അദ്ധ്യായം.31
ലെമൂവേൽരാജാവിന്റെ വചനങ്ങൾ;
അവന്റെ അമ്മ അവന് ഉപദേശിച്ചുകൊടുത്ത അരുളപ്പാട്.
മകനേ, എന്ത്? ഞാൻ പ്രസവിച്ച മകനേ എന്ത്?
എന്റെ നേർച്ചകളുടെ മകനേ, എന്ത്?
സ്ത്രീകൾക്ക് നിന്റെ ബലത്തെയും
രാജാക്കന്മാരെ നശിപ്പിക്കുന്നവർക്ക് നിന്റെ വഴികളെയും ഏല്പിച്ചു കൊടുക്കരുത്.
വീഞ്ഞ് കുടിക്കുന്നത് രാജാക്കന്മാർക്ക് ചേർന്നതല്ല;
ലെമൂവേലേ, രാജാക്കന്മാർക്ക് അതു ചേർന്നതല്ല;
മദ്യാസക്തി പ്രഭുക്കന്മാർക്ക് ഉചിതവുമല്ല.
അവർ മദ്യപിച്ചിട്ട്, നിയമം മറന്നുപോകുവാനും
പീഡിതരുടെ ന്യായം മറിച്ചുകളയുവാനും ഇടവരരുത്.
നശിച്ചുകൊണ്ടിരിക്കുന്നവന് മദ്യവും
മനോവ്യസനമുള്ളവന് വീഞ്ഞും കൊടുക്കുക.
അവൻ മദ്യപിച്ചിട്ട്, തന്റെ ദാരിദ്ര്യം മറക്കുകയും
തന്റെ അരിഷ്ടത ഓർക്കാതിരിക്കുകയും ചെയ്യട്ടെ.
ഊമനു വേണ്ടി നിന്റെ വായ് തുറക്കുക;
ക്ഷയിച്ചുപോകുന്ന എല്ലാവരുടെയും കാര്യത്തിൽ തന്നെ.
നിന്റെ വായ് തുറന്ന് നീതിയോടെ ന്യായം വിധിക്കുക;
എളിയവനും ദരിദ്രനും ന്യായപാലനം ചെയ്തുകൊടുക്കുക.
10 സാമർത്ഥ്യമുള്ള ഭാര്യയെ ആർക്ക് കിട്ടും?
അവളുടെ വില മുത്തുകളിലും ഏറിയത്.
11 ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു;
അവന്റെ ലാഭത്തിന് ഒരു കുറവുമില്ല.
12 അവൾ തന്റെ ആയുഷ്ക്കാലമൊക്കെയും
അവന് തിന്മയല്ല നന്മ തന്നെ ചെയ്യുന്നു.
13 അവൾ ആട്ടുരോമവും ചണവും സമ്പാദിച്ച്
താത്പര്യത്തോടെ സ്വന്തം കൈകൊണ്ട് വേലചെയ്യുന്നു.
14 അവൾ കച്ചവടക്കപ്പൽപോലെയാകുന്നു;
ദൂരത്തുനിന്ന് ആഹാരം കൊണ്ടുവരുന്നു.
15 അവൾ അതിരാവിലെ എഴുന്നേറ്റ്, വീട്ടിലുള്ളവർക്ക് ആഹാരവും
വേലക്കാരികൾക്ക് ഓഹരിയും കൊടുക്കുന്നു.
16 അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവച്ച് അത് വാങ്ങുന്നു;
സമ്പാദ്യം കൊണ്ട് അവൾ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കുന്നു.
17 അവൾ ബലംകൊണ്ട് അര മുറുക്കുകയും
ഭുജങ്ങളെ ശക്തീകരിക്കുകയും ചെയ്യുന്നു.
18 തന്റെ വ്യാപാരം ആദായമുള്ളതെന്ന് അവൾ അറിയുന്നു;
അവളുടെ വിളക്ക് രാത്രിയിൽ കെട്ടുപോകുന്നതുമില്ല.
19 അവൾ നെയ്ത്തുദണ്ഡിന് കൈ നീട്ടുന്നു;
അവളുടെ വിരൽ തക്ളി പിടിക്കുന്നു.
20 അവൾ തന്റെ കൈ എളിയവർക്കുവേണ്ടി തുറക്കുന്നു;
ദരിദ്രന്മാരുടെ അടുക്കലേക്ക് കൈ നീട്ടുന്നു.
21 തന്റെ വീട്ടുകാരെക്കുറിച്ച് അവൾ ഹിമകാലത്ത് ഭയപ്പെടുന്നില്ല;
അവളുടെ വീട്ടിലുള്ള എല്ലാവർക്കും ചുവപ്പു കമ്പിളി ഉണ്ടല്ലോ.
22 അവൾ തനിക്ക് പരവതാനി ഉണ്ടാക്കുന്നു;
ചണപട്ടും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പ്.
23 ദേശത്തിലെ മൂപ്പന്മാരോടുകൂടി ഇരിക്കുമ്പോൾ
അവളുടെ ഭർത്താവ് പട്ടണവാതില്ക്കൽ പ്രസിദ്ധനാകുന്നു.
24 അവൾ ചണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു;
അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.
25 ബലവും മഹിമയും അവളുടെ ഉടുപ്പ്;
ഭാവികാലം ഓർത്ത് അവൾ പുഞ്ചിരി തൂകുന്നു.
26 അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു;
ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ട്.
27 വീട്ടുകാരുടെ പെരുമാറ്റം അവൾ ശ്രദ്ധിച്ചുനോക്കുന്നു;
അലസതയുടെ ഭക്ഷണം കഴിക്കുന്നതുമില്ല.
28 അവളുടെ മക്കൾ എഴുന്നേറ്റ് അവളെ ‘ഭാഗ്യവതി’ എന്ന് പുകഴ്ത്തുന്നു;
അവളുടെ ഭർത്താവും അവളെ പ്രശംസിക്കുന്നത്:
29 “അനേകം തരുണികൾ സാമർത്ഥ്യം കാണിച്ചിട്ടുണ്ട്;
നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു”.
30 ലാവണ്യം വ്യാജവും സൗന്ദര്യം വ്യർത്ഥവും ആകുന്നു;
യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.
31 അവളുടെ കൈകളുടെ ഫലം അവൾക്ക് കൊടുക്കുവിൻ;
അവളുടെ സ്വന്തപ്രവൃത്തികൾ പട്ടണവാതില്ക്കൽ അവളെ പ്രശംസിക്കട്ടെ.