അദ്ധ്യായം.11
ഞാനോ മേദ്യനായ ദാര്യാവേശിന്റെ ഒന്നാം ആണ്ടിൽ അവനെ ഉറപ്പിക്കുവാനും ബലപ്പെടുത്തുവാനും എഴുന്നേറ്റ് നിന്നു. ഇപ്പോൾ, ഞാൻ നിന്നോട് സത്യം അറിയിക്കാം: പാർസിദേശത്ത് ഇനി മൂന്നു രാജാക്കന്മാർ എഴുന്നേല്ക്കും; നാലാമത്തവൻ എല്ലാവരിലും അധികം ധനവാനായിരിക്കും; അവൻ ധനം കൊണ്ട് ശക്തിപ്പെട്ടുവരുമ്പോൾ എല്ലാവരെയും യവനരാജ്യത്തിന് നേരെ ഇളക്കിവിടും. പിന്നെ ശക്തനായ ഒരു രാജാവ് എഴുന്നേല്ക്കും; അവൻ വലിയ അധികാരത്തോടെ വാണ്, തന്റെ ഇഷ്ടംപോലെ പ്രവർത്തിക്കും. അവൻ ഭരിക്കുമ്പോൾ തന്നെ, അവന്റെ രാജ്യം തകർന്ന്, ആകാശത്തിലെ നാലു കാറ്റിലേക്കും വിഭജിച്ചു പോകും; അത് അവന്റെ സന്തതിക്ക് ലഭിക്കുകയില്ല, അവൻ ഭരിച്ചിരുന്ന പ്രകാരവുമല്ല, അവന്റെ രാജത്വം നിർമ്മൂലമായി, അന്യാധീനമാകും. എന്നാൽ തെക്കെദേശത്തിലെ രാജാവ് പ്രാബല്യം പ്രാപിക്കും; അവന്റെ പ്രഭുക്കന്മാരിൽ ഒരുത്തൻ അവനെക്കാൾ പ്രബലനായി വാഴും; അവന്റെ ആധിപത്യം മഹാധിപത്യമായിത്തീരും. കുറെക്കാലം കഴിഞ്ഞ് അവർ തമ്മിൽ യോജിക്കും; തെക്കെദേശത്തെ രാജാവിന്റെ മകൾ വടക്കെദേശത്തെ രാജാവിന്റെ അടുക്കൽ ഉടമ്പടി ചെയ്യുവാൻ വരും; എങ്കിലും ആ ഉടമ്പടി നിലനില്ക്കുകയില്ല; അവനും അവന്റെ ശക്തിയും നിലനിൽക്കുകയില്ല; അവളും അവളെ കൊണ്ടുചെന്നവരും അവളുടെ ജനകനും അവളെ തുണച്ചവനും ഉപേക്ഷിക്കപ്പെടും. എന്നാൽ അവന് പകരം അവളുടെ വേരിൽനിന്ന് മുളച്ച തൈയായ ഒരുവൻ എഴുന്നേല്ക്കും; അവൻ ബലം പ്രാപിച്ച് വടക്കെദേശത്തെ രാജാവിന്റെ കോട്ടയിൽ കടന്ന് അവരെ എതിരിട്ട് ജയിക്കും. അവരുടെ ദേവന്മാരെയും ബിംബങ്ങളെയും വെള്ളി, പൊന്ന് ഇവ കൊണ്ടുള്ള മനോഹരവസ്തുക്കളെയും അവൻ എടുത്ത് ഈജിപ്റ്റിലേക്ക് കൊണ്ടുപോകും; പിന്നെ അവൻ കുറെ സംവത്സരങ്ങൾ വടക്കെദേശത്തെ രാജാവിനോട് പൊരുതാതെയിരിക്കും. അവൻ തെക്കെ ദേശത്തെ രാജാവിന്റെ രാജ്യത്തേക്ക് ചെന്നിട്ട്, സ്വദേശത്തേക്ക് മടങ്ങിപ്പോകും. 