അദ്ധ്യായം.32
അങ്ങനെ ഇയ്യോബിന് സ്വയം നീതിമാനായി തോന്നിയതുകൊണ്ട് ഈ മൂന്നു പുരുഷന്മാർ അവനോട് വാദിക്കുന്നത് മതിയാക്കി. അപ്പോൾ രാംവംശത്തിൽ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂവിന്റെ കോപം ജ്വലിച്ചു; ദൈവത്തെക്കാൾ തന്നേത്താൻ നീതീകരിച്ചതുകൊണ്ട് ഇയ്യോബിന്റെ നേരെ അവന്റെ കോപം ജ്വലിച്ചു. അവന്റെ മൂന്ന് സ്നേഹിതന്മാർക്ക് ഇയ്യോബിന്റെ കുറ്റം തെളിയിക്കുവാൻ തക്ക ഉത്തരം കാണാൻ കഴിയാഞ്ഞതുകൊണ്ട് അവരുടെ നേരെയും അവന്റെ കോപം ജ്വലിച്ചു. എന്നാൽ അവർ തന്നെക്കാൾ പ്രായമുള്ളവരായതുകൊണ്ട് എലീഹൂ ഇയ്യോബിനോട് സംസാരിക്കുവാൻ താമസിച്ചു. ആ മൂന്ന് പുരുഷന്മാർക്കും ഉത്തരം മുട്ടിപ്പോയി എന്ന് കണ്ടപ്പോൾ എലീഹൂവിന്റെ കോപം ജ്വലിച്ചു. അങ്ങനെ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂ പറഞ്ഞത്:
“ഞാൻ പ്രായം കുറഞ്ഞവനും നിങ്ങൾ വൃദ്ധന്മാരും ആകുന്നു;
അതുകൊണ്ട് ഞാൻ ശങ്കിച്ചു, അഭിപ്രായം പറയുവാൻ തുനിഞ്ഞില്ല.
പ്രായമുള്ളവർ സംസാരിക്കുകയും വയോധികർ ജ്ഞാനം ഉപദേശിക്കുകയും ചെയ്യട്ടെ
എന്നിങ്ങനെ ഞാൻ വിചാരിച്ചു. എന്നാൽ മനുഷ്യരിൽ ആത്മാവുണ്ടല്ലോ;
സർവ്വശക്തന്റെ ശ്വാസം അവർക്ക് വിവേകം നല്കുന്നു.
പ്രായം ചെന്നവർ ആകുന്നു ജ്ഞാനികൾ എന്നില്ല;
വൃദ്ധന്മാരാകുന്നു ന്യായബോധമുള്ളവർ എന്നുമില്ല.
10 അതുകൊണ്ട് ഞാൻ പറയുന്നത്:
എന്റെ വാക്ക് കേട്ടുകൊള്ളുവിൻ;
ഞാനും എന്റെ അഭിപ്രായം പ്രസ്താവിക്കാം.
11 ഞാൻ നിങ്ങളുടെ വാക്ക് ശ്രദ്ധിച്ചുകൊണ്ടിരുന്നു;
നിങ്ങൾ എന്ത് പറയുമെന്ന് ആലോചിച്ച്
നിങ്ങളുടെ വാദങ്ങൾക്ക് ഞാൻ ശ്രദ്ധ നൽകി.
12 നിങ്ങൾ പറഞ്ഞതിന് ഞാൻ ശ്രദ്ധകൊടുത്തു;
ഇയ്യോബിന് ബോധം വരുത്തുവാനോ
അവന്റെ മൊഴികൾക്ക് ഉത്തരം പറയുവാനോ നിങ്ങളിൽ ആരുമില്ല.
13 ‘ഞങ്ങൾ ജ്ഞാനം കണ്ടുപിടിച്ചിരിക്കുന്നു: മനുഷ്യനല്ല, ദൈവം തന്നെ
അവനെ ജയിക്കും’ എന്ന് നിങ്ങൾ പറയരുത്.
14 എനിക്കെതിരെയല്ലല്ലോ അവൻ തന്റെ വാക്കുകൾ പ്രയോഗിച്ചത്;
നിങ്ങളുടെ വചനങ്ങൾകൊണ്ട് ഞാൻ അവനോട് ഉത്തരം പറയുകയുമില്ല.
15 അവർ പരിഭ്രമിച്ചിരിക്കുന്നു; ഉത്തരം പറയുന്നില്ല;
അവർക്ക് വാക്ക് മുട്ടിപ്പോയി.
16 അവർ ഉത്തരം പറയാതെ ശാന്തമായി നില്ക്കുന്നു;
അവർ സംസാരിക്കാത്തതുകൊണ്ട് ഞാൻ കാത്തിരിക്കണമോ?
17 എനിക്ക് പറയുവാനുള്ളത് ഞാനും പറയും;
എന്റെ അഭിപ്രായം ഞാൻ പ്രസ്താവിക്കും.
18 ഞാൻ മൊഴികൾകൊണ്ട് നിറഞ്ഞിരിക്കുന്നു;
എന്റെ ഉള്ളിലെ ആത്മാവ് എന്നെ നിർബ്ബന്ധിക്കുന്നു.
19 എന്റെ ഹൃദയം അടച്ചുവച്ച വീഞ്ഞുപാത്രം പോലെ ആയിരിക്കുന്നു;
അത് പുതിയ തുരുത്തികൾപോലെ പൊട്ടാറായിരിക്കുന്നു.
20 എനിക്ക് ഉന്മേഷം വരേണ്ടതിന് ഞാൻ സംസാരിക്കും;
എന്റെ അധരം തുറന്ന് ഉത്തരം പറയും.
21 ഞാൻ ഒരുവന്റെയും പക്ഷം പിടിക്കുകയില്ല;
ആരോടും മുഖസ്തുതി പറയുകയുമില്ല.
22 മുഖസ്തുതി പറയുവാൻ എനിക്ക് അറിഞ്ഞുകൂടാ;
അങ്ങനെ ചെയ്താൽ എന്റെ സ്രഷ്ടാവ് വേഗത്തിൽ എന്നെ നീക്കിക്കളയും.