അദ്ധ്യായം.33
ദൈവപുരുഷനായ മോശെ തന്റെ മരണത്തിനു മുമ്പ് യിസ്രായേൽമക്കളെ അനുഗ്രഹിച്ചു പറഞ്ഞ വചനങ്ങൾ :
“യഹോവ സീനായിൽനിന്നു വന്നു,
അവർക്കു മീതെ സേയീരിൽനിന്ന് ഉദിച്ചു,
പാരാൻ പർവ്വതത്തിൽനിന്ന് അവരുടെമേൽ പ്രകാശിച്ചു. ലക്ഷോപലക്ഷം വിശുദ്ധന്മാരുടെ നടുവിൽ നിന്നു വന്നു;
അവർക്കുവേണ്ടി അഗ്നിമയമായ ഒരു പ്രമാണം അവന്റെ വലങ്കയ്യിൽ ഉണ്ടായിരുന്നു.
അതേ, അവൻ തന്റെ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യിൽ ഇരിക്കുന്നു.
അവർ തൃക്കാല്ക്കൽ ഇരുന്നു; അവർ തിരുവചനങ്ങൾ പ്രാപിച്ചു.
യാക്കോബിന്റെ സഭക്ക് അവകാശമായി മോശെ നമുക്ക് ന്യായപ്രമാണം കല്പിച്ചു തന്നു.
ജനത്തിന്റെ തലവന്മാരും
യിസ്രായേൽഗോത്രങ്ങളും ഒത്തുകൂടിയപ്പോൾ അവൻ യെശൂരുനു രാജാവായിരുന്നു.
രൂബേനെക്കുറിച്ച് അവൻ പറഞ്ഞത് “രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ;
അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ.”
യെഹൂദയ്ക്കുള്ള അനുഗ്രഹമായി അവൻ പറഞ്ഞത്:
“യഹോവേ, യെഹൂദയുടെ അപേക്ഷ കേട്ട് അവനെ സ്വജനത്തിലേക്കു കൊണ്ടുവരണമേ.
തന്റെ കൈകളുടെ ശക്തിയാൽ അവൻ പോരാടേണ്ടതിന്,
ശത്രുക്കളുടെ നേരെ നീ അവന് തുണയായിരിക്കണമേ.”
ലേവിയെക്കുറിച്ച് അവൻ പറഞ്ഞത്:
“നിന്റെ തുമ്മീമും ഊറീമും നിന്റെ ഭക്തന്റെ പക്കൽ ഇരിക്കുന്നു;
നീ മസ്സയിൽവച്ചു പരീക്ഷിക്കുകയും
മെരീബാ വെള്ളത്തിനരികിൽ മത്സരിക്കുകയും
ചെയ്തവന്റെ പക്കൽ തന്നെ.
അവൻ അപ്പനെയും അമ്മയെയും കുറിച്ച്,
‘ഞാൻ അവരെ കണ്ടില്ല’ എന്നു പറഞ്ഞു;
സഹോദരന്മാരെ അവൻ ആദരിച്ചില്ല; സ്വന്തമക്കളെന്ന് ഓർമിച്ചതു ഇല്ല.
നിന്റെ വചനം അവർ പ്രമാണിച്ചു; നിന്റെ നിയമം കാത്തുകൊള്ളുകയും ചെയ്തു.
10 അവർ യാക്കോബിന് നിന്റെ വിധികളും
യിസ്രായേലിന് ന്യായപ്രമാണവും ഉപദേശിക്കും;
അവർ നിന്റെ സന്നിധിയിൽ സുഗന്ധ ധൂപവും
യാഗപീഠത്തിന്മേൽ സർവ്വാംഗഹോമവും അർപ്പിക്കും.
11 യഹോവേ, അവന്റെ ധനത്തെ അനുഗ്രഹിക്കണമേ;
അവന്റെ പ്രവൃത്തിയിൽ പ്രസാദിക്കണമേ.
അവന്റെ ശത്രുക്കളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേല്ക്കാത്തവിധം
അവരുടെ അരക്കെട്ടുകളെ തകർത്തുകളയണമേ.”
12 ബെന്യാമിനെക്കുറിച്ച് അവൻ പറഞ്ഞത്:
“അവൻ യഹോവയ്ക്ക് പ്രിയൻ; തിരുസന്നിധിയിൽ നിർഭയം വസിക്കും;
യഹോവ അവനെ എല്ലായ്പ്പോഴും മറച്ചുകൊള്ളുന്നു;
അവന്റെ ഭുജങ്ങളുടെ മദ്ധ്യത്തിൽ വസിക്കുന്നു.”
