11 അദ്ധ്യായം.
ഹാസോർരാജാവായ യാബീൻ ഇത് കേട്ടപ്പോൾ മാദോൻ രാജാവായ യോബാബ്, ശിമ്രോൻരാജാവ്, അക്ക്ശാഫ് രാജാവ് എന്നിവരുടെ അടുക്കലും വടക്ക് മലമ്പ്രദേശത്തും കിന്നെരോത്തിന് തെക്ക് സമഭൂമിയിലും താഴ്‌വരയിലും പടിഞ്ഞാറ് ദോർമേടുകളിലുമുള്ള രാജാക്കന്മാരുടെ അടുക്കൽ ആളയച്ചു. കിഴക്കും പടിഞ്ഞാറുമുള്ള കനാന്യർ, പർവ്വതങ്ങളിലെ അമോര്യർ, ഹിത്യർ, പെരിസ്യർ, യെബൂസ്യർ, മിസ്പെദേശത്ത് ഹെർമ്മോന്റെ അടിവാരത്തുള്ള ഹിവ്യർ എന്നിവരുടെ അടുക്കലും ആളയച്ചു. അവർ കടല്ക്കരയിലെ മണൽ പോലെ അനവധി പടയാളികളും വളരെ കുതിരകളും രഥങ്ങളും ഉള്ള സൈന്യമായി പുറപ്പെട്ടു. ആ രാജാക്കന്മാർ എല്ലാവരും ഒന്നിച്ചുകൂടി യിസ്രായേലിനോട് യുദ്ധം ചെയ്‌വാൻ മേരോം തടാകത്തിന്നരികെ പാളയമിറങ്ങി. അപ്പോൾ യഹോവ യോശുവയോട്: “അവരെ പേടിക്കേണ്ടാ; ഞാൻ നാളെ ഈ നേരം അവരെ ഒക്കെയും യിസ്രായേലിന്റെ മുമ്പിൽ ചത്തു വീഴുമാറാക്കും; നീ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങൾ തീയിട്ടു ചുട്ടുകളയേണം.“ അങ്ങനെ യോശുവയും സൈന്യവും മേരോ തടാകത്തിനരികെ പെട്ടെന്ന് അവരുടെ നേരെ വന്ന് അവരെ ആക്രമിച്ചു. യഹോവ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അവരെ തോല്പിച്ചു; മഹാനഗരമായ സീദോൻവരെയും, മിസ്രെഫോത്ത്മയീം വരെയും കിഴക്ക് മിസ്പെതാഴ്‌വരവരെയും അവരെ ഓടിച്ച്, ആരും ശേഷിക്കാതെ സംഹരിച്ചുകളഞ്ഞു. യഹോവ കല്പിച്ചതുപോലെ യോശുവ അവരോട് ചെയ്തു; കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങൾ തീയിട്ട് ചുട്ടുകളഞ്ഞു.
10 യോശുവ ആ സമയം തിരിഞ്ഞ് ഹാസോർ പിടിച്ച് അതിലെ രാജാവിനെ വാൾകൊണ്ട് കൊന്നു; അന്നുണ്ടായിരുന്ന രാജ്യങ്ങളിൽ ഹാസോർ ഏറ്റവും പ്രബലമായിരുന്നു. 11 അവർ അതിലെ സകല മനുഷ്യരെയും വാൾ കൊണ്ട് നിർമ്മൂലമാക്കി; ആരും ജീവനോടെ ശേഷിച്ചില്ല; അവൻ ഹാസോരിനെ തീകൊണ്ട് ചുട്ടുകളഞ്ഞു. 12 ആ രാജാക്കന്മാരുടെ എല്ലാ പട്ടണങ്ങളെയും യോശുവ പിടിക്കുകയും രാജാക്കന്മാരെ ഒക്കെയും വാളിനാൽ നിർമ്മൂലമാക്കിക്കളയുകയും ചെയ്തു. യഹോവയുടെ ദാസനായ മോശെ കല്പിച്ചതുപോലെ തന്നേ. 13 ഹാസോർ ഒഴികെ കുന്നുകളിലെ പട്ടണങ്ങൾ ഒന്നും യിസ്രായേൽ ചുട്ടുകളഞ്ഞില്ല. 14 ഈ പട്ടണങ്ങളിലെ കൊള്ളയും കന്നുകാലികളെയും യിസ്രായേൽമക്കൾ എടുത്തു; മനുഷ്യരെ ഒക്കെയും അവർ വാളുകൊണ്ട് സംഹരിച്ചു; ആരെയും ജീവനോടെ ശേഷിപ്പിച്ചില്ല. 15 യഹോവ തന്നോട് കല്പിച്ചതുപോലെ മോശെ യോശുവയോടു കല്പിച്ചിരുന്നു; അതിനാൽ യഹോവ മോശെയോട് കല്പിച്ചതിൽ ഒന്നും അവൻ ചെയ്യാതെ വിട്ടില്ല.
