അദ്ധ്യായം.9
കല്ദയരാജ്യത്തിന് രാജാവായിത്തീർന്നവനും മേദ്യവംശത്തിൽ ഉള്ള അഹശ്വേരോശിന്റെ മകനുമായ ദാര്യാവേശിന്റെ ഒന്നാം ആണ്ടിൽ, അവന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ തന്നെ, ദാനീയേൽ എന്ന ഞാൻ, യെരൂശലേമിന്റെ ശൂന്യാവസ്ഥ എഴുപത് സംവത്സരംകൊണ്ട് തീരും എന്നുള്ള യഹോവയുടെ അരുളപ്പാട് യിരെമ്യാപ്രവാചകനുണ്ടായതിന്റെ ഒരു കാലസംഖ്യ പുസ്തകങ്ങളിൽനിന്ന് ഗ്രഹിച്ചു. അപ്പോൾ ഞാൻ ഉപവസിച്ചും രട്ടുടുത്തും വെണ്ണീരിൽ ഇരുന്നുകൊണ്ടും പ്രാർത്ഥനയോടും യാചനകളോടും കൂടി അപേക്ഷിക്കേണ്ടതിന് ദൈവമായ കർത്താവിങ്കലേക്ക് മുഖം തിരിച്ചു. എന്റെ ദൈവമായ യഹോവയോടു ഞാൻ പ്രാർത്ഥിച്ച് ഏറ്റുപറഞ്ഞത്: “തന്നെ സ്നേഹിക്കുന്നവർക്കും തന്റെ കല്പനകൾ പ്രമാണിക്കുന്നവർക്കും നിയമവും ദയയും പാലിക്കുന്ന മഹാനും ഭയങ്കരനുമായ ദൈവമായ കർത്താവേ, ഞങ്ങൾ പാപം ചെയ്തു, തിന്മയിൽ നടന്നു, ദുഷ്ടത പ്രവർത്തിച്ചു; ഞങ്ങൾ മത്സരിച്ച് നിന്റെ കല്പനകളും വിധികളും വിട്ടുമാറിയിരിക്കുന്നു. ഞങ്ങളുടെ രാജാക്കന്മാരോടും പ്രഭുക്കന്മാരോടും പിതാക്കന്മാരോടും ദേശത്തിലെ സകലജനത്തോടും നിന്റെ നാമത്തിൽ സംസാരിച്ച നിന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വാക്ക് ഞങ്ങൾ കേട്ടനുസരിച്ചതുമില്ല. കർത്താവേ, നിന്റെ പക്കൽ നീതിയുണ്ട്; ഇന്ന് ഞങ്ങൾക്കുള്ളത് ലജ്ജയത്രെ; നിന്നോട് ചെയ്തിരിക്കുന്ന ദ്രോഹം ഹേതുവായി നീ അവരെ ഓടിച്ചുകളഞ്ഞിരിക്കുന്ന സകലദേശങ്ങളിലുമുള്ള സമീപസ്ഥരും ദൂരസ്ഥരുമായ യെഹൂദാപുരുഷന്മാർക്കും യെരൂശലേം നിവാസികൾക്കും എല്ലായിസ്രായേലിനും തന്നെ. കർത്താവേ, ഞങ്ങൾ നിന്നോട് പാപം ചെയ്തിരിക്കുകയാൽ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പിതാക്കന്മാരും ലജ്ജിക്കേണ്ടതു തന്നെ. ഞങ്ങളുടെ ദൈവമായ കർത്താവിന്റെ പക്കൽ കരുണയും പാപമോചനവും ഉണ്ട്; ഞങ്ങളോ അവനോട് മത്സരിച്ചു. 10 അവൻ തന്റെ ദാസന്മാരായ പ്രവാചകന്മാർ മുഖാന്തരം ഞങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്ന ന്യായപ്രമാണപ്രകാരം നടക്കുവാൻ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേട്ടനുസരിച്ചില്ല. 11 യിസ്രായേലൊക്കെയും നിന്റെ വചനം കേട്ടനുസരിക്കാതെ വിട്ടുമാറി നിന്റെ ന്യായപ്രമാണം ലംഘിച്ചിരിക്കുന്നു; ഇങ്ങനെ ഞങ്ങൾ നിന്നോട് പാപം ചെയ്തിരിക്കുകയാൽ ദൈവത്തിന്റെ ദാസനായ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന ശാപവും ആണയും ഞങ്ങളുടെ മേൽ ചൊരിഞ്ഞിരിക്കുന്നു. 