10 അവന്റെ പുത്രന്മാർ വീണ്ടും യുദ്ധം ആരംഭിക്കുകയും ബഹുപുരുഷാരം അടങ്ങിയ മഹാസൈന്യങ്ങളെ ശേഖരിക്കുകയും ചെയ്യും; ആ സൈന്യങ്ങൾ വന്ന് കവിഞ്ഞ് കടന്നുപോകും; പിന്നെ അവൻ മടങ്ങിച്ചെന്ന് അവന്റെ കോട്ടവരെ യുദ്ധം ചെയ്യും 11 അപ്പോൾ തെക്കെദേശത്തെ രാജാവ് ദ്വേഷ്യം പൂണ്ട് പുറപ്പെട്ട് വടക്കെദേശത്തെ രാജാവിനോട് യുദ്ധം ചെയ്യും; അവൻ വലിയ ഒരു സമൂഹത്തെ അണിനിരത്തും; എന്നാൽ ആ സമൂഹം മറ്റവന്റെ കയ്യിൽ ഏല്പിക്കപ്പെടും. 12 ആ ജനസമൂഹം വീണുപോകും; അവന്റെ ഹൃദയം ഗർവ്വിച്ച്, അവൻ പതിനായിരക്കണക്കിന് ജനത്തെ വീഴിക്കും; എങ്കിലും അവൻ പ്രബലനായിത്തീരുകയില്ല. 13 വടക്കെദേശത്തെ രാജാവ് മടങ്ങിവന്ന്, മുമ്പത്തെക്കാൾ വലിയ ജനസമൂഹത്തെ അണിനിരത്തും; ചില സംവത്സരങ്ങൾ കഴിഞ്ഞ് അവൻ വലിയൊരു സൈന്യത്തോടും വളരെ സമ്പത്തോടുംകൂടി വരും. 14 ആ കാലത്ത് പലരും തെക്കെദേശത്തെ രാജാവിന്റെ നേരെ എഴുന്നേല്ക്കും; നിന്റെ ജനത്തിലെ അക്രമികൾ ദർശന നിവർത്തിക്കായി മത്സരിക്കും; എങ്കിലും അവർ ഇടറിവീഴും. 15 എന്നാൽ വടക്കെദേശത്തെ രാജാവ് വന്ന് അതിർത്തി ഉറപ്പിച്ചിട്ടുള്ള പട്ടണങ്ങൾ പിടിച്ചടക്കും; തെക്കെപടക്കൂട്ടങ്ങളും അവന്റെ വീരന്മാരായ പടയാളികളും ഉറച്ചുനില്ക്കുകയില്ല; ഉറച്ചുനില്ക്കുവാൻ അവർക്ക് ശക്തിയുണ്ടാകുകയുമില്ല. 16 അവന്റെ നേരെ വരുന്നവൻ ഇഷ്ടംപോലെ പ്രവർത്തിക്കും. ആരും അവന്റെ മുമ്പാകെ നില്ക്കുകയില്ല; നാശം വിതയ്ക്കുവാനുള്ള ശക്തിയുമായി അവൻ മനോഹരദേശത്തു നില്ക്കും. 17 അവൻ തന്റെ രാജ്യത്തിന്റെ സർവ്വ ശക്തിയോടുംകൂടി വരുവാൻ താത്പര്യപ്പെടും; എന്നാൽ അവൻ അവനോട് ഒരു ഉടമ്പടി ചെയ്ത്, അവന്റെ നാശത്തിനായി തന്റെ മകളെ ഭാര്യയായി കൊടുക്കും; എങ്കിലും അവൾ അവനോടൊപ്പം നില്ക്കുകയില്ല; അവന് സ്വന്തമായി ഇരിക്കുകയുമില്ല. 18 പിന്നെ അവൻ തീരദേശങ്ങളിലേക്ക് മുഖം തിരിച്ച് പലതും പിടിച്ചടക്കും; എന്നാൽ അവൻ കാണിച്ച നിന്ദ ഒരു അധിപതി നിർത്തലാക്കും; അത്രയുമല്ല, അവന്റെ നിന്ദ അവന്റെമേൽ തന്നെ വരുത്തും. 