അദ്ധ്യായം.14
യഹോവ പിന്നെയും മോശെയോട് കല്പിച്ചത് എന്തെന്നാൽ: “നിങ്ങൾ തിരിഞ്ഞ് മിഗ്ദോലിനും കടലിനും മദ്ധ്യേ ബാൽസെഫോന് സമീപത്തുള്ള പീഹഹീരോത്തിനരികെ പാളയം അടിക്കണമെന്ന് യിസ്രായേൽമക്കളോട് പറയുക; അതിന്റെ സമീപത്ത് സമുദ്രത്തിനരികെ നിങ്ങൾ പാളയം അടിക്കണം. എന്നാൽ അവർ ദേശത്ത് അലഞ്ഞുതിരിയുന്നു; അവർ മരുഭൂമിയിൽ കുടുങ്ങിയിരിക്കുന്നു എന്ന് ഫറവോൻ യിസ്രായേൽമക്കളെക്കുറിച്ചു പറയും. ഫറവോൻ അവരെ പിന്തുടരുവാൻ തക്കവണ്ണം ഞാൻ അവന്റെ ഹൃദയം കഠിനമാക്കും. ഞാൻ യഹോവ ആകുന്നു എന്ന് ഈജിപ്റ്റുകാർ അറിയേണ്ടതിന് ഫറവോനിലും അവന്റെ സകലസൈന്യങ്ങളിലും ഞാൻ എന്നെ തന്നെ മഹത്വപ്പെടുത്തും.” അവർ അങ്ങനെ ചെയ്തു. ജനം ഓടിപ്പോയി എന്ന് ഈജിപ്റ്റുരാജാവിന് അറിവ് കിട്ടിയപ്പോൾ ജനത്തെ സംബന്ധിച്ച് ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മനസ്സുമാറി: “യിസ്രായേല്യരെ നമ്മുടെ അടിമവേലയിൽനിന്ന് വിട്ടയച്ചുകളഞ്ഞുവല്ലോ; നാം ഈ ചെയ്തത് എന്താണ്?” എന്ന് അവർ പറഞ്ഞു. പിന്നെ അവൻ രഥങ്ങളെയും പടജ്ജനത്തെയും സജ്ജമാക്കി. വിശേഷപ്പെട്ട അറുനൂറ് രഥങ്ങളും (600) ഈജിപ്റ്റിലെ സകലരഥങ്ങളും അവയ്ക്ക് വേണ്ടുന്ന തേരാളികളെയും കൂട്ടി. യഹോവ ഈജിപ്റ്റുരാജാവായ ഫറവോന്റെ ഹൃദയം കഠിനമാക്കിയതിനാൽ അവൻ യിസ്രായേൽമക്കളെ പിന്തുടർന്നു. എന്നാൽ യിസ്രായേൽമക്കൾ യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്നു. ഫറവോന്റെ എല്ലാ കുതിരയും രഥവും കുതിരപ്പടയും സൈന്യവുമായി ഈജിപ്റ്റുകാർ അവരെ പിന്തുടർന്നു; കടൽക്കരയിൽ ബാൽസെഫോന് സമീപത്തുള്ള പീഹഹീരോത്തിന് അരികെ അവർ പാളയമിറങ്ങിയിരിക്കുമ്പോൾ ഈജിപ്റ്റുകാർ അവരോട് അടുത്തു. 10 ഫറവോൻ അടുത്തുവരുമ്പോൾ യിസ്രായേൽമക്കൾ തല ഉയർത്തി ഈജിപ്റ്റുകാർ പിന്നാലെ വരുന്നത് കണ്ട് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽമക്കൾ യഹോവയോട് നിലവിളിച്ചു. 11 അവർ മോശെയോട്: “ഈജിപ്റ്റിൽ ശവക്കുഴിയില്ലാഞ്ഞിട്ടാണോ നീ ഞങ്ങളെ മരുഭൂമിയിൽ മരിക്കുവാൻ കൂട്ടിക്കൊണ്ടുവന്നത്? നീ ഞങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചതിനാൽ ഞങ്ങളോട് ഈ ചെയ്തത് എന്താണ്? 12 ഈജിപ്റ്റുകാർക്ക് വേല ചെയ്യുവാൻ ഞങ്ങളെ വിടണം എന്ന് ഞങ്ങൾ ഈജിപ്റ്റിൽവെച്ച് നിന്നോട് പറഞ്ഞില്ലയോ? മരുഭൂമിയിൽ മരിക്കുന്നതിനേക്കാൾ ഈജിപ്റ്റുകാർക്ക് വേല ചെയ്യുന്നതായിരുന്നു ഞങ്ങൾക്ക് നല്ലത്” എന്ന് പറഞ്ഞു. 13 അതിന് മോശെ ജനത്തോട്: “ഭയപ്പെടണ്ടാ; ഉറച്ചുനില്ക്കുവിൻ; യഹോവ ഇന്ന് നിങ്ങൾക്ക് ചെയ്യുവാനിരിക്കുന്ന രക്ഷ കണ്ടുകൊള്ളുവിൻ; നിങ്ങൾ ഇന്ന് കണ്ട ഈജിപ്റ്റുകാരെ ഇനി ഒരുനാളും കാണുകയില്ല. 14 യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും; നിങ്ങൾ നിശ്ശബ്ബ്ദരായിരിക്കുവിൻ” എന്ന് പറഞ്ഞു.