12 അവൻ വലിയ അനർത്ഥം ഞങ്ങളുടെ മേൽ വരുത്തിയതിനാൽ ഞങ്ങൾക്കും ഞങ്ങൾക്ക് ന്യായപാലനം നടത്തിവന്ന ന്യായാധിപന്മാർക്കും വിരോധമായി താൻ അരുളിച്ചെയ്ത വചനങ്ങൾ നിവർത്തിച്ചിരിക്കുന്നു; യെരൂശലേമിൽ സംഭവിച്ചതുപോലെ ആകാശത്തിൻ കീഴിലെങ്ങും സംഭവിച്ചിട്ടില്ലല്ലോ. 13 മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങൾക്ക് ഈ അനർത്ഥങ്ങൾ എല്ലാം വന്നിരിക്കുന്നു; എന്നിട്ടും ഞങ്ങൾ ഞങ്ങളുടെ അകൃത്യങ്ങൾ വിട്ടുതിരിഞ്ഞ് നിന്റെ സത്യത്താൽ ബുദ്ധിപഠിക്കേണ്ടതിന് ഞങ്ങളുടെ ദൈവമായ യഹോവയുടെ കൃപയ്ക്കായി യാചിച്ചില്ല. 14 അതുകൊണ്ട് യഹോവ ഹൃദയത്തിൽ കരുതിയിരുന്ന അനർത്ഥം ഞങ്ങളുടെമേൽ വരുത്തിയിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവ താൻ ചെയ്യുന്ന സകല പ്രവൃത്തികളിലും നീതിമാനാകുന്നു; ഞങ്ങളോ അവന്റെ വചനം കേട്ടനുസരിച്ചില്ല. 15 നിന്റെ ജനത്തെ ബലമുള്ള കൈകൊണ്ട് ഈജിപ്റ്റ്ദേശത്തുനിന്ന് കൊണ്ടുവന്ന്, ഇന്നുള്ളതുപോലെ നിന്റെ നാമം മഹത്വപ്പെടുത്തിയവനായ ഞങ്ങളുടെ ദൈവമായ കർത്താവേ, ഞങ്ങൾ പാപം ചെയ്ത് ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു. 16 കർത്താവേ, നിന്റെ സർവ്വനീതിക്കും ഒത്തവണ്ണം നിന്റെ കോപവും ക്രോധവും നിന്റെ വിശുദ്ധപർവ്വതമായ യെരൂശലേം നഗരത്തിൽനിന്ന് നീങ്ങിപ്പോകുമാറാകട്ടെ; ഞങ്ങളുടെ പാപങ്ങൾനിമിത്തവും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങൾനിമിത്തവും യെരൂശലേമും നിന്റെ ജനവും, ചുറ്റുമുള്ള എല്ലാവർക്കും നിന്ദയായി തീർന്നിരിക്കുന്നുവല്ലോ. 17 ആകയാൽ ഞങ്ങളുടെ ദൈവമേ, അടിയന്റെ പ്രാർത്ഥനയും യാചനകളും കേട്ട്, ശൂന്യമായിരിക്കുന്ന നിന്റെ വിശുദ്ധമന്ദിരത്തിന്മേൽ കർത്താവിൻനിമിത്തം തിരുമുഖം പ്രകാശിപ്പിക്കുമാറാക്കണമേ. 18 എന്റെ ദൈവമേ, ചെവി ചായിച്ച് കേൾക്കണമേ; കണ്ണു തുറന്ന് ഞങ്ങളുടെ നാശകരമായ അവസ്ഥയും നിന്റെ നാമം വിളിച്ചിരിക്കുന്ന നഗരവും കടാക്ഷിക്കണമേ; ഞങ്ങൾ ഞങ്ങളുടെ നീതിപ്രവൃത്തികളിൽ അല്ല, നിന്റെ മഹാകരുണയിൽ ആശ്രയിച്ചുകൊണ്ടത്രെ ഞങ്ങളുടെ യാചനകൾ തിരുസന്നിധിയിൽ ബോധിപ്പിക്കുന്നത്. 19 കർത്താവേ, കേൾക്കണമേ; കർത്താവേ, ക്ഷമിക്കണമേ; കർത്താവേ, ചെവിക്കൊണ്ട് പ്രവർത്തിക്കണമേ; എന്റെ ദൈവമേ, തിരുനാമം നിമിത്തം ഇനിയും താമസിക്കരുതേ; ഈ പട്ടണവും ഈ ജനവും നിന്റെ നാമത്താൽ വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ.”
