സങ്കീർത്തനം.4
സംഗീതപ്രമാണിക്ക് തന്ത്രിനാദത്തോടെ; ദാവീദിന്റെ ഒരു സങ്കീർത്തനം.
എന്റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരം അരുളേണമേ;
ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ നീ എനിക്ക് വിശാലത വരുത്തി;
എന്നോടു കൃപതോന്നി എന്റെ പ്രാർത്ഥന കേൾക്കണമേ.
മനുഷ്യപുത്രന്മാരേ, നിങ്ങൾ എത്രത്തോളം എന്റെ മാനത്തെ നിന്ദിച്ച്,
മായയെ ഇച്ഛിച്ച് വ്യാജത്തെ അന്വേഷിക്കും?
സേലാ.
യഹോവ തന്റെ ഭക്തനെ തനിക്കായി വേർതിരിച്ചിരിക്കുന്നു എന്നറിയുവിൻ;
ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ കേൾക്കും.
കോപിച്ചാൽ പാപം ചെയ്യാതിരിക്കുവിൻ;
നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ച് സ്വസ്ഥമായിരിക്കുവിൻ.
സേലാ.
നീതിയാഗങ്ങൾ അർപ്പിക്കുവിൻ;
യഹോവയിൽ ആശ്രയം വയ്ക്കുവിൻ.
“നമുക്ക് ആര് നന്മയായത് കാണിച്ചുതരും?” എന്ന് പലരും പറയുന്നു;
യഹോവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെ മേൽ ഉദിപ്പിക്കണമേ.
ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും
അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു.
ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും;
നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നത്.