അദ്ധ്യായം.21
യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു. ദാവീദിന്റെ നഗരത്തിൽ പിതാക്കന്മാരുടെ കല്ലറയിൽ അവനെ അടക്കംചെയ്തു; അവന്റെ മകനായ യെഹോരാം അവന് പകരം രാജാവായി. അവന്റെ സഹോദരന്മാർ, അസര്യാവ്, യെഹീയേൽ, സെഖര്യാവ്, അസര്യാവ്, മീഖായേൽ, ശെഫത്യാവ് എന്നിവർ ആയിരുന്നു; ഇവരെല്ലാവരും യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പുത്രന്മാർ. അവരുടെ അപ്പൻ അവർക്ക്, വെള്ളി, പൊന്ന്, വിശേഷവസ്തുക്കൾ തുടങ്ങി വിലയേറിയ ദാനങ്ങളും യെഹൂദയിൽ ഉറപ്പുള്ള പട്ടണങ്ങളും കൊടുത്തു; എന്നാൽ യെഹോരാം ആദ്യജാതനാകയാൽ രാജത്വം അവന് കൊടുത്തു. യെഹോരാം തന്റെ അപ്പന്റെ രാജ്യഭാരം ഏറ്റ് ശക്തനായതിനുശേഷം, തന്റെ സഹോദരന്മാരെ എല്ലാവരേയും, യിസ്രായേൽ പ്രഭുക്കന്മാരിൽ പലരെയും വാൾകൊണ്ട് കൊന്നു. യെഹോരാം വാഴ്ച തുടങ്ങിയപ്പോൾ അവന് മുപ്പത്തിരണ്ട് വയസ്സായിരുന്നു; അവൻ എട്ട് സംവത്സരം യെരൂശലേമിൽ വാണു. ആഹാബിന്റെ കുടുംബത്തെപ്പോലെ അവൻ യിസ്രായേൽ രാജാക്കന്മാരുടെ തെറ്റായ വഴിയിൽ നടന്നു; ആഹാബിന്റെ മകൾ അവന് ഭാര്യയായിരുന്നുവല്ലോ; അവൻ യഹോവക്ക് അനിഷ്ടമായത് ചെയ്തു. എന്നാൽ യഹോവ ദാവീദിനോട് ചെയ്തിരുന്ന നിയമം നിമിത്തം അവനും, അവന്റെ പുത്രന്മാർക്കും ഒരു ദീപം എല്ലായ്പോഴും കൊടുക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതിനാൽ, ദാവീദ് ഗൃഹത്തെ നശിപ്പിപ്പാൻ അവന് മനസ്സില്ലായിരുന്നു. അവന്റെ കാലത്ത് എദോം യെഹൂദയുടെ അധികാരത്തോട് മത്സരിച്ച് തങ്ങൾക്ക് ഒരു രാജാവിനെ വാഴിച്ചു. യെഹോരാം തന്റെ പ്രഭുക്കന്മാരോടും രഥങ്ങളോടുംകൂടെ രാത്രിയിൽ എഴുന്നേറ്റു ചെന്ന് തന്നെ വളഞ്ഞിരുന്ന എദോമ്യരെയും തേരാളികളെയും ആക്രമിച്ചു. 10 അങ്ങനെ എദോം ഇന്നുവരെ യെഹൂദയുടെ അധികാരത്തോട് മത്സരിച്ചു നില്ക്കുന്നു; അവൻ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതു കൊണ്ട് ആ കാലത്ത് ലിബ്നയും അവന്റെ അധികാരത്തോട് മത്സരിച്ചു. 11 അവൻ യെഹൂദാപർവ്വതങ്ങളിൽ പൂജാഗിരികൾ ഉണ്ടാക്കി; യെരൂശലേംനിവാസികൾ പരസംഗം ചെയ്യുവാൻ ഇടയാക്കി, യെഹൂദയെ തെറ്റിച്ചുകളഞ്ഞു. 12 അവന് എലീയാപ്രവാചകന്റെ ഒരു എഴുത്ത് വന്നതെന്തെന്നാൽ: “നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ നിന്റെ അപ്പനായ യെഹോശാഫാത്തിന്റെ വഴികളിലും യെഹൂദാരാജാവായ ആസയുടെ വഴികളിലും നടക്കാതെ 13 യിസ്രായേൽ രാജാക്കന്മാരുടെ വഴിയിൽ നടക്കയും ആഹാബ് ഗൃഹത്തിന്റെ പരസംഗംപോലെ യെഹൂദയെയും യെരൂശലേം നിവാസികളെയും പരസംഗം ചെയ്യുമാറാക്കുകയും, നിന്നെക്കാൾ നല്ലവരായ,നിന്റെ പിതൃഭവനത്തിലുള്ള സഹോദരന്മാരെ കൊല്ലുകയും ചെയ്കകൊണ്ട് 14 യഹോവ നിന്റെ മക്കളും, ഭാര്യമാരും അടങ്ങുന്ന സ്വന്തക്കാരെയും,നിന്റെ സകലവസ്തുവകകളെയും കഠിനമായി പീഡിപ്പിക്കും. 15 നീ കുടലിൽ രോഗബാധിതനാകും. നിന്റെ കുടൽ കാലക്രമേണ പുറത്തു ചാടും വരെ കുടലിൽ കഠിന വ്യാധി പിടിക്കും.” 16 യഹോവ എത്യോപ്യരുടെ സമീപത്തുള്ള ഫെലിസ്ത്യരേയും,അറബികളേയും യെഹോരാമിനോട് പോരാടാൻ പ്രേരിപ്പിച്ചു; 17 അവർ യെഹൂദയിൽ വന്ന് അതിനെ ആക്രമിച്ചു; രാജധാനിയിൽ കണ്ട സകല വസ്തുവകകളും അപഹരിച്ചു; അവന്റെ ഭാര്യമാരെയും പുത്രന്മാരെയും പിടിച്ചു കൊണ്ടുപോയി; അവന്റെ ഇളയമകനായ യെഹോവാഹാസ് അല്ലാതെ ഒരു മകനും അവന് ശേഷിച്ചില്ല. 18 ഇതെല്ലാം കഴിഞ്ഞശേഷം യഹോവ, അവന്റെ കുടലിൽ, പൊറുക്കാത്ത ഒരു രോഗം അയച്ചു. 19 കാലക്രമേണ രോഗം മൂർഛിക്കയും രണ്ട് സംവത്സരം കഴിഞ്ഞ് അവന്റെ കുടൽ പുറത്തുചാടി, അവൻ കഠിനവേദനയാൽ മരിക്കയും ചെയ്തു; അവന്റെ ജനം അവന്റെ പിതാക്കന്മാരെ പോലെ അവനെ ബഹുമാനിച്ച് അഗ്നികുണ്ഠം ഒരുക്കിയില്ല. 20 അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന് മുപ്പത്തിരണ്ട് വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു.അവന്റെ മരണത്തിൽ ആരും ദുഖിച്ചില്ല. അവനെ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു എങ്കിലും രാജാക്കന്മാരുടെ കല്ലറകളിൽ അല്ലായിരുന്നു.