20 ഇങ്ങനെ ഞാൻ പ്രാർത്ഥിക്കുകയും എന്റെ പാപവും എന്റെ ജനമായ യിസ്രായേലിന്റെ പാപവും ഏറ്റുപറയുകയും എന്റെ ദൈവത്തിന്റെ വിശുദ്ധപർവ്വതത്തിനു വേണ്ടി എന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അപേക്ഷ കഴിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ, 21 ഞാൻ പ്രാർത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ, ആദിയിൽ ഞാൻ അത്യന്തം ക്ഷീണിച്ചിരുന്ന സമയം ദർശനത്തിൽ കണ്ട ഗബ്രീയേൽ എന്ന പുരുഷൻ ഏകദേശം സന്ധ്യായാഗത്തിന്റെ നേരത്ത് എന്നോട് അടുത്തുവന്നു. 22 അവൻ വന്ന് എന്നോട് പറഞ്ഞതെന്തെന്നാൽ: “ദാനീയേലേ, നിനക്ക് ബുദ്ധി ഉപദേശിച്ചുതരേണ്ടതിന് ഞാൻ ഇപ്പോൾ വന്നിരിക്കുന്നു. 23 നീ ഏറ്റവും പ്രിയനാകയാൽ നിന്റെ യാചനകളുടെ ആരംഭത്തിൽ തന്നെ കല്പന പുറപ്പെട്ടു, നിന്നോട് അറിയിക്കുവാൻ ഞാൻ വന്നുമിരിക്കുന്നു; അതുകൊണ്ട് നീ കാര്യം ചിന്തിച്ച് ദർശനം ഗ്രഹിച്ചുകൊള്ളുക. 24 അതിക്രമത്തിന് അവസാനം വരുത്തി പാപത്തിന് അറുതി വരുത്തുവാനും അകൃത്യത്തിന് പ്രായശ്ചിത്തം ചെയ്ത് നിത്യനീതി വരുത്തുവാനും, ദർശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായത് അഭിഷേകം ചെയ്യുവാനും തക്കവിധം നിന്റെ ജനത്തിനും വിശുദ്ധനഗരത്തിനും എഴുപത് ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു. 25 അതുകൊണ്ട് നീ അറിയുകയും ഗ്രഹിക്കുകയും ചെയ്യേണ്ടത് എന്തെന്നാൽ: യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിയുവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായ ഒരു പ്രഭു വരെ ഏഴ് ആഴ്ചവട്ടം; അറുപത്തിരണ്ട് ആഴ്ചവട്ടം കൊണ്ട് അതിനെ വീഥിയും കിടങ്ങുമായി, കഷ്ടകാലങ്ങളിൽ തന്നെ, വീണ്ടും പണിയും. 26 അറുപത്തിരണ്ട് ആഴ്ചവട്ടം കഴിഞ്ഞ് അഭിഷിക്തൻ ഛേദിക്കപ്പെടും; അവന് ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യമാക്കുന്ന കാര്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. 27 അവൻ ഒരു ആഴ്ചവട്ടത്തേക്ക് പലരോടും നിയമം ഉറപ്പാക്കും; ആഴ്ചവട്ടത്തിന്റെ മദ്ധ്യത്തിൽ അവൻ ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കും; മ്ലേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും; നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെ മേൽ കോപം ചൊരിയും.”