ്യാപാരികളും കച്ചവടക്കാരും കൊണ്ടുവന്നതു കൂടാതെ ശലോമോന് പ്രതിവർഷം ലഭിച്ചിരുന്ന പൊന്നിന്റെ തൂക്കം അറുനൂറ്റി അറുപത്താറ് താലന്ത് ആയിരുന്നു. 14 അറേബ്യയിലെ രാജാക്കന്മാരും ദേശാധിപതിമാരും ശലോമോന് പൊന്നും വെള്ളിയും കൊണ്ടുവന്നു. 15 ശലോമോൻരാജാവ് അടിച്ചുപരത്തിയ പൊന്നുകൊണ്ട് ഇരുനൂറ് വൻപരിചകൾ ഉണ്ടാക്കി; ഓരോ പരിചക്കും അറുനൂറു ശേക്കെൽ പൊന്ന് ചെലവായി. 16 അവൻ അടിച്ചുപരത്തിയ പൊന്നു കൊണ്ട് മുന്നൂറു ചെറുപരിചകളും ഉണ്ടാക്കി; ഓരോ ചെറുപരിചക്കും മുന്നൂറു ശേക്കെൽ പൊന്ന് ചെലവായി. രാജാവ് അവയെ ലെബാനോൻ വനഗൃഹത്തിൽ സൂക്ഷിച്ചു. 17 രാജാവ് ആനക്കൊമ്പു കൊണ്ട് ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു. 18 സിംഹാസനത്തിന് ആറു പടികളും പൊന്നുകൊണ്ട് ഒരു പാദപീഠവും ഉണ്ടായിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും ഓരോ കൈത്താങ്ങുകളും കൈത്താങ്ങുകൾക്കരികെ രണ്ടു സിംഹ പ്രതിമകളും ഉണ്ടായിരുന്നു. 19 ആറു പടികളുടെ ഇരുവശത്തുമായി പന്ത്രണ്ടു സിംഹപ്രതിമകൾ നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടായിരുന്നില്ല. 20 ശലോമോൻരാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻ വനഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; വെള്ളിക്ക് ശലോമോന്റെ കാലത്ത് വിലയില്ലായിരുന്നു. 21 രാജാവ് കപ്പലുകൾ ഹൂരാമിന്റെ ദാസന്മാരോടുകൂടെ തർശീശിലേക്ക് അയച്ചിരുന്നു; മൂന്നു വർഷത്തിലൊരിക്കൽ തർശീശ് കപ്പലുകൾ പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവ കൊണ്ടുവന്നു. 22 ഇങ്ങനെ ശലോമോൻരാജാവ് ഭൂമിയിലെ സകലരാജാക്കന്മാരിലും വെച്ച് ധനംകൊണ്ടും ജ്ഞാനംകൊണ്ടും മഹാനായിരുന്നു. 23 ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾപ്പാൻ ഭൂമിയിലെ സകലരാജാക്കന്മാരും അവന്റെ മുഖദർശനം അന്വേഷിച്ചുവന്നു. 24 അവരിൽ ഓരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായിട്ട് വെള്ളിയും, പൊന്നും കൊണ്ടുള്ള പാത്രങ്ങൾ, വസ്ത്രം, ആയുധം, സുഗന്ധവർഗ്ഗം, കുതിര, കോവർകഴുത എന്നിവ കൊണ്ടുവന്നു. 25 ശലോമോന് കുതിരകൾക്കും രഥങ്ങൾക്കും നാലായിരം ലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു; അവരെ അവൻ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചിരുന്നു. 26 അവൻ നദിമുതൽ ഫെലിസ്ത്യദേശംവരെയും ഈജിപ്റ്റിന്റെ അതിർത്തിവരെയും ഉള്ള സകലരാജാക്കന്മാരുടെമേലും വാണു. 27 രാജാവ് യെരൂശലേമിൽ വെള്ളിയെ പെരുപ്പംകൊണ്ട് കല്ലുപോലെയും ദേവദാരുവിനെ താഴ്വരയിലെ കാട്ടത്തിമരംപോലെയും ആക്കി. 28 ഈജിപ്റ്റിൽ നിന്നും സകല ദേശങ്ങളിൽ നിന്നും ശലോമോന് കുതിരകളെ കൊണ്ടുവന്നു.
29 ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യാവസാനം നാഥാൻപ്രവാചകന്റെ വൃത്താന്തത്തിലും ശീലോന്യനായ അഹീയാവിന്റെ പ്രവാചകത്തിലും നെബാത്തിന്റെ മകനായ യൊരോബെയാമിനെപ്പറ്റിയുള്ള ഇദ്ദോദർശകന്റെ ദർശനങ്ങളിലും എഴുതിയിരിക്കുന്നുവല്ലോ. 30 ശലോമോൻ യെരൂശലേമിൽ എല്ലായിസ്രായേലിനും രാജാവായി നാല്പതു സംവത്സരം വാണു. 31 പിന്നെ ശലോമോൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവന് പകരം രാജാവായി.