19 പിന്നെ അവൻ സ്വദേശത്തെ കോട്ടകളുടെ നേരെ മുഖം തിരിക്കും; എങ്കിലും അവൻ ഇടറിവീണ്, ഇല്ലാതെയാകും; 20 അവന് പകരം എഴുന്നേല്ക്കുന്നവൻ തന്റെ രാജ്യത്തിന്റെ മഹത്വത്തിനായി നികുതി പിരിക്കുവാൻ ഒരു അപഹാരിയെ അയയ്ക്കും; എങ്കിലും കുറെ ദിവസത്തിനുള്ളിൽ അവൻ സംഹരിക്കപ്പെടും. കോപത്താലല്ല, യുദ്ധത്താലുമല്ല. 21 അവന് പകരം നിന്ദ്യനായ ഒരുവൻ എഴുന്നേല്ക്കും; അവന് അവർ രാജത്വത്തിന്റെ പദവി കൊടുക്കുവാൻ വിചാരിച്ചിരുന്നില്ല; എങ്കിലും അവൻ സമാധാനകാലത്ത് വന്ന് ഉപായത്താൽ രാജത്വം കൈവശമാക്കും. 22 പ്രളയം പോലെ വരുന്ന സൈന്യങ്ങളും ഉടമ്പടി ചെയ്ത പ്രഭുവും അവന്റെ മുമ്പിൽ പ്രവാഹം പോലെ വന്ന് തകർന്നുപോകും. 23 ആരെങ്കിലും അവനോട് സഖ്യത ചെയ്താൽ അവൻ വഞ്ചന പ്രവർത്തിക്കും; അവൻ ചെറിയ ഒരു പടക്കൂട്ടവുമായി വന്ന് ജയംപ്രാപിക്കും. 24 അവൻ സമാധാനകാലത്തു തന്നെ സംസ്ഥാനത്തെ സമ്പന്നമായ സ്ഥലങ്ങളിൽ വന്ന്, തന്റെ പിതാക്കന്മാരോ പിതാമഹന്മാരോ ഒരുനാളും ചെയ്യാത്തത് ചെയ്യും; അവൻ കവർച്ചയും കൊള്ളയും സമ്പത്തും അവർക്ക് വാരി വിതറിക്കൊടുക്കും; അവൻ കോട്ടകളുടെ നേരെ ഉപായം പ്രയോഗിക്കും; എന്നാൽ ഇത് അല്പകാലത്തേക്കു മാത്രമായിരിക്കും. 25 അവൻ ഒരു മഹാസൈന്യത്തോടുകൂടി തെക്കെദേശത്തെ രാജാവിന്റെ നേരെ തന്റെ ശക്തിയും ധൈര്യവും പ്രയോഗിക്കും; തെക്കെദേശത്തെ രാജാവും ഏറ്റവും വലിയതും ശക്തിയേറിയതുമായ സൈന്യത്തോടുകൂടി യുദ്ധത്തിന് പുറപ്പെടും; എങ്കിലും അവർ അവന്റെ നേരെ ഉപായം പ്രയോഗിക്കുകകൊണ്ട് അവന് ഉറച്ചുനില്ക്കുവാൻ കഴിയുകയില്ല. 26 അവന്റെ സ്വാദുഭോജനം ആസ്വദിക്കുന്നവർ തന്നെ അവനെ നശിപ്പിക്കും; അവന്റെ സൈന്യം ഒഴുകിപ്പോകും; അനേകം പേർ നിഹതന്മാരായി വീഴും. 27 ഈ രാജാക്കന്മാർ ഇരുവരും ദുഷ്ടത പ്രവർത്തിക്കുവാൻ ഭാവിച്ചുകൊണ്ട് ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ഭോഷ്ക് സംസാരിക്കും; എങ്കിലും അവരുടെ ആഗ്രഹം സാധിക്കുകയില്ല; നിയമിക്കപ്പെട്ട സമയത്തു മാത്രമെ അവസാനം വരുകയുള്ളു. 