അദ്ധ്യായം.12
അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:
“ഓഹോ, നിങ്ങൾ ആകുന്നു വിദ്വജ്ജനം!
നിങ്ങൾ മരിച്ചാൽ ജ്ഞാനം മരിക്കും.
നിങ്ങളെപ്പോലെ എനിക്കും ബുദ്ധി ഉണ്ട്;
നിങ്ങളെക്കാൾ ഞാൻ ഒട്ടും കുറഞ്ഞവനല്ല;
ആർക്കാകുന്നു ഇതൊക്കെ അറിഞ്ഞുകൂടാത്തത്?
ദൈവത്തെ വിളിച്ച് ഉത്തരം ലഭിച്ച ഞാൻ
എന്റെ സഖിയ്ക്ക് പരിഹാസവിഷയമായിത്തീർന്നു;
നീതിമാനും നഷ്കളങ്കനുമായവൻ തന്നെ പരിഹാസവിഷയമായിത്തീർന്നു.
വിപത്ത് നിന്ദ്യം എന്ന് സുഖിമാന്റെ വിചാരം;
കാൽ ഇടറുന്നവർക്കായി അത് ഒരുങ്ങിയിരിക്കുന്നു.
പിടിച്ചുപറിക്കാരുടെ കൂടാരങ്ങൾ സമാധാനമായിരിക്കുന്നു;
ദൈവത്തെ കോപിപ്പിക്കുന്നവർ നിർഭയമായ്‌ വസിക്കുന്നു;
അവരുടെ കയ്യിൽ ദൈവം എത്തിച്ചുകൊടുക്കുന്നു.
മൃഗങ്ങളോട് ചോദിക്കുക; അവ നിന്നെ ഉപദേശിക്കും;
ആകാശത്തിലെ പക്ഷികളോട് ചോദിക്കുക; അവ പറഞ്ഞുതരും;
അല്ല, ഭൂമിയോട് സംഭാഷിക്കുക; അത് നിന്നെ ഉപദേശിക്കും;
സമുദ്രത്തിലെ മത്സ്യം നിന്നോട് വിവരിക്കും.
യഹോവയുടെ കൈ ഇത് പ്രർത്തിച്ചിരിക്കുന്നു
എന്ന് ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാര്?
10 സകലജീവജന്തുക്കളുടെയും പ്രാണനും
സകലമനുഷ്യവർഗ്ഗത്തിന്റെയും ശ്വാസവും ദൈവത്തിന്റെ കയ്യിൽ ഇരിക്കുന്നു.
11 ചെവി വാക്കുകളെ പരിശോധിക്കുന്നില്ലയോ?
അണ്ണാക്ക് ഭക്ഷണം രുചിനോക്കുന്നില്ലയോ?
12 വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും
വയോധികന്മാരിൽ വിവേകവും ഉണ്ട്.
13 ജ്ഞാനവും ശക്തിയും യഹോവയുടെ പക്കൽ,
ആലോചനയും വിവേകവും അവിടുത്തേക്കുള്ളത്.
14 യഹോവ ഇടിച്ചുകളഞ്ഞാൽ ആർക്കും പണിതുകൂടാ;
അവിടുന്ന് മനുഷ്യനെ ബന്ധിച്ചാൽ ആരും അഴിച്ചുവിടുകയില്ല.
15 അവിടുന്ന് വെള്ളം തടഞ്ഞുവച്ചാൽ അത് വറ്റിപ്പോകുന്നു;
അവിടുന്ന് വിട്ടയച്ചാൽ അത് ഭൂമിയെ മറിച്ചുകളയുന്നു.
16 ദൈവത്തിന്റെ പക്കൽ ശക്തിയും മഹാജ്ഞാനവും ഉണ്ട്;
വഞ്ചിതനും വഞ്ചകനും അവിടുത്തേക്കുള്ളവർ.
17 യഹോവ മന്ത്രിമാരെ കവർച്ചയായി കൊണ്ടു പോകുന്നു;
ന്യായാധിപന്മാരെ ഭോഷന്മാരാക്കുന്നു.
18 രാജാക്കന്മാരുടെ അധികാരത്തെ അഴിക്കുന്നു;
അവരുടെ അരയ്ക്ക് ബന്ധനം മുറുക്കുന്നു.
19 യഹോവ പുരോഹിതന്മാരെ കവർച്ചയായി കൊണ്ടുപോകുന്നു;
ബലശാലികളെ തള്ളിയിട്ടുകളയുന്നു.
20 യഹോവ വിശ്വസ്തന്മാർക്ക് വാക്ക് മുട്ടിക്കുന്നു.
വൃദ്ധന്മാരുടെ ബുദ്ധി എടുത്തുകളയുന്നു.
21 യഹോവ പ്രഭുക്കന്മാരുടെ മേൽ നിന്ദ പകരുന്നു;
ബലവാന്മാരുടെ അരക്കച്ച അഴിച്ചുകളയുന്നു.
22 യഹോവ അഗാധകാര്യങ്ങൾ അന്ധകാരത്തിൽ നിന്ന് വെളിച്ചത്ത് കൊണ്ടുവരുന്നു;
അന്ധതമസ്സിനെ പ്രകാശത്തിൽ വരുത്തുന്നു.
23 യഹോവ ജനതകളെ വർദ്ധിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു;
അവിടുന്ന് ജനതകളെ ചിതറിക്കുകയും കൂട്ടുകയും ചെയ്യുന്നു.
24 യഹോവ ഭൂവാസികളിലെ തലവന്മാരിൽ നിന്ന് ധൈര്യം എടുത്തുകളയുന്നു;
വഴിയില്ലാത്ത ശൂന്യപ്രദേശത്ത് അവരെ ഉഴന്നു നടക്കുമാറാക്കുന്നു;
25 അവർ വെളിച്ചമില്ലാതെ ഇരുട്ടിൽ തപ്പിനടക്കുന്നു;
യഹോവ മദ്യപന്മാരെപ്പോലെ അവരെ ചാഞ്ചാടുമാറാക്കുന്നു.