16 ഇങ്ങനെ മലനാടും തെക്കേദേശവും ഗോശേൻദേശവും താഴ്‌വരയും അരാബയും യിസ്രായേൽമലനാടും അതിന്റെ താഴ്‌വരയും സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നു തുടങ്ങി ഹെർമ്മോൻ പർവ്വതത്തിന്റെ അടിവാരത്തുള്ള ലെബാനോൻതാഴ്‌വരയിലെ ബാൽ-ഗാദ് വരെയുള്ള ദേശവും യോശുവ പിടിച്ചു. 17 അവിടങ്ങളിലെ രാജാക്കന്മാരെയും അവൻ പിടിച്ച് വെട്ടിക്കൊന്നു. 18 ആ രാജാക്കന്മാരോട് യോശുവ ദീർഘകാലം യുദ്ധം ചെയ്തിരുന്നു. 19 ഗിബയോൻ നിവാസികളായ ഹിവ്യർ ഒഴികെ ഒരു പട്ടണക്കാരും യിസ്രായേൽമക്കളോട് സഖ്യത ചെയ്തില്ല; ശേഷമുള്ള പട്ടണമൊക്കെയും അവർ യുദ്ധത്തിൽ പിടിച്ചടക്കി. 20 യഹോവ മോശെയോട് കല്പിച്ചതുപോലെ അവരെ നിർമ്മൂലമാക്കുകയും കരുണ കൂടാതെ നശിപ്പിക്കയും ചെയ്യേണ്ടതിന് അവർ യിസ്രായേലിനോട് യുദ്ധത്തിന് പുറപ്പെടാൻ തക്കവണ്ണം യഹോവ അവരുടെ മനസ്സ് കഠിനമാക്കിയിരുന്നു.
21 അക്കാലത്ത് യോശുവ മലനാടായ ഹെബ്രോൻ, ദെബീർ, അനാബ്, യെഹൂദാമലനാട്, യിസ്രായേല്യമലനാട് എന്നിവിടങ്ങളിലെ അനാക്യരെ സംഹരിച്ചു; അവരുടെ പട്ടണങ്ങളോടുകൂടെ യോശുവ അവരെ നിർമ്മൂലമാക്കി. 22 ഗസ്സയിലും ഗത്തിലും അസ്തോദിലും മാത്രമല്ലാതെ യിസ്രായേൽമക്കളുടെ ദേശത്ത് ഒരു അനാക്യനും ശേഷിച്ചില്ല. 23 യഹോവ മോശെയോട് കല്പിച്ചതുപോലെ യോശുവ ദേശം മുഴുവനും പിടിച്ചു; അതിനെ യിസ്രായേലിന് ഗോത്രവിഭാഗപ്രകാരം ഭാഗിച്ചു കൊടുത്തു; ഇങ്ങനെ യുദ്ധം തീർന്നു ദേശത്ത് സമാധാനം ഉണ്ടായി.