അദ്ധ്യായം.46
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അകത്തെ പ്രാകാരത്തിന്റെ കിഴക്കോട്ടു ദർശനമുള്ള ഗോപുരം ആറു പ്രവൃത്തിദിവസങ്ങളിലും അടച്ചിരിക്കണം; ശബ്ബത്തുനാളിലും അമാവാസിയിലും അതു തുറന്നിരിക്കണം. എന്നാൽ പ്രഭു പുറത്തുനിന്ന് ആ ഗോപുരത്തിന്റെ പൂമുഖംവഴിയായി കടന്നു ചെന്ന്, ഗോപുരത്തിന്റെ കട്ടിളത്തൂണിനരികിൽ നില്ക്കണം; പുരോഹിതൻ അവന്റെ ഹോമയാഗവും സമാധാനയാഗവും അർപ്പിക്കുമ്പോൾ അവൻ ഗോപുരത്തിന്റെ ഉമ്മരപ്പടിക്കൽ നമസ്കരിക്കണം; പിന്നെ അവൻ പുറത്തേക്കു പോകണം: എന്നാൽ ഗോപുരം സന്ധ്യവരെ അടയ്ക്കാതെയിരിക്കണം. ദേശത്തെ ജനം ശബ്ബത്തുകളിലും അമാവാസികളിലും ഈ ഗോപുരപ്രവേശനത്തിങ്കൽ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കണം. പ്രഭു ശബ്ബത്തുനാളിൽ യഹോവയ്ക്ക് ഹോമയാഗമായി ഊനമില്ലാത്ത ആറു കുഞ്ഞാടുകളെയും ഊനമില്ലാത്ത ഒരു മുട്ടാടിനെയും അർപ്പിക്കണം. ഭോജനയാഗമായി അവൻ മുട്ടാടിന് ഒരു ഏഫയും കുഞ്ഞാടുകൾക്ക് തന്റെ പ്രാപ്തിപോലെയുള്ള ഭോജനയാഗവും, ഏഫ ഒന്നിന് ഒരു ഹീൻ എണ്ണവീതവും അർപ്പിക്കണം. അമാവാസിദിവസത്തിൽ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആറു കുഞ്ഞാടുകളെയും ഒരു മുട്ടാടിനെയും അർപ്പിക്കണം; ഇവയും ഊനമില്ലാത്തവ ആയിരിക്കണം. ഭോജനയാഗമായി അവൻ കാളയ്ക്ക് ഒരു ഏഫയും മുട്ടാടിന് ഒരു ഏഫയും കുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയും ഏഫ ഒന്നിന് ഒരു ഹീൻ എണ്ണവീതവും അർപ്പിക്കണം. പ്രഭു വരുമ്പോൾ അവൻ ഗോപുരത്തിന്റെ പൂമുഖംവഴിയായി കടക്കുകയും ആ വഴിയായി തന്നെ പുറത്തേക്കു പോകുകയും വേണം. എന്നാൽ ദേശത്തെ ജനം ഉത്സവങ്ങളിൽ യഹോവയുടെ സന്നിധിയിൽ വരുമ്പോൾ, വടക്കെഗോപുരംവഴി നമസ്കരിക്കുവാൻ വരുന്നവൻ തെക്കെഗോപുരം വഴി പുറത്തേക്കു പോകുകയും തെക്കെ ഗോപുരംവഴി വരുന്നവൻ വടക്കെ ഗോപുരം വഴി പുറത്തേക്കു പോകുകയും വേണം; താൻ വന്ന ഗോപുരംവഴിയായി മടങ്ങിപ്പോകാതെ അതിനെതിരെയുള്ളതിൽകൂടി പുറത്തേക്കു പോകണം. 10 അവർ വരുമ്പോൾ പ്രഭുവും അവരുടെ മദ്ധ്യത്തിൽ വരുകയും അവർ പോകുമ്പോൾ അവനും കൂടെ പോകുകയും വേണം. 11 വിശേഷദിവസങ്ങളിലും ഉത്സവങ്ങളിലും ഭോജനയാഗം, കാളയ്ക്ക് ഒരു ഏഫയും മുട്ടാടിന് ഒരു ഏഫയും കുഞ്ഞാടുകൾക്ക് തന്റെ പ്രാപ്തിപോലെയും ഏഫയ്ക്ക് ഒരു ഹീൻ എണ്ണയും വീതം ആയിരിക്കണം. 12 എന്നാൽ പ്രഭു സ്വമേധാദാനമായ ഹോമയാഗമോ സ്വമേധാദാനമായ സമാധാനയാഗങ്ങളോ യഹോവയ്ക്ക് അർപ്പിക്കുമ്പോൾ കിഴക്കോട്ടു ദർശനമുള്ള ഗോപുരം അവനു തുറന്നുകൊടുക്കണം; അവൻ ശബ്ബത്തുനാളിൽ ചെയ്യുന്നതുപോലെ തന്റെ ഹോമയാഗവും സമാധാനയാഗങ്ങളും അർപ്പിക്കണം; പിന്നെ അവൻ പുറത്തേക്കു പോകണം; അവൻ പുറത്തേക്കു പോയ ശേഷം ഗോപുരം അടയ്ക്കണം. 