അദ്ധ്യായം.39
യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഒമ്പതാം ആണ്ടിൽ പത്താം മാസത്തിൽ ബാബേൽരാജാവായ നെബൂഖദ്നേസരും അവന്റെ സകലസൈന്യവും യെരൂശലേമിന്റെ നേരെ വന്ന് അതിനെ നിരോധിച്ചു. സിദെക്കീയാവിന്റെ പതിനൊന്നാം ആണ്ടിൽ നാലാം മാസം ഒമ്പതാം തീയതി നഗരത്തിന്റെ മതിൽ ഒരു ഭാഗം ഇടിച്ചു തുറന്നു. ബാബേൽരാജാവിന്റെ എല്ലാ പ്രഭുക്കന്മാരും അകത്തു കടന്ന് നടുവിലത്തെ വാതില്ക്കൽ ഇരുന്നു; നേർഗ്ഗൽ-ശരേസരും സംഗർ-നെബോവും സർ-സെഖീമും രബ്-സാരീസും നേർഗ്ഗൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്റെ മറ്റ് എല്ലാ പ്രഭുക്കന്മാരും തന്നെ. യെഹൂദാരാജാവായ സിദെക്കീയാവും എല്ലാ പടയാളികളും അവരെ കണ്ടപ്പോൾ ഓടിപ്പോയി; അവർ രാത്രിയിൽ രാജാവിന്റെ തോട്ടം വഴിയായി രണ്ടു മതിലുകൾക്കും നടുവിലുള്ള വാതില്ക്കൽകൂടി നഗരത്തിൽനിന്നു പുറപ്പെട്ട് അരാബവഴിയായി പോയി. കല്ദയരുടെ സൈന്യം അവരെ പിന്തുടർന്ന്, യെരീഹോ സമഭൂമിയിൽവച്ച് സിദെക്കീയാവിനോടൊപ്പം എത്തി, അവനെ പിടിച്ചു; ഹമാത്ത് ദേശത്തിലെ രിബ്ളയിൽ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ കൊണ്ടുചെന്നു; അവൻ അവന് വിധി കല്പിച്ചു. ബാബേൽരാജാവ് രിബ്ളയിൽവച്ച് സിദെക്കീയാവിന്റെ പുത്രന്മാരെ അവന്റെ കണ്മുമ്പിൽ വച്ചു കൊന്നു; യെഹൂദാകുലീനന്മാരെ എല്ലാം ബാബേൽരാജാവ് കൊന്നുകളഞ്ഞു. അവൻ സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ച്, അവനെ ബാബേലിലേക്കു കൊണ്ടുപോകേണ്ടതിന് ചങ്ങലയിൽ ബന്ധിച്ചു. കല്ദയർ രാജഗൃഹവും ജനത്തിന്റെ വീടുകളും തീ വച്ചു ചുട്ട്, യെരൂശലേമിന്റെ മതിലുകൾ ഇടിച്ചുകളഞ്ഞു. നഗരത്തിൽ ശേഷിച്ച ജനത്തെയും തന്റെ പക്ഷം ചേരുവാൻ ഓടിവന്നവരെയും ശേഷിച്ചിരുന്ന ജനത്തെയും അകമ്പടിനായകനായ നെബൂസർ-അദാൻ ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയി. 10 ജനത്തിൽ ഒന്നുമില്ലാത്ത എളിയവരെ അകമ്പടി നായകനായ നെബൂസർ-അദാൻ യെഹൂദാദേശത്തു പാർപ്പിച്ച്, അവർക്ക് അന്ന് മുന്തിരിത്തോട്ടങ്ങളും നിലങ്ങളും കൊടുത്തു. 11 യിരെമ്യാവിനെക്കുറിച്ച് ബാബേൽരാജാവായ നെബൂഖദ്നേസർ അകമ്പടിനായകനായ നെബൂസർ-അദാനോട്: 12 “നീ അവനെ വരുത്തി, അവനെ സംരക്ഷിക്കണം; അവനോട് ഒരു ദോഷവും ചെയ്യാതെ അവൻ നിന്നോട് ആവശ്യപ്പെടുന്നതെല്ലാം ചെയ്തുകൊടുക്കുക” എന്നു കല്പിച്ചിരുന്നു. 13 അങ്ങനെ അകമ്പടിനായകനായ നെബൂസർ-അദാനും നെബൂശസ്ബാനും രബ്-സാരീസും നേർഗ്ഗൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്റെ സകലപ്രഭുക്കന്മാരുംകൂടി ആളയച്ച്, 14 യിരെമ്യാവിനെ കാവൽപ്പുരമുറ്റത്തുനിന്നു വരുത്തി അവനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകേണ്ടതിന് ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ ഏല്പിച്ചു; അങ്ങനെ അവൻ ജനത്തിന്റെ ഇടയിൽ താമസിച്ചു.
15 യിരെമ്യാവ് കാവൽപുരമുറ്റത്ത് തടവിലാക്കപ്പെട്ടിരുന്ന കാലത്ത് യഹോവയുടെ അരുളപ്പാട് അവനുണ്ടായതെന്തെന്നാൽ: 16 “നീ ചെന്ന് കൂശ്യനായ ഏബെദ്-മേലെക്കിനോടു പറയേണ്ടത്: “യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ എന്റെ വചനങ്ങൾ ഈ നഗരത്തിന്മേൽ നന്മയ്ക്കല്ല, തിന്മയ്ക്കായി നിവർത്തിക്കും; അന്ന് നിന്റെ കണ്മുമ്പിൽ അവ നിവൃത്തിയാകും. 17 അന്ന് ഞാൻ നിന്നെ വിടുവിക്കും; നീ ഭയപ്പെടുന്ന മനുഷ്യരുടെ കൈയിൽ നീ ഏല്പിക്കപ്പെടുകയുമില്ല” എന്ന് യഹോവയുടെ അരുളപ്പാട്. 18 “ഞാൻ നിന്നെ വിടുവിക്കും; നീ വാളാൽ വീഴുകയില്ല; നിന്റെ ജീവൻ നിനക്ക് കൊള്ള കിട്ടിയതുപോലെ ഇരിക്കും; നീ എന്നിൽ ആശ്രയിച്ചിരിക്കുന്നുവല്ലോ” എന്ന് യഹോവയുടെ അരുളപ്പാട്.