28 പിന്നെ അവൻ വളരെ സമ്പത്തോടുകൂടി സ്വദേശത്തേക്ക് മടങ്ങിപ്പോകും; അവൻ വിശുദ്ധനിയമത്തിന് വിരോധമായി ചിന്തിക്കുകയും, അതനുസരിച്ച് നാശം വിതച്ച് സ്വദേശത്തേക്ക് മടങ്ങിപ്പോകുകയും ചെയ്യും. 29 നിയമിക്കപ്പെട്ട കാലത്ത് അവൻ വീണ്ടും തെക്കോട്ടു വരും; എങ്കിലും ഈ പ്രാവശ്യം മുമ്പത്തെപ്പോലെ കാര്യങ്ങൾ സാദ്ധ്യമാകുകയില്ല. 30 കിത്തീംകപ്പലുകൾ അവന്റെ നേരെ വരും; അതുകൊണ്ട് അവൻ വ്യസനിച്ച് മടങ്ങിച്ചെന്ന്, വിശുദ്ധനിയമത്തിനു വിരോധമായി ക്രുദ്ധിച്ച് പ്രവർത്തിക്കും; അവൻ മടങ്ങിച്ചെന്ന് വിശുദ്ധനിയമം ഉപേക്ഷിക്കുന്നവരെ ആദരിക്കും. 31 അവൻ അയച്ച സൈന്യങ്ങൾ അണിനിരന്ന്, വിശുദ്ധമന്ദിരവും കോട്ടയും അശുദ്ധമാക്കി, നിരന്തരഹോമം നിർത്തൽചെയ്ത്, ശൂന്യമാക്കുന്ന മ്ലേച്ഛബിംബം പ്രതിഷ്ഠിക്കും. 32 നിയമലംഘികളായി ദുഷ്ടത പ്രവർത്തിക്കുന്നവരെ അവൻ ഉപായംകൊണ്ട് വഷളാക്കും; എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറച്ചുനിന്ന് വീര്യം പ്രവർത്തിക്കും. 33 ജനത്തിലെ ബുദ്ധിമാന്മാരായവർ മറ്റുപലർക്കും ബോധം വരുത്തും; എങ്കിലും കുറെക്കാലത്തേക്ക് അവർ വാളുകൊണ്ടും തീകൊണ്ടും പ്രവാസംകൊണ്ടും കവർച്ചകൊണ്ടും ഇടറിവീണുകൊണ്ടിരിക്കും; 34 ഇടറിവീഴുമ്പോൾ അവർക്ക് അല്പം സഹായവും രക്ഷയും ലഭിക്കും; പലരും കപടഭാവത്തോടെ അവരോട് ചേർന്നുനിൽക്കും. 35 എന്നാൽ അവസാനം വരെ അവരിൽ ശോധനയും ശുദ്ധീകരണവും നിർമ്മലീകരണവും നടക്കേണ്ടതിന് ബുദ്ധിമാന്മാരിൽ ചിലർ വീഴും; നിശ്ചയിക്കപ്പെട്ടകാലത്തു മാത്രം അവസാനം വരും. 36 രാജാവോ,സ്വന്തഇഷ്ടംപോലെ പ്രവർത്തിക്കും; അവൻ തന്നെത്താൻ ഉയർത്തി, ഏതു ദേവനും മേലായി സ്വയം മഹത്ത്വീകരിക്കുകയും ദൈവാധിദൈവത്തിന്റെ നേരെ ദൂഷണവചനങ്ങൾ സംസാരിക്കുകയും ദൈവക്രോധം ചൊരിയുവോളം അവന് ഇതെല്ലാം സാധിക്കുകയും ചെയ്യും; നിർണ്ണയിക്കപ്പെട്ടിരിക്കുന്നത് സംഭവിക്കുമല്ലോ. 