അദ്ധ്യായം.24
സർവ്വശക്തൻ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും
അവിടുത്തെ ഭക്തന്മാർ അവിടുത്തെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്ത്?
ചിലർ അതിരുകളെ മാറ്റുന്നു;
ചിലർ ആട്ടിൻ കൂട്ടത്തെ കവർന്ന് കൊണ്ടുപോയി മേയ്ക്കുന്നു.
ചിലർ അനാഥരുടെ കഴുതയെ കൊണ്ടു പോകുന്നു;
ചിലർ വിധവയുടെ കാളയെ പണയം വാങ്ങുന്നു.
ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു;
ദേശത്തെ ദരിദ്രർ എല്ലാം ഒളിച്ചുകൊള്ളുന്നു.
അവർ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ
ഇര തേടി വേലയ്ക്ക് പുറപ്പെടുന്നു;
അവർ മക്കൾക്കു വേണ്ടി ശൂന്യപ്രദേശത്ത് ആഹാരം തേടിയുള്ള വേലയ്ക്ക് പുറപ്പെടുന്നു.
അവർ അന്യന്റെ വയലിൽ വിളവെടുക്കുന്നു;
ദുഷ്ടന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു.
അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു;
കുളിർ മാറ്റാൻ അവർക്ക് പുതപ്പും ഇല്ല.
അവർ മലകളിൽ മഴ നനയുന്നു;
മറവിടം ഇല്ലാത്തതിനാൽ അവർ പാറയെ ആശ്രയിക്കുന്നു.
ചിലർ മുലകുടിക്കുന്ന അനാഥക്കുട്ടികളെ അപഹരിക്കുന്നു;
ചിലർ ദരിദ്രനോട് കുട്ടികളെ പണയം വാങ്ങുന്നു.
10 അവർ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു;
പട്ടിണി കിടന്നുകൊണ്ട് കറ്റ ചുമക്കുന്നു.
11 ദുഷ്ടന്മാരുടെ മതിലുകൾക്കകത്ത് അവർ ചക്കാട്ടുന്നു;
മുന്തിരിച്ചക്ക് ചവിട്ടുകയും ദാഹിച്ചിരിക്കുകയും ചെയ്യുന്നു.
12 പട്ടണത്തിൽ ആളുകൾ ഞരങ്ങുന്നു;
മുറിവേറ്റവരുടെ പ്രാണൻ നിലവിളിക്കുന്നു;
ദൈവത്തിനോ അതിൽ ഒട്ടും ശ്രദ്ധയില്ല.
13 ഇവർ വെളിച്ചത്തോട് മത്സരിക്കുന്നു;
അതിന്റെ വഴികളെ അറിയുന്നില്ല;
അതിന്റെ പാതകളിൽ നടക്കുന്നതുമില്ല. 14 കൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു;
ദരിദ്രനെയും എളിയവനെയും കൊല്ലുന്നു;
രാത്രിയിൽ കള്ളനായി നടക്കുന്നു.
15 വ്യഭിചാരിയുടെ കണ്ണ് അസ്തമയം കാത്തിരിക്കുന്നു;
അവൻ മുഖം മറച്ച് നടക്കുന്നു.
“ഒരു കണ്ണും എന്നെ കാണുകയില്ല” എന്ന് പറയുന്നു.
16 ചിലർ ഇരുട്ടത്ത് വീട് തുരന്നു കയറുന്നു;
പകൽ അവർ വാതിൽ അടച്ചു പാർക്കുന്നു;
വെളിച്ചത്ത് ഇറങ്ങുന്നതുമില്ല. 17 പ്രഭാതം അവർക്ക് അന്ധതമസ്സ് തന്നെ;
അന്ധതമസ്സിന്റെ ഭീകരത അവർക്ക് പരിചയമുണ്ടല്ലോ.
18 വെള്ളത്തിനുമീതെകൂടി അവർ വേഗത്തിൽ പൊയ്പോകുന്നു;
അവരുടെ ഓഹരി ഭൂമിയിൽ ശപിക്കപ്പെട്ടിരിക്കുന്നു;
അവരുടെ മുന്തിരിത്തോട്ടങ്ങളിൽ ആരും പോകുന്നില്ല.
19 ഹിമജലം വരൾച്ചയ്ക്കും ഉഷ്ണത്തിനും
പാപം ചെയ്തവൻ പാതാളത്തിനും ഇരയാകുന്നു.
20 അവനെ വഹിച്ച ഗർഭപാത്രം അവനെ മറന്നുകളയും;
കൃമി അവനെ തിന്ന് രസിക്കും;
പിന്നെ ആരും അവനെ ഓർക്കുകയില്ല;
നീതികേട് ഒരു വൃക്ഷംപോലെ തകർന്നു പോകും.
21 പ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു;
വിധവയ്ക്ക് നന്മ ചെയ്യുന്നതുമില്ല.
22 ദൈവം തന്റെ ശക്തിയാൽ കരുത്തന്മാരെ നിലനില്ക്കുമാറാക്കുന്നു;
ജീവനെക്കുറിച്ച് നിരാശപ്പെട്ടിരിക്കെ അവർ എഴുന്നേല്ക്കുന്നു.
23 അവിടുന്ന് അവർക്ക് നിർഭയവാസം നല്കുന്നു; അവർ ഉറച്ചുനില്ക്കുന്നു;
എങ്കിലും അവിടുത്തെ ദൃഷ്ടി അവരുടെ വഴികളിലുണ്ട്.
24 അവർ ഉയർന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ട് അവർ ഇല്ല;
അവരെ താഴ്ത്തി മറ്റെല്ലാവരെയുംപോലെ നീക്കിക്കളയുന്നു;
കതിർക്കുലയെന്നപോലെ അവരെ അറുക്കുന്നു.
25 ഇങ്ങനെയല്ലെങ്കിൽ എന്നെ കള്ളനാക്കുകയും
എന്റെ വാക്ക് അർത്ഥശൂന്യമെന്ന് തെളിയിക്കുകയും ചെയ്യാവുന്നവൻ ആര്?