13 യോസേഫിനെക്കുറിച്ച് അവൻ പറഞ്ഞത്:
“ആകാശത്തിലെ വിശിഷ്ടവസ്തുവായ, മഞ്ഞുകൊണ്ടും
താഴെയുള്ള അഗാധമായ സമുദ്രം കൊണ്ടും 14 സൂര്യനാൽ ഉളവാകുന്ന വിശേഷഫലം കൊണ്ടും
മാസംതോറും ചന്ദ്രനാൽ ഉളവാകുന്ന വിശിഷ്ടഫലംകൊണ്ടും
15 പുരാതനപർവ്വതങ്ങളുടെ ശ്രേഷ്ഠനിക്ഷേപങ്ങൾ കൊണ്ടും
ശാശ്വതശൈലങ്ങളുടെ വിശിഷ്ടവസ്തുക്കൾ കൊണ്ടും
ഭൂമിയിലെ വിശേഷവസ്തുക്കളുടെ സമൃദ്ധികൊണ്ടും
അവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുമാറാകട്ടെ.
16 മുൾപടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും
തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.
17 അവന്റെ മഹത്വം കടിഞ്ഞൂൽകൂറ്റൻ പോലെ;
അവന്റെ കൊമ്പുകൾ കാട്ടുപോത്തിന്റെ കൊമ്പുകൾ;
അവയാൽ അവൻ സകലജനതകളെയും ഭൂമിയുടെ സീമ വരെയും ഓടിക്കും;
അവർ എഫ്രയീമിന്റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളും തന്നേ.”
18 സെബൂലൂനെക്കുറിച്ചും യിസ്സഖാരിനെക്കുറിച്ചും അവൻ പറഞ്ഞത്:
“സെബൂലൂനേ, നിന്റെ പ്രയാണത്തിലും,
യിസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും സന്തോഷിക്കുക.
19 അവർ ജനതകളെ പർവ്വതത്തിലേക്കു വിളിക്കും;
അവിടെ നീതിയാഗങ്ങളെ കഴിക്കും.
അവർ സമുദ്രങ്ങളുടെ സമൃദ്ധിയും മണലിലെ നിക്ഷേപങ്ങളും വലിച്ചു കുടിക്കും.”
20 ഗാദിനെക്കുറിച്ച് അവൻ പറഞ്ഞത്:
“ഗാദിനെ വിസ്താരമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ.
ഒരു സിംഹത്തെപ്പോലെ അവൻ പതുങ്ങിക്കിടന്ന്
ഭുജവും നെറുകയും പറിച്ചുകീറുന്നു.
21 അവൻ ആദ്യഭാഗം തിരഞ്ഞെടുത്തു;
അവിടെ നായകന്റെ ഓഹരി വേർതിരിച്ച് വച്ചിരുന്നു;
അവൻ ജനത്തിന്റെ തലവന്മാരോടുകൂടി വന്നു.യിസ്രായേലിൽ യഹോവയുടെ നീതിയും
അവന്റെ വിധികളും നടത്തി.”
22 ദാനെക്കുറിച്ച് അവൻ പറഞ്ഞത്:
“ദാൻ ബാലസിംഹം ആകുന്നു;
അവൻ ബാശാനിൽനിന്നു ചാടുന്നു.”
23 നഫ്താലിയെക്കുറിച്ച് അവൻ പറഞ്ഞത്:
“നഫ്താലിയേ, ദൈവപ്രസാദംകൊണ്ട് തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി
പടിഞ്ഞാറും തെക്കും കൈവശമാക്കുക.”
24 ആശേരിനെക്കുറിച്ച് അവൻ പറഞ്ഞത്:
“ആശേർ പുത്രസമ്പത്തുകൊണ്ട് ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൻ;
അവൻ സഹോദരന്മാർക്ക് ഇഷ്ടനായിരിക്കട്ടെ;
അവൻ കാൽ എണ്ണയിൽ മുക്കട്ടെ.
25 നിന്റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ.
നിന്റെ ബലം ജീവപര്യന്തം നില്ക്കട്ടെ.” 26 യെശൂരൂന്റെ ദൈവത്തെപ്പോലെ മറ്റൊരുദൈവവുമില്ല.
നിന്റെ സഹായത്തിനായി അവൻ ആകാശത്തിലൂടെ
തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.
27 നിത്യനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ട്;
അവൻ ശത്രുവിനെ നിന്റെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞു.
‘സംഹരിക്കുക’ എന്ന് കല്പിച്ചിരിക്കുന്നു.
28 ധാന്യവും വീഞ്ഞുമുള്ള ദേശത്ത് യിസ്രായേൽ നിർഭയമായും
യാക്കോബിന്റെ ഉറവ് തനിയെയും വസിക്കുന്നു;
ആകാശം അവന് മഞ്ഞു പൊഴിക്കുന്നു.
29 യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആര്?
യഹോവയാൽ സംരക്ഷിക്കപ്പെട്ട ജനമേ, അവൻ നിന്റെ സഹായത്തിൻ പരിചയും
നിന്റെ മഹിമയുടെ വാളും ആകുന്നു.
നിന്റെ ശത്രുക്കൾ നിനക്ക് കീഴടങ്ങും.
നീ അവരുടെ ഉന്നതസ്ഥലങ്ങളിൽ നടകൊള്ളും.”