37 അവൻ എല്ലാറ്റിനും മീതെ തന്നെത്താൻ മഹത്ത്വീകരിക്കുകയാൽ, തന്റെ പിതാക്കന്മാരുടെ ദേവന്മാരെയും സ്ത്രീകളുടെ ഇഷ്ടദേവനെയും മറ്റു യാതൊരു ദേവനെയും കൂട്ടാക്കുകയില്ല. 38 അതിനു പകരം അവൻ കോട്ടകളുടെ ദേവനെ ബഹുമാനിക്കും; അവന്റെ പിതാക്കന്മാർ അറിയാത്ത ആ ദേവനെ അവൻ പൊന്നു കൊണ്ടും വെള്ളികൊണ്ടും രത്നങ്ങൾകൊണ്ടും മനോഹരവസ്തുക്കൾകൊണ്ടും ബഹുമാനിക്കും. 39 അവൻ അന്യദേവനെ ആരാധിക്കുന്ന ഒരു ജനത്തെ, കോട്ടകളുടെ കൊത്തളങ്ങളിന്മേൽ ആക്കിവയ്ക്കും; അവനെ അംഗീകരിക്കുന്നവർക്ക് അവൻ മഹത്ത്വം വർദ്ധിപ്പിക്കും; അവൻ അവരെ അധിപതികളാക്കി ദേശം പ്രതിഫലമായി അവർക്ക് വിഭാഗിച്ചുകൊടുക്കും. 40 അന്ത്യകാലത്ത് തെക്കെദേശത്തെ രാജാവ് അവനെ ആക്രമിക്കും; വടക്കെ ദേശത്തെ രാജാവ് രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടി ചുഴലിക്കാറ്റുപോലെ അവന്റെ നേരെ വരും; അവൻ രാജ്യങ്ങളിലേക്ക് കടക്കുകയും പെരുവെള്ളം പോലെ കവിഞ്ഞ് പോകുകയും ചെയ്യും; 41 അവൻ മനോഹരദേശത്തും കടക്കും; പതിനായിരക്കണക്കിന് ആളുകൾ ഇടറിവീഴും; എങ്കിലും എദോമും മോവാബും അമ്മോന്യശ്രേഷ്ഠന്മാരും അവന്റെ കൈയിൽനിന്ന് വഴുതിപ്പോകും. 42 അവൻ രാജ്യങ്ങളുടെ നേരെ കൈ നീട്ടും; ഈജിപ്റ്റ്ദേശവും അവന്റെ കൈയിൽനിന്ന് ഒഴിഞ്ഞുപോകുകയില്ല. 43 അവൻ പൊന്ന് വെള്ളി എന്നീ നിക്ഷേപങ്ങളും ഈജിപ്റ്റിലെ മനോഹര വസ്തുക്കളും കൈവശമാക്കും; ലൂബ്യരും കൂശ്യരും അവന്റെ പിന്നാലെ വരും. 44 എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വർത്തമാനങ്ങളാൽ അവൻ പരവശനാകും; അതുമൂലം അവൻ പലരെയും നശിപ്പിച്ച് നിർമ്മൂലമാക്കേണ്ടതിന് മഹാക്രോധത്തോടെ പുറപ്പെടും. 45 പിന്നെ അവൻ സമുദ്രത്തിനും മഹത്ത്വപൂർണ്ണമായ വിശുദ്ധപർവ്വതത്തിനും മദ്ധ്യത്തിൽ കൂടാരം അടിക്കും; അവിടെ അവൻ അന്തരിക്കും; ആരും അവനെ രക്ഷിക്കുകയുമില്ല.”