അദ്ധ്യായം.23
അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:
“ഇന്നും എന്റെ സങ്കടം കയ്പേറിയതാകുന്നു;
ദൈവത്തിന്റെ കൈ എന്റെ ഞരക്കത്തേക്കാൾ ഭാരമാകുന്നു.
ദൈവത്തെ എവിടെ കാണും എന്നറിഞ്ഞെങ്കിൽ കൊള്ളാമായിരുന്നു;
അവിടുത്തെ ന്യായാസനത്തിനരികിൽ ഞാൻ ചെല്ലുമായിരുന്നു.
ഞാൻ ദൈവത്തിന്റെ മുമ്പിൽ എന്റെ ന്യായം വിവരിക്കുമായിരുന്നു;
ന്യായവാദം കോരിച്ചൊരിയുമായിരുന്നു.
ദൈവത്തിന്റെ ഉത്തരം എന്തെന്ന് അറിയാമായിരുന്നു;
അവിടുന്ന് എന്ത് പറയുമെന്നും ഗ്രഹിക്കാമായിരുന്നു.
അവിടുന്ന് മഹാശക്തിയോടെ എന്നോട് വാദിക്കുമോ?
ഇല്ല; അവിടുന്ന് എന്നെ ആദരിക്കുകയേയുള്ളൂ.
അവിടെ നേരുള്ളവൻ ദൈവത്തോട് വാദിക്കുമായിരുന്നു;
ഞാൻ സദാകാലത്തേക്കും എന്റെ ന്യായാധിപന്റെ കയ്യിൽനിന്ന് രക്ഷപെടുമായിരുന്നു.
ഞാൻ കിഴക്കോട്ട് ചെന്നാൽ അവിടുന്ന് അവിടെ ഇല്ല;
പടിഞ്ഞാറോട്ട് ചെന്നാൽ അവിടുത്തെ കാണുകയില്ല. വടക്ക് അവിടുന്ന് പ്രവർത്തിക്കുമ്പോൾ നോക്കി; അങ്ങയെ കാണുന്നില്ല;
തെക്കോട്ട് അവിടുന്ന് തിരിയുന്നു; അങ്ങയെ കാണുന്നില്ലതാനും.
10 എന്നാൽ ഞാൻ നടക്കുന്ന വഴി അവിടുന്ന് അറിയുന്നു;
എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്ത് വരും.
11 എന്റെ പാദങ്ങൾ അവിടുത്തെ കാൽച്ചുവട് പിൻതുടർന്ന് ചെല്ലുന്നു;
ഞാൻ വിട്ടുമാറാതെ അവിടുത്തെ വഴി പ്രമാണിക്കുന്നു.
12 ഞാൻ അവിടുത്തെ അധരങ്ങളുടെ കല്പന വിട്ട് പിന്മാറിയിട്ടില്ല;
അവിടുത്തെ വായിലെ വചനങ്ങളെ എന്റെ ആഹാരത്തെക്കാൾ സൂക്ഷിച്ചിരിക്കുന്നു.
13 അവിടുന്ന് മാറ്റമില്ലാത്തവൻ; അവിടുത്തെ പിന്തിരിപ്പിക്കുന്നത് ആര്?
തിരുവുള്ളത്തിന്റെ താത്പര്യം അവിടുന്ന് അനുഷ്ഠിക്കും.
14 എനിക്ക് നിയമിച്ചിരിക്കുന്നത് അവിടുന്ന് നിവർത്തിക്കുന്നു;
ഇങ്ങനെയുള്ള പലതും അവിടുത്തെ പക്കൽ ഉണ്ട്.
15 അതുകൊണ്ട് ഞാൻ അവിടുത്തെ സാന്നിദ്ധ്യത്തിൽ ഭ്രമിക്കുന്നു;
ഓർക്കുമ്പോൾ ഞാൻ അവിടുത്തെ ഭയപ്പെടുന്നു.
16 ദൈവം എനിക്ക് അധൈര്യം വരുത്തി,
സർവ്വശക്തൻ എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു.
17 ഞാൻ പരവശനായിരിക്കുന്നത് അന്ധകാരംനിമിത്തമല്ല,
കൂരിരുട്ട് എന്റെ മുഖത്തെ മൂടുന്നതുകൊണ്ടുമല്ല.