അദ്ധ്യായം.27
മോശെ യിസ്രായേൽമൂപ്പന്മാരോടൊപ്പം ജനത്തോടു കല്പിച്ചത് : “ഞാൻ ഇന്നു നിങ്ങളോട് ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിക്കുവിൻ. നീ യോർദ്ദാൻ കടന്ന്, നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് എത്തുന്ന ദിവസം, നീ വലിയ കല്ലുകൾ നാട്ടി അവയുടെമേൽ കുമ്മായം തേക്കണം: നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിനക്കു തരുന്ന പാലും തേനും ഒഴുകുന്ന ദേശത്ത് കടന്നുചെന്നശേഷം നീ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളെല്ലാം ആ കല്ലുകളിൽ എഴുതണം. ആകയാൽ നിങ്ങൾ യോർദ്ദാൻ കടന്ന് ഞാൻ ഇന്നു നിങ്ങളോട് ആജ്ഞാപിക്കുന്ന പ്രകാരം ഈ കല്ലുകൾ ഏബാൽപർവ്വത്തിൽ നാട്ടുകയും അവയുടെമേൽ കുമ്മായം തേക്കുകയും വേണം. അവിടെ നിന്റെ ദൈവമായ യഹോവയ്ക്ക് കല്ലുകൊണ്ട് ഒരു യാഗപീഠം പണിയണം; അതിന്മേൽ ഇരിമ്പുകൊണ്ടുള്ള ആയുധം പ്രയോഗിക്കരുത്. ചെത്താത്ത കല്ലുകൊണ്ട് നിന്റെ ദൈവമായ യഹോവയുടെ യാഗപീഠം പണിയണം; അതിന്മേൽ നിന്റെ ദൈവമായ യഹോവയ്ക്ക് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കണം. അവിടെവെച്ച് തിന്നുകയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കുകയും വേണം; ആ കല്ലുകളിൽ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതണം.
മോശെയും ലേവ്യരായ പുരോഹിതന്മാരും എല്ലായിസ്രായേലിനോടും: “യിസ്രായേലേ, മിണ്ടാതിരുന്നു കേൾക്കുക; ഇന്നു നീ, നിന്റെ ദൈവമായ യഹോവയുടെ ജനമായി തീർന്നിരിക്കുന്നു. 10 ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വാക്ക് അനുസരിച്ച്, ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും ആചരിക്കണം” എന്നു പറഞ്ഞു.
11 അന്ന് മോശെ ജനത്തോടു കല്പിച്ചത് എന്തെന്നാൽ: 12 “നിങ്ങൾ യോർദ്ദാൻ കടന്ന ശേഷം ജനത്തെ അനുഗ്രഹിക്കുവാൻ ഗെരിസീംപർവ്വതത്തിൽ നില്ക്കേണ്ടവർ: ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബേന്യാമീൻ. 13 ശപിക്കുവാൻ ഏബാൽപർവ്വതത്തിൽ നില്ക്കേണ്ടവർ: രൂബേൻ, ഗാദ്, ആശേർ, സെബൂലൂൻ, ദാൻ, നഫ്താലി. 14 അപ്പോൾ ലേവ്യർ എല്ലായിസ്രായേല്യരോടും ഉറക്കെ വിളിച്ചുപറയേണ്ടത് എന്തെന്നാൽ:
15 ‘ശില്പിയുടെ കൈപ്പണിയായി യഹോവയ്ക്ക് അറപ്പായ വല്ല വിഗ്രഹവും, കൊത്തിയോ വാർത്തോ ഉണ്ടാക്കി, രഹസ്യമായി പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം ആമേൻ എന്ന് ഉത്തരം പറയണം.
16 അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
17 കൂട്ടുകാരന്റെ അതിർ നീക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
18 കുരുടനെ വഴി തെറ്റിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
19 പരദേശിയുടെയും അനാഥന്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
20 അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവൻ അപ്പന്റെ വസ്ത്രം നീക്കിയതുകൊണ്ട് ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
21 വല്ല മൃഗത്തോടുംകൂടി ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
22 അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ സഹോദരിയോടുകൂടി ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം ആമേൻ എന്നു പറയണം.
23 അമ്മാവിയമ്മയോടുകൂടി ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
24 കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
25 കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിന് പ്രതിഫലം വാങ്ങുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
26 ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ പ്രമാണമാക്കി,അവ അനുസരിച്ചു നടക്കാത്തവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.