13 ഒരു വയസ്സു പ്രായമുള്ളതും ഊനമില്ലാത്തതുമായ ഒരു കുഞ്ഞാടിനെ നീ ദിനംപ്രതി യഹോവയ്ക്കു ഹോമയാഗമായി അർപ്പിക്കണം; രാവിലെതോറും അതിനെ അർപ്പിക്കണം. 14 അതിന്റെ ഭോജനയാഗമായി നീ രാവിലെതോറും ഏഫയിൽ ആറിലൊന്നും നേരിയ മാവു നനയ്ക്കേണ്ടതിന് ഹീനിൽ മൂന്നിലൊന്ന് എണ്ണയും അർപ്പിക്കണം; അത് ഒരു ശാശ്വതനിയമമായി യഹോവയ്ക്കുള്ള നിരന്തരഭോജനയാഗം. 15 ഇങ്ങനെ നിരന്തരഹോമയാഗമായി കുഞ്ഞാടും, ഭോജനയാഗവും എണ്ണയും അവർ രാവിലെതോറും അർപ്പിക്കണം”. 16 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “പ്രഭു തന്റെ പുത്രന്മാരിൽ ഒരുത്തന് ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അത് അവന്റെ അവകാശമായി അവന്റെ പുത്രന്മാർക്കുള്ളതായിരിക്കണം; അത് അവകാശമായി അവരുടെ കൈവശം ഇരിക്കണം. 17 എന്നാൽ അവൻ തന്റെ ദാസന്മാരിൽ ഒരുത്തന് തന്റെ അവകാശത്തിൽനിന്ന് ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അത് വിമോചനവർഷം വരെ അവനുള്ളതായിരിക്കണം; പിന്നത്തേതിൽ അത് പ്രഭുവിനു തിരികെ ചേരണം; അതിന്റെ അവകാശം അവന്റെ പുത്രന്മാർക്കു തന്നെ ഇരിക്കണം. 18 പ്രഭു ജനത്തെ അവരുടെ അവകാശത്തിൽനിന്നു നീക്കി അവരുടെ അവകാശത്തിലൊന്നും അപഹരിക്കരുത്; എന്റെ ജനത്തിൽ ഓരോരുത്തനും അവനവന്റെ അവകാശം കൈവിട്ടു പോകാതെയിരിക്കുവാൻ അവൻ സ്വന്തഅവകാശത്തിൽനിന്നു തന്നെ തന്റെ പുത്രന്മാർക്ക് അവകാശം കൊടുക്കണം”.
19 പിന്നെ അവൻ ഗോപുരത്തിന്റെ പാർശ്വത്തിലുള്ള പ്രവേശനത്തിൽകൂടി എന്നെ വടക്കോട്ടു ദർശനമുള്ളതായ, പുരോഹിതന്മാരുടെ വിശുദ്ധമണ്ഡപങ്ങളിലേക്കു കൊണ്ടുചെന്നു; അവിടെ ഞാൻ പടിഞ്ഞാറെ അറ്റത്ത് ഒരു സ്ഥലം കണ്ടു. 20 അവൻ എന്നോട്: “പുരോഹിതന്മാർ അകൃത്യയാഗവും പാപയാഗവും പാകം ചെയ്യുന്നതും, ഭോജനയാഗം ചുടുന്നതുമായ സ്ഥലം ഇതാകുന്നു; അവർ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന് അവയെ പുറത്ത്, പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടു പോകാതെയിരിക്കുവാൻ തന്നെ” എന്ന് അരുളിച്ചെയ്തു. 21 പിന്നെ അവൻ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി, പ്രാകാരത്തിന്റെ നാലു കോണിലും ചെല്ലുമാറാക്കി; പ്രാകാരത്തിന്റെ ഓരോ കോണിലും ഓരോ മുറ്റം ഉണ്ടായിരുന്നു. 22 പ്രാകാരത്തിന്റെ നാലു കോണിലും നാല്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള അടയ്ക്കപ്പെട്ട മുറ്റങ്ങൾ ഉണ്ടായിരുന്നു; നാലു കോണിലും ഉള്ള, അവ നാലിനും ഒരേ അളവായിരുന്നു. 23 അവയ്ക്കു നാലിനും ചുറ്റും ഒരു പന്തി കല്ല് കെട്ടിയിരുന്നു; ഈ കൽനിരകളുടെ ചുവട്ടിൽ ചുറ്റും അടുപ്പ് ഉണ്ടാക്കിയിരുന്നു. 24 അവൻ എന്നോട്: “ഇവ ആലയത്തിന്റെ ശുശ്രൂഷകന്മാർ ജനത്തിന്റെ ഹനനയാഗം പാകം ചെയ്യുന്ന പാചകശാലയാകുന്നു” എന്ന് അരുളിച്ചെയ്തു.