അദ്ധ്യായം.2
ഞാൻ എന്റെ കാവൽഗോപുരത്തിൽ നിലയുറപ്പിക്കും. യഹോവ എന്നോട് എന്ത് അരുളിച്ചെയ്യും എന്നും എന്റെ ആവലാതിയെക്കുറിച്ച് അവിടുന്ന് എന്ത് ഉത്തരം നൽകുമെന്നും അറിയാൻ ഞാൻ കാത്തിരിക്കുന്നു. യഹോവ എന്നോട് ഉത്തരം അരുളിയത്: “നീ ദർശനം എഴുതുക; വേഗത്തിൽ വായിക്കുവാൻ തക്കവിധം അത് പലകയിൽ വ്യക്തമായി എഴുതുക.” ഈ ദർശനം ഭാവിയിൽ സംഭവിക്കേണ്ടതിനെക്കുറിച്ചാണ്; ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. സമയം തെറ്റുകയുമില്ല. അത് വൈകിയാലും അതിനായി കാത്തിരിക്കുക; അതു വരും നിശ്ചയം; താമസിക്കുകയുമില്ല. അവന്റെ മനസ്സ് അവനിൽ അഹങ്കരിച്ചിരിക്കുന്നു; അത് നേരുള്ളതല്ല; നീതിമാൻ വിശ്വാസത്താൽ ജീവിച്ചിരിക്കും. വീഞ്ഞ് വഞ്ചന നിറഞ്ഞതാണ്; അഹങ്കാരിയായ മനുഷ്യൻ നിലനിൽക്കുയില്ല; അവൻ പാതാളംപോലെ വിസ്താരമായി വായ് പിളർക്കുന്നു; മരണംപോലെ തൃപ്തിപ്പെടാതെയുമിരിക്കുന്നു; അവൻ സകലജനതകളെയും തന്റെ അടുക്കൽ കൂട്ടി, സകലവംശങ്ങളെയും തന്റെ അടുക്കൽ ചേർക്കുന്നു. അവർ അവനെക്കുറിച്ച് ഒരു ഉപമയും പരിഹസിച്ച് പഴഞ്ചൊല്ലായി, “തന്റേതല്ലാത്തത് എത്രത്തോളം വർദ്ധിപ്പിക്കും? പണയവസ്തു വാങ്ങി കൂട്ടിവയ്ക്കുന്നവന് അയ്യോ കഷ്ടം!” എന്ന് പറയുകയില്ലയോ? നിന്റെ കടക്കാർ പെട്ടെന്ന് എഴുന്നേൽക്കുകയും നിന്നെ ബുദ്ധിമുട്ടിക്കുന്നവർ ആക്രമിക്കുകയും നീ അവർക്ക് ഇരയായിത്തീരുകയും ഇല്ലയോ? നീ പലജനതകളെയും കവർച്ച ചെയ്തതുകൊണ്ട് അവരിൽ ശേഷിച്ചവർ മനുഷ്യരുടെ രക്തംനിമിത്തവും നീ ദേശത്തോടും നഗരത്തോടും അതിന്റെ സകലനിവാസികളോടും ചെയ്ത സാഹസംനിമിത്തവും നിന്നോടും കവർച്ച ചെയ്യും. അനർത്ഥം നേരിടാത്ത വിധം ഉയരത്തിൽ തന്റെ കൂട് വയ്ക്കേണ്ടതിന് തന്റെ വീടിനുവേണ്ടി ദുരാദായം ആഗ്രഹിക്കുന്നവന് അയ്യോ കഷ്ടം! 10 പലജനതകളെയും ഛേദിച്ചുകളഞ്ഞ് നീ നിന്റെ വീടിന് ലജ്ജ നിരൂപിച്ച് നിന്റെ സ്വന്തപ്രാണനോട് പാപം ചെയ്തിരിക്കുന്നു. 11 ചുവരിൽനിന്ന് കല്ല് നിലവിളിക്കുകയും മേൽക്കൂരയിൽനിന്ന് * കഴുക്കോൽ = മേൽക്കൂരയുടെ താങ്ങ്കഴുക്കോൽ ഉത്തരം പറയുകയും ചെയ്യുമല്ലോ. 12 രക്തപാതകംകൊണ്ട് പട്ടണം പണിയുകയും നീതികേടുകൊണ്ട് നഗരം സ്ഥാപിക്കുകയും ചെയ്യുന്നവന് അയ്യോ കഷ്ടം! 13 ജനതകൾ തീയ്ക്ക് ഇരയാകുവാൻ അദ്ധ്വാനിക്കുന്നതും വംശങ്ങൾ വെറുതെ തളർന്നുപോകുന്നതും സൈന്യങ്ങളുടെ യഹോവയുടെ ഹിതത്താൽ അല്ലയോ? 14 വെള്ളം സമുദ്രത്തിൽ നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ മഹത്വത്തിന്റെ പരിജ്ഞാനത്താൽ പൂർണ്ണമാകും. 15 കൂട്ടുകാരുടെ നഗ്നത കാണേണ്ടതിന് അവർക്കു കുടിക്കുവാൻ കൊടുക്കുകയും നഞ്ചു കൂട്ടിക്കലർത്തി ലഹരിപിടിപ്പിക്കുകയും ചെയ്യുന്നവന് അയ്യോ കഷ്ടം! 16 നിനക്ക് മഹത്വംകൊണ്ടല്ല, ലജ്ജകൊണ്ട് പൂർത്തിവന്നിരിക്കുന്നു; നീയും കുടിക്കുക; നിന്റെ നഗ്നത അനാവൃതമാക്കുക; യഹോവയുടെ വലങ്കയ്യിലെ പാനപാത്രം നിന്റെ അടുക്കൽ വരും; മഹത്വത്തിന് പകരം നിനക്ക് അപമാനം ഭവിക്കും. 17 മനുഷ്യരുടെ രക്തവും, ദേശത്തോടും നഗരത്തോടും അതിന്റെ സകലനിവാസികളോടും ചെയ്ത സാഹസവും നിമിത്തം ലെബാനോനോട് ചെയ്ത ദ്രോഹവും മൃഗങ്ങളെ പേടിപ്പിച്ച സംഹാരവും നിന്നെ പിടികൂടും. 18 ഊമ മിഥ്യാമൂൎത്തികളെ ഉണ്ടാക്കുന്നവന് എന്ത് ലാഭം? ശില്പി ഒരു ബിംബത്തെ കൊത്തിയുണ്ടാക്കിയാലോ, ഒരു ലോഹബിംബം വാർത്തുണ്ടാക്കിയാലോ എന്ത് പ്രയോജനം -അവ വ്യാജ ഉപദേഷ്ടാക്കൾ അല്ലയോ 19 മരത്തോട്: “ഉണരുക” എന്നും ഊമക്കല്ലിനോട്: “എഴുന്നേൽക്കുക” എന്നും പറയുന്നവന് അയ്യോ കഷ്ടം! അത് ഉപദേശിക്കുമോ? അത് പൊന്നും വെള്ളിയും പൊതിഞ്ഞിരിക്കുന്നു; അതിന്റെ ഉള്ളിൽ ശ്വാസം ഒട്ടും ഇല്ലല്ലോ. 20 എന്നാൽ യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്; സർവ്വഭൂമിയും അവന്റെ സന്നിധിയിൽ മൗനമായിരിക്കട്ടെ.

*അദ്ധ്യായം.2. 11 കഴുക്കോൽ = മേൽക്കൂരയുടെ താങ്ങ്