അദ്ധ്യായം.36
എലീഹൂ പിന്നെയും പറഞ്ഞത്:
“അല്പം ക്ഷമിക്കുക, ഞാൻ അറിയിച്ചുതരാം;
ദൈവത്തിന് വേണ്ടി ഇനിയും ചില വാക്കുകൾ പറയുവാനുണ്ട്.
ഞാൻ ദൂരത്തുനിന്ന് അറിവ് കൊണ്ടുവരും;
എന്റെ സ്രഷ്ടാവിന്റെ നീതിയെ അറിയിക്കും.
എന്റെ വാക്ക് കള്ളമല്ല നിശ്ചയം;
അറിവ് തികഞ്ഞവൻ നിന്റെ അടുക്കൽ നില്ക്കുന്നു.
ദൈവം ബലവാനാണെങ്കിലും ആരെയും നിരസിക്കുന്നില്ല;
അവിടുന്ന് വിവേകശക്തിയിലും ബലവാൻ തന്നെ.
അവിടുന്ന് ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല;
ദുഃഖിതന്മാർക്ക് അവിടുന്ന് ന്യായം നടത്തിക്കൊടുക്കുന്നു.
അവിടുന്ന് നീതിമാന്മാരിൽനിന്ന് തന്റെ നോട്ടം മാറ്റുന്നില്ല;
രാജാക്കന്മാരോടുകൂടി അവരെ സിംഹാസനത്തിൽ ഇരുത്തുന്നു;
അവർ എന്നേക്കും ഉയർന്നിരിക്കുന്നു. അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട്
കഷ്ടതയുടെ ചരടിൽ കുടുങ്ങുകയും ചെയ്താൽ
അവിടുന്ന് അവർക്ക് അവരുടെ പ്രവൃത്തിയും
അഹങ്കാരത്താൽ പ്രവർത്തിച്ച ലംഘനങ്ങളും കാണിച്ചുകൊടുക്കും. 10 അവിടുന്ന് അവരുടെ ചെവി പ്രബോധനത്തിന് തുറക്കുന്നു;
അവർ നീതികേട് വിട്ടുതിരിയുവാൻ കല്പിക്കുന്നു.
11 അവർ കേട്ടനുസരിച്ച് അവിടുത്തെ സേവിച്ചാൽ
അവരുടെ നാളുകളെ ഭാഗ്യത്തിലും
ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും. 12 കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും;
ബുദ്ധിമോശത്താൽ മരിച്ചുപോകും. 13 ദുഷ്ടന്മാർ കോപം സംഗ്രഹിച്ചുവയ്ക്കുന്നു;
അവിടുന്ന് അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷയ്ക്കായി നിലവിളിക്കുന്നില്ല.
14 അവർ യൗവനത്തിൽ തന്നെ മരിച്ചു പോകുന്നു;
അവരുടെ ജീവൻ അപമാനത്താൽ നശിക്കുന്നു.
15 അവിടുന്ന് പീഡിതനെ അവന്റെ പീഡയാൽ വിടുവിക്കുന്നു;
അനർഥങ്ങൾകൊണ്ടുതന്നെ അവരുടെ ചെവി തുറക്കുന്നു.
16 നിന്നെയും അവിടുന്ന് കഷ്ടതയുടെ വായിൽ നിന്ന്
ഞെരുക്കമില്ലാത്ത വിശാലതയിലേക്ക് നടത്തുമായിരുന്നു.
നിന്റെ മേശമേൽ സ്വാദുഭോജനം വയ്ക്കുമായിരുന്നു.
17 നീയോ ദുഷ്ടവിധികൊണ്ട് നിറഞ്ഞിരിക്കുന്നു;
വിധിയും നീതിയും നിന്നെ പിടിക്കും.
18 കോപം നിന്നെ പരിഹാസത്തിനായി വശീകരിക്കരുത്;
മോചനദ്രവ്യത്തിന്റെ വലിപ്പം ഓർത്ത് നീ തെറ്റിപ്പോകുകയുമരുത്.
19 കഷ്ടത്തിൽ അകപ്പെടാതിരിക്കുവാൻ നിന്റെ നിലവിളിയും
ശക്തിയേറിയ പരിശ്രമങ്ങളും മതിയാകുമോ?
20 ജനതകൾ തങ്ങളുടെ സ്ഥലത്തുവച്ച്
മുടിഞ്ഞുപോകുന്ന രാത്രിയെ നീ ആഗ്രഹിക്കരുത്.
21 സൂക്ഷിച്ചുകൊള്ളുക; നീതികേടിലേക്ക് തിരിയരുത്;
കഷ്ടതയാൽ പരീക്ഷിക്കപ്പെടുന്നതുകൊണ്ട് നീ പാപത്തിൽ നിന്ന് ഒഴിഞ്ഞിരിക്കുക.
22 ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു;
അവിടുത്തോട് തുല്യനായ ഉപദേശകൻ ആരുള്ളു?
23 ദൈവത്തോട് അവിടുത്തെ വഴിയെ കല്പിച്ചതാര്?
അവിടുന്ന് നീതികേട് ചെയ്തു എന്ന് അവിടുത്തോട് ആർക്ക് പറയാം?
24 അവിടുത്തെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓർത്തുകൊള്ളുക;
അതിനെക്കുറിച്ചല്ലയോ മനുഷ്യർ പാടിയിരിക്കുന്നത്.
25 മനുഷ്യരെല്ലാം അതുകണ്ട് രസിക്കുന്നു;
ദൂരത്തുനിന്ന് മർത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു.
26 നമുക്ക് അറിഞ്ഞുകൂടാത്തവിധം ദൈവം അത്യുന്നതൻ;
അവിടുത്തെ ആണ്ടുകളുടെ സംഖ്യ എണ്ണമറ്റത്.
27 അവിടുന്ന് നീർത്തുള്ളികളെ ആകർഷിക്കുന്നു;
അവിടുത്തെ ആവിയാൽ അവ മഴയായി പെയ്യുന്നു.
28 മേഘങ്ങൾ അവയെ ചൊരിയുന്നു;
മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു.
29 ആർക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും
അവിടുത്തെ കൂടാരത്തിന്റെ മുഴക്കത്തെയും ഗ്രഹിക്കാമോ?
30 ദൈവം തന്റെ ചുറ്റും പ്രകാശം വിതറുന്നു;
സമുദ്രത്തെ ഇരുട്ടുകൊണ്ട് മൂടുന്നു.
31 ഇങ്ങനെ അവിടുന്ന് ജനതകളെ പോറ്റുന്നു;
ആഹാരവും ധാരാളമായി കൊടുക്കുന്നു.
32 അവിടുന്ന് മിന്നൽകൊണ്ട് തൃക്കൈ നിറയ്ക്കുന്നു;
പ്രതിയോഗിയുടെ നേരെ അതിനെ നിയോഗിക്കുന്നു.
33 അതിന്റെ മുഴക്കം അവിടുത്തെയും
കന്നുകാലികൾ എഴുന്നെള്ളുന്നവനെക്കുറിച്ച് അറിവു തരുന്നു.