അദ്ധ്യായം. 9
അനന്തരം ഞാൻ കേൾക്കെ അവിടുന്ന് അത്യുച്ചത്തിൽ വിളിച്ചു: “നഗരത്തിൽ ശിക്ഷ നൽകുന്നവരെ അടുത്തു വരുമാറാക്കുവിൻ; ഓരോരുത്തനും നാശകരമായ ആയുധം കൈയിൽ എടുക്കട്ടെ ” എന്ന് കല്പിച്ചു. അപ്പോൾ ആറു പുരുഷന്മാർ, ഓരോരുത്തനും വെണ്മഴു കൈയിൽ എടുത്തുകൊണ്ട് വടക്കോട്ടുള്ള മുകളിലത്തെ പടിവാതിലിന്റെ വഴിയായി വന്നു; അവരുടെ നടുവിൽ ശണവസ്ത്രം ധരിച്ച് അരയിൽ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി ഒരുത്തൻ ഉണ്ടായിരുന്നു; അവർ അകത്തു ചെന്ന് താമ്രയാഗപീഠത്തിന്റെ അരികിൽ നിന്നു. യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം, അത് ഇരുന്നിരുന്ന കെരൂബിന്മേൽനിന്ന് ആലയത്തിന്റെ ഉമ്മരപ്പടിക്കൽ വന്നിരുന്നു; പിന്നെ അവിടുന്ന്, ശണവസ്ത്രം ധരിച്ച് അരയിൽ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി നിന്നിരുന്ന പുരുഷനെ വിളിച്ചു. അവനോടു യഹോവ: “നീ നഗരത്തിന്റെ നടുവിൽ, യെരൂശലേമിന്റെ നടുവിൽകൂടി ചെന്ന്, അതിൽ നടക്കുന്ന സകലമ്ലേച്ഛതകളും കാരണം നെടുവീർപ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റികളിൽ ഒരു അടയാളം ഇടുക” എന്ന് കല്പിച്ചു. മറ്റുള്ളവരോട് ഞാൻ കേൾക്കെ അവിടുന്ന്: “നിങ്ങൾ അവന്റെ പിന്നാലെ നഗരത്തിൽകൂടി ചെന്നു വെട്ടുവിൻ! നിങ്ങളുടെ കണ്ണിനു ആദരവു തോന്നരുത്; നിങ്ങൾ കരുണ കാണിക്കുകയുമരുത്. വൃദ്ധന്മാരെയും യൗവനക്കാരെയും കന്യകമാരെയും കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നുകളയുവിൻ! എന്നാൽ അടയാളമുള്ള ഒരുത്തനെയും തൊടരുത്; എന്റെ വിശുദ്ധമന്ദിരത്തിൽ തന്നെ തുടങ്ങുവിൻ” എന്ന് കല്പിച്ചു; അങ്ങനെ അവർ ആലയത്തിന്റെ മുമ്പിൽ ഉണ്ടായിരുന്ന മൂപ്പന്മാരുടെ ഇടയിൽ തുടങ്ങി. അവിടുന്ന് അവരോട്: “നിങ്ങൾ ആലയത്തെ അശുദ്ധമാക്കി, പ്രാകാരങ്ങളെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കുവിൻ; പുറപ്പെടുവിൻ” എന്ന് കല്പിച്ചു. അങ്ങനെ അവർ പുറപ്പെട്ട്, നഗരത്തിൽ സംഹാരം നടത്തി. അവരെ കൊന്നുകളഞ്ഞശേഷം ഞാൻ മാത്രം ശേഷിച്ചു; ഞാൻ കവിണ്ണുവീണു; “അയ്യോ, യഹോവയായ കർത്താവേ, യെരൂശലേമിന്മേൽ നിന്റെ ക്രോധം പകരുന്നതിനാൽ യിസ്രായേലിൽ ശേഷിപ്പുള്ളവരെ ഒക്കെയും സംഹരിക്കുമോ?” എന്നു നിലവിളിച്ചു പറഞ്ഞു. അതിന് അവിടുന്ന് എന്നോട്: “യിസ്രായേൽഗൃഹത്തിന്റെയും യെഹൂദാഗൃഹത്തിന്റെയും അകൃത്യം ഏറ്റവും വലുതായിരിക്കുന്നു; ദേശം രക്തപാതകംകൊണ്ടും നഗരം അന്യായംകൊണ്ടും നിറഞ്ഞിരിക്കുന്നു; ‘യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു; യഹോവ കാണുന്നില്ല’ എന്ന് അവർ പറയുന്നുവല്ലോ. 10 ഞാനോ എന്റെ കണ്ണിന് ആദരവു തോന്നാതെയും ഞാൻ കരുണ കാണിക്കാതെയും അവരുടെ നടപ്പിനു തക്കവണ്ണം അവരുടെ തലമേൽ പകരം കൊടുക്കും ” എന്ന് അരുളിച്ചെയ്തു. 11 ശണവസ്ത്രം ധരിച്ച് അരയിൽ മഷിക്കുപ്പിയുമായുള്ള പുരുഷൻ: “എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്തിരിക്കുന്നു ” എന്ന് ബോധിപ്പിച്ചു.