15 അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തു: “നീ എന്നോട് നിലവിളിക്കുന്നത് എന്തിന് ? മുമ്പോട്ടു പോകുവാൻ യിസ്രായേൽമക്കളോടു പറയുക. 16 വടി എടുത്ത് നിന്റെ കൈ കടലിന്മേൽ നീട്ടി അതിനെ വിഭാഗിക്കുക; യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോകും. 17 എന്നാൽ ഞാൻ ഈജിപ്റ്റുകാരുടെ ഹൃദയം കഠിനമാക്കും; അവർ യിസ്രായേൽമക്കളുടെ പിന്നാലെ ചെല്ലും; ഞാൻ ഫറവോനിലും അവന്റെ സകല സൈന്യത്തിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെ തന്നെ മഹത്വപ്പെടുത്തും. 18 ഇങ്ങനെ ഞാൻ ഫറവോനിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നെ മഹത്വപ്പെടുത്തുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് ഈജിപ്റ്റുകാർ അറിയും.” 19 അതിനുശേഷം യിസ്രായേല്യരുടെ സൈന്യത്തിനു മുമ്പായി നടന്ന ദൈവദൂതൻ അവിടെനിന്ന് മാറി, അവരുടെ പിന്നാലെ നടന്നു; മേഘസ്തംഭവും അവരുടെ മുമ്പിൽ നിന്ന് മാറി അവരുടെ പിമ്പിൽ പോയി നിന്നു. 20 രാത്രി മുഴുവനും ഈജിപ്റ്റുകാരുടെ സൈന്യവും യിസ്രായേല്യരുടെ സൈന്യവും തമ്മിൽ അടുക്കാത്ത വിധം അത് അവരുടെ മദ്ധ്യേ വന്നു; ഈജിപ്റ്റുകാർക്ക് മേഘവും അന്ധകാരവും ആയിരുന്നു; യിസ്രായേല്യർക്കോ രാത്രിയെ പ്രകാശമാക്കിക്കൊടുത്തു. 21 മോശെ കടലിന്മേൽ കൈനീട്ടി; യഹോവ അന്ന് രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻകാറ്റുകൊണ്ട് കടലിനെ പുറകിലേക്ക് മാറ്റി ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മിൽ വേർപിരിഞ്ഞു. 22 യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി; അവരുടെ ഇടത്തും വലത്തും വെള്ളം മതിലായി നിന്നു. 23 ഈജിപ്റ്റുകാർ പിന്തുടർന്നു; ഫറവോന്റെ കുതിരകളും രഥങ്ങളും കുതിരപ്പടയും എല്ലാം അവരുടെ പിന്നാലെ കടലിന്റെ നടുവിലേക്ക് ചെന്നു. 24 പ്രഭാതയാമത്തിൽ യഹോവ അഗ്നിമേഘസ്തംഭത്തിൽനിന്ന് ഈജിപ്റ്റുസൈന്യത്തെ നോക്കി അവരെ പരിഭ്രാന്തരാക്കി. 25 അവരുടെ രഥചക്രങ്ങളെ തെറ്റിച്ച് ഓട്ടം പ്രയാസമാക്കി. അതുകൊണ്ട് ഈജിപ്റ്റുകാർ : “നാം യിസ്രായേലിനെ വിട്ട് ഓടിപ്പോകുക; യഹോവ അവർക്ക് വേണ്ടി ഈജിപ്റ്റുകാരോട് യുദ്ധം ചെയ്യുന്നു” എന്ന് പറഞ്ഞു.
26 അപ്പോൾ യഹോവ മോശെയോട്: “വെള്ളം ഈജിപ്റ്റുകാരുടെ മേലും അവരുടെ രഥങ്ങളിൻ മേലും കുതിരപ്പടയുടെമേലും മടങ്ങിവരേണ്ടതിന് കടലിന്മേൽ കൈനീട്ടുക” എന്ന് കല്പിച്ചു. 27 മോശെ കടലിന്മേൽ കൈ നീട്ടി; പുലർച്ചയ്ക്ക് കടൽ അതിന്റെ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങിവന്നു. ഈജിപ്റ്റുകാർ അതിന് എതിരായി ഓടി; യഹോവ ഈജിപ്റ്റുകാരെ കടലിന്റെ നടുവിൽ തള്ളിയിട്ടു. 28 വെള്ളം മടങ്ങിവന്ന് അവരുടെ പിന്നാലെ കടലിലേക്ക് ചെന്നിരുന്ന രഥങ്ങളെയും കുതിരപ്പടയെയും ഫറവോന്റെ സൈന്യത്തെയും എല്ലാം മുക്കിക്കളഞ്ഞു; അവരിൽ ഒരുവൻ പോലും ശേഷിച്ചില്ല. 29 യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി; വെള്ളം അവരുടെ ഇടത്തും വലത്തും മതിലായി നിന്നു. 30 ഇങ്ങനെ യഹോവ ആ ദിവസം യിസ്രായേല്യരെ ഈജിപ്റ്റുകാരുടെ കയ്യിൽനിന്ന് രക്ഷിച്ചു; ഈജിപ്റ്റുകാർ കടൽക്കരയിൽ ചത്തടിഞ്ഞ് കിടക്കുന്നത് യിസ്രായേല്യർ കാണുകയും ചെയ്തു. 31 യഹോവ ഈജിപ്റ്റുകാരിൽ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യർ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്റെ ദാസനായ മോശെയിലും വിശ്